Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, March 21, 2012

പരസ്യരഹിത വ്യാപാരം


വെട്ടിവെട്ടി തേഞ്ഞുപോയ പുളിമുട്ടിയും
ഇരുമ്പുകൊളുത്തില്‍ തൂങ്ങിയാടുന്ന ഇറച്ചിയും
കടയുടെ മുമ്പില്‍ കണ്ണുതുറിച്ചിരിക്കുന്ന പോത്ത് തലയും
കണ്ടാണവള്‍ പണ്ട് സ്‌കൂളിലേക്ക് പോയിരുന്നത്.
ഇന്നവിടെ പുത്തനൊരു മാളികയാണ്.
പഴയ വ്യാപാരം തന്നെയാണ് മാളികയിലും.
ആഡംബരകാറുകളിലാണ് കസ്റ്റമേഴ്‌സിന്റെ പോക്കുവരവുകള്‍.
പുളിമുട്ടിയും ഇരുമ്പുകൊളുത്തും പോത്ത് തലയുമില്ലാത്ത
പരസ്യരഹിത "മാംസവ്യാപാരം".

Monday, March 5, 2012

പരദൂഷണം


അവനവനിലേക്കുമാവാം ചൂണ്ടുവിരല്‍

Sunday, January 29, 2012

അഭിനയം


ചായം പൂശിയും വേഷം കെട്ടിയും
തിരശ്ശീലയില്‍ ആടിയത് പല ജീവിതങ്ങള്‍.
ഒടുവില്‍ നഷ്ടമായ സ്വന്തം ജീവിതം
തിരിച്ചുപിടിക്കാനാവാതെയവര്‍
അഭിനയത്തിനവസരമില്ലാത്ത പരലോകം പൂകി.

Sunday, April 17, 2011

മൂന്നുചോദ്യങ്ങള്‍

കൊതുക്












നീയെനിക്കു തന്ന ഒരിറ്റു ചോരക്കു
പകരമാകുമോ അടിച്ചുടച്ചയെന്റെ ജീവന്‍?

പശു











കറവ് വറ്റുമ്പോള്‍ എന്റെയിടം
എന്തിനാണ് കശാപ്പുകടയുടെ
മുറ്റത്തേക്കു മാറ്റുന്നത് ?


കോഴി












വിരുന്നുകാരന്റെ ചിരിക്കുമേലെ
എന്റെ കൂവല്‍ ഉയര്‍ന്നതാണോ
വീട്ടുകാരനെ പ്രകോപിച്ചത്?

Sunday, February 6, 2011

കൈമാറുക നിന്റെ പകയീ സമൂഹത്തിന്


പ്രാണനേക്കാള്‍ മാനത്തെ മാനിച്ച പെണ്‍കൊടി*,
ഒറ്റകൈയന്റെ ക്രൂരതയ്ക്കു മുമ്പേ നിന്റെ
ജീവന്‍ പറന്നകന്നിരുന്നെങ്കില്‍ എന്നാണു
വാര്‍ത്ത കേട്ട മാത്രയില്‍ ഞാനാശിച്ചത്.
ഹൃദയം നുറുങ്ങുന്ന നിന്റെ നിലവിളികള്‍ക്കപ്പുറത്തേക്ക്
സ്വാര്‍ഥരായ യാത്രികരുമായി തീവണ്ടി നീങ്ങുമ്പോള്‍
നീ എന്തു വേദനിച്ചിരിക്കും?
തലക്കേറ്റ ക്ഷതത്തിനപ്പുറം ബാക്കിയായ ബോധത്തില്‍
ചാരിത്ര്യം കവരുന്നയറിവില്‍ നീ മരിക്കാതെ മരിച്ചിരിക്കാം.
അന്യന്റെ അടുക്കളയില്‍ കരിപാത്രങ്ങള്‍ കഴുകുന്ന
അമ്മയും തട്ടിപ്പിനിരയായ ജ്യേഷ്ടനും
ഉപേക്ഷിച്ചുപോയ അച്ഛന്റെ ശൂന്യതയും
ദാരിദ്ര്യം മേയുന്ന കൊച്ചുവീട്ടില്‍ നിന്ന്
ജോലിതേടിയൊരു യാത്ര സഫലമാവുമ്പോള്‍
ഏതൊരു പെണ്‍കൊടിയെയും പോലെ നിന്റെ സ്വപ്‌നങ്ങളും
പൂത്തുലയാന്‍ തുടങ്ങിയിരിക്കാം...
കൈചേര്‍ത്തുപിടിക്കാനൊരാള്‍ ചാരയണയുന്നതും
മനതാരില്‍ കണ്ടുള്ളൊരാ യാത്ര തന്നെ
നിന്റെ ജീവനും കവര്‍ന്നുപോയിരിക്കുന്നു.
തലച്ചോറിലെ രക്തസ്രാവവുമായി
വെന്റിലേറ്ററില്‍ നീ മരണത്തോടു മല്ലിടുമ്പോള്‍
നീ തിരികെ വരാതിരുന്നെങ്കില്‍ എന്നായിരുന്നു
എന്റെ ചിന്ത.
സമൂഹം കാത്തുവച്ചിരിക്കുന്ന സഹതാപവും
ചൂണ്ടിക്കാട്ടലുകളും അടയാളവാക്കുകളും
നിന്നെ വേദനിപ്പിക്കുന്നത് എനിക്കിഷ്ടമല്ലാത്തതിനാലാണ്
ഈ ക്രൂരമായ ചിന്തയെനിക്കു പകര്‍ന്നു തന്നത്.
നാലാളു കൂടുന്നിടത്തെ തുറിച്ചുനോട്ടങ്ങളെ
നിനക്കതിജീവിക്കാനാവില്ലെന്നെനിക്കുറപ്പുണ്ട്.
അബോധാവസ്ഥയില്‍ നീ ദൈവത്തോടു തേടിയിരുന്നതും
ഇതേ മരണമായിരുന്നുവെന്നെനിക്കുറപ്പുണ്ട്.
നിനക്കൊപ്പം ബാക്കിയായ സ്വപ്‌നങ്ങള്‍ക്കൊപ്പം
അക്രമിയോടുള്ള അടങ്ങാത്ത പകയുമീ
സമൂഹത്തിന് കൈമാറുക, നാളെയൊരു
പെണ്‍കിടാവിനുമീ ഗതി വരുത്താതിരിക്കാന്‍ അതുപകരിക്കട്ടെ...


* പെണ്ണുകാണല്‍ ചടങ്ങിനായി എറണാകുളത്തെ ജോലിസ്ഥലത്തു നിന്ന് ഷൊര്‍ണൂര്‍ മഞ്ഞക്കാട്ടിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഗോവിന്ദച്ചാമിയെന്ന ഒറ്റക്കൈയന്‍ അക്രമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് മാനഭംഗപ്പെടുത്തുകയും വീഴ്ചയിലും ആക്രമണത്തിലും തലക്കേറ്റ ക്ഷതത്തില്‍ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്ത സൗമ്യ. 

Thursday, February 3, 2011

തെരുവുകളില്‍ ചരിത്രമെഴുതുന്ന പ്രക്ഷോഭകര്‍


സഹനത്തിന് അതിരുകളില്ലെന്നോ സുഹൃത്തേ?
എങ്കില്‍ നിങ്ങള്‍ക്കു തെറ്റി.
മുപ്പതുവര്‍ഷങ്ങള്‍ക്കു ശേഷം അതിനാലാണ്
ഞങ്ങള്‍ പട്ടുമെത്തയുപേക്ഷിച്ച്
കുട്ടികളെയും പേറി തെരുവിലിറങ്ങിയത്.
സര്‍ക്കാര്‍ വിലക്കുവാങ്ങുന്ന കുറ്റവാളികള്‍ക്ക്
ഞങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ തടയാനാവില്ല.
പ്രക്ഷോഭവഴിയില്‍ പിടഞ്ഞുതീരുന്ന ജീവനുകള്‍
സമരജ്വാലക്ക് എരിവു പകരുന്നതു നിങ്ങള്‍
കാണുന്നില്ലേ? മാറ്റത്തിന്റെ കാഹളമാണ്
അവിടെ മുഴങ്ങിക്കേള്‍ക്കുന്നത്.
ആ വഴിയില്‍ പൊഴിയുന്ന ചുടുനിണവും
ഞങ്ങള്‍ക്ക് ഊര്‍ജം ചൊരിയുന്നു.
ഖാലിദ് സയിദിന്റെ* ജീവന്‍ നിര്‍ദയമൂറ്റിയെടുക്കുമ്പോള്‍
നിങ്ങള്‍ അറിഞ്ഞിരിക്കില്ല ജനാധിപത്യത്തിന്റെ
മഹത്വം ലക്ഷങ്ങളിലേക്ക് പകരാനതുപകരിക്കുമെന്ന്്.
എല്‍സയിദ് ബിലാലും* മുസ്തഫ അത്തേയയും*
പോലിസ് ബുട്ടുകള്‍ക്കടിയില്‍ പിടഞ്ഞുതീരുമ്പോള്‍
ജനലക്ഷങ്ങള്‍ ഉണര്‍ന്നെണീക്കുകയായിരുന്നു
ഒന്നിനു പിറകെയൊന്നായി നൂറുകണക്കിന്
രക്തസാക്ഷികള്‍ സ്വാതന്ത്ര്യത്തിന് വെളിച്ചമേകാന്‍
പ്രക്ഷോഭവഴിയില്‍ ഞങ്ങള്‍ക്കു മുമ്പേ നടന്നു.
രാപകലറിയാതെ ജനസഞ്ചയത്താല്‍ വീര്‍പ്പുമുട്ടുന്ന
ലിബറേഷന്‍ സ്‌ക്വയറും അലക്‌സാണ്ട്രിയയുമൊക്കെ
തുല്യതയില്ലാത്ത ചരിത്രമെഴുതുന്നു.
മാറ്റത്തിന്റെ ഊക്കുപകര്‍ന്ന തുണീസ്യ,
മാതൃകകാട്ടുന്ന മിസ്ര്‍ ആ കാറ്റുമണക്കുന്ന
ജോര്‍ദാനും യെമനും....
ഈജിപ്തിലേക്ക് നോക്കുന്ന ലോകമേ
പ്രതീക്ഷ കൈവിടേണ്ട, നിങ്ങള്‍ക്കു കേള്‍ക്കുവാന്‍
ശുഭവാര്‍ത്തയൊരുക്കുന്ന തിരക്കിലാണ് ഞങ്ങള്‍.








ഖാലിദ് സയിദ്: അലക്‌സാണ്ട്രിയയില്‍ നിന്നുള്ള 28കാരന്‍. പോലിസുകാരുടെ നിഷ്ഠൂരമായ പീഡനത്തില്‍ കൊല്ലപ്പെട്ടു. ബുട്ടിട്ടു ചവിട്ടിയും മതിലില്‍ തല ഇടിപ്പിച്ചും ക്രൂരമായി വധിക്കുകയായിരുന്നു ഖാലിദ് സയിദിനെ. സര്‍ക്കാര്‍ സേനയുടെ കാടത്തത്തിനെതിരേ പോരാടുന്നതിന് ഖാലിദ് സയിദിന്റെ രക്തസാക്ഷിത്വം ആബാലവൃന്ദം ജനങ്ങള്‍ക്കും പ്രചോദനം പകരുകയായിരുന്നു. ഭരണകൂട ഭീകരതക്കെതിരേ പോരാട്ട ഭൂമികയിലേക്ക് ജനലക്ഷങ്ങളെ നയിച്ച അനേക വ്യക്തികളില്‍ ജീവന്‍നല്‍കി ഭാഗവാക്കായ ഒരു സാധാരണ യുവാവ്. പക്ഷേ ചരിത്രത്തില്‍ ഖാലിദ് സയിദിന്റെ ഏടുകള്‍ തുന്നിച്ചേര്‍ക്കുമ്പോള്‍ ആ രക്തസാക്ഷിയുടെ മഹത്വമേറെ വര്‍ധിച്ചിരിക്കുന്നു. പോലിസുകാര്‍ മയക്കുമരുന്ന് പങ്ക് വയ്ക്കുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തു എന്നതായിരുന്നു ഖാലിദ് സയിദ് ചെയ്ത കുറ്റമെന്ന് പിന്നീട് വ്യക്തമായി.



എല്‍സയിദ് ബിലാല്‍ മകള്‍ക്കൊപ്പം




എല്‍സയിദ് ബിലാല്‍: കാരണമൊന്നുമില്ലാതെ വീട്ടുകാരുടെ മുമ്പില്‍ നിന്ന് എല്‍സയിദ് ബിലാലിനെ പോലിസ് പിടിച്ചുകൊണ്ടുപോയി. പിറ്റേ ദിവസം മകന്‍ മരിച്ചുവെന്ന വാര്‍ത്തയാണ് വീട്ടുകാര്‍ക്ക് കിട്ടിയത്. പിതാവിന്റെ ചലനമറ്റ ശരീരമാണ് കളിചിരി മാറാത്ത ഓമനമകള്‍ക്കു പിന്നീട് കാണാനായത്.



മുസ്തഫ അത്തേയ: മൂന്നുമക്കളുടെ പിതാവായ 39കാരന്‍. അലക്‌സാണ്ട്രിയയില്‍ തെരുവില്‍ പോലിസുകാരുടെ ക്രൂരമര്‍ദ്ദനത്തിരയായി മരണത്തിനു കീഴടങ്ങി. 





Friday, January 28, 2011

ലൗ മാര്യേജ്


ഇന്നലെ മൊബൈലില്‍ പാറിവന്ന എസ്.എം.എസ്
അറേഞ്ച്ഡ് മാര്യേജിന്റെ ഭാരത്തെകുറിച്ച്
ഇങ്ങനെ കണക്കുകള്‍ നിരത്തി.
എന്‍ഗേജ്‌മെന്റ് 50000 ക,
താലിയൊന്നിന് ഒരു ലക്ഷം ക.(ചെറുക്കന്‍ പക്ഷം),
അഞ്ചുപവനെങ്കിലും കുറഞ്ഞതു വേണ്ടേയെന്നാണ്
മാലോകരുടെ പുച്ഛത്തോടെയുള്ള ചോദ്യം.
കല്യാണപട്ട്, വീട്ടുകാര്‍ക്ക് ഉടയാടകള്‍, കല്യാണസദ്യ..
ആര്‍ഭാടരഹിതമെങ്കില്‍ മാത്രം
മൂന്നുലക്ഷത്തിന്റെ ചെലവ് കോളമെഴുതാം
മണവാളന്റെ അക്കൗണ്ട് ബുക്കില്‍.
എട്ടുലക്ഷത്തിന്റെ കണക്ക് കുറിക്കാം പെണ്‍കൂട്ടര്‍ക്ക്.
പോക്കറ്റ് മണിയും എ സി കാറും
നാടടച്ചു ക്ഷണവും കുറ്റമറ്റ ബിരിയാണിയൂട്ടും
പെണ്ണിന്റെയച്ഛനെയൊരു വഴിക്കാക്കും തീര്‍ച്ച.
കണക്കുപറഞ്ഞ വാങ്ങിയ തുക ഈയിനത്തില്‍
ചെലവഴിക്കാനുള്ള കണക്കുകൂട്ടല്‍
ഒരുപക്ഷേ ചെക്കന്റെ ക്ഷീണം കുറച്ചേക്കാം.
അതൊക്കെ ഇരുകൂട്ടര്‍ക്കും വിട്ടുകൊടുത്തു
നമുക്കിനി ലൗ മാര്യേജ്യന്റെ സാധ്യതകളാരായാം.
രജിസ്‌ട്രേഷന്‍ ഫീ 100 ക
പുഷ്പഹാരം 300 ക
സാക്ഷികള്‍ക്ക് നാരങ്ങാവെള്ളം 20 ക.
മധുരവിതരണം 50 ക
ഓഫിസര്‍ 100 ക
ആകെ 570 ക.
താഴേക്കു നോക്കാത്ത വിലയേറ്റത്തിന്റെ ഗ്രാഫ്
നോക്കി ഈ പുതുവര്‍ഷമൊരു പുതു പ്രതിജ്ഞയെടുത്താലോ
എന്നാണെന്റെ ഇപ്പോഴത്തെ ചിന്ത...


Thursday, January 20, 2011

ചുടുചോര മോന്തുന്ന ഭീകരന്‍


ഞാനൊരിക്കലും മനുഷ്യമാംസം രുചിച്ചിട്ടില്ല,
ഞാനൊരിക്കലും ചുടുചോര മോന്തിയിട്ടില്ല.
എന്നിട്ടുമവര്‍ പറയുന്നു ഞാന്‍ ഭീകരനാണെന്ന്,
ഞാന്‍ ചോരകുടിയനാണെന്ന്.
ഞാനൊരിക്കലും ആരുടെയും സ്വപ്‌നങ്ങള്‍ക്ക്
വിഘാതമായിട്ടില്ല, ആഗ്രഹങ്ങള്‍ക്ക് തടസ്സമായിട്ടില്ല,
എന്നിട്ടുമവര്‍ പറയുന്നു ഞാന്‍ ഐശ്വര്യം കെട്ടവനാണെന്ന്.
ഞാനൊരിക്കലും ചിരിച്ചുകൊണ്ട് വെറുപ്പ് ഒളിച്ചുവച്ചിട്ടില്ല,
പക്ഷേ അവരെന്റെ കളങ്കമറ്റ മനസ് കാണാതെ
പുലമ്പുന്നു വിഷമാണെന്റെ നെഞ്ചിലെന്ന്.
ഞാനൊരിക്കലും അന്യന്റെ ഭാര്യയെ പ്രാപിച്ചിട്ടില്ല,
എന്നാലോ എനിക്കു നാലു മക്കളുണ്ടായത്
അവരുടെ കണ്ണില്‍ പൊറുക്കാനാവാത്ത കുറ്റമാണ്.
ഞാനൊരിക്കലും അപരന്റെ ദൈവത്തെ നിന്ദിച്ചിട്ടില്ല,
എന്നാലോ അവരെന്റെ പ്രവാചകനെ പോലും വെറുതെ വിടുന്നില്ല.
ഞാനൊരിക്കലും നിയന്ത്രണമില്ലാതെ വാക്കുകളുടെ കെട്ടഴിച്ചിട്ടില്ല.
പക്ഷേ പുലഭ്യത്തിന്റെ മതിലുകള്‍ കൊണ്ടവര്‍
എന്റെ കാതുകള്‍ക്ക് മറതീര്‍ക്കുകയാണ്.
പേരും വിശ്വാസവും അഴിയാത്ത കുരുക്കുകളാണെങ്ങും.
സര്‍ക്കാര്‍ ഓഫിസുകളില്‍ ഇഴയുന്ന ഫയലുകള്‍,
വിമാനത്താവളങ്ങളില്‍ പരിശോധനയുടെ ബഹളം.
വാടകക്കൊരു വീടാണെങ്കില്‍ കിട്ടാക്കനി.
ജോലിയുടെ ഗതിയുമതുതന്നെ.
പോയകാലത്തിന്റെ താളുകളൊക്കെയും ചിതലരിച്ചിരിക്കുന്നു.
പൂര്‍വികര്‍ ചൊരിഞ്ഞ ചോരയുടെ കണക്കെവിടെയുമില്ല.
നുണക്കഥകളുടെ വര്‍ത്തമാനമാണ് മാലോകര്‍ പാടിനടക്കുന്നത്.
ചുരുളഴിയുന്ന രഹസ്യങ്ങള്‍ക്കു വിലയായി
ജീവന്‍ നല്‍കാന്‍ ഇനിയൊരോഫിസര്‍ വരാതിരിക്കുമോ?
അറിയില്ല, പക്ഷേ സംശയത്തിന്റെ ചൂണ്ടുവിരലുകളൊക്കെയും
തനിക്കുമേല്‍ നീളുന്ന ഓരോ മുസ്‌ലിമിന്റെയും തേട്ടമാണത്.
ഈ പാവം ചോരകുടിയന്റെ ആഗ്രഹവുമതു തന്നെ.

Saturday, November 13, 2010

റിസര്‍വേഷന്‍


നരവീണ നരനപൂര്‍വമാവുന്ന കാലം.
പിഴുതെറിഞ്ഞും ചായമടിച്ചും
പ്രായത്തെ വെല്ലാന്‍ തീവ്രശ്രമങ്ങള്‍.
നര മാത്രമല്ല, ചുളിവും മാറ്റിക്കൊടുക്കാമെന്ന്
പത്രത്താളുകളില്‍ പരസ്യം.
'ഉറക്കമില്ലാത്ത' രാത്രികള്‍ സമ്മാനമെന്ന
മരുന്നുകൂട്ടിന്റെ പെട്ടിക്കോളം വിളംബരം വേറെയും.
പരീക്ഷണങ്ങള്‍ക്ക് സ്വയം ഗിനിപ്പന്നികളും
പിന്നീട് മൗനികളുമാവുന്ന 'യുവത'.
വൃദ്ധരെന്നൊരു റിസര്‍വേഷന്‍ ബസ്സില്‍,
ആപ്പീസുകളിലും ആശുപത്രികളിലും
വഴിമാറിത്തരുന്ന ക്യൂവുകള്‍.
പൊതുചടങ്ങുകളിലും കല്യാണവീട്ടിലും
കിട്ടുന്ന മുന്തിയ പരിഗണന.
പക്ഷേ, ഇനിയങ്ങോട്ട് വാര്‍ധക്യമില്ലെങ്കില്‍
ഈ റിസര്‍വേഷനുകള്‍ എന്തു ചെയ്യും നാം.

Sunday, November 7, 2010

കണ്ണീര്‍


അരുതെന്നു വിലക്കിയിട്ടും എന്തിനീ
കണ്ണീരിറ്റു വീഴുന്നതെന്നോര്‍ത്ത്
അദ്ഭൂതപ്പെടാറുണ്ട് ഞാന്‍.
ഒരു പക്ഷേ ഈ നീര്‍മുത്തുകള്‍ക്ക്
പൊഴിയാതിരിക്കാനാവില്ലായിരിക്കാം.
മുറിപ്പെട്ട ഹൃദയത്തിന് സാന്ത്വനം പകരുകയോ
ഓര്‍മകള്‍ മനസ് നീറ്റുമ്പോള്‍ അറിയാതെ
പൊടിഞ്ഞുപോണതോ ആവാം.
അതുമല്ലെങ്കില്‍ എന്റെ സങ്കടക്കടലില്‍
ശ്വാസം മുട്ടി രക്ഷപ്പെട്ടുതിരുന്നതുമാവാം.
പൊഴിയുന്നതിനു മുമ്പേ ആരുമറിയാതെ
എവിടെയാണീ ചെറു കൂട്ടം  ഒളിഞ്ഞിരിക്കുന്നത്.
ഇടതടവില്ലാതെ മിടിക്കുന്ന
ഇറച്ചിത്തുണ്ടിനകത്തോ*?
അതുവേദനിക്കുമ്പോള്‍ മാത്രമാണല്ലോ
ഉപ്പുകലര്‍ന്നയീ കൂട്ടം പുറത്തുചാടുക.
പിറവികൊണ്ടയുടന്‍ ജീവന്‍ തൃജിക്കാനാണു
വിധിയെങ്കിലും നാലാളുകണ്ടാല്‍ പറയും
ആ കണ്ണീരിന്റെ വിലയെക്കുറിച്ച്,
അതിനേക്കാളേറെ ആ നോവിനെക്കുറിച്ച്...

Wednesday, November 3, 2010

രണ്ടുതരം ചിന്ത


ചുണ്ടോളമെത്തിയ തീക്കെട്ട്
വലിച്ചെറിയുമ്പോള്‍ എന്താവാമീ-
ക്കൂട്ടര്‍ ചിന്തിക്കുന്നത്.
എരിഞ്ഞുതീര്‍ന്ന ചെറുചാരക്കൂമ്പാരം
പകര്‍ന്ന നിമിഷ സുഖത്തെക്കുറിച്ചോ?
കെട്ടിമുറുകിയ ചിന്തകള്‍ക്കൊരല്‍പ്പ
വിശ്രമത്തെക്കുറിച്ചോ...?
വിഷപ്പുക തീര്‍ക്കുന്ന വളയങ്ങളിലൂടെ
കാഴ്ച പലേടത്തും തറയ്ക്കുമ്പോഴും
ചാരനാമ്പുകള്‍ അശ്രദ്ധമായി
നിലംചുംബിച്ചുകൊണ്ടേയിരിക്കും.
ആസക്തിക്കും ആസ്വാദനത്തിനും
ആളനുസരിച്ച് ഏറ്റക്കുറച്ചിലുകളുണ്ടാവാം.
പക്ഷേ സ്വയമെരിഞ്ഞുതീരുമ്പോളും
തനിക്കുപിറകെ ആയുസ്സ് തീര്‍ക്കുന്നയീ
വര്‍ഗത്തെക്കുറിച്ച് പുകയിലത്തരികള്‍
ആലോചിക്കാതിരിക്കുമോ?

Thursday, July 29, 2010

മൗനവേദന


ചൊല്ലിത്തീര്‍ത്ത കഥകള്‍ക്ക് ജീവന്റെ
വിട്ടുമാറാത്ത ഗന്ധമുണ്ടായിരുന്നു.
ചൊല്ലാന്‍ ബാക്കിവച്ചതിലേറെയും
സുന്ദര സ്വപ്‌നങ്ങളും.
ഓര്‍മയുടെ ചെറുതരി പോലും പങ്കുവയ്ക്കാന്‍
എന്തുല്‍സാഹമായിരുന്നു രണ്ടുപേര്‍ക്കും.
പിരിയരുതെന്ന് നെഞ്ചില്‍ ഊട്ടിയുറപ്പിക്കുമ്പോള്‍,
കളിയായി പോലും അങ്ങനെ പറയുന്നതു
സഹിക്കാനാവുമായിരുന്നില്ല.
എന്നോളമാണ് ഞാനെന്‍ സുഹൃത്തിനെ
സ്‌നേഹിച്ചതും പരിഗണിച്ചതും.
കാലചക്രത്തിന്റെ വേഗത്തിനൊപ്പം
സുഹൃത്തിന്റെ മനവും മാറിയതറിയാന്‍
ഞാനെത്ര വൈകിയെന്നോ...
എന്റെ കുറിമാനങ്ങള്‍ക്ക് മൗനത്തിന്റെ
ആവരണമിട്ട്, കരുതലുകള്‍ക്ക്
അസഹ്യത പ്രകടിപ്പിച്ച്...
പരിഗണന കുറയുന്നതില്‍ ആശങ്കപ്പെട്ടതിന്
ഇത്ര സെന്റിയാവരുതെന്ന് ഉപദേശിക്കാനും
എന്റെമാത്രം സുഹൃത്ത് മറന്നില്ല.
ഇണക്കങ്ങളും പിണക്കങ്ങളും
മുറതെറ്റാതെ പോയിടവെ മനപ്പൂര്‍വമെന്നെ
അവഗണിച്ചപ്പോള്‍ മാത്രമാണ്
സൗഹൃദപ്പട്ടത്തിന്‍ ചരടെന്നോ
പൊട്ടിയതറിഞ്ഞത്. ഒരു പക്ഷേ
എന്നെങ്കിലുമൊരിക്കല്‍ കണ്ടുമുട്ടാം.
മറവി തന്‍ ചവറ്റുകുട്ടയില്‍ തള്ളുവാനത്രവേഗം
കഴിയില്ലയെന്‍ സുഹൃത്തിനു ഞാനാകുന്ന ഓര്‍മയെ..
വിശ്വാസം തെറ്റാതിരിക്കട്ടെ...
മനസ് മന്ത്രിക്കുന്നതും തേടുന്നതും
എന്റെ പ്രിയ സുഹൃത്തിനെ തന്നെയാണ്.
കണ്ടുമുട്ടും വരേക്കും തുടരുകതന്നെയാണു
ഞാനെന്‍ മൗനവും വേദനയും.

Thursday, September 11, 2008

പ്രണയം കനിഞ്ഞ തപസ്‌




തപസ്‌ തുടങ്ങിയത്‌ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ
സ്വന്തമാക്കാനായിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട തപസ്സിനൊടുവില്‍
സ്വപ്‌നം പൂവണിഞ്ഞു.
ജഡ വലിച്ചെറിഞ്ഞ്‌ അണിഞ്ഞൊരുങ്ങി
ഞാനവള്‍ക്കൊപ്പം താമസമാക്കി.
തപസ്സെന്നുടെ പച്ചപ്പിനെ കരിച്ചിരുന്നു.എങ്കിലും
ആര്‍ദ്രമായ മനസ്സും ശുഷ്‌കിച്ച ശരീരവുമായി
ഞാന്‍ വീണ്ടും സ്വപ്‌നങ്ങളിലേക്ക്‌്‌
എന്നാല്‍ നാലുചുവരുകള്‍ക്കുള്ളില്‍
പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വതമായി,
ചുടലയക്ഷിയായി അവളെന്നെ കൊല്ലാതെകൊന്നു.
അധികം വൈകാതെ ഞാന്‍ തിരിച്ചുനടന്നു
സമാധാനം തേടി വീണ്ടുമൊരു തപസ്സിന്‌.


ചിത്രത്തിനു കടപ്പാട്‌: ഗൂഗ്‌ള്‍