Saturday, October 30, 2010

പോരാട്ടത്തിന്റെ അതിമധുരം നുകരുന്നവര്‍


സ്വന്തം രാജ്യത്ത് നിന്ന് ആട്ടിയോടിക്കപ്പെടുന്നതിനെതിരേ
പ്രതികരിക്കരുതെന്നാണോ ഇസ്രായേലിന്റെ
ക്ഷേമരാജ്യങ്ങളെ നിങ്ങള്‍ പറയുന്നത്?
വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ തീര്‍ക്കുന്ന
നിറവ്യന്ന്യാസങ്ങളും കുരുന്നുമേനികള്‍
കുത്തിത്തുളക്കുന്ന ലോഹച്ചീളുകളും
നിങ്ങളുടെ കാഴ്ചകള്‍ക്കപ്പുറമാണെന്നോ?
തോക്കിനുമുന്നില്‍ തുണിയുരിയാത്തതാണോ
ഫലസ്തീനി യുവതികള്‍ ചെയ്യുന്ന തെറ്റ്?
ഇസ്രായേലീസേനയുടെ വെടിയുണ്ടകള്‍ക്കു
പരിചയോ വിശുദ്ധമണ്ണിലെയീ ജനത?
മുള്‍വേലികള്‍ക്കിപ്പുറമൊരു ചെറുലോകത്ത്
ടാങ്കുകള്‍ക്കും റോക്കറ്റുകള്‍ക്കും ബുള്‍ഡോസറുകള്‍ക്കും
ഭക്ഷണമാവാന്‍ ഞങ്ങള്‍ കാത്തിരിക്കണമെന്നാണോ
നിങ്ങള്‍ പറയുന്നത്?
കാതുകളും കണ്ണുകളും തുറന്നുവച്ചോളൂ,
നിങ്ങള്‍ക്ക് മതിവരുവോളം കാണാന്‍, കേള്‍ക്കാന്‍
ഞങ്ങളിവിടെ ചരിത്രം രചിച്ചുകൊണ്ടേയിരിക്കുന്നു.
തീ തുപ്പുന്ന ടാങ്കറുകള്‍ക്കു മുമ്പില്‍ നിര്‍ഭയരായി
കരിങ്കല്‍ച്ചീളുകള്‍ തൊടുക്കുന്ന
ഇത്തിരിപ്പോന്ന പയ്യന്മാരെ
നിങ്ങളിനിയും കണ്ടിട്ടേ ഇല്ലെന്നോ?.
ആ കണ്ണുകളിലെ തിളക്കമാവും ഒരു പക്ഷേ
നിങ്ങളെ അന്ധരാക്കുന്നത്.
പിറന്ന മണ്ണ് അധിനിവേശകരില്‍ നിന്ന്
തിരിച്ചുപിടിക്കുകയെന്ന സ്വപ്‌നമാണവരുടെ
കണ്ണൂകളില്‍ തീവെളിച്ചം പകരുന്നത്.
ഇന്നല്ലെങ്കില്‍ നാളെയാ സ്വപ്‌നം
പുലരുക തന്നെ ചെയ്യും.
അന്നുമാത്രമാണ് ഫലസ്തീനി കുരുന്നുകള്‍ക്ക്
കളിപ്പാട്ടത്തിന്റെ മധുരം മനസ്സിലാവൂ...
അതുവരേക്കും പോരാട്ടത്തിന്റെ അതിമധുരം നുകരട്ടെയവര്‍...



Monday, October 25, 2010

ബാക്കി വച്ച സന്ദേശം


നീട്ടുമ്പോഴൊക്കെയും
ആ കൈകളില്‍ കറന്‍സിനോട്ടുകള്‍
തിരുകിയവരും
നിലയുറക്കാത്ത പാദങ്ങള്‍ക്ക്
പട്ടുമെത്ത വിരിച്ച തെരുവോരവും
ലഹരി പതയുന്ന പാനപാത്രവും
സ്പന്ദനം നിലച്ച കവിയെ
മറക്കാനാവാതെ ഇവിടെ ബാക്കിയാവുന്നു.
മദ്യത്തിന്റെ ചുവനിറഞ്ഞ
തെറിവാക്ക് മൊഴിഞ്ഞ നാവും
പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ക്ക്
പിറവികൊടുത്ത വിരല്‍തുമ്പും
ഈ ലോകത്തിന് ബാക്കിവയ്ക്കുന്ന
സന്ദേശമെന്താവാം?

Tuesday, October 5, 2010

കുരുവികള്‍ പറക്കുന്നത്



കുരുവികള്‍ എന്റെ സ്വപ്‌നങ്ങള്‍ക്കു
മീതെയാണ് പറക്കുന്നത്.
കിടപ്പാടം ചുമലിലേറ്റിയ
ഭീമനൊച്ചിന്റെ യാത്ര പോലും
എന്റെ ജീവിതത്തേക്കാള്‍ വേഗതയിലാണ്.
എങ്കിലും ബന്ധങ്ങളുടെ കെട്ടുപാടില്‍
ഈ മെല്ലെപ്പോക്കാണെനിക്കിഷ്ടം.
കണ്ണീരുപ്പുകലര്‍ന്ന എന്റെ കഥകള്‍
കേള്‍ക്കാന്‍ കാതുകള്‍ തുറന്നുവച്ചിരിക്കുന്ന
സുഹൃത്തുക്കളുണ്ടെനിക്കു കൂട്ടായി...
പകരം മായം കലരാത്ത
മന്ത്രണങ്ങളെനിക്കായവര്‍ കരുതിവച്ചിരിക്കുന്നു.
കുരുവികള്‍ സ്വപ്‌നങ്ങളേക്കാളുയരത്തില്‍
പാറട്ടെ, ഭീമനൊച്ച് തന്റെ ദ്രുത യാത്രയുടെ
അടയാളമെന്റെ ജീവിതത്തില്‍ വീഴ്ത്തട്ടെ.
ഞാനീ മന്ദമൊഴുകുന്ന കടലാസ് തോണിയില്‍
കരയണയുന്നതും കാത്തു യാത്ര തുടരാം...

Friday, October 1, 2010

എസ്.എം.എസ്


ആരോരുമറിയാതെ കൈമാറിയിരുന്ന കുറിമാനങ്ങള്‍ക്കു
പിന്‍ഗാമിയായി ഇന്നെന്റെ പോക്കറ്റിലൊരു
വിറയലായി അവളുടെ കൊഞ്ചലുകള്‍ ചാരയണയുന്നു.
കീപാഡില്‍ ഭ്രാന്തമായ വേഗതയില്‍
ഓടിനടന്നാണ് വിരലുകള്‍ മറുപടി തൊടുക്കുന്നത്.
സിഗ്നലും ബാറ്ററിയും ചതിക്കുന്നതു
മാത്രമാണ് ഞങ്ങള്‍ക്കിടയിലെ പ്രതിബന്ധങ്ങള്‍.
ഊണും ഉറക്കവും യാത്രയുമൊക്കെ
ഞങ്ങളുടെ കലപിലയാല്‍ സമൃദ്ധമാണ്.
വിരലുകളുടെ ഭാഷയാണ് ഹൃദയം
കൂടുതല്‍ മനസ്സിലാക്കുന്നത് എന്നു
തോന്നിത്തുടങ്ങിയിരിക്കുന്നു ഇപ്പോള്‍.

Wednesday, September 29, 2010

ഡയറിയും പേനയും ജീവിതം കുറിക്കുമ്പോള്‍


നഗരത്തിലെ പേപ്പര്‍മാര്‍ട്ടില്‍ നിന്ന്
ഇരുവരെയും ഒരുമിച്ചായിരുന്നു
അയാള്‍ വീട്ടിലേക്കു വാങ്ങിവന്നത്.
നടപ്പാതയിലെ കലപിലയും നിരത്തിലെ
യന്ത്രങ്ങളുടെ മുരള്‍ച്ചയും പകര്‍ന്ന
ബഹളങ്ങളില്‍ നിന്ന്
പുതിയ വീട്ടിലേക്കുള്ള പ്രവേശനം
സ്വര്‍ണം പൂശിയ ഫൗണ്ടന്‍ പേനക്കും
തടിച്ച ഡയറിക്കും പകര്‍ന്ന
ആഹ്ലാദം അതിരില്ലാത്തതായിരുന്നു.
എല്ലാ രാത്രികളിലും അവര്‍ക്ക്
ഒന്നിക്കാന്‍ അയാള്‍ അവസരമൊരുക്കി.
ഡയറിത്താളുകളില്‍ പേന തന്റെ
പ്രണയദാഹം ഒഴുകിത്തീര്‍ത്തു.
ഡയറിയാവട്ടെ അവ തന്റെ നെഞ്ചോടു
ചേര്‍ത്തു നിര്‍വൃതി പൂണ്ടു.
ഇരുവരുടെയും പ്രണയലീലകള്‍ക്കു
സാക്ഷിയായ ചുവരിലെ കലണ്ടറാവട്ടെ
തന്റെ പേജുകള്‍ മറിച്ചു നാണം മറച്ചു.
ഒടുവില്‍ തന്റെ അവസാനതാളിലും ഫൗണ്ടന്‍ പേന
പ്രണയം രചിക്കുമ്പോള്‍ ഡയറി
പുതിയ പ്രഭാതത്തെക്കുറിച്ച് ചിന്തിച്ചതേയില്ല.
പുറത്ത് കരിമരുന്ന് പ്രയോഗത്തില്‍
മാനം പലവര്‍ണങ്ങള്‍ മാറിയണിഞ്ഞു.
കാതടിപ്പിക്കുന്ന ശബ്ദവും ആര്‍പ്പുവിളികളും...
പിറ്റേന്ന് രാത്രിയും ഡയറിയും പേനയും
അയാളുടെ വരവും കാത്തിരുന്നു.
ഒടുവില്‍ അയാളുടെ കാലൊച്ച കേട്ട്
ഇരുവരും പുളകിതരായി.
പതിവുപോലെ അയാള്‍ കൈയിലെടുക്കുമ്പോള്‍
ഡയറി പേനയെ നോക്കി കുസൃതികാട്ടി.
അന്നുരാത്രി പേന പുതുമണം വിതറുന്ന
ഡയറിത്താളിലാണ് തന്റെ പ്രണയദാഹം തീര്‍ത്തത്.
അതുകാണാന്‍ ചുവരില്‍ പുതിയ കലണ്ടറും
സ്ഥാനം പിടിച്ചിരുന്നു.
എഴുത്തുമേശയുടെ ഉള്ളിലെ കട്ടപിടിച്ച
ഇരുട്ടില്‍ പഴയ ഡയറി തന്റെ മുന്‍ഗാമികളോട്
വിരഹവേദനയെക്കുറിച്ച് രാവെളുക്കുവോളം വാചാലയായി.

Sunday, September 26, 2010

നോവ്


പേറ്റുനോവ് പ്രസവിച്ചവര്‍ക്കെ അറിയാവൂ
എന്നു പറയുന്നതുപോലെയാണ്
മരണവേദനയെക്കുറിച്ചും പറയാനുള്ളത്.
പക്ഷേ മരിച്ചവരാരെങ്കിലും തിരികെ വന്നു
പറയുമോ അനുഭവിച്ച
വേദനയുടെ ആഴത്തെക്കുറിച്ച്.

Thursday, September 23, 2010

സൗഹൃദം


ഹൃദയമാണ് ഇവിടെയും പങ്കുവയ്ക്കുന്നത്,
അതിനു നിബന്ധനകളില്ലെന്നു മാത്രം.
മാലകോര്‍ക്കുന്നതു പോലെ
അനേകം ഹൃദയങ്ങള്‍ ഒന്നായിതീരുമ്പോഴാണ്
അതു പൂര്‍ണമാവുന്നത്.