Wednesday, December 30, 2009

ഓര്‍മകളിരമ്പുന്ന കലാലയമുറ്റത്തേക്ക് ഒരു യാത്ര


mes college nedumkandam(vattappara)

പൂര്‍വവിദ്യാര്‍ഥി സംഗമത്തിന്റെ വേദിയായി ഓരോ ജനുവരി 26കളും കടന്നുവരുമ്പോള്‍ പിന്നിട്ട വഴിദൂരത്തിന്റെ ഓര്‍മകള്‍ മനസ്സില്‍ കൂടുകൂട്ടുകയാണ്. ബിരുദപഠനത്തിനായി വട്ടപ്പാറയിലെ എം.ഇ.എസ് കോളജില്‍ ചെലവഴിച്ച മൂന്നുവര്‍ഷത്തിന്റെ അനുഭവങ്ങള്‍ക്കപ്പുറം നഷ്ടപ്പെട്ട സൗഹൃദത്തിന്റെ വേരുകളാണ് ഞാനവിടെ തിരയുന്നത്. ജീവിത യാത്രയുടെ തിരക്കുകളില്‍ ഒരു പിന്‍വിളിക്കു കാത്തുനില്‍ക്കാന്‍ പോലും മിനക്കെടാറില്ല നാമാരും. വട്ടപ്പാറയിലെ വിദ്യാദാതാവിന്റെ മടിത്തട്ടിലേക്ക് വര്‍ഷത്തിലൊരു മടക്കം ഏറെയൊന്നും പ്രതീക്ഷിച്ചല്ല. പക്ഷേ ബദാം മരത്തിന്റെയും പൂവാകകളുടെയും പഴുത്തിലകള്‍ വീണ മുറ്റത്തുകൂടി വെറുതെയൊരു നടത്തമാവുമ്പോള്‍ ഓര്‍മകള്‍ക്ക് കുതിരശക്തിയാണ്. മറവിയുടെ ആഴങ്ങളിലൊളിച്ചവ പലതും എന്നെ ഉണര്‍ത്താറുണ്ടപ്പോള്‍. ഓര്‍മയുടെ ചെറുസ്പന്ദനത്തിനും നമ്മെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനാകും എന്ന സത്യത്തെയാണ് അവിടെ ഞാന്‍ തിരിച്ചറിയുന്നതും. കണ്ടുമറന്ന മുഖങ്ങളേക്കാള്‍ അവര്‍ എനിക്കു പകുത്തുനല്‍കിയ ചില നിമിഷങ്ങളാണ് അവിടെ ജീവന്‍വയ്ക്കുന്നത്.
നഷ്ടപ്രണയങ്ങളുടെ കൂടാരമാണ് ഓരോ കലാലയങ്ങളും. പറഞ്ഞിട്ടും നഷ്ടപ്പെട്ട പ്രണയവും പറയാനാവാതെ പോയ ഇഷ്ടങ്ങളും മറവിയുടെ കെട്ടുപൊട്ടിച്ച് അപ്രതീക്ഷിതമായ ഓടിയണയാറുണ്ട് എന്നിലേക്ക്. അനിവാര്യമായ വിടപറയലുകളിലും തള്ളിപ്പറയലുകളിലുമാണ് മിക്കപ്പോഴും പ്രണയസ്വപന്ങ്ങള്‍ അവസാനിക്കുക. എന്നാല്‍ നാളുകള്‍ക്കു ശേഷം ഒരു തിരിഞ്ഞുനോട്ടമാവുമ്പോള്‍ അവിടെ പകയുടെയോ നഷ്ടബോധത്തിന്റെയോ അതിപ്രസരമുണ്ടാവില്ല. അനുഭവങ്ങളുടെ കരുത്തില്‍ അവര്‍ പാകപ്പെട്ടിട്ടുണ്ടാവും.
പഴയ ക്ലാസ് റൂമിന്റെ ജനാലഴികളില്‍ തെരുപ്പിടിച്ച് അല്‍പ്പനേരം,


വരാന്തയുടെ മാറില്‍ മൃദുവായി ചവിട്ടി, നടന്നുനീങ്ങുന്നത് പഴയ കൗമാരക്കാരന്റെ മാനസികാവസ്ഥയിലേക്കാണ്. എതിരേ വരുന്ന സുന്ദരിയെ കമന്റടിച്ച് അയല്‍ക്ലാസിലെ സുഹൃത്തുക്കള്‍ക്ക് ഹായ് പറഞ്ഞ് പതിവ് റൗണ്ട് കഴിഞ്ഞ് സീറ്റിലേക്കു മടങ്ങിയിരുന്ന ആ മനോഹരമായ പഠനകാലം നിങ്ങളെ മാടിവിളിക്കാറുണ്ടോ എപ്പോഴെങ്കിലും. ഓര്‍മകള്‍ക്കു പോലും ജീവിതത്തില്‍ ഇടം കൊടുക്കാത്ത ഹതഭാഗ്യരാവാന്‍ ആരും കൊതിക്കാറില്ലെന്നാണ് എന്റെ തോന്നല്‍. ഈ വരുന്ന ജനുവരി 26 ഓര്‍മകളുടെ ഭാണ്ഡം അഴിച്ചുവയ്ക്കാനും മറന്നുപോയവ തിരികെ ലഭിക്കാനുമുള്ള ഒരവസരമാണ് എനിക്കു നല്‍കുന്നത്.


ഒരു പകല്‍ കൂടി ഓര്‍മകളുടെ ചെപ്പും പേറി പ്രിയ കലാലയത്തില്‍ ചെലവഴിക്കാന്‍ തുടിക്കുകയാണെന്റെ ഹൃദയം. വട്ടപ്പാറയില്‍ ബസ്സിറങ്ങി ഒരു അലസനടത്തത്തിനു കൂടി വഴിയൊരുക്കുകയാണ് ഇനി വേണ്ടത്. വര്‍ഷാരംഭത്തിലെ 26ാം തിയ്യതിക്കു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയും മറ്റുള്ളവരെ ഓര്‍മപ്പെടുത്തുകയും ചെയ്യുകമാത്രമാണ് അതിനൊരു പോംവഴി.