Thursday, July 29, 2010

മൗനവേദന


ചൊല്ലിത്തീര്‍ത്ത കഥകള്‍ക്ക് ജീവന്റെ
വിട്ടുമാറാത്ത ഗന്ധമുണ്ടായിരുന്നു.
ചൊല്ലാന്‍ ബാക്കിവച്ചതിലേറെയും
സുന്ദര സ്വപ്‌നങ്ങളും.
ഓര്‍മയുടെ ചെറുതരി പോലും പങ്കുവയ്ക്കാന്‍
എന്തുല്‍സാഹമായിരുന്നു രണ്ടുപേര്‍ക്കും.
പിരിയരുതെന്ന് നെഞ്ചില്‍ ഊട്ടിയുറപ്പിക്കുമ്പോള്‍,
കളിയായി പോലും അങ്ങനെ പറയുന്നതു
സഹിക്കാനാവുമായിരുന്നില്ല.
എന്നോളമാണ് ഞാനെന്‍ സുഹൃത്തിനെ
സ്‌നേഹിച്ചതും പരിഗണിച്ചതും.
കാലചക്രത്തിന്റെ വേഗത്തിനൊപ്പം
സുഹൃത്തിന്റെ മനവും മാറിയതറിയാന്‍
ഞാനെത്ര വൈകിയെന്നോ...
എന്റെ കുറിമാനങ്ങള്‍ക്ക് മൗനത്തിന്റെ
ആവരണമിട്ട്, കരുതലുകള്‍ക്ക്
അസഹ്യത പ്രകടിപ്പിച്ച്...
പരിഗണന കുറയുന്നതില്‍ ആശങ്കപ്പെട്ടതിന്
ഇത്ര സെന്റിയാവരുതെന്ന് ഉപദേശിക്കാനും
എന്റെമാത്രം സുഹൃത്ത് മറന്നില്ല.
ഇണക്കങ്ങളും പിണക്കങ്ങളും
മുറതെറ്റാതെ പോയിടവെ മനപ്പൂര്‍വമെന്നെ
അവഗണിച്ചപ്പോള്‍ മാത്രമാണ്
സൗഹൃദപ്പട്ടത്തിന്‍ ചരടെന്നോ
പൊട്ടിയതറിഞ്ഞത്. ഒരു പക്ഷേ
എന്നെങ്കിലുമൊരിക്കല്‍ കണ്ടുമുട്ടാം.
മറവി തന്‍ ചവറ്റുകുട്ടയില്‍ തള്ളുവാനത്രവേഗം
കഴിയില്ലയെന്‍ സുഹൃത്തിനു ഞാനാകുന്ന ഓര്‍മയെ..
വിശ്വാസം തെറ്റാതിരിക്കട്ടെ...
മനസ് മന്ത്രിക്കുന്നതും തേടുന്നതും
എന്റെ പ്രിയ സുഹൃത്തിനെ തന്നെയാണ്.
കണ്ടുമുട്ടും വരേക്കും തുടരുകതന്നെയാണു
ഞാനെന്‍ മൗനവും വേദനയും.