Monday, June 4, 2012

ഓര്‍മയില്‍ ജീവിച്ചുമരിക്കുന്ന പോയകാലം


പുതിയ അധ്യയന വര്‍ഷം തുടങ്ങി. പുത്തന്‍ ബാഗും അടിപൊളി വസ്ത്രങ്ങളും ധരിച്ച് കുരുന്നുകള്‍. വിദ്യാലയങ്ങള്‍ പൂന്തോട്ടവും കുരുന്നുകള്‍ ചിത്രശലഭങ്ങളും ആയി മാറുന്ന കാഴ്ച. എല്ലാം കാണുമ്പോള്‍ എന്റെ ബാല്യം ഓര്‍മകള്‍ ഉണരുകയാണ്.
സ്‌കൂള്‍ മുറ്റത്തു കെട്ടിനില്‍ക്കുന്ന മഴവെള്ളത്തില്‍ മഷി കുടഞ്ഞ് വര്‍ണപ്രപഞ്ചം തീര്‍ക്കുന്ന ചേട്ടന്മാരെ കൗതുകത്തോടെ വീക്ഷിച്ചിരുന്ന ബാല്യം. നേരത്തേ എത്തിയില്ലെങ്കില്‍ നഷ്ടമാവുന്ന ക്ലാസിലെ പതിവ് ഇരിപ്പിടം. ക്ലാസ് മുറിയിലേക്ക് തണുപ്പിനൊപ്പം പാറിവരുന്ന മഴത്തുള്ളികള്‍. തണുത്തുറഞ്ഞ സിമന്റ് തറയിലും വരാന്തയിലും മുറ്റത്തെ ചളിവെള്ളത്തില്‍ നിന്നുള്ള അടയാളങ്ങള്‍ പതിപ്പിച്ചുകൊണ്ട് നടന്നകലുന്ന കുഞ്ഞുകാലടികള്‍.
വരാന്തയില്‍ നിന്ന് ഊഴമനുസരിച്ച് കൂട്ടുകാരെ മഴയിലേക്ക് തള്ളിവിട്ടിരുന്ന കുസൃതി, തണുത്ത് മരവിച്ച കൈവെള്ളയില്‍ ചൂരല്‍ പ്രഹരമേല്‍ക്കുമ്പോള്‍ കിട്ടിയ ചൂട്, ചോറ്റുപാത്രത്തിന്റെ വക്ക് ഡസ്‌കിലും ബെഞ്ചിലും ഇടിച്ചിടിച്ച് തുറന്ന ശേഷം ചമ്മന്തിയും മുട്ടപൊരിച്ചതും കൂട്ടിയുള്ള ഊണ്, പാത്രം കഴുകാനുള്ള പൈപ്പിന്‍ ചുവട്ടിലെ തിരക്ക്, മൂത്രപ്പുരയിലെ മടുപ്പിക്കുന്ന ഗന്ധം, സ്ലേറ്റിലെ എഴുത്തുകള്‍ മായിക്കാന്‍ കൊണ്ടുവരുന്ന ഉള്ളില്‍ നിറയെ വെള്ളമുള്ള പച്ചകളുടെ  ശേഖരം, കൂട്ടുകാരുടെ കെട്ടുകഥകള്‍, അലുമിനീയത്തില്‍ തീര്‍ത്ത പുസ്തക പെട്ടി, കൈപ്പിടിച്ചു സ്‌കൂളിലേക്കും വീട്ടിലേക്കും കൂട്ടിയിരുന്ന ജ്യേഷ്ഠന്‍, സൊറ പറഞ്ഞ് ഒപ്പം നടന്നിരുന്ന ചങ്ങാതിമാര്‍, വഴിവക്കിലെ കൊക്കോ മരങ്ങളും മാവുകളും, വയലും തുമ്പികളും കൊക്കുകളും, കുളവും ആമ്പലും താമരയും...
നഷ്ടമായത് വര്‍ണാഭമായ ബാല്യമാണ്. നമുക്കൊപ്പമോ അതിലും വേഗത്തിലോ മാറുന്ന പ്രകൃതി പോയകാലത്തിന്റെ മുദ്രകള്‍ പോലും അപഹരിച്ചുകളയുന്നു. ഓര്‍മയില്‍ ജീവിച്ചു മരിക്കട്ടെ പോയകാലം.