Wednesday, December 30, 2009

ഓര്‍മകളിരമ്പുന്ന കലാലയമുറ്റത്തേക്ക് ഒരു യാത്ര


mes college nedumkandam(vattappara)

പൂര്‍വവിദ്യാര്‍ഥി സംഗമത്തിന്റെ വേദിയായി ഓരോ ജനുവരി 26കളും കടന്നുവരുമ്പോള്‍ പിന്നിട്ട വഴിദൂരത്തിന്റെ ഓര്‍മകള്‍ മനസ്സില്‍ കൂടുകൂട്ടുകയാണ്. ബിരുദപഠനത്തിനായി വട്ടപ്പാറയിലെ എം.ഇ.എസ് കോളജില്‍ ചെലവഴിച്ച മൂന്നുവര്‍ഷത്തിന്റെ അനുഭവങ്ങള്‍ക്കപ്പുറം നഷ്ടപ്പെട്ട സൗഹൃദത്തിന്റെ വേരുകളാണ് ഞാനവിടെ തിരയുന്നത്. ജീവിത യാത്രയുടെ തിരക്കുകളില്‍ ഒരു പിന്‍വിളിക്കു കാത്തുനില്‍ക്കാന്‍ പോലും മിനക്കെടാറില്ല നാമാരും. വട്ടപ്പാറയിലെ വിദ്യാദാതാവിന്റെ മടിത്തട്ടിലേക്ക് വര്‍ഷത്തിലൊരു മടക്കം ഏറെയൊന്നും പ്രതീക്ഷിച്ചല്ല. പക്ഷേ ബദാം മരത്തിന്റെയും പൂവാകകളുടെയും പഴുത്തിലകള്‍ വീണ മുറ്റത്തുകൂടി വെറുതെയൊരു നടത്തമാവുമ്പോള്‍ ഓര്‍മകള്‍ക്ക് കുതിരശക്തിയാണ്. മറവിയുടെ ആഴങ്ങളിലൊളിച്ചവ പലതും എന്നെ ഉണര്‍ത്താറുണ്ടപ്പോള്‍. ഓര്‍മയുടെ ചെറുസ്പന്ദനത്തിനും നമ്മെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനാകും എന്ന സത്യത്തെയാണ് അവിടെ ഞാന്‍ തിരിച്ചറിയുന്നതും. കണ്ടുമറന്ന മുഖങ്ങളേക്കാള്‍ അവര്‍ എനിക്കു പകുത്തുനല്‍കിയ ചില നിമിഷങ്ങളാണ് അവിടെ ജീവന്‍വയ്ക്കുന്നത്.
നഷ്ടപ്രണയങ്ങളുടെ കൂടാരമാണ് ഓരോ കലാലയങ്ങളും. പറഞ്ഞിട്ടും നഷ്ടപ്പെട്ട പ്രണയവും പറയാനാവാതെ പോയ ഇഷ്ടങ്ങളും മറവിയുടെ കെട്ടുപൊട്ടിച്ച് അപ്രതീക്ഷിതമായ ഓടിയണയാറുണ്ട് എന്നിലേക്ക്. അനിവാര്യമായ വിടപറയലുകളിലും തള്ളിപ്പറയലുകളിലുമാണ് മിക്കപ്പോഴും പ്രണയസ്വപന്ങ്ങള്‍ അവസാനിക്കുക. എന്നാല്‍ നാളുകള്‍ക്കു ശേഷം ഒരു തിരിഞ്ഞുനോട്ടമാവുമ്പോള്‍ അവിടെ പകയുടെയോ നഷ്ടബോധത്തിന്റെയോ അതിപ്രസരമുണ്ടാവില്ല. അനുഭവങ്ങളുടെ കരുത്തില്‍ അവര്‍ പാകപ്പെട്ടിട്ടുണ്ടാവും.
പഴയ ക്ലാസ് റൂമിന്റെ ജനാലഴികളില്‍ തെരുപ്പിടിച്ച് അല്‍പ്പനേരം,


വരാന്തയുടെ മാറില്‍ മൃദുവായി ചവിട്ടി, നടന്നുനീങ്ങുന്നത് പഴയ കൗമാരക്കാരന്റെ മാനസികാവസ്ഥയിലേക്കാണ്. എതിരേ വരുന്ന സുന്ദരിയെ കമന്റടിച്ച് അയല്‍ക്ലാസിലെ സുഹൃത്തുക്കള്‍ക്ക് ഹായ് പറഞ്ഞ് പതിവ് റൗണ്ട് കഴിഞ്ഞ് സീറ്റിലേക്കു മടങ്ങിയിരുന്ന ആ മനോഹരമായ പഠനകാലം നിങ്ങളെ മാടിവിളിക്കാറുണ്ടോ എപ്പോഴെങ്കിലും. ഓര്‍മകള്‍ക്കു പോലും ജീവിതത്തില്‍ ഇടം കൊടുക്കാത്ത ഹതഭാഗ്യരാവാന്‍ ആരും കൊതിക്കാറില്ലെന്നാണ് എന്റെ തോന്നല്‍. ഈ വരുന്ന ജനുവരി 26 ഓര്‍മകളുടെ ഭാണ്ഡം അഴിച്ചുവയ്ക്കാനും മറന്നുപോയവ തിരികെ ലഭിക്കാനുമുള്ള ഒരവസരമാണ് എനിക്കു നല്‍കുന്നത്.


ഒരു പകല്‍ കൂടി ഓര്‍മകളുടെ ചെപ്പും പേറി പ്രിയ കലാലയത്തില്‍ ചെലവഴിക്കാന്‍ തുടിക്കുകയാണെന്റെ ഹൃദയം. വട്ടപ്പാറയില്‍ ബസ്സിറങ്ങി ഒരു അലസനടത്തത്തിനു കൂടി വഴിയൊരുക്കുകയാണ് ഇനി വേണ്ടത്. വര്‍ഷാരംഭത്തിലെ 26ാം തിയ്യതിക്കു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയും മറ്റുള്ളവരെ ഓര്‍മപ്പെടുത്തുകയും ചെയ്യുകമാത്രമാണ് അതിനൊരു പോംവഴി.                                                                        

Friday, October 9, 2009

ലൗ ജിഹാദി!!!!!


പണ്ട് പ്രണയത്തിനു മതവും ജാതിയുമില്ലായിരുന്നു.
കണ്ണും കാതുമില്ലായിരുന്നു.
ആര്‍ക്കും ആരെയും പ്രണയിക്കാം.
വിശുദ്ധപ്രണയത്തിനൊടുവില്‍
ഒന്നിച്ചൊന്നായൊരു സ്വപ്‌നജീവിതവും.
എന്നാലിന്ന് എല്ലാം കീഴ്‌മേല്‍
മറിഞ്ഞിരിക്കുന്നു.
കണ്ണും കാതുമായി മാധ്യമസുഹൃത്തുക്കളുണ്ട്.
പ്രണയത്തിനു ദിവസവേതനം പറ്റുന്ന
റോമിയോമാരുണ്ടെന്ന സന്ദേഹവുമായി
നീതിപീഠങ്ങളുമുണ്ട്.
അതിനാല്‍ മതവും ജാതിയും നോക്കി
മാത്രമൊരു പ്രണയത്തെക്കുറിച്ച് ചിന്തിക്കാം.
വെറുതെയെന്തിന് ലൗ ജിഹാദിയാവണം???

Tuesday, October 6, 2009

വരില്ലേ നീയെന്‍ കൈപ്പിടിച്ചിടാന്‍..........


പ്രത്യാശയുടെ വെള്ളിവെളിച്ചത്തില്‍
കൈപ്പിടിച്ചു താണ്ടാം നമുക്കീ ദുരിതവഴികള്‍...
സങ്കടകടലുകലുകളൊക്കെയും താണ്ടി
അടുത്തിടാം നന്മതന്‍ ദ്വീപിലും.
വരില്ലേ നീയെന്‍ കൈപ്പിടിച്ചിടാന്‍..........

Saturday, August 29, 2009

ചിലന്തിവല


ഓര്‍മ ചിലന്തിവലപോലെയാണ്‌
അഴിക്കുംതോറും അതു
പിണഞ്ഞുകൊണ്ടേയിരിക്കും.
നിലനില്‍പ്പിന്റെ നൂല്‍പ്പാലമാണത്‌.
ആ വലയിലൂറുന്നതാവട്ടെ ഇന്നലെകളും.
കെട്ടുപിണഞ്ഞുകിടക്കുന്ന ഓര്‍മകളെ
ഉണര്‍ത്തുക പലപ്പോഴും അപ്രാപ്യമാണ്‌.
ചിലപ്പോള്‍ നാമറിയാതെ അവ ചാരത്തണയും
ചിലപ്പോള്‍ എത്രകൊതിച്ചാലും കിട്ടുകയുമില്ല.
ബോധമണ്ഡലങ്ങളിലൊക്കെ
തലങ്ങുംവിലങ്ങും വലക്കണ്ണികളാണ്‌.
അപായക്കെണിയൊരുക്കി
കാത്തിരിക്കുകയാണ്‌ ചിലന്തി,
ഇരകുടുങ്ങാതെ
അതിന്റെ വിശപ്പാറില്ലല്ലോ...
ഓര്‍മകളില്‍ ഇരകുടുക്കാന്‍
ജാഗരൂഗനായി കാത്തിരിക്കട്ടെ
ഞാനും, ഒരു ചിലന്തിയായി.




Monday, June 8, 2009

പിന്നെയെന്തു ഞാനാണു ഞാന്‍....?

കാലത്തിനപ്പുറം കേള്‍വിയെ പ്രതീക്ഷിച്ച്‌,
കാഴ്‌ചകള്‍ക്ക്‌ കണ്ണിമചിമ്മാതെ കാത്തിരിപ്പ്‌....
ഓര്‍മകള്‍ മടങ്ങിവരുന്നത്‌ കൊതിക്കുകയും
വെറുക്കുകയും ചെയ്യുന്ന പച്ചമനുഷ്യന്‍.
പ്രിയം തോന്നുന്നതെന്തും സ്വന്തമാക്കാന്‍
കൊതിച്ച്‌, ചിലപ്പോള്‍ നഷ്ടപ്പെട്ടതോര്‍ത്ത്‌
വേദനിക്കും. ചിലപ്പോള്‍ കിട്ടിയതോര്‍ത്തും.
വാക്കുകള്‍ക്ക്‌ മൂര്‍ച്ചയേറി ഹൃദയം മുറിഞ്ഞും
മുറിയിപ്പിച്ചും... മനസ്‌ സംസാരിക്കുക
കുറവാണ്‌....അടുക്കാന്‍ ഏറെപാട്‌, അകലാനും.
മറച്ചുവയ്‌ക്കാന്‍ രഹസ്യങ്ങള്‍ ഒരുപാടുണ്ട്‌,
തുറക്കപ്പെട്ടത്‌ പലയിടങ്ങളില്‍ പലരോട്‌...
അപരിചിതരോടു ചിരിക്കാന്‍ ഒടുങ്ങാത്ത
വിമുഖത. സംസാരിക്കാനും.
അടുത്താല്‍ നിങ്ങളെന്റെ ജീവനാണ്‌.
അകലുമ്പോള്‍ നെഞ്ച്‌ നീറും....
അനിവാര്യമായ വിടപറയലുകള്‍
തടഞ്ഞുനിര്‍ത്താനാവാത്തതിനാല്‍
ഒരിറ്റു കണ്ണീര്‍ പൊഴിക്കും ഞാന്‍.
അത്രയെങ്കിലും ചെയ്യാനായില്ലെങ്കില്‍
പിന്നെയെന്തു ഞാനാണു ഞാന്‍....?

Thursday, May 7, 2009

കാണാതിരിക്കരുത്‌ ഈ അമ്മയുടെ കരച്ചില്‍



ഒരുവന്റെ ജീവിതത്തില്‍ പണത്തിനുള്ള സ്ഥാനം എത്രമാത്രമാണ്‌?. സ്വന്തം ജീവനോളം എന്നായിരിക്കും പലരുടെയും ഉത്തരം. എന്നാല്‍ അവനവന്‍ മാത്രമുള്ള ഒരു ലോകം എത്ര ദുസ്സഹമായിരിക്കും. ആലോചിച്ചു നോക്കൂ. വീട്‌, വീട്ടുകാര്‍, അച്ഛന്‍, അമ്മ, മക്കള്‍, ഭാര്യ, ഭര്‍ത്താവ്‌, സഹോദരന്‍, സഹോദരി, നാട്ടുകാര്‍.....ബന്ധങ്ങള്‍ പലവഴികളിലൂടെ നമ്മെ നാമാക്കി, ഒരു വ്യക്തിയായി മാറ്റുകയാണ്‌. ആ വഴികളിലൂടെ നമുക്ക്‌ ലഭിക്കുന്നത്‌ ഒരു വ്യക്തിത്വമാണ്‌. കേവലമൊരു പേരില്‍ ഒതുങ്ങിക്കൂടാതെ അത്‌ മറ്റുള്ളവരോടുള്ള സഹകരണത്തിലൂടെ വ്യാപിക്കുകയാണ്‌. പണത്തെ സ്വന്തം ജീവനോളം പ്രണയിക്കുമ്പോള്‍, ആഗ്രഹിക്കുമ്പോള്‍ ഇല്ലാതാവുന്നത്‌ ഈ ബന്ധങ്ങളാണ്‌. തുടര്‍ന്ന്‌ നാം നാം മാത്രമായി ചുരുങ്ങും.
മുകളില്‍ കാണുന്ന ചിത്രം ഇത്തരമൊരു പുനര്‍വിചിന്തനത്തിനു പാത്രമായി തീരേണ്ടതാണ്‌. എല്ലാറ്റിനുമൊടുവില്‍ പശ്ചാത്തപിച്ച്‌ മടങ്ങിവരാത്ത മകളുടെ കുഴിമാടത്തില്‍ അലമുറയിടുന്ന ഈ അമ്മ നമുക്കൊക്കെ ഒരു പാഠമാവണം. സമ്പത്തിന്‌ അമിത പ്രാധാന്യം നല്‍കുന്ന, ദരിദ്രരെ പുച്ഛിക്കുന്ന പുതുസമൂഹത്തിന്റെ പഠിപ്പിനെ സഹവര്‍ത്തിത്വത്തിന്റെ, സഹാനുഭൂതിയുടെ പുതിയ തലങ്ങളിലേക്ക്‌ കൂട്ടിക്കൊണ്ടു പോവാന്‍ തക്ക ഒരു മാറ്റമാവണം അതിലൂടെ ഉണ്ടാവാണ്ടേത്‌.
കടം വാങ്ങിയ പണം പലിശ കയറി തിരിച്ചു കൊടുക്കാനാവാത്ത അവസ്ഥയിലാണ്‌ കൊല്ലം ജില്ലക്കാരിയായ ഈ അമ്മ, കടം നല്‍കിയ സ്‌ത്രീയെ വകവരുത്തിയതും പിടിക്കപ്പെടുമെന്നായപ്പോള്‍ സ്വന്തം കുരുന്നിനെ കുളത്തിലേക്ക്‌ വലിച്ചെറിഞ്ഞ്‌ ആത്മഹത്യക്കും ശ്രമിച്ചതും. പക്ഷേ അമ്മയുടെ ഹൃദയം ചെയ്‌തുപോയ തെറ്റിനെയോര്‍ത്ത്‌ എത്ര പരിതപിച്ചാലും മകളെ തിരികെ കിട്ടില്ല. നാട്ടാരുടെയും നിയമത്തിന്റെയും മുന്നില്‍ മകളെ കൊന്നവളെന്ന ദുഷ്‌പ്പേരും. പണം ദൈവം നല്‍കുന്നതാണ്‌. അതില്ലാത്തതില്‍ ദുഃഖിക്കേണ്ടതില്ല. ജീവിക്കുക, മാന്യമായി. ഏതു സാഹചര്യത്തിലും.

Friday, March 20, 2009

സെമിത്തേരിയുടെ കാവലാള്‍



ശവക്കൂമ്പാരങ്ങള്‍ക്ക്‌ നടുവില്‍
ഏകനായി നില്‍ക്കുവാന്‍
ഒട്ടേറെ ധൈര്യം അവലംബിച്ചാണ്‌
അയാള്‍ കടന്നുവന്നത്‌.
ആദ്യരാത്രി ശ്വാസം വിടാന്‍
പോലും ഭയപ്പെട്ട്‌.
പകലിരുണ്ട്‌ നിശബ്ദതയിലേക്ക്‌
വഴുതുമ്പോള്‍ കൂട്ടിയിട്ട
പുഷ്‌പച്ചക്രങ്ങള്‍ക്കു
നടുവില്‍ ദുസ്സഹമായ
ഏകാന്തതയായിരുന്നു കൂട്ട്‌.
എന്നും പുതുമയുമായാണ്‌
ഓരോരുത്തരും എത്തിയത്‌.
വണ്ടി കയറി, കുന്നിന്‍മുകളില്‍
നിന്ന്‌ താഴ്‌വരയിലേക്ക്‌ പറന്ന്‌,
ശിഖരങ്ങളില്‍ കയര്‍ത്താലി കൊണ്ട്‌
ബന്ധം കൂടി, ജലാശയങ്ങളുടെ
ആഴങ്ങളില്‍ ശ്വാസത്തെ ഉപേക്ഷിച്ച്‌,
മറ്റുചിലര്‍ 'കീടത്തെ നശിപ്പിക്കാ'ന്‍
മരുന്ന്‌ കഴിച്ച്‌, തൊലി ചുളിഞ്ഞാണ്‌
ചിലര്‍ വിടപറഞ്ഞത്‌.
ജീവിതയോട്ടത്തിനിടെ ഹൃദയം
പണിമുടക്കിയെത്തിവരുമുണ്ട്‌.
എന്നാല്‍ ഒക്കെക്കും ഒരേ രൂപം.
തണുത്തുമരവിച്ച്‌, വഴങ്ങാന്‍
കൂട്ടാക്കാതെ, ചിലപ്പോള്‍ കണ്ണുകള്‍ തുറിച്ച്‌
ചിലപ്പോള്‍ പാതിയടഞ്ഞ്‌...
പിന്നിട്ട നാളുകളേക്കുറിച്ചാണയാള്‍
ഓരോ രാത്രിയും ചിന്തിച്ചുനീക്കിയത്‌.
ഒടുവിലാ ശവപ്പറമ്പില്‍ അവസാന
ശ്വാസത്തെ ഉപേക്ഷിച്ച്‌...
പുതിയ കാവല്‍ക്കാരനെയും
കാത്ത്‌ മഞ്ഞുംതണുപ്പുമേറ്റ്‌
ശവങ്ങളെ ഭയന്ന കാവല്‍ക്കാരന്‍....

Saturday, March 7, 2009

വാക്കു പാലിച്ച ഗുണ്ട


ചോരകാണാതെ ഉറക്കം വരില്ലെന്നായിരുന്നു
ആ തെരുവുഗുണ്ടയുടെ വീരവാദം.
ആളുകള്‍ ഭീതിയൊഴിയാതെ നോക്കിയ
ഗുണ്ടയൊടുവില്‍ ചോരകണ്ടു കണ്ണടച്ചു.
നെഞ്ചില്‍ ആരോ കുത്തിയിറക്കിയ
കത്തി മോര്‍ച്ചറിയിലെ ടേബിളില്‍ വച്ചാണ്‌
ഡോക്ടര്‍മാര്‍ നീക്കം ചെയ്‌തത്‌.
അന്നു നാട്ടുകാര്‍ പറഞ്ഞു എത്ര
സത്യസന്ധനായിരുന്നു അയാള്‍.
പറഞ്ഞവാക്കു പാലിച്ചുകളഞ്ഞില്ലേ...

Thursday, February 12, 2009

പ്രാര്‍ഥനയില്‍ ഇവളെയും ഉള്‍പ്പെടുത്തൂ...


ആദ്യപ്രണയത്തെ അനുസ്‌മരിച്ച്‌ മാസങ്ങള്‍ക്കു മുമ്പ്‌ ബ്ലോഗില്‍ പോസ്‌റ്റിട്ട വേളയില്‍ ഞാന്‍ 9 വര്‍ഷങ്ങള്‍ക്ക്‌ പിറകിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയിലേക്കാണ്‌ തിരിച്ചുപോയത്‌. കൗമാരക്കാരന്റെ കൗതുകങ്ങള്‍ക്കുമപ്പുറമുള്ള പരിഭ്രമത്തോടെ ആദ്യ പ്രണയക്കുറിപ്പിന്റെ മറുപടി കാത്ത്‌ നിന്ന ആ പത്താംക്ലാസ്സുകാരനാവാന്‍ മനസ്‌ ഒരുപാട്‌ കൊതിച്ചുപോയിരുന്നു ആ വേളയില്‍. എന്നാല്‍ 8, 9 ക്ലാസ്സുകളില്‍ ഒപ്പം പഠിച്ച ആ സുന്ദരിക്കുട്ടി എന്റെ ഇഷ്ടത്തിന്‌ യെസ്‌ എന്ന മറുപടി തന്നിരുന്നില്ല. എങ്കിലും അവളെ കാണാന്‍ ആ പുഞ്ചിരി സ്വന്തമാക്കാന്‍ ഞാന്‍ ഒരുപാട്‌ കൊതിച്ചിരുന്നു.അവളെ യാത്രയാക്കാന്‍ ബസ്‌ സ്റ്റാന്റില്‍ കണ്ണിമ ചിമ്മാതെ നിന്നിരുന്ന കുസൃതിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യപ്രണയത്തിന്റെ മധുരം മനസ്സ്‌ നിറച്ചിരുന്നു. ഒരിക്കലും കിട്ടാതെ പോയ ആ പ്രണയത്തിന്‌, പ്രണയിനിക്ക്‌ എന്റെ ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നു എന്നു ഞാനറിയുന്നത്‌ എന്റെ പ്രിയ സുഹൃത്ത്‌ ഇന്ന്‌ വിളിച്ചറിയിച്ച ആ ദുഃഖ വാര്‍ത്തയിലൂടെയാണ്‌. കാര്‍ന്നുതിന്നുന്ന അര്‍ബുദത്തിന്റെ ഇരയായി എന്റെ 'പ്രിയപ്പെട്ടവള്‍'(അങ്ങിനെ ഈ വേളയിലെങ്കിലും ഞാന്‍ വിശേഷിപ്പിക്കട്ടെ) മരണത്തോടു മല്ലടിക്കുന്നു എന്നതായിരുന്നു ആ വാര്‍ത്ത. വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ അവളെക്കുറിച്ച്‌ എന്നോടൊരാള്‍ സംസാരിക്കുന്നത്‌. അവളുടെ നിസ്സഹായാവസ്ഥ കാതില്‍ പതിച്ച നിമിഷം ഹൃദയം ഒരു നിമിഷം നിലച്ചു, കണ്ണീര്‍ ഉരുണ്ടുകൂടി. കൗമാരത്തിന്റെ ബലഹീനതയായി മാത്രം കരുതാവുന്ന ഒരു പ്രണയത്തിന്‌, ആഗ്രഹത്തിന്‌ ഇത്രമാത്രം കരുത്തായിരുന്നു എന്ന്‌ ഇന്നുമാത്രമാണ്‌ ഞാനറിഞ്ഞത്‌. തുടര്‍ന്നുചോദിച്ചപ്പോഴാണ്‌ കേവലം ആറുമാസം മുമ്പാണ്‌ അവളുടെ വിവാഹം നടന്നതെന്ന വിവരവും അറിയുന്നത്‌.
എസ്‌.എസ്‌.എല്‍.സി പരീക്ഷ സമാഗതമാവുന്ന വേവലാതികള്‍ക്കപ്പുറം കൂട്ടൂകാരെ വിട്ടുപിരിയുന്നതിലുള്ള നൊമ്പരം നെഞ്ചില്‍ കൂടുകൂട്ടിയ വേളയില്‍ വര്‍ണാഭമായ ഓട്ടോഗ്രാഫില്‍ അവളെനിക്കു കുറിച്ചു തന്ന വാചകങ്ങള്‍ വടിവൊത്ത അക്ഷരങ്ങളായി വിരിയുന്നു ഇപ്പോഴും. സ്വപ്‌നങ്ങളൊക്കെ സാക്ഷാല്‍ക്കരിക്കപ്പെടാന്‍ ദൈവം അനുഗ്രഹിക്കട്ടെ...എന്റെ പ്രണയത്തെ തുറന്നംഗീകരിച്ചിരുന്നില്ലെങ്കിലും ഉള്ളില്‍ എന്നോടു സ്‌നേഹം പുലര്‍ത്തിയിരുന്നു എന്നതിന്റെ തെളിവായിരുന്നു ആ അക്ഷരക്കൂട്ടങ്ങള്‍. 2006 ആദ്യത്തില്‍ കട്ടപ്പന(എന്റെ ജന്മനഗരം)യില്‍ വച്ച്‌ ഏറെനാളുകള്‍ കൂടി കാണവെ അവള്‍ എനിക്കു കൈമാറിയ പുഞ്ചിരി കാഴ്‌ചയില്‍ മായാതെ, മറയാതെ...അന്ന്‌ വിശേഷങ്ങള്‍ തിരക്കണമെന്ന്‌ മനസ്‌ അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇന്ന്‌ കിലോമീറ്ററുകള്‍ക്കപ്പുറം ഞാന്‍ അവളെക്കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കൊതിച്ച്‌, സര്‍വശക്തനായ തമ്പുരാനേ, എത്രയും വേഗം നീയവളെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരണേ എന്ന പ്രാര്‍ഥനാ നിരതമായ മനസ്സോടെ...

Thursday, February 5, 2009

പറയാതെ പോയത്‌

2009 ജനുവരി 26 എം.ഇ.എസ്‌ കോളജിലേക്കുള്ള എന്റെ വരവിനു പിന്നില്‍ പല ഉദ്ദേശ്യങ്ങളായിരുന്നു. വീട്ടില്‍ നിന്ന്‌ രാവിലെ നെടുങ്കണ്ടത്തിനു പുറപ്പെടുകയും തൂക്കുപാലത്തില്‍ നിന്നു നിസാമിനെയും കൂട്ടി റെസ്‌്‌ലിയുടെ കടയിലെത്തുമ്പോള്‍ സമയം 11 കഴിഞ്ഞു. എവിടെയാണു നീ, ഞങ്ങള്‍ക്കു പോവണമെന്ന തിരക്കിട്ട സംസാരത്തിനു തിരികൊളുത്തുകയായിരുന്നു റെന്‍സിന്റെ മിസ്‌ഡ്‌ കോളിനു തിരിച്ചുവിളിച്ചപ്പോള്‍ കിട്ടിയ മറുപടി. നിസാമിനൊപ്പം വട്ടപ്പാറയില്‍ ബസ്സിറങ്ങി കോളജിലേക്കുള്ള വീതികുറഞ്ഞ പണ്ടെങ്ങോ ടാറിട്ടിരുന്നു എന്നു ദ്യോതിപ്പിക്കുന്ന റോഡിലൂടെ നടക്കുമ്പോള്‍ അറിയാതെ നാലു വര്‍ഷം പിന്നിലേക്ക്‌ ഞാന്‍ സഞ്ചരിച്ചു തുടങ്ങിയിരുന്നു. അവധിദിനമായതിനാലാവാം വഴിയില്‍ ആരെയും കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അലുമ്‌നിയില്‍ പങ്കെടുക്കാനായി എത്തുന്ന ചില പെണ്‍കുട്ടികള്‍ ഞങ്ങളുടെ പിന്നിലായി വരുന്നുണ്ട്‌. കോളജിനോടടുക്കുന്ന വഴിയില്‍ ഏലത്തിനിടാന്‍ ഇറക്കിയിരിക്കുന്ന ചാണകമല കണ്ടതും നിസ്സാം പറഞ്ഞു. ഈ സാധനം ഇവിടെ നിന്നൊരിക്കലും മാറില്ല(കോളജില്‍ ആദ്യമായി വരുമ്പോഴും അവസാനമായി പടിയിറങ്ങുമ്പോഴും മുടങ്ങാതെ റോഡിലൊരു തടസ്സമായി ഉള്ളതാണിത്‌). പ്രവര്‍ത്തി ദിനങ്ങളില്‍ സ്ഥിരമായി സന്ധിക്കാറുള്ള പള്ളിയിലേക്കു കയറുമ്പോള്‍ മനസ്‌ എന്തിനെന്നറിയാതെ തുടിച്ചുകൊണ്ടിരുന്നു. ചൂളമരങ്ങളുടെ ഇലകള്‍ മുറ്റത്ത്‌ നിരന്നുകിടക്കുന്നു. മുറ്റത്തെ മോടിപിടിപ്പിച്ചിരുന്ന ചെടികളൊക്കെ അപ്രത്യക്ഷമാണ്‌. ആരും പള്ളിയില്‍ എത്തുന്നില്ലേ എന്നായിരുന്നു ഞങ്ങളുടെ സന്ദേഹം. അവിടെ ഞങ്ങളെ കാത്ത്‌ നജ്‌മുദ്ദീനും റസ്‌്‌ലിയുമൊക്കെ നില്‍ക്കുന്നുണ്ടായിരുന്നു അപ്പോള്‍....തമാശകളിലൂടെ വിശേഷങ്ങള്‍ തിരക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുകൂടലുകള്‍ക്ക്‌ എത്രയും പെട്ടെന്ന്‌ സാക്ഷ്യം വഹിക്കാന്‍ മനസ്‌ അതിയായി ആഗ്രഹിച്ചു.
കോളജില്‍ നിന്നു പടിയിറങ്ങുന്ന 2004-05 വര്‍ഷങ്ങളില്‍ കഴിച്ചു കൂട്ടിയ ക്ലാസ്‌ റൂമിലേക്ക്‌ നടക്കുമ്പോള്‍ റെന്‍സും ഷാജഹാനും രാജിയും(കുപ്പി) വെടി പറഞ്ഞു നില്‍ക്കുകയായിരുന്നു. കോളജില്‍ നിന്നിറങ്ങിയതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്‌ചയാണ്‌, എടുത്തുപറയത്തക്ക മാറ്റം ആര്‍ക്കും പറയാനില്ല. എത്തിയതേ കളിയാക്കലുകളാണ്‌ എല്ലാവരുടെയും വായില്‍ നിന്നുതിര്‍ന്നത്‌. പഴയ പരീക്കുട്ടിയും ഷഷിയും കുപ്പിയുമൊക്കെ കഥ പറയുമ്പോള്‍ ആരൊക്കെയാണ്‌ വന്നിരിക്കുന്നതെന്നറിയാനായിരുന്നു എനിക്കാകാംക്ഷ. പുതുമണവാളനായ സിറാജും അധ്യാപ(ഹ)കനായിത്തീര്‍ന്ന അനുരാജും വായിനോട്ടം കഴിഞ്ഞ്‌ എത്തിയതും അതേ സമയത്താണ്‌. അനുവിനെ കറുമ്പനെന്നു വിളിച്ചതിനു അവന്‍ പ്രതികാരം വീട്ടിയത്‌ തകര്‍ന്നു പോയ എന്റെ പഴയ പ്രണയം പൊടിതട്ടി മറ്റുള്ളവര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചാണ്‌. ഗ്രൗണ്ടില്‍ എന്‍.സി.സി കേഡറ്റുകള്‍ പരേഡിന്റെ ട്രെയിനിങ്ങിലാണ്‌. എന്‍.സി.സിയില്‍ ചേര്‍ന്ന്‌ ആദ്യമായി പരേഡ്‌ ചവിട്ടുമ്പോള്‍ മറ്റൊരു സൈഡില്‍ മിക്‌സഡായ എന്‍.എസ്‌.എസുകാര്‍ നില്‍ക്കുന്ന കാഴ്‌ച കണ്ട അന്നുതന്നെ യുനിഫോം ഊരിക്കൊടുത്ത കഥ അവരോടു പറയുമ്പോള്‍ വീണ്ടും പഴയകാല രസങ്ങളിലേക്ക്‌ ഞങ്ങള്‍ ഊളിയിട്ടു. ശകാരങ്ങള്‍ കേള്‍ക്കാന്‍ മാത്രം കേറിയിരുന്ന പ്രിന്‍സിപ്പലിന്റെ റൂമില്‍ കയറുമ്പോള്‍ നവ്യാനുഭവമായിരുന്നു നുകര്‍ന്നത്‌. റഷീദ്‌ സാറിനു മുമ്പില്‍ ഇരിന്നത്‌ ബി.കോമില്‍ പഠിക്കുന്ന സ്ഥിരമായി വൈകിവരുകയും നേരത്തേ പോവുകയും ചെയ്‌തിരുന്ന വിദ്യാര്‍ഥിയായിട്ടാണ്‌. വിശേഷങ്ങള്‍ തിരക്കുകയും അലുമ്‌നിയില്‍ പങ്കാളിത്തം എങ്ങനെയിരിക്കുമെന്നൊക്കെ സാറിനോടു ചോദിച്ച്‌ 10 മിനിറ്റിലേറെ ഞങ്ങള്‍ അവിടെ ചെലവഴിച്ചു. 2 മണിയോടെ ഓഡിറ്റോറിയത്തിലേക്കു നീങ്ങുമ്പോള്‍ മുറ്റത്ത്‌ അവിടവിടെ കൂട്ടംകൂടി നില്‍ക്കുന്ന പല പഴയ ബാച്ചുകാരെയും കാണാമായിരുന്നു. അവരില്‍ പരിചിതരോടു ഹായ്‌ പറഞ്ഞു ഓഡിറ്റോറിയത്തില്‍ കയറുമ്പോള്‍ നിരന്നുകിടക്കുന്ന കസേരകളില്‍ മിക്കവയും അലങ്കരിച്ച്‌ ഉപവിഷ്ടരായ യുവതീ യുവാക്കള്‍. പകുതിയിലേറെയും കാലിയാണു കസേരകള്‍. പതിയെപ്പതിയെ അവ നിറഞ്ഞുതുടങ്ങുമ്പോള്‍ റഷീദ്‌ സാറും ജോണിക്കുട്ടി സാറും അലുമ്‌നി ഭാരവാഹികളും സംസാരിച്ചു കഴിഞ്ഞിരുന്നു. പോയ 25 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ജില്ലയിലെ അവസ്ഥയും കോളജിന്റെ രൂപപ്പെടലും ജോണിക്കുട്ടി സാര്‍ അവതരിപ്പിക്കുമ്പോള്‍ അന്നുവരെ കേള്‍ക്കാത്ത, ഇഷ്ടകലാലയത്തിന്റെ പിറവിക്കുപിന്നിലെ കഷ്ടപ്പാടുകളും അതിനു വേണ്ടി ആത്മസംതൃപ്‌തിയോടെ പണിയെടുത്തവരെയും കുറിച്ച്‌ കൗതുകത്തോടെ കേട്ടിരുന്നു. വിദ്യാഭ്യാസത്തിന്‌ മറ്റു ജില്ലകള്‍ തേടിപ്പോവേണ്ടിയിരുന്ന ഗതികേടില്‍ നിന്നു രക്ഷകനായി എം.ഇ.എസ്‌ പിറവിയെടുത്തപ്പോള്‍ ജസ്‌റ്റ്‌ പാസ്‌ വിദ്യാര്‍ഥികള്‍ക്ക്‌ റെഗുലര്‍ കോളജില്‍ പ്രവേശനസൗകര്യമൊരുക്കി അധികൃതര്‍ വിദ്യയുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു കാത്തിരുന്നു. മണ്ണിനോടു മല്ലടിക്കുന്ന കര്‍ഷകന്റെ മക്കള്‍ക്കു വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്‌ത്‌ കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ കലാലയത്തിന്റെ പോയ കാല രൂപമാണീ ഓഡിറ്റോറിയമെന്നു ജോണിക്കുട്ടി സാറിന്റെ വാക്കുകള്‍ സ്‌പീക്കറിലൂടെ ഒഴുകിയെത്തുമ്പോള്‍ കോളജിന്റെ ഇന്നത്തെ പ്രൗഡിയായിരുന്നു ഉള്ളില്‍. കോളജിലേക്കുള്ള വഴിയിലും കാംപസിലും റോയി സാറിന്റെ പരിശ്രമഫലമായി തലയുയര്‍ത്തി നില്‍ക്കുന്ന വാകമരങ്ങളും ഓഫിസിനു മുമ്പിലെത്തെ അമീബാ പോണ്ടും പൂന്തോട്ടവും നീളന്‍ വരാന്തകളും ബഹുനിലകെട്ടിടങ്ങളും സുരക്ഷയൊരുക്കുന്ന മതിലുകളുമൊക്കെയുള്ള കോളജിനെക്കുറിച്ച്‌ മനസ്‌ അഭിമാനം കൊണ്ടു. കോഴ്‌സുകളുടെ എണ്ണം കൂടുകയും കൂടുതല്‍ ജില്ലകളില്‍ നിന്നു വിദ്യാര്‍ഥികള്‍ വട്ടപ്പാറയിലേക്കെത്തുകയും ചെയ്യുന്ന ഒരു മാറ്റത്തിന്‌ എത്ര വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടാവുമെന്നും വെറുതെ കണക്കു കൂട്ടി നോക്കി. അനുഭവങ്ങള്‍ പങ്കുവയ്‌ക്കാന്‍ ജോണിക്കുട്ടി സാര്‍ ക്ഷണിച്ചു സംസാരം അവസാനിപ്പിച്ചതേ നിസാം ചാടിവീണു. എസ്‌.എസ്‌.എല്‍.സിക്കു 210 മാര്‍ക്ക്‌ വാങ്ങി കോളജില്‍ പ്രീഡിഗ്രിക്കു കോളജിലെത്തിയ അനുഭവത്തെ വെളിപ്പെടുത്തിയായിരുന്നു അവന്‍ സംസാരത്തിലേക്കു കടന്നത്‌. സഹപാഠികളായിരുന്നവരില്‍ പലരും എത്താതിരുന്നതിനു കാരണം ഇന്ത്യയുടെ ജനസംഖ്യാ വര്‍ധനവിന്‌ തങ്ങളുടേതായ പങ്ക്‌ വഹിക്കുകയാണെന്ന അവന്റെ തുറന്നടിയില്‍ സദസ്‌ പൊട്ടിച്ചിരിച്ചു. തുടര്‍ന്ന്‌ ഓരോരുത്തരും തങ്ങളുടെ ജീവിത വഴികളില്‍ കോളജും അധ്യാപകരും എങ്ങനെ വഴികാട്ടികളായി എന്നു വിവരിച്ചു. പലപ്പോഴും ചിരിയുടെ മാലപ്പടക്കങ്ങള്‍ക്കാണ്‌ അത്‌ വഴിമരുന്നിട്ടത്‌. ഇവിടെ നിക്ഷേപിച്ചതിനു പലിശ ഏറ്റുവാങ്ങുകയാണ്‌ അധ്യാപന ജോലിയിലൂടെയെന്നു പറഞ്ഞ അനുരാജിന്റെ വാക്കുകള്‍ പലരെയും വേദനിപ്പിച്ചു. ഗസ്റ്റ്‌ ലക്‌ചര്‍മാരെ വകവയ്‌ക്കാതെ എതിര്‍ത്തുസംസാരിച്ചും ക്ലാസ്സില്‍ കയറാതെയും കയറി ബഹളം വയ്‌ക്കുകയും ചെയ്‌ത പഴയകാലത്തെക്കുറിച്ച്‌ ഓര്‍ക്കാന്‍ ഇടവരുത്തുകയായിരുന്നു അവന്‍ തനിക്കു ലഭിച്ച കുറച്ചു സമയത്തിലൂടെ. പരാമര്‍ശിക്കപ്പെട്ട ആ ഗസ്‌റ്റ്‌ ലക്‌ചേഴ്‌സില്‍ ആരും അവിടെ ഇല്ലായിരുന്നെങ്കിലും അവരോടുള്ള മാപ്പുപറച്ചിലായിരുന്നു അനുരാജിലൂടെ ഒത്തുകൂടിയവര്‍ക്ക്‌ സാധ്യമായത്‌. സ്റ്റേജില്‍ കയറി എന്തെങ്കിലും പറയണമെന്നാഗ്രഹിച്ചിരുന്നെങ്കിലം സ്വതസിദ്ധമായ മടി അതില്‍ നിന്നു എന്നെ പിറകോട്ടു വലിച്ചു. ഇരുന്നിടത്തു നിന്ന്‌ എഴുന്നേല്‍ക്കാന്‍ മനസ്‌ ആഗ്രഹിച്ചപ്പോഴൊക്കെ കാലുകള്‍ നിലത്തിറങ്ങിയതുപോലെയാണ്‌ അനുഭവപ്പെട്ടത്‌. സംസാരിക്കാന്‍ റഷീദ്‌ ആംഗ്യംകാട്ടിയപ്പോഴും എനിക്കതിനു കഴിഞ്ഞിരുന്നില്ല എന്നതാണ്‌ സത്യം. ഇതിനിടയില്‍ കിട്ടിയ ചായയും ബിസ്‌ക്കറ്റും കഴിച്ചതിനു ശേഷം 2009-2010 വര്‍ഷത്തെ അലുമ്‌നി ഭാരവാഹികളെയും വേദിയില്‍ പ്രഖ്യാപിച്ചു. പുറത്തിറങ്ങുമ്പോള്‍ എന്താണ്‌ ഒന്നും പറയാതിരുന്നതെന്ന റഷീദ്‌ സാറിന്റെ സ്‌നേഹപൂര്‍ണമായ ചോദ്യത്തിന്‌ പ്രത്യേകിച്ച്‌ അനുഭവങ്ങളൊന്നും പങ്കുവയ്‌ക്കാനില്ലെന്ന നുണയാണ്‌ ഞാന്‍ മറുപടി കൊടുത്തത്‌. മനസ്സില്‍ മായാതെ നില്‍ക്കുന്ന അനുഭവങ്ങള്‍ സമ്മാനിച്ചതില്‍ ഈ കലാലയം, ഇവിടുത്തെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, മരച്ചുവടുകള്‍, വഴിത്താരകള്‍ വഹിച്ച പങ്ക്‌ ഏറെയാണ്‌. ആദ്യമായി ഇവിടെ നിന്നാണ്‌ എനിക്കൊരു പ്രണയിനിയെ ലഭിക്കുന്നത്‌. ഇവിടെയാണ്‌ എന്‍.എസ്‌.എസ്‌ ദശദിന ക്യാംപില്‍ പങ്കെടുത്ത്‌ കവിത ചൊല്ലിയതും സഹോദരതുല്യരായി കൂട്ടുകാരെ സമ്പാദിച്ചതും. ഇവിടെ നിന്നാണ്‌ എന്റെ ഗുണങ്ങളും പോരായ്‌മകളും ഫീഡ്‌ബാക്കായി സുഹൃത്തുക്കള്‍ എഴുതിത്തന്നത്‌. എന്റെ ഓരോ ദിനങ്ങളും ഇവിടെയാണ്‌ വിരിഞ്ഞത്‌. മേരിക്കുട്ടി ടീച്ചറിന്റെ മാതൃതുല്യമായ പെരുമാറ്റം ഇവിടെയാണ്‌ ഞാന്‍ അനുഭവിച്ചത്‌. മാത്യു സാറിന്റെ ഉപദേശങ്ങള്‍ ഇവിടെ നിന്നാണ്‌ എനിക്കു ലഭിച്ചത്‌. ജ്യേഷ്ടസഹോദരരെപ്പോലെ റോയ്‌ സാറും ഉണ്ണികൃഷ്‌ണന്‍ സാറും അബൂബക്കര്‍ സാറും റസാഖ്‌ സാറും ജോസ്‌കുട്ടി സാറും അലിയാര്‍ സാറും റെജിസാറും ശ്രീദേവി ടീച്ചറും ബീനടീച്ചറുമൊക്കെ എന്നോട്‌ ഇടപഴകിയതും ഇവിടെയാണ്‌. എന്‍.എസ്‌.എസ്‌ ക്യാംപിലെ ഭക്ഷണ വിളമ്പലുകളില്‍ പിശുക്കു കാണിച്ചതും പണിയെടുത്തതും ഒരുമിച്ചു കിടന്നുറങ്ങിയതും ഇതേ കലാലയത്തിലാണ്‌. രാത്രി മുഴുവന്‍ നീളുന്ന കഥ പറച്ചിലുകളില്‍ ഭാവിയെ സംബന്ധിക്കുന്ന സ്വപ്‌നങ്ങളായിരുന്നു കടന്നുവന്നിരുന്നത്‌. പരീക്ഷയില്‍ മാര്‍ക്ക്‌ കുറയുന്നതിന്റെ ആകുലത, ഇന്റേണല്‍ മാര്‍ക്കിലെ ഏറ്റക്കുറച്ചിലുകള്‍ പ്രൊജക്ട്‌ വര്‍ക്ക്‌ ചെയ്യുന്നതിലെ സാങ്കേതികത അയലത്തെ ക്ലാസ്സിലെ പെണ്‍കുട്ടിയോട്‌ ഇഷ്ടം തുറന്നുപറയാനുണ്ടായ വെമ്പല്‍ അങ്ങിനെ...അങ്ങിനെ...എന്റെ ഓര്‍മകളുടെ പട്ടിക നീണ്ടു പോവുന്നു. സഹപാഠികളോടു തോന്നിയിരുന്ന നീരസങ്ങള്‍ വിടപറയുന്നത്‌ മൂന്നുവര്‍ഷത്തെ കൂടലുകള്‍ വിടപറഞ്ഞപ്പോള്‍ മാത്രമായിപ്പോയ ദുരവസ്ഥയില്‍ ദുഃഖിച്ചും അതിന്റെ കേടു തീര്‍ക്കാന്‍ മണിക്കൂറുകളോളം സംസാരിച്ചും ഞാന്‍ ടിന്റുവിനോടു അടുപ്പം സ്ഥാപിച്ചു. കൂട്ടുകാരിയുടെ പേരു പറഞ്ഞു കളിയാക്കിയതിന്‌ റാണിയോടും ഷാജിതയോടും രഞ്‌ജിനിയോടും വഴക്കിട്ടു. സ്ഥിരമായി കുപ്പിയുമായി ക്ലാസില്‍ വരുന്ന രാജിയെ കുപ്പിരാജിയെന്നും മെലിഞ്ഞ ശരീര പ്രകൃതിയുള്ള മറ്റൊരു രാജിയെ കാറ്റെന്നും തടിയുള്ളതിനാല്‍ രഞ്‌ജിനിയെ ചക്കയെന്നും പേരുചൊല്ലി വിളിച്ചു. ശ വഴങ്ങാത്ത റെന്‍സിനെ ഷഷിയെന്നും ഷാജഹാനെ പരീക്കുട്ടിയെന്നും ഷാജിതയെ കറുത്തമ്മയെന്നും അനിലിനെ കണാരനെന്നും നിഖിലിനെ നീലനെന്നും അനീഷിനെ ഡമ്മിയെന്നും വിശേഷിപ്പിച്ചു.അങ്ങനെ മിക്കവരും അറിയപ്പെട്ടത്‌ ഓമനപ്പേരുകളിലാണ്‌. അന്‍വറിന്റെ ബഡായിയും നിസാറിന്റെ പരുപരുത്ത സൗണ്ടും റ്റിജോയുടെ ആര്‍.എം.പിയും ക്ലാസിലെ ചര്‍ച്ചാ വിഷയങ്ങള്‍. കെ.എസ്‌.യു നേതാവായ ചെറിയാനും എസ്‌.എഫ്‌.ഐക്കാരായ നിസാറും നിഷാദും സംഘവും ഒരുമിച്ചു നടക്കുന്നത്‌ കൗതുകമായിരുന്നു. വാചക, വെള്ളമടി കമ്പനികളും അപൂര്‍മായിരുന്നില്ല. കോളജില്‍ വെള്ളമടിച്ചതിനു മധ്യസ്ഥം പറയാനെത്തിയ അമ്മാവന്റെ മകന്‌ വെള്ളം പടിയായി കൊടുക്കേണ്ടി വന്ന ദീപുവിന്റെയും അനൂപിന്റെയും ഗതികേട്‌ ഞങ്ങളെ ചിരിപ്പിച്ചു. സിറാജിന്റെ പ്രണയാഭ്യര്‍ഥന നിരസിച്ച റംല കാരണം പറഞ്ഞത്‌ താനവനെ എടുത്തോണ്ടു നടക്കേണ്ടി വരുമെന്നായിരുന്നു എന്നത്‌ പരസ്യമാവാത്ത രഹസ്യമായിരുന്നു. കലാലയ രസങ്ങള്‍ക്കിടെ ജസ്‌റ്റിന്‍ നേരിട്ട രോഗം ഞങ്ങളെ ദുഃത്തിലാഴ്‌ത്തി. അതിനിടയില്‍ തന്നെയായിരുന്നു ജോസ്‌ കുട്ടി സാറിന്റെ ഭാര്യ അപകടത്തില്‍ മരിക്കുന്നതും. വിവാഹം കഴിഞ്ഞിട്ട്‌ അധികമാവാത്ത സാറിന്റെ ദുരവസ്ഥ ഞങ്ങളെ കരയിപ്പിച്ചു.
കിടപ്പിലായ ജസ്റ്റിനെ കാണാനായി ബൈക്കില്‍ പോയി മടങ്ങുന്നതിനിടയില്‍ വീണ നിഖിലിനും അനൂപിനും തുടര്‍ച്ചയായി അടുത്ത ആഴ്‌ചയില്‍ നിഖിലിനെ വീണ്ടും വീഴിച്ചതും ജന്മസിദ്ധ പെയിന്റിങ്‌ കളഞ്ഞതും അന്‍വറിന്റെ സാഹസിക ബൈക്കോടിക്കലായിരുന്നു. വാശിയേറിയ ഇലക്‌്‌ഷനില്‍ എം.എസ്‌.എഫ്‌, കെ.എസ്‌.യു സ്ഥാനാര്‍ഥികള്‍ക്ക്‌ കുത്തിയ വോട്ടുകള്‍ മുഴുവന്‍ പാഴായ വിഷമത്തിനിടയിലും തല്ലാനോടിച്ച പോലിസിന്റെ വീരകൃത്യം എന്നെ, ഞങ്ങളെ ചിരിപ്പിച്ചു. ബദല്‍ സംഘടനാ പ്രവര്‍ത്തകനായി അല്‍പ്പ സ്വല്‍പ്പം ശ്രദ്ധനേടാന്‍ കഴിഞ്ഞു എന്നു രഹസ്യമായി വിശ്വസിച്ചിരുന്നു അന്നും ഇന്നും. നേതാവാകാന്‍ ആഗ്രഹിക്കുന്നു എന്നു ക്യാംപില്‍ വച്ച്‌ മേരിക്കുട്ടി ടീച്ചറിനോടു പറഞ്ഞതിനു ഫലമായി പൈനാവില്‍ നടക്കുന്ന സ്റ്റുഡന്റ്‌സ്‌ പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാക്കിത്തരികയും റഷീദ്‌ സാറിനൊപ്പം പൈനാവില്‍ പോവുകയും ചെയ്‌ത അനുഭവം മികച്ചതായിരുന്നു. അനുരാജിനെ സ്‌റ്റുഡന്റ്‌സ്‌ മാഗസിന്‍ എഡിറ്ററായി വിജയിപ്പിച്ച ക്രെഡിറ്റില്‍ ചെറിയ പങ്കാളിത്തം വഹിച്ചു എന്ന അഭിമാനത്തില്‍ പ്രണയവും നൈരാശ്യവും തുളുമ്പുന്ന കവിതകള്‍ എഴുതിക്കൊടുത്തെങ്കില്‍ ആ മാഗസിന്‍ പുറത്തിറങ്ങിയില്ല എന്ന നിരാശ വിട്ടുമാറാതെ.... കൈയെഴുത്തു മാഗസിനിലേക്കു സൃഷ്ടികള്‍ സ്വന്തവും അല്ലാത്തതുമായവ പകര്‍ത്തിക്കൊടുത്ത്‌ ഭാഗവാക്കാവാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊണ്ട്‌...ഒടുവില്‍ മൂന്നുവര്‍ഷക്കാലത്തെ കാംപസ്‌ ജീവിതത്തിനു പരിസമാപ്‌തിക്കുറിച്ച്‌ ഓട്ടോഗ്രാഫുകളില്‍ ആകുലതകളും ആഗ്രഹങ്ങളും ആശംസകളും ചാര്‍ത്തി ഇനിയും കാണണം വിവാഹം അറിയിക്കാന്‍ മറക്കരുത്‌ തുടങ്ങി വാഗ്‌ദാനങ്ങളും നല്‍കി വിടപറയുമ്പോള്‍...ഒത്തുകൂടലുകള്‍ എത്രമാത്രം സാധ്യമാവും എന്നു അറിഞ്ഞിരുന്നില്ല. എന്നാല്‍ ഓരോ ജനുവരി 26കളിലും ആത്മവിശ്വാസത്തോടെ പൂര്‍വവിദ്യാര്‍ഥിയെന്ന അഹങ്കാരത്തോടെ ഈ കലാലയത്തിലേക്ക്‌ കടന്നുവരാമെന്നുള്ള സാധ്യത എന്നെ ആഹ്ലാദവാനാക്കുന്നു. അതില്‍ ഓരോരുത്തരും പങ്കാളികളാവണമെന്ന അഭ്യര്‍ഥനയോടെ അലുമ്‌നിയില്‍ സംസാരിക്കാനാവാതെ പോയതിലുള്ള വിഷമത്തെ ഈ വാക്കുകളിലൂടെ ഞാന്‍ മറികടക്കട്ടെ... ജയേഷ്, ഫ്രാന്‍സിസ്, അനില്‍, അനീഷ്, ഷാജഹാന്‍, റെന്‍സ്, സിറാജ്, ഷിന്‍സ്, നിസാര്‍, നിഷാദ്, ചെറിയാന്‍, റെസിലി, റ്റിജോ, അന്‍വര്‍ ഷാ, ജസ്റ്റിന്‍, സ്റ്റാലിന്‍, രഞ്ജിനി, രാജി, രാജി, റാണി, സ്മൃതി, സന്ധ്യ, ടിന്റു, ഷാജിത, മെര്‍ളിന്‍, അനൂപ്, സനില്‍, ബിബിന്‍, നിഖില്‍, നൗഫല്‍...  ബി.കോമില്‍ എന്നോടൊപ്പം പഠിച്ച എല്ലാവരെയും പേരെടുത്തു പറഞ്ഞ്‌ നിര്‍ത്തട്ടെ പ്രാര്‍ഥനയോടെ നിഷാദ്‌