Friday, September 30, 2011

എനിക്കാരുമല്ലായിരുന്നു നീ ഇന്നലെ വരെ



എനിക്കാരുമല്ലായിരുന്നു നീ ഇന്നലെവരെ, പക്ഷേ ഇന്നു നെഞ്ച് നീറ്റുന്ന ഒരോര്‍മയായി
പരിണമിച്ചിരിക്കുന്നു. സ്വതന്ത്രമലയാളം കംപ്യൂട്ടിങ് രംഗത്തിന് നല്‍കിയ സംഭാവനകളിലൂടെ മാത്രമല്ല ജിനേഷ് കെ ജെ എന്ന അതുല്യപ്രതിഭ ഓര്‍മിക്കപ്പെടുക. മരണക്കിടക്കയില്‍ നിന്നുപോലും സ്വപ്‌നപദ്ധതിക്കായി പ്രയത്‌നിക്കുമ്പോള്‍ ഒരു വേള അയാള്‍ക്കറിയാമായിരുന്നിരിക്കാം ഇനിയൊരു തിരിച്ചുവരവില്ലെന്ന്.

പക്ഷേ, പെട്ടെന്ന് സുഖമാവട്ടെ എന്നാശംസകള്‍ കൈമാറുന്ന പ്രിയസുഹൃത്തുക്കള്‍ക്കും അധ്യാപകരോടും ജിനേഷ് പറഞ്ഞിരുന്നത് താന്‍ ഉടനെ തിരിച്ചുവരുമെന്നാണ്. അതുകൊണ്ടു തന്നെയായിരുന്നിരിക്കാം ജിനേഷിന്റെ വേര്‍പാട് അവന്റെ സുഹൃത്തുക്കള്‍ക്ക് താങ്ങാനാവാതെ പോവുന്നതും. ഇന്നലെ മരണവാര്‍ത്ത അറിയിച്ച് ഗള്‍ഫില്‍ നിന്നും ശറഫുക്ക വിളിക്കുമ്പോള്‍ ആകാംക്ഷയോടെ ഗൂഗിളില്‍ പരതി. അധികം പരിശ്രമിക്കാതെ തന്നെ ആ മുഖമെനിക്കു മുന്നില്‍ തെളിഞ്ഞു. ഗൂഗിള്‍ പ്ലസിലെ പ്രൊഫൈല്‍ ഫോട്ടോയില്‍ ജിനേഷ് പുറംതിരിഞ്ഞാണിരിക്കുന്നത്. മടക്കമില്ലാത്ത ഒരു യാത്രയെ കുറിച്ച് സൂചിപ്പിക്കാന്‍ അയാള്‍ ഇതിലും അനുയോജ്യമായ ഏതു ചിത്രമാണ് പകരം വയ്ക്കുക.

ഹൈദരാബാദ് ട്രിപ്പിള്‍ ഐ.ടിയിലെ ഓണം, ദീപാവലി ആഘോഷചിത്രങ്ങള്‍ ആ ചെറുപ്പക്കാരന്റെ സജീവസാന്നിധ്യം വ്യക്തമാക്കുന്നു. സുഹൃത്തിന്റെ വിവാഹച്ചടങ്ങ്, വിനോദയാത്രകള്‍, ആദ്യവിമാനയാത്ര, ലുക്കീമിയ രോഗത്തിന്റെ വേദനപേറുന്ന ആശുപത്രികിടക്കയില്‍ നിന്നുള്ള ചിത്രങ്ങള്‍.... ആല്‍ബത്തിലൂടെ കണ്ണോടിക്കുമ്പോള്‍ എന്തിനെന്നറിയാതെ മനസ് വേദനിച്ചു. കൂട്ടുകാരന്റെ മരണമറിയിച്ച് ഗ്രൂപ്പിലേക്ക് മെയിലയച്ച ചെറുപ്പകാരന്‍ ഒന്നുംപറയാനാവുന്നില്ലെന്നും അതിനാല്‍ നിര്‍ത്തുകയാണെന്നും കണ്ണീരോടെ എഴുതിയതിന്റെ കാരണം എനിക്കപ്പോഴാണ് ബോധ്യമാവുന്നത്. സ്‌നേഹസമ്പന്നരായ ആ കൂട്ടുകാരുടെ അടുത്തുനിന്നാണല്ലോ ജിനേഷ് തനിച്ചുയാത്രയായത്.

സമൂഹത്തോടുള്ള ബാധ്യതകള്‍ തിരിച്ചറിയുന്നുവെന്നും അതു നിര്‍വഹിക്കുന്നുവെന്നും ജിനേഷ് താളുകളില്‍ കോറിയിട്ടത് വെറുതെയല്ല. അതിന്റെ ഗുണഭോക്താക്കളായി ആയിരങ്ങള്‍ ഇവിടെയുണ്ട്. അതിവേഗം ബഹുദൂരമെന്ന വിശേഷണം ചേരുന്നതും ജിനേഷിന്റെ ജീവിതത്തിനാണ്. വളരെകുറഞ്ഞകാലം കൊണ്ട് ഒരുപാട് ചെയ്തുതീര്‍ത്ത പ്രതിഭ മറഞ്ഞത് ഏവരുടെയും കണ്‍മുന്നില്‍ നിന്നുമാത്രം. അയാള്‍ ഇവിടെയെല്ലാമുണ്ട്. സുഹൃത്തുക്കളുടെ ഹൃദയങ്ങളില്‍. പിന്നെ എന്നെപ്പോലെ അവനെക്കുറിച്ച് അറിയാന്‍ ഇടവരുന്ന നിമിഷം മുതല്‍ ആ ജീവന്‍ അവരുടെ ഹൃദയങ്ങളിലും പിറവികൊള്ളും. പ്രിയ ജിനേഷ്, നീ ജീവിച്ചിരിക്കുമ്പോള്‍ നിന്നോടൊന്ന് മിണ്ടാന്‍ കഴിഞ്ഞിട്ടില്ല, കേള്‍ക്കാനും. പക്ഷേ, ഞാന്‍ നിന്നോട് സംസാരിച്ചുകൊണ്ടേയിരിക്കുകയാണിപ്പോള്‍...

ജിനേഷിനെക്കുറിച്ചു  കൂടുതല്‍ അറിയാന്‍

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശിയായ ജിനേഷ് 29-09-11നു ചെന്നൈയിലെ സി.എം.സി ആശുപത്രിയില്‍ വച്ചാണ് ഈ ലോകത്തോട് വിടപറഞ്ഞത്. കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളജിലെ പൂര്‍വവിദ്യാര്‍ഥിയാണ്. സ്വതന്ത്രമലയാളം കംപ്യൂട്ടിങ് സംരംഭത്തിനു നേതൃത്വം കൊടുത്തിരുന്ന ജിനേഷിന് ജി.എന്‍.യു, ലിനക്‌സ് എന്നിവയ്ക്കുള്ള സമഗ്രമലയാളം സിസ്റ്റം എന്ന പ്രൊജക്ടിനു ഗൂഗിളിന്റെ പ്രത്യേക അംഗീകാരം ലഭിച്ചിട്ടുണ്ട്. അകാലത്തില്‍ പൊലിഞ്ഞ അതുല്യപ്രതിഭയ്ക്ക് ആദരാഞ്ജലികള്‍

ഗൂഗിള്‍ പ്ലസ്
ട്വിറ്റര്‍
വിക്കി
വിക്കി


Saturday, September 24, 2011

ഒരു(പാസ്‌പോര്‍ട്ടിന്റെ) ദുബയ് യാത്ര


ഗള്‍ഫിലൊരു ജോലി, നാട്ടിന്‍പുറത്തുകാരനായ അജ്മലിന്റെ ഏറ്റവും വലിയ സ്വപ്‌നമതായിരുന്നു. വല്യുപ്പ പറഞ്ഞുകേള്‍പ്പിച്ച അറബിക്കഥകളില്‍ നിന്നാണത്രെ അവന്റെ ഈ മോഹം മുളപൊട്ടിയത്. എന്നാല്‍ അജ്മലിന്റെ സ്വപ്‌നങ്ങള്‍ക്ക് എരിവുപകര്‍ന്നതാവട്ടെ ദുബയില്‍ ജോലി ചെയ്യുന്ന എളാപ്പയായിരുന്നു. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും സമ്മാനപ്പൊതികള്‍, പെട്ടി നിറയെ പണം, സ്വര്‍ണബിസ്‌ക്കറ്റുകള്‍, ഗള്‍ഫുകാരനെന്ന പ്രൗഢി... ദിനങ്ങള്‍ കൊഴിഞ്ഞുവീഴുന്നതനുസരിച്ച് അവന്റെ സ്വപ്‌നങ്ങളുടെ ആഴവും പരപ്പും വര്‍ധിച്ചു. ഗള്‍ഫിലേക്കുള്ള വിസ കാത്തിരുന്നു ഒടുവില്‍ മുകളിലേക്കുള്ള വിസയാവും കിട്ടുകയെന്ന് അവന്റെ സ്വപ്‌നങ്ങള്‍ കേട്ടുമടുത്ത കൂട്ടുകാരി കുസൃതിയോടെ അജ്മലിന്റെ ഓട്ടോഗ്രാഫിലെഴുതി ഒപ്പുചാര്‍ത്തിയത് ബാക്കിപത്രം.
പതിനെട്ടു തികയാന്‍ കാത്തിരുന്നപോലെ അജ്മല്‍ പരിചയക്കാരനായ ഏജന്റ് മുഖാന്തരം പാസ്‌പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിച്ച് പ്രതീക്ഷകളുടെ ഉറവകള്‍ക്ക് ചാലുകീറി. ഉപ്പയില്‍ നിന്ന്് അഞ്ഞൂറു രൂപ വാങ്ങി വെരിഫിക്കേഷനെത്തിയ പോലിസുകാരന് കൈമടക്ക് നല്‍കി. അങ്ങനെ ഒരുനാള്‍ രജിസ്റ്റേഡ് തപാലില്‍ പാസ്‌പോര്‍ട്ട് വീട്ടിലെത്തി. ആകാംക്ഷയോടെ കവര്‍ പൊട്ടിച്ച അജ്മലിനെ നോക്കി കോട്ട് ധരിച്ച് ടൈ കെട്ടിയ പരിഷ്‌കാരി പാസ്‌പോര്‍ട്ടിന്റെ താളിലിരുന്ന് ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചു. 
നാട്ടില്‍ നിന്ന് എട്ടുമണിക്കൂര്‍ യാത്ര ചെയ്ത് തിരുവനന്തപുരത്തെ നോര്‍ക്കയുടെ ഓഫിസിലേക്ക് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് രണ്ടുമൂന്നു യാത്രകള്‍. എം.എല്‍.എയുടെ കത്തുവാങ്ങി നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനുള്ള തീവ്രശ്രമം വേറെ. പഠനം പൂര്‍ത്തിയാക്കി കോളജിന്റെ പടിയിറങ്ങുമ്പോഴും ഗള്‍ഫ് മോഹം ജീവന്‍ നഷ്ടപ്പെടാതെ ഊതിത്തെളിച്ച കനലുപോലെ അവന്റെയുള്ളില്‍ ജ്വലിച്ചുകൊണ്ടേയിരുന്നു.
ബയോഡാറ്റയും പാസ്‌പോര്‍ട്ടും അയച്ചുകൊടുക്കാന്‍ എളാപ്പ അറിയിച്ചതായി എളാമ്മയുടെ സന്ദേശമെത്തുമ്പോള്‍ അജ്മലിന് സ്വര്‍ഗം കിട്ടിയ സന്തോഷം. എന്തിനാണ് ഒറിജിനല്‍? പകര്‍പ്പ് പോരേയെന്ന അജ്മലിന്റെ ചോദ്യം പക്ഷേ, എളാമ്മയുടെ തര്‍ക്കത്തിനു മുമ്പില്‍ വിലപ്പോയില്ല. ഒടുവില്‍ രണ്ടുംകല്‍പ്പിച്ച് അടുത്തുള്ള പോസ്റ്റ് ഓഫിസില്‍ നിന്ന് പാസ്‌പോര്‍ട്ടും ബയോഡാറ്റയും സ്പീഡ് പോസ്റ്റില്‍ ദുബയിലേക്ക് പറന്നു. കവര്‍ കൈപ്പറ്റിയ എളാപ്പ പാസ്‌പോര്‍ട്ട് കണ്ട് ഞെട്ടിത്തരിച്ചതും വിറയലോടെ നാട്ടിലേക്കുവിളിച്ചതുമാണ് പിന്നീടുണ്ടായ സംഭവവികാസം. രണ്ടുമാസം കഴിഞ്ഞപ്പോള്‍ ദുബയിലെ ഇരുട്ടുമുറിയില്‍ വെളിച്ചം കാണാതെ കഴിഞ്ഞ പാസ്‌പോര്‍ട്ട് ഭദ്രമായി തിരിച്ചെത്തി.
കണ്ടുതീര്‍ത്ത സ്വപ്‌നങ്ങളുടെ പിന്‍ബലമാവാം തനിക്കു കഴിയാതെപോയ ഗള്‍ഫ് യാത്ര നടത്താന്‍ പാസ്‌പോര്‍ട്ടിന് അവസരമൊരുക്കിയതെന്നാണ് പറ്റിപ്പോയ മണ്ടത്തരത്തെക്കുറിച്ച് അജ്മല്‍ ന്യായം പറഞ്ഞത്. പക്ഷേ എല്ലാം പൂര്‍ത്തിയായപ്പോഴും എളാപ്പയുടെ വാഗ്ദാനം മാത്രം പാലിക്കപ്പെട്ടില്ല. ഒടുവില്‍ ഗള്‍ഫ് മോഹത്തിന്റെ ശവപ്പെട്ടിയില്‍ ആണിയടിച്ച് പത്രപ്രവര്‍ത്തന പഠനത്തിന് 2006ല്‍ കോഴിക്കോടിന് വണ്ടികയറി. ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനം തുടങ്ങി ദിവസങ്ങള്‍ പിന്നിടുന്നതിനു മുമ്പ് വീട്ടില്‍ നിന്ന് ഫോണ്‍കോളെത്തി. വിസ റെഡിയാണ്, എന്നാണ് പോവുകയെന്നാണ് ചോദ്യം. രണ്ടാമതൊന്ന് ആലോചിക്കാതെ വാഗ്ദാനം നിരസിച്ച്, ഞാനെവിടേക്കുമില്ല എന്നായിരുന്നു അജ്മലിന്റെ മറുപടി. കുറച്ചുവര്‍ഷങ്ങള്‍ ഗള്‍ഫില്‍ ചെലവഴിച്ച് ഒരുനാള്‍ നാട്ടിലെത്തുമ്പോള്‍ ഭാവിയെന്താവും എന്ന ചോദ്യമാണ് അന്നങ്ങനെയൊരു നിലപാട് എടുക്കാന്‍ അവനെ പ്രേരിപ്പിച്ചതെങ്കിലും എതിര്‍പ്പുകളുടെ ശരവര്‍ഷം പലതവണയായി അജ്മലിനു നേരെ ചീറിയടുത്തു.
എന്നാല്‍ വാര്‍ത്തകള്‍ക്കു നടുവില്‍ ചെലവഴിച്ച അഞ്ചുവര്‍ഷങ്ങള്‍ക്കിടെ പ്രവാസ ജീവിതത്തിന്റെ നൊമ്പരങ്ങള്‍ പേറി അനേകകഥകളാണ് അവനുമുന്നിലെത്തിയത്. അതിലൊന്ന് വീടും നാടുമെന്ന ഗൃഹാതുരത എപ്പോഴും വേട്ടയാടുന്ന അജ്മലിന്റെ ഗള്‍ഫ് മോഹത്തിന്റെ ചിറക് ഒടിച്ചു. നാട്ടില്‍ ആര്‍ട്‌സ് ക്ലബ്ബിന്റെ സെക്രട്ടറിയും പൊതുകാര്യങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്ന ഷാനവാസെന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍ ദുബയിലെത്തി അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് സുഹൃത്ത് നൗഫലാണ് അവനോട് പറഞ്ഞത്. ഓട്ടോറിക്ഷ ഓടിച്ച് കുടുംബത്തെ പോറ്റിയിരുന്ന ഷാനവാസ് ഭാര്യയുടെ കെട്ടുതാലിയും വീടിന്റെ ആധാരവും പണയംവച്ച് ദുബയ് കിസൈസിനടുത്ത് കഫ്ത്തീരിയയില്‍ ജോലിക്കെത്തുകയായിരുന്നു. ഷാനവാസിന്റെ ഊര്‍ജസ്വലതയെക്കുറിച്ച് നേരത്തെ കേട്ടറിവുണ്ടായിരുന്ന നൗഫലിനാവട്ടെ ദുബയിലെത്തിയ ഷാനവാസില്‍ അങ്ങനെയൊന്നു കാണാനേ കഴിഞ്ഞില്ല. യാന്ത്രികമായി പണിയെടുക്കുകയും മറ്റുള്ളവരോട് അകലംപാലിക്കുകയും ചെയ്ത ഷാനവാസിനോട് നൗഫല്‍ കാരണംതേടിയെങ്കിലും മരവിച്ച ഒരു നോട്ടം മാത്രമായിരുന്നു മറുപടി. മുറിയിലിരുന്ന് നിയന്ത്രണം വിട്ട് കരയുന്ന ഷാനവാസിനെയാണ് അടുത്തദിവസം നൗഫല്‍ കാണുന്നത്. എന്തു പറ്റീടാ നിനക്ക് ? നൗഫലിന്റെ ചോദ്യത്തിനു മുമ്പില്‍ ഷാനവാസ് മനസ് തുറന്നു.  മനസ്സ് തുറന്നു. ഉമ്മാനേം എന്റെ പെണ്ണിനേ പുന്നാരവാവയേം പിരിഞ്ഞിരിക്കാന്‍ വയ്യെടാ എനിക്ക്. തൊണ്ടയിടറിക്കൊണ്ടാണ് ഷാനവാസ് അതു പറഞ്ഞൊപ്പിച്ചത്. 'എനിക്കിപ്പോള്‍ തന്നെ വീട്ടില്‍ പോവണം' ഷാനവാസിന്റെ കരച്ചില്‍ ചീളുകളേറ്റു നൗഫലിന്റെ ഹൃദയം മുറിഞ്ഞു. ഇയ്യ് എന്തു പൊട്ടത്തരാ ഈ പറേണത്. ?  അങ്ങനെ തോന്നുമ്പോ പൊരേലെത്താന്‍ അത്ര അടുത്ത സ്ഥലോന്നല്ലല്ലോ ദുബയ്. സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്താന്‍ നൗഫല്‍ ആശ്വാസവാക്കുകള്‍ ഒരുവിട്ടുകൊണ്ടേയിരുന്നു. ആ സങ്കടക്കടല്‍ അടങ്ങിയെന്ന് തോന്നിയപ്പോള്‍ ഷാനവാസിനെ മുറിയില്‍ വിട്ട് നൗഫല്‍ പുറത്തേക്കിറങ്ങി. 
എന്നാല്‍, തിരക്കേറിയ ഒരുദിവസം ഉച്ചയ്ക്ക് ഷാനവാസിനെ കടയില്‍ നിന്നു കാണാതായി. ഉടമ ഇല്ലാത്തതിനാല്‍ ഷാനവാസിനെ തിരക്കിപ്പോവാന്‍ പോലുമാവാത്ത അവസ്ഥ. ഉടമ എത്തിയയുടന്‍ നൗഫല്‍ ഷാനവാസിനെ തേടിപ്പാഞ്ഞു. പരിഭ്രാന്തനായ നാലുപാടും പാഞ്ഞ നൗഫല്‍ ഒടുവില്‍ ഷാനവാസിനെ കണ്ടെത്തി. ഗള്‍ഫിന്റെ വിജനമായ  അഞ്ചുവരിപ്പാതയിലൂടെ വീടുലക്ഷ്യമാക്കി അതിവേഗം നടക്കുകയായിരുന്നു ആ പാവം നാട്ടിന്‍പുറത്തുകാരനപ്പോള്‍. നൗഫലവനെ നിര്‍ബന്ധിച്ച്് റൂമിലേക്ക് മടക്കിക്കൊണ്ടുവന്നു. വീട്ടിലേക്കുള്ള യാത്രമുടക്കിയ നൗഫലിനോടുള്ള ദേഷ്യം ആ മുഖത്ത് വായിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ കൂട്ടുകാരുടെ ഗുണദോഷം കേട്ട് മൗനം പാലിക്കുകയാണ് അയാള്‍ ചെയ്തത്. പ്രിയപ്പെട്ടവരെ ഒരുനിമിഷം പോലും വേര്‍പിരിയാന്‍ കഴിയാത്ത ആ സാധുവിന്റെ നൊമ്പരം എല്ലാവര്‍ക്കുമറിയാമെങ്കില്‍ അവര്‍ തങ്ങളുടെ നിസ്സാഹയതയില്‍ പരിതപിക്കുക മാത്രമാണ് ചെയ്തത്. എങ്ങനെയോ മൂന്നുമാസങ്ങള്‍ തള്ളിനീക്കിയ ഷാനവാസിന്റെ മനോനില തന്നെ തകരാറിലാവുമെന്ന ഘട്ടത്തില്‍ കഫ്ത്തീരിയ ഉടമ ടിക്കറ്റെടുത്ത് അയാളെ നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. നാട്ടില്‍ വിമാനമിറങ്ങുമ്പോഴേക്കും പഴയ ചുറുചുറുപ്പ് ഷാനവാസ് വീണ്ടെടുത്തിരുന്നു. ഒരുപക്ഷേ ഷാനവാസിന് പെട്ടെന്നൊരു മടക്കയാത്ര തരപ്പെട്ടില്ലായിരുന്നെങ്കില്‍ ആ ഉമ്മയ്ക്കും ഭാര്യക്കും കുഞ്ഞുമകനും തങ്ങളുടെ പ്രിയപ്പെട്ടവനെ തന്നെ നഷ്ടമായിരുന്നേനെ. അജ്മലിന്റെ സ്വപ്‌നങ്ങളില്‍ ഗള്‍ഫ് മോഹം ഇന്നും പൂവിട്ടുനില്‍ക്കുന്നുണ്ട്. പക്ഷേ ഷാനവാസിന്റെ പാഠം ആ സ്വപ്നത്തെ മുറിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഒരു മകളുടെ കാത്തിരിപ്പ്


രംഗബോധമില്ലാത്ത കോമാളിയെന്ന വിശേഷണം മരണത്തിന് അനുയോജ്യമാണെന്ന തിരിച്ചറിവ് ഒരിക്കല്‍ കൂടി എനിക്കു ബോധ്യമായത് മാസങ്ങള്‍ക്കു മുമ്പുള്ള ഒരു വൈകുന്നേരമായിരുന്നു. ഓഫിസിലെ പിരിമുറുക്കത്തിന് അല്‍പ്പസമയം അവധി കൊടുക്കാനും സൊറപറയാനുമായി ഞങ്ങള്‍ പുറത്തിറങ്ങുന്നത് അപ്പോഴാണ്. അല്‍പ്പനടത്തം, പതിവുതെറ്റാത്ത ചായകുടി.. പതിനഞ്ചുമിനിറ്റ് പിന്നിടുന്നതിനു മുമ്പേ ഞങ്ങള്‍ തിരിച്ചെത്തിയിരിക്കും.

പടികളിറങ്ങി മുറ്റത്തേക്കു കടക്കുമ്പോള്‍ ജോലി കഴിഞ്ഞുവരുന്ന ഉമ്മയെ കാത്തിരിക്കുന്ന പെണ്‍കുട്ടിയെ കണ്ടിരുന്നു. റസിഡന്റ് എഡിറ്ററായ പി അഹമ്മദ് ശെരീഫിന്റെ മകളാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായ ആ പെണ്‍കുട്ടി. ഗള്‍ഫ് എഡിഷന്റെ ചുമതലയുള്ള അദ്ദേഹം അടുത്തിടെയാണ് നാട്ടിലെത്തി തിരിച്ചുപോയത്. അവളുടെ രണ്ടു ജ്യേഷ്ഠസഹോദരന്മാരും ഗള്‍ഫിലാണ്. മലപ്പുറത്ത് കോളജ് ലക്ചററായ ഉമ്മയെ കാത്താണ് സ്‌കൂള്‍ വിട്ടെത്തിയ പെണ്‍കുട്ടിയുടെ കാത്തിരിപ്പ് നീളുന്നത്.

ചായയ്ക്ക് ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുമ്പോള്‍ ഗള്‍ഫില്‍ നിന്ന് ആദ്യ കോളെത്തി, ഷെരീഫ് സാഹിബിന്റെ ബന്ധുക്കള്‍ക്കോ മറ്റോ അപകടം പിണഞ്ഞോ എന്നാണ് ചോദ്യം. മകളെ തൊട്ടുമുമ്പ് സന്തോഷവതിയായി കണ്ടിട്ടു വന്നതിനാലും ഓഫിസില്‍ ആരുമൊന്നും പറഞ്ഞുകേള്‍ക്കാതിരുന്നതിനാലും ഇല്ലെന്ന മറുപടി കൊടുക്കാന്‍ എനിക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്നാല്‍, ഓഫിസിന്റെ വിശാലമായ മുറ്റത്തേക്കു കയറുമ്പോള്‍ കാണുന്നത് പലകൂട്ടങ്ങളായി നിന്നു സംസാരിക്കുന്ന ജീവനക്കാരെയാണ്. നേരത്തേ വന്ന ഗള്‍ഫ് കോളെന്റെയുള്ളിലിരുന്ന് അപായസൂചന മുഴക്കി. റെസിഡന്റ് എഡിറ്ററുടെ ഭാര്യ ബസ്സപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഹൃദയം ഈര്‍ച്ചവാളിന് വരയുന്ന വേദനയാണ് അനുഭവിച്ചത്. സ്‌കൂള്‍ വിട്ടശേഷം ഒരിറക്കു വെള്ളംപോലും കുടിക്കാതെ ഉമ്മയുടെ വരവ് കാത്തിരിക്കുന്ന മോളുടെ ചിരിക്കുന്ന മുഖമെന്നെ കൊല്ലാതെ കൊന്നു.

ഉമ്മയിപ്പോഴെത്തും, സ്‌നേഹത്തോടെ കൈപ്പിടിച്ച് വീട്ടിലേക്കാനയിക്കും, ചായ കൂട്ടിത്തരും, സ്‌കൂളിലെ അന്നത്തെ വിശേഷങ്ങളാരായും...നൂറുനൂറു പ്രതീക്ഷകളുമായിരിക്കുന്ന ആ കുട്ടി , ഉമ്മയിനി വരില്ലെന്ന് അറിയുമ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്നതായിരുന്നു ഞാനടക്കമുള്ള എല്ലാവരുടെയും വേദന. ഒന്നുമറിയാത്ത കുട്ടിയില്‍ നിന്നകലെയും അനിവാര്യമായ മരണമെന്ന യാഥാര്‍ഥ്യം മനസ്സിലാക്കുന്നവരുടെ അരികിലെത്തിയിട്ടുമില്ലാത്ത പ്രായമായിരുന്നു അവളുടേത്. പതിവ് കാത്തിരിപ്പ് അവസാനമില്ലാത്ത കാത്തിരിപ്പാക്കി മാറ്റിയ അവളുടെ പ്രിയപ്പെട്ട ഉമ്മയുടെ മരണം എന്നെ നീറ്റിനീറ്റി ഇല്ലാതാക്കി. എന്നിട്ട്, അന്നും ജോലിത്തിരക്കില്‍ മുഴുകി. പത്രപ്രവര്‍ത്തകര്‍ക്ക് മരണം ഒരു കേവല വാര്‍ത്തമാത്രമായി മാറുന്നതിന്റെ ദുരവസ്ഥയായിരുന്നു അത്.

പിറ്റേന്ന് മരണവീട്ടിലെത്തുമ്പോള്‍ തകര്‍ന്നുനില്‍ക്കുന്ന അവരുടെ പ്രിയ ഭര്‍ത്താവിനെ ദൂരെനിന്നു കണ്ടു, പൊട്ടിവീഴാന്‍ വെമ്പിനില്‍ക്കുന്ന കണ്ണീര്‍ തുള്ളിയെന്നെ അകറ്റി നിര്‍ത്തുകയായിരുന്നു. അവരുടെ മയ്യിത്ത് ഖബറടക്കാനായി എടുക്കുമ്പോള്‍ മഴ തകര്‍ത്തുപെയ്തു. വേദനിക്കുന്ന ഹൃദയങ്ങള്‍ക്കു മേല്‍ സാന്ത്വനത്തിന്റെ കുളിര്‍മഴ പെയ്യിച്ച കാരുണ്യവാനോട് കാത്തിരിക്കുന്ന മകളുടെ അടുത്തേക്ക് എത്താനാവാതെ ജീവിതം വെടിയേണ്ടി വന്ന ഉമ്മയ്ക്ക് സ്വര്‍ഗത്തിലൊരിടം നല്‍കാന്‍ പ്രാര്‍ഥിച്ച് ഞാന്‍ ജോലിത്തിരക്കിലേക്ക് ബസ്സുകയറി.

Sunday, September 18, 2011

ഓര്‍മയില്‍ നിന്നോടിയൊളിക്കാത്ത ചില മുഖങ്ങള്‍


പഠനത്തേക്കാള്‍ സൗഹൃദത്തിന് പ്രാധാന്യം നല്‍കിയിരുന്ന ഒരു കാലം. ശരാശരി വിദ്യാര്‍ഥിയുടെ കഴിവുകേടുകള്‍ പരീക്ഷാ പേപ്പറുകള്‍ വിതരണം ചെയ്യുമ്പോള്‍ ടീച്ചറിന്റെ ശബ്ദത്തില്‍ ക്ലാസില്‍ നിറഞ്ഞുതുളുമ്പും. എങ്കിലും അവയൊന്നും ഒരിക്കലും മനസ്സിനെ വേദനിപ്പിച്ചതേയില്ല. കാപട്യമറിയാത്ത സൗഹൃദപറ്റങ്ങളില്‍ അലിഞ്ഞുചേരുമ്പോള്‍ പഠനമികവിനെക്കുറിച്ച് എങ്ങനെ ചിന്തിക്കാന്‍ കഴിയും. ക്ലാസ് കട്ടുചെയ്യലും കറങ്ങലും മുറയ്ക്ക് നടന്നു. പക്ഷേ, പത്താംക്ലാസെന്ന കടമ്പ കഷ്ടിച്ചു കടന്നുകൂടുമ്പോള്‍ കൂട്ടുകാരില്‍ ആരും ഒപ്പമില്ലായിരുന്നു എന്നത് ദുഃഖത്തിന്റെ ആഴംകൂട്ടി. വിജയത്തിന്റെ അവിശ്വസനീയത മറ്റാരേക്കാളും എനിക്കു തന്നെയായിരുന്നു.
മാര്‍ക്ക് ലിസ്റ്റ് നിലവാരം വിലയിരുത്തിയ അധികൃതര്‍ പക്ഷേ, പത്തുവരെ പഠിച്ച സ്‌കൂളില്‍ പ്ലസ്ടു പ്രവേശനം നിഷേധിച്ചതിനാല്‍ പുതിയ മേച്ചില്‍പ്പുറം തേടി പോവാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ഒരു പിടി നല്ല സുഹൃത്തുക്കളെയും അധ്യാപകരെയും ലഭിക്കാന്‍ അവസരം തുറന്നുതന്ന സെന്റ് സെബാസ്റ്റ്യന്‍സ് പാരലല്‍ കോളജിലേക്കുള്ള എന്റെ യാത്ര തുടങ്ങുന്നത് അവിടെ നിന്നാണ്്. പ്ലസ് ടു കൊമേഴ്‌സ് ബാച്ചില്‍ ചെലവഴിച്ച രണ്ടുവര്‍ഷമാവട്ടെ വിദ്യാഭ്യാസ കാലത്തെ ഏറ്റവും വര്‍ണാഭമായി മാറി. ഏട്ടത്തിയമ്മയുടെ സ്‌നേഹവും കരുതലും പകര്‍ന്നു തന്ന മലയാളം അധ്യാപിക മഞ്ജു ടീച്ചര്‍, അക്കൗണ്ടന്‍സി പഠിപ്പിച്ച ഷിബു സര്‍, ഇംഗ്ലീഷ് അധ്യാപകരായ ജോയി മാത്യു, ബെന്നി മാത്യൂസ്... സുഹൃത്തുക്കളായി ജിയോ, ജയേഷ്, റോണി, ധനേഷ്, രാജീവ്, അഞ്ജു, നിവ്യ.... അങ്ങനെ. ബി വണ്‍ ബാച്ചില്‍ രണ്ടാംഭാഷയായി ഹിന്ദിയും ഇംഗ്ലീഷും തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം ആ പീരിയഡില്‍ മാത്രം രണ്ടുക്ലാസുകളായി മാറും. പ്ലസ് വണ്ണിന്റെ തുടക്കത്തില്‍ തന്നെ മഞ്ജുടീച്ചറിന്റെ ആദ്യ ക്ലാസില്‍ നിന്നു ഞാന്‍ പുറത്തായി. പിറ്റേദിവസം ക്ലാസില്‍ മുഖംകനപ്പിച്ചിരിക്കുന്ന എന്നോട് പിണക്കമാണോയെന്ന സ്‌നേഹാന്വേഷണവുമായി അടുത്തുകൂടിയ ആ ടീച്ചര്‍ എനിക്കേറെ പ്രിയപ്പെട്ട അധ്യാപിക ആയി മാറിയതു വളരെ പെട്ടെന്നായിരുന്നു.
പഠനകാര്യത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്ന, അതേസമയം പഠിച്ചിട്ടില്ലെന്ന അപേക്ഷയില്‍ മനമലിഞ്ഞ് യൂനിറ്റ് ടെസ്റ്റ് മാറ്റി വച്ചിരുന്ന സ്‌നേഹമയിയായ ആ അധ്യാപികയെ ഞാനെങ്ങിനെ മറക്കാന്‍. പ്ലസ് ടു വാര്‍ഷികപരീക്ഷയ്ക്ക് മലയാളത്തിന് 150ല്‍ 120 മാര്‍ക്കു വാങ്ങുമ്പോള്‍ സന്തോഷം കൊണ്ട് മനംമറക്കുകയും ജൂനിയേഴ്‌സിനോട് എന്നെക്കുറിച്ച് അഭിമാനത്തോടെ പറയുകയും ചെയ്ത മഞ്ജു ടീച്ചര്‍ വിദ്യാഭ്യാസ ജീവിതത്തില്‍ എനിക്കു ലഭിച്ച അനുഗ്രഹങ്ങളിലൊന്നു മാത്രം. വീട്ടുവിശേഷങ്ങള്‍ അടങ്ങിയ കുറിപ്പടികള്‍ ബന്ധു വശം എനിക്കു കൊടുത്തുവിട്ട അതേ മഞ്ജു ടീച്ചര്‍, വെയിലത്തു വാടിപ്പോവാത്ത പൂച്ചെടികളായി മാറട്ടെ എന്ന് ഓട്ടോഗ്രാഫില്‍ എഴുതി ഒപ്പിട്ടു തരുമ്പോള്‍ ഹൃദയത്തിലൊരിടം അവര്‍ക്കായി ഞാനെന്നേ മാറ്റിവച്ചിരുന്നു.
സ്‌നേഹം കൊണ്ടു കീഴടക്കിയ അധ്യാപകനാവട്ടെ ഇംഗ്ലീഷ് പഠിപ്പിച്ച ബെന്നി മാത്യൂസ് സര്‍ ആയിരുന്നു. ഇംഗ്ലീഷ് ഭാഷയോട് അടുപ്പം തോന്നാന്‍ ഹേതുവായതും അദ്ദേഹത്തോടുള്ള ഇഷ്ടക്കൂടുതല്‍ മാത്രമാണ്. അതുവരെയും ഇംഗ്ലീഷിന് പാസ്മാര്‍ക്ക് വാങ്ങിയ ചരിത്രം എന്റെ പഠനത്തിലില്ല. മെലിഞ്ഞൊട്ടി, ഉയരം കൂടിയ ആ കണ്ണൂരുകാരന്‍ കുറഞ്ഞ കാലയളവുകൊണ്ട് ഇനിയും മറക്കാന്‍ കഴിയാത്ത ഓര്‍മകള്‍ നല്‍കിയെന്നെ അനുഗ്രഹിച്ചു. എന്തോ കാരണം കൊണ്ടു ക്ലാസിനു പുറത്താക്കപ്പെട്ട ദിവസം അടുത്തുകൂടിയ അദ്ദേഹം ആകാംക്ഷയോടെ കാരണം തേടി. കുട്ടികള്‍ മരംകൊത്തിയെന്ന ഇരട്ടപ്പേര് ചാര്‍ത്തിനല്‍കിയെന്നു കേട്ടപ്പോള്‍ ചിരിച്ചുതള്ളി. കാണാതെ പഠിച്ചെഴുതിയിരുന്ന ഇംഗ്ലീഷ് ഉത്തരങ്ങളില്‍ നിന്നു രക്ഷതേടി അദ്ദേഹത്തിന്റെ വിഷയത്തിന് സ്വയം കഥകളെഴുതിയപ്പോള്‍ 60ല്‍ 41 മാര്‍ക്ക് നേടി അതുവരെയുള്ള എന്റെ തന്നെ പ്രകടനചരിത്രം മാറ്റിയെഴുതി.
ആരുമെടുക്കാതെ ചന്തയില്‍ ഉപേക്ഷിക്കപ്പെട്ട കേടുപിടിച്ച പച്ചക്കറികള്‍ പോലെ, പാരലല്‍ കോളജിലേക്ക് ഒഴുകിയെത്തിയ ആ വിദ്യാര്‍ഥികൂട്ടങ്ങള്‍ക്ക് ഇതൊക്കെ വലിയ സംഗതികളായി മാറുന്നത് സ്വാഭാവികം മാത്രം. കുറച്ചുമാസങ്ങള്‍ക്കു ശേഷം കര്‍ണാടകയിലെ ഏതോ സ്‌കൂളിലേക്ക് ജോലി കിട്ടി പോവുമ്പോള്‍ ബെന്നി സര്‍ കൈമാറിയ വിലാസം തേടി എന്റെ ആദ്യ കത്തു പറന്നു. മറുപടിയെഴുതി അദ്ദേഹമെന്റെ സ്‌നേഹത്തിന് വെളിച്ചം പകര്‍ന്നു. മാസങ്ങളുടെ ഇടവേളകള്‍ പിന്നിട്ട് മുറതെറ്റാതെ ആറോളം കത്തുകള്‍. തിരക്കുകാരണം മറുപടിയെഴുതാന്‍ വൈകിയതില്‍ ക്ഷമാപണം നടത്തിയും നന്നായി പഠിക്കണമെന്ന് ഉപദേശിച്ചും അധ്യാപകന്റെ കരുതലും ജ്യേഷ്ഠസഹോദരന്റെ സ്‌നേഹവും അദ്ദേഹം ഒരേസമയം പ്രകടിപ്പിച്ചു. ഒരു തവണ കട്ടപ്പനയിലെത്തി അദ്ദേഹം എന്നെ നേരില്‍ കാണുകയും ചെയ്തു. വാര്‍ഷിക പരീക്ഷയില്‍ ഇംഗ്ലീഷിന് 95 മാര്‍ക്ക് വാങ്ങുമ്പോള്‍ പിളര്‍ന്നുപോയത് അധ്യാപകരുടെ വായാണ്. എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് ബെന്നി സര്‍ ഉത്തരമായി എനിക്കു മുന്നില്‍ തെളിഞ്ഞുവന്നു. എല്ലാ വിഷയങ്ങളിലും ടോപ് മാര്‍ക്ക് നേടി പാസായ ക്ലാസിലെ ഒന്നാമന് ഇംഗ്ലീഷിനു ലഭിച്ചത് 65 മാര്‍ക്കു മാത്രമാണ് എന്നത് എന്റെ നേട്ടത്തിന്റെ മാറ്റുകൂട്ടി. ബെന്നി സാര്‍ എനിക്കു പകര്‍ന്ന ഊര്‍ജം അത്രമാത്രമായിരുന്നു. അദ്ദേഹമെഴുതിയയച്ച അക്ഷരക്കൂട്ടങ്ങള്‍ പത്തുവര്‍ഷം പിന്നിടുമ്പോഴും അലമാരയില്‍ ഇന്നും ഭദ്രമാണ്. കര്‍ണാടകയില്‍ നിന്നും ഒരു നാള്‍ അദ്ദേഹം മറ്റെവിടേക്കോ സ്ഥലംമാറിപ്പോയി. ഇല്ലാതെ പോയ പുതിയ വിലാസമാവട്ടെ ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഒരുനാള്‍ അന്ത്യംകുറിക്കുകയും ചെയ്തു. പക്ഷേ വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും എന്റെ മനസ്സില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ സജീവമാണ്. ഒന്നു നിനച്ചാല്‍ അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം എനിക്കു മുമ്പില്‍ തെളിയും. ജീവിതത്തില്‍ ഏറെയൊന്നും നേടാനായിട്ടില്ലെങ്കിലും എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ലഭിച്ച ഇങ്ങനെ ചിലമുഖങ്ങള്‍ സ്വകാര്യ അഹങ്കാരമായി എന്നില്‍ രൂപാന്തരം പ്രാപിച്ചുകഴിഞ്ഞു.