Friday, February 18, 2011

ഹൃദയമില്ലാത്തവര്‍


ഏറെ പരിഭ്രാന്തനായിരുന്നു ഞാന്‍,
എന്റെ തിരച്ചില്‍കണ്ട് പലരുമെത്തി സഹായിക്കാന്‍.
ആഴ്ചകളും മാസങ്ങളും നീണ്ട ഉദ്യമത്തിനിടെ
സഹികെട്ട ആരോ ഒരാള്‍ മൗനത്തിന്റെ തടവറ ഭേദിച്ചു.
എന്റെ മറുപടി കേട്ട് പരിഭ്രാന്തരായ അവരൊക്കെയും
കാണാതായ തങ്ങളുടെ ഹൃദയം തേടി
പല ദിക്കുകളിലേക്ക് യാത്രയായി.
വീണ്ടും തനിച്ചായ ഞാന്‍ തിരച്ചില്‍ തുടര്‍ന്നു,
എങ്ങാനും കണ്ടുകിട്ടിയാലോ എന്റെ ഹൃദയവും?

Sunday, February 6, 2011

കൈമാറുക നിന്റെ പകയീ സമൂഹത്തിന്


പ്രാണനേക്കാള്‍ മാനത്തെ മാനിച്ച പെണ്‍കൊടി*,
ഒറ്റകൈയന്റെ ക്രൂരതയ്ക്കു മുമ്പേ നിന്റെ
ജീവന്‍ പറന്നകന്നിരുന്നെങ്കില്‍ എന്നാണു
വാര്‍ത്ത കേട്ട മാത്രയില്‍ ഞാനാശിച്ചത്.
ഹൃദയം നുറുങ്ങുന്ന നിന്റെ നിലവിളികള്‍ക്കപ്പുറത്തേക്ക്
സ്വാര്‍ഥരായ യാത്രികരുമായി തീവണ്ടി നീങ്ങുമ്പോള്‍
നീ എന്തു വേദനിച്ചിരിക്കും?
തലക്കേറ്റ ക്ഷതത്തിനപ്പുറം ബാക്കിയായ ബോധത്തില്‍
ചാരിത്ര്യം കവരുന്നയറിവില്‍ നീ മരിക്കാതെ മരിച്ചിരിക്കാം.
അന്യന്റെ അടുക്കളയില്‍ കരിപാത്രങ്ങള്‍ കഴുകുന്ന
അമ്മയും തട്ടിപ്പിനിരയായ ജ്യേഷ്ടനും
ഉപേക്ഷിച്ചുപോയ അച്ഛന്റെ ശൂന്യതയും
ദാരിദ്ര്യം മേയുന്ന കൊച്ചുവീട്ടില്‍ നിന്ന്
ജോലിതേടിയൊരു യാത്ര സഫലമാവുമ്പോള്‍
ഏതൊരു പെണ്‍കൊടിയെയും പോലെ നിന്റെ സ്വപ്‌നങ്ങളും
പൂത്തുലയാന്‍ തുടങ്ങിയിരിക്കാം...
കൈചേര്‍ത്തുപിടിക്കാനൊരാള്‍ ചാരയണയുന്നതും
മനതാരില്‍ കണ്ടുള്ളൊരാ യാത്ര തന്നെ
നിന്റെ ജീവനും കവര്‍ന്നുപോയിരിക്കുന്നു.
തലച്ചോറിലെ രക്തസ്രാവവുമായി
വെന്റിലേറ്ററില്‍ നീ മരണത്തോടു മല്ലിടുമ്പോള്‍
നീ തിരികെ വരാതിരുന്നെങ്കില്‍ എന്നായിരുന്നു
എന്റെ ചിന്ത.
സമൂഹം കാത്തുവച്ചിരിക്കുന്ന സഹതാപവും
ചൂണ്ടിക്കാട്ടലുകളും അടയാളവാക്കുകളും
നിന്നെ വേദനിപ്പിക്കുന്നത് എനിക്കിഷ്ടമല്ലാത്തതിനാലാണ്
ഈ ക്രൂരമായ ചിന്തയെനിക്കു പകര്‍ന്നു തന്നത്.
നാലാളു കൂടുന്നിടത്തെ തുറിച്ചുനോട്ടങ്ങളെ
നിനക്കതിജീവിക്കാനാവില്ലെന്നെനിക്കുറപ്പുണ്ട്.
അബോധാവസ്ഥയില്‍ നീ ദൈവത്തോടു തേടിയിരുന്നതും
ഇതേ മരണമായിരുന്നുവെന്നെനിക്കുറപ്പുണ്ട്.
നിനക്കൊപ്പം ബാക്കിയായ സ്വപ്‌നങ്ങള്‍ക്കൊപ്പം
അക്രമിയോടുള്ള അടങ്ങാത്ത പകയുമീ
സമൂഹത്തിന് കൈമാറുക, നാളെയൊരു
പെണ്‍കിടാവിനുമീ ഗതി വരുത്താതിരിക്കാന്‍ അതുപകരിക്കട്ടെ...


* പെണ്ണുകാണല്‍ ചടങ്ങിനായി എറണാകുളത്തെ ജോലിസ്ഥലത്തു നിന്ന് ഷൊര്‍ണൂര്‍ മഞ്ഞക്കാട്ടിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഗോവിന്ദച്ചാമിയെന്ന ഒറ്റക്കൈയന്‍ അക്രമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് മാനഭംഗപ്പെടുത്തുകയും വീഴ്ചയിലും ആക്രമണത്തിലും തലക്കേറ്റ ക്ഷതത്തില്‍ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്ത സൗമ്യ. 

Thursday, February 3, 2011

തെരുവുകളില്‍ ചരിത്രമെഴുതുന്ന പ്രക്ഷോഭകര്‍


സഹനത്തിന് അതിരുകളില്ലെന്നോ സുഹൃത്തേ?
എങ്കില്‍ നിങ്ങള്‍ക്കു തെറ്റി.
മുപ്പതുവര്‍ഷങ്ങള്‍ക്കു ശേഷം അതിനാലാണ്
ഞങ്ങള്‍ പട്ടുമെത്തയുപേക്ഷിച്ച്
കുട്ടികളെയും പേറി തെരുവിലിറങ്ങിയത്.
സര്‍ക്കാര്‍ വിലക്കുവാങ്ങുന്ന കുറ്റവാളികള്‍ക്ക്
ഞങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ തടയാനാവില്ല.
പ്രക്ഷോഭവഴിയില്‍ പിടഞ്ഞുതീരുന്ന ജീവനുകള്‍
സമരജ്വാലക്ക് എരിവു പകരുന്നതു നിങ്ങള്‍
കാണുന്നില്ലേ? മാറ്റത്തിന്റെ കാഹളമാണ്
അവിടെ മുഴങ്ങിക്കേള്‍ക്കുന്നത്.
ആ വഴിയില്‍ പൊഴിയുന്ന ചുടുനിണവും
ഞങ്ങള്‍ക്ക് ഊര്‍ജം ചൊരിയുന്നു.
ഖാലിദ് സയിദിന്റെ* ജീവന്‍ നിര്‍ദയമൂറ്റിയെടുക്കുമ്പോള്‍
നിങ്ങള്‍ അറിഞ്ഞിരിക്കില്ല ജനാധിപത്യത്തിന്റെ
മഹത്വം ലക്ഷങ്ങളിലേക്ക് പകരാനതുപകരിക്കുമെന്ന്്.
എല്‍സയിദ് ബിലാലും* മുസ്തഫ അത്തേയയും*
പോലിസ് ബുട്ടുകള്‍ക്കടിയില്‍ പിടഞ്ഞുതീരുമ്പോള്‍
ജനലക്ഷങ്ങള്‍ ഉണര്‍ന്നെണീക്കുകയായിരുന്നു
ഒന്നിനു പിറകെയൊന്നായി നൂറുകണക്കിന്
രക്തസാക്ഷികള്‍ സ്വാതന്ത്ര്യത്തിന് വെളിച്ചമേകാന്‍
പ്രക്ഷോഭവഴിയില്‍ ഞങ്ങള്‍ക്കു മുമ്പേ നടന്നു.
രാപകലറിയാതെ ജനസഞ്ചയത്താല്‍ വീര്‍പ്പുമുട്ടുന്ന
ലിബറേഷന്‍ സ്‌ക്വയറും അലക്‌സാണ്ട്രിയയുമൊക്കെ
തുല്യതയില്ലാത്ത ചരിത്രമെഴുതുന്നു.
മാറ്റത്തിന്റെ ഊക്കുപകര്‍ന്ന തുണീസ്യ,
മാതൃകകാട്ടുന്ന മിസ്ര്‍ ആ കാറ്റുമണക്കുന്ന
ജോര്‍ദാനും യെമനും....
ഈജിപ്തിലേക്ക് നോക്കുന്ന ലോകമേ
പ്രതീക്ഷ കൈവിടേണ്ട, നിങ്ങള്‍ക്കു കേള്‍ക്കുവാന്‍
ശുഭവാര്‍ത്തയൊരുക്കുന്ന തിരക്കിലാണ് ഞങ്ങള്‍.








ഖാലിദ് സയിദ്: അലക്‌സാണ്ട്രിയയില്‍ നിന്നുള്ള 28കാരന്‍. പോലിസുകാരുടെ നിഷ്ഠൂരമായ പീഡനത്തില്‍ കൊല്ലപ്പെട്ടു. ബുട്ടിട്ടു ചവിട്ടിയും മതിലില്‍ തല ഇടിപ്പിച്ചും ക്രൂരമായി വധിക്കുകയായിരുന്നു ഖാലിദ് സയിദിനെ. സര്‍ക്കാര്‍ സേനയുടെ കാടത്തത്തിനെതിരേ പോരാടുന്നതിന് ഖാലിദ് സയിദിന്റെ രക്തസാക്ഷിത്വം ആബാലവൃന്ദം ജനങ്ങള്‍ക്കും പ്രചോദനം പകരുകയായിരുന്നു. ഭരണകൂട ഭീകരതക്കെതിരേ പോരാട്ട ഭൂമികയിലേക്ക് ജനലക്ഷങ്ങളെ നയിച്ച അനേക വ്യക്തികളില്‍ ജീവന്‍നല്‍കി ഭാഗവാക്കായ ഒരു സാധാരണ യുവാവ്. പക്ഷേ ചരിത്രത്തില്‍ ഖാലിദ് സയിദിന്റെ ഏടുകള്‍ തുന്നിച്ചേര്‍ക്കുമ്പോള്‍ ആ രക്തസാക്ഷിയുടെ മഹത്വമേറെ വര്‍ധിച്ചിരിക്കുന്നു. പോലിസുകാര്‍ മയക്കുമരുന്ന് പങ്ക് വയ്ക്കുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തു എന്നതായിരുന്നു ഖാലിദ് സയിദ് ചെയ്ത കുറ്റമെന്ന് പിന്നീട് വ്യക്തമായി.



എല്‍സയിദ് ബിലാല്‍ മകള്‍ക്കൊപ്പം




എല്‍സയിദ് ബിലാല്‍: കാരണമൊന്നുമില്ലാതെ വീട്ടുകാരുടെ മുമ്പില്‍ നിന്ന് എല്‍സയിദ് ബിലാലിനെ പോലിസ് പിടിച്ചുകൊണ്ടുപോയി. പിറ്റേ ദിവസം മകന്‍ മരിച്ചുവെന്ന വാര്‍ത്തയാണ് വീട്ടുകാര്‍ക്ക് കിട്ടിയത്. പിതാവിന്റെ ചലനമറ്റ ശരീരമാണ് കളിചിരി മാറാത്ത ഓമനമകള്‍ക്കു പിന്നീട് കാണാനായത്.



മുസ്തഫ അത്തേയ: മൂന്നുമക്കളുടെ പിതാവായ 39കാരന്‍. അലക്‌സാണ്ട്രിയയില്‍ തെരുവില്‍ പോലിസുകാരുടെ ക്രൂരമര്‍ദ്ദനത്തിരയായി മരണത്തിനു കീഴടങ്ങി.