Showing posts with label സൗഹൃദം. Show all posts
Showing posts with label സൗഹൃദം. Show all posts

Tuesday, September 18, 2012

ഒരു പേരിലെ ഇത്തിരിക്കാര്യം

ആശുപത്രി രജിസ്റ്ററില്‍ ചേര്‍ക്കാന്‍ നേരത്താണ് അമ്മച്ചിയുടെ നാവില്‍ നിന്ന് നിഷാദ് എന്ന പേരുയര്‍ന്നത്. അന്നുമുതല്‍ ഈയുള്ളവന്റെ പേര് അങ്ങനെയായി. മൂത്ത സഹോദരങ്ങളുടെ പേരിടലും അമ്മച്ചി സ്വയമങ്ങു നിര്‍വഹിച്ചതാണ്. സബീനയും സൈനുദ്ദീനും. അവ രണ്ടും 'സ'യില്‍ തുടങ്ങുമ്പോള്‍ ഒടുക്കത്തെ കണ്‍മണിയായ എന്റെ പേരു വേറിട്ടുനിന്നു. പേരിട്ടത് സ്വഭാവമറിയാതെയാണെങ്കിലും ഞാന്‍ പലപ്പോഴും നിഷാദനും നിഷേധിയുമായി മാറി. നിരവധി നിഷാദുമാരെ സ്‌കൂളിലും കോളജിലും നാട്ടിലുമൊക്കെ കാണാനും അവരുടെ കൂട്ടുകാരനായി മാറാനും കഴിഞ്ഞിരുന്നു.

ഇന്നിപ്പോള്‍ മക്കള്‍ക്കു പേരിടുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധാലുക്കളാണ്. മറ്റാര്‍ക്കും ഇടാനിടയില്ലാത്ത, നാട്ടില്‍ പ്രചാരം നേടിയിട്ടില്ലാത്ത പേരുകളാണ് പുതുതലമുറക്കാരുടേത്. പേരിടുമ്പോള്‍ ശ്രദ്ധിക്കാത്തതിന്റെ ദൂഷ്യം അടുത്തിടെ ചൈനയില്‍ നിന്നുയര്‍ന്ന കഥ വ്യക്തമാക്കുന്നു. യുവതിയുവാക്കള്‍ക്കെല്ലാം സമാനമായ പേരു വന്നതിനാല്‍ വലഞ്ഞത് നാട്ടുകാരും കൂട്ടുകാരും വീട്ടുകാരും മാത്രമല്ല. രേഖകളില്‍ ഒരേപേരു കാരണം അധികൃതരും ബുദ്ധിമുട്ടിലായി. നമുക്കു പറയാന്‍ അത്തരം കഥകളൊന്നുമില്ലെങ്കിലും പുതുതലമുറയുടെ ജാഗ്രത നവനാമങ്ങള്‍ സമൂഹത്തില്‍ വ്യാപകമാവുന്നതിന് ഇടയാക്കിയിട്ടുണ്ട്.

പറഞ്ഞുവരുന്നത് പേരുമാഹാത്മ്യത്തെക്കുറിച്ചല്ല. അച്ഛനും അമ്മയും ചേര്‍ന്ന് മക്കള്‍ക്കിടുന്ന പേര് ഒരു നിമിഷം കൊണ്ട് മാറ്റിനല്‍കുന്ന വിരുതന്‍മാരെക്കുറിച്ചാണ്. ഇതെഴുതാന്‍ പ്രേരകമായതാവട്ടെ അങ്ങനെയൊരു ഇരട്ടപ്പേരു വിളി കഴിഞ്ഞദിവസം ബസ്സിലിരിക്കുമ്പോള്‍ കേള്‍ക്കാനിടയായതും. കട്ടപ്പനയില്‍ നിന്നു കോട്ടയത്തേക്കു വരുമ്പോഴായിരുന്നു അത്. ആളെക്കയറ്റാനോ ഇറക്കാനോ ബസ് ഏതോ ഒരു സ്‌റ്റോപ്പില്‍ നിര്‍ത്തി. ബസ്സിലുണ്ടായിരുന്ന കുറച്ചുവിദ്യാര്‍ഥികള്‍ ആ ജങ്ഷനില്‍ നില്‍ക്കുന്ന തങ്ങളുടെ കൂട്ടുകാരനെ കാണുന്നത് അപ്പോഴാണ്. പാമ്പേ എന്ന് കോറസ്. വിളികേട്ട പയ്യന്‍ ബസ്സിനുള്ളിലേക്ക് നോക്കുന്നു. എന്താ ഇവിടെ? നാളെ വരില്ലേ? ചോദ്യങ്ങളുന്നയിച്ച് മറുപടിയും കിട്ടുമ്പോഴേക്കും ബസ് നീങ്ങിത്തുടങ്ങിയിരുന്നു.
എന്തായിരുന്നിരിക്കാം ആ കൗമാരക്കാരന്റെ പേര്. നാലാളുകേള്‍ക്കെ പാമ്പേയെന്നു വിളിക്കുമ്പോള്‍ അയാളുടെ ഉള്ളില്‍ എന്തായാലും സന്തോഷം ഉണ്ടാവാനിടയില്ല. കൂട്ടുകാരായതു കൊണ്ടു ഇരട്ടപ്പേരു വിളിക്കുമ്പോള്‍ അയാള്‍ വിളി കേട്ടെന്നു വരാം. ഒരു പക്ഷേ കൂട്ടുകാരെ അയാളും മറ്റെന്തെങ്കിലുമൊക്കെ ഇരട്ടപ്പേരു വിളിച്ചെന്നുമിരിക്കാം. കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കുമൊക്കെ ഇരട്ടപ്പേരിട്ട് അഭിമാനിക്കുന്ന ഈ പ്രവണത ആശാസ്യമാണോ?

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ വിളിപ്പേരിടല്‍ രീതി. നോട്ടത്തിലെ പ്രത്യേകത മൂലം കുറുക്കനെന്നും തൊലിയുടെ നിറം കറുത്തുപോയതിനാല്‍ അസ്ഥികറമ്പനെന്നും ഉയരം കൂടിയതിനാല്‍ കാലനെന്നും വിളിപ്പേരു കേള്‍ക്കേണ്ടി വരുന്നവരെത്രയോ പേര്‍. ഇരട്ടപ്പേരു പറഞ്ഞാലെ ആളെ തിരിച്ചറിയൂ എന്ന ഗതികേടാണ് പലനാട്ടിലും ചിലര്‍ക്കു വന്നുചേര്‍ന്നിരിക്കുന്നത്. വിളിക്കാന്‍ ഒരു രസമാണ്, അതുകേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ ചിരിക്കും. പക്ഷേ ഉള്ളുനോവുന്നത് ആ പേരിന്റെ ഉടയോനായിരിക്കും. അച്ഛനും അമ്മയ്ക്കും മുമ്പാകെ നാട്ടുകാര്‍ മക്കളെ ഇരട്ടപ്പേരിട്ടു വിളിക്കുമ്പോള്‍ അവരുടെ മനസ്സും നോവുമെന്നുറപ്പ്. ഇതു തിരിച്ചുമാവാം.
മറ്റുള്ളവര്‍ പേരുവിളിച്ചു സംസാരിക്കുമ്പോള്‍ കേള്‍ക്കുന്നയാള്‍ക്കു സന്തോഷമുണ്ടാവുമെന്ന് എവിടെയൊക്കെയോ കേട്ടു, വായിച്ചു. അത് അനുഭവിച്ചറിയുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ആരെയും ഇരട്ടപ്പേരു വിളിക്കാനോ ആര്‍ക്കും ചാര്‍ത്തിക്കൊടുക്കാനോ ഞാന്‍ തുനിഞ്ഞിട്ടില്ല.

Monday, June 4, 2012

ഓര്‍മയില്‍ ജീവിച്ചുമരിക്കുന്ന പോയകാലം


പുതിയ അധ്യയന വര്‍ഷം തുടങ്ങി. പുത്തന്‍ ബാഗും അടിപൊളി വസ്ത്രങ്ങളും ധരിച്ച് കുരുന്നുകള്‍. വിദ്യാലയങ്ങള്‍ പൂന്തോട്ടവും കുരുന്നുകള്‍ ചിത്രശലഭങ്ങളും ആയി മാറുന്ന കാഴ്ച. എല്ലാം കാണുമ്പോള്‍ എന്റെ ബാല്യം ഓര്‍മകള്‍ ഉണരുകയാണ്.
സ്‌കൂള്‍ മുറ്റത്തു കെട്ടിനില്‍ക്കുന്ന മഴവെള്ളത്തില്‍ മഷി കുടഞ്ഞ് വര്‍ണപ്രപഞ്ചം തീര്‍ക്കുന്ന ചേട്ടന്മാരെ കൗതുകത്തോടെ വീക്ഷിച്ചിരുന്ന ബാല്യം. നേരത്തേ എത്തിയില്ലെങ്കില്‍ നഷ്ടമാവുന്ന ക്ലാസിലെ പതിവ് ഇരിപ്പിടം. ക്ലാസ് മുറിയിലേക്ക് തണുപ്പിനൊപ്പം പാറിവരുന്ന മഴത്തുള്ളികള്‍. തണുത്തുറഞ്ഞ സിമന്റ് തറയിലും വരാന്തയിലും മുറ്റത്തെ ചളിവെള്ളത്തില്‍ നിന്നുള്ള അടയാളങ്ങള്‍ പതിപ്പിച്ചുകൊണ്ട് നടന്നകലുന്ന കുഞ്ഞുകാലടികള്‍.
വരാന്തയില്‍ നിന്ന് ഊഴമനുസരിച്ച് കൂട്ടുകാരെ മഴയിലേക്ക് തള്ളിവിട്ടിരുന്ന കുസൃതി, തണുത്ത് മരവിച്ച കൈവെള്ളയില്‍ ചൂരല്‍ പ്രഹരമേല്‍ക്കുമ്പോള്‍ കിട്ടിയ ചൂട്, ചോറ്റുപാത്രത്തിന്റെ വക്ക് ഡസ്‌കിലും ബെഞ്ചിലും ഇടിച്ചിടിച്ച് തുറന്ന ശേഷം ചമ്മന്തിയും മുട്ടപൊരിച്ചതും കൂട്ടിയുള്ള ഊണ്, പാത്രം കഴുകാനുള്ള പൈപ്പിന്‍ ചുവട്ടിലെ തിരക്ക്, മൂത്രപ്പുരയിലെ മടുപ്പിക്കുന്ന ഗന്ധം, സ്ലേറ്റിലെ എഴുത്തുകള്‍ മായിക്കാന്‍ കൊണ്ടുവരുന്ന ഉള്ളില്‍ നിറയെ വെള്ളമുള്ള പച്ചകളുടെ  ശേഖരം, കൂട്ടുകാരുടെ കെട്ടുകഥകള്‍, അലുമിനീയത്തില്‍ തീര്‍ത്ത പുസ്തക പെട്ടി, കൈപ്പിടിച്ചു സ്‌കൂളിലേക്കും വീട്ടിലേക്കും കൂട്ടിയിരുന്ന ജ്യേഷ്ഠന്‍, സൊറ പറഞ്ഞ് ഒപ്പം നടന്നിരുന്ന ചങ്ങാതിമാര്‍, വഴിവക്കിലെ കൊക്കോ മരങ്ങളും മാവുകളും, വയലും തുമ്പികളും കൊക്കുകളും, കുളവും ആമ്പലും താമരയും...
നഷ്ടമായത് വര്‍ണാഭമായ ബാല്യമാണ്. നമുക്കൊപ്പമോ അതിലും വേഗത്തിലോ മാറുന്ന പ്രകൃതി പോയകാലത്തിന്റെ മുദ്രകള്‍ പോലും അപഹരിച്ചുകളയുന്നു. ഓര്‍മയില്‍ ജീവിച്ചു മരിക്കട്ടെ പോയകാലം.

Friday, November 25, 2011

മേല്‍വിലാസം നഷ്ടമായ കത്തുകള്‍


ആകാശത്തിന്റെ നീലിമ വിതറുന്ന കവറില്‍ മനോഹരമായ കൂട്ടക്ഷരത്തിന്റെ അകമ്പടിയോടെ ആംഗലേയ ഭാഷയിലെഴുതിയതാണ് എന്നെ തേടിയെത്തിയ ആദ്യത്തെ കത്തെന്നാണ് ഓര്‍മ. കര്‍ണാടകയില്‍ നിന്നു കട്ടപ്പനയിലെ വിലാസത്തില്‍ വന്ന ആ കത്തെഴുതിയത് എന്നുമെനിക്ക് പ്രിയപ്പെട്ടവനായ ഇംഗ്ലീഷ് അധ്യാപകന്‍ ബെന്നി മാത്യൂസ് ആയിരുന്നു. വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും പകര്‍ത്തിയ എന്റെ കത്തുകള്‍ അദ്ദേഹത്തെ തേടി മുറതെറ്റാതെ യാത്രയാവും. എന്നാല്‍ അവയ്ക്കു മറുപടിയെഴുതാന്‍ അദ്ദേഹം താമസം വരുത്തുകയും അതിനു ഖേദംപ്രകടിപ്പിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിനു ശീലമായിരുന്നു. ഒടുവിലൊരു നാള്‍ അതു നിലച്ചു. ജോലി ചെയ്തിരുന്ന സ്‌കൂളില്‍ നിന്നു മാറ്റംവാങ്ങിയ അദ്ദേഹത്തിന്റെ പുതിയ വിലാസം നഷ്ടമായതായിരുന്നു കാരണം.
എനിക്കേറെ പ്രിയപ്പെട്ട കത്തുകളുടെ വരവും അതേ, കര്‍ണാടകയില്‍ നിന്നായത് മറ്റൊരദ്ഭൂതം. മഷാറ ഹുസയ്‌നെന്ന് ഫ്രം അഡ്രസ് എഴുതി ഒരുനാള്‍ ആ കത്ത് എന്നെ തേടിയെത്തി. ആദ്യമായി കേള്‍ക്കുന്ന ആ പേരിന്റെ ഉടമയാരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് കത്തുപൊട്ടിച്ചത്. പ്ലസ്ടുവിന് കൂടെ പഠിച്ച കൂട്ടുകാരി നാളുകള്‍ക്കു ശേഷം നഴ്‌സിങ് പഠനസ്ഥലത്തുനിന്ന് അയച്ച കത്ത് തിരിച്ചറിയുമ്പോള്‍ ആകാംക്ഷ സന്തോഷത്തിനു വഴിമാറി.
കറുപ്പും ചുവപ്പും മഷികള്‍ സമാസമം കൂട്ടിച്ചേര്‍ത്ത മുന്തിരി നിറത്തിലായിരുന്നു വര്‍ഷങ്ങളായി സൂക്ഷിച്ചുപോരുന്ന ഹീറോ പെന്‍ ഉപയോഗിച്ച് ഞാനവള്‍ക്ക് കത്തെഴുതിയിരുന്നത്. അറിവിനൊപ്പം അളവറ്റ സ്‌നേഹം പകര്‍ന്നു നല്‍കിയ അധ്യാപകരും സൗഹൃദലോകത്തിന്റെ വിശാലത പ്രകടമാക്കിയ സുഹൃത്തുക്കളും സംഗമിച്ച സെന്റ് സെബാസ്റ്റ്യന്‍സ് പാരലല്‍ കോളജിലെ പോയകാല ജീവിതത്തിന്റെ ഓര്‍മകള്‍ ഓരോ മാസങ്ങളിലും ഞാനവള്‍ക്കായി കത്തില്‍ വാരിവിതറി. അതിനായി അവളും സുഹൃത്തുക്കളും പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ടെന്ന് മറുപടിക്കത്തുകളില്‍ അവരെഴുതിയറിയിച്ചുകൊണ്ടേയിരുന്നു. നൂറുകണക്കിന് മൈലുകള്‍ക്കപ്പുറം എന്റെ അക്ഷരങ്ങള്‍ക്കായി കാത്തിരിക്കുന്ന ആ സൗഹൃദപ്പറ്റത്തിനു വേണ്ടി എന്റെ മഷിക്കുപ്പിയിലെ അളവ് കുറയുകയും എഴുതിയെഴുതി നിബ്ബിന്റെ മൂര്‍ച്ച കൂടുകയും ചെയ്തു.
ഓരോ കത്തെഴുതുമ്പോഴും ഓര്‍മകള്‍ പീലിവിടര്‍ത്തിയാടിത്തുടങ്ങും. അവ പകര്‍ത്തിവയ്ക്കാന്‍ ഞാനേറെ വിഷമിച്ചു. സുഹൃത്തുക്കളുടെ കുറുമ്പും പഠന വൈഷമ്യവും കാലാവസ്ഥാ മാറ്റവും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും പഴയ സഹപാഠികളുടെ കല്യാണ വാര്‍ത്തകളും അന്തമില്ലാതെ കത്തുകളില്‍ പരന്നൊഴുകി. അവളയക്കുന്ന കത്തിന്റെ ചുവട്ടില്‍ തമ്മില്‍ കാണാതെ, വീട്ടുവിശേഷങ്ങള്‍ തിരക്കിയും സ്വയം പരിചയപ്പെടുത്തിയും അവളുടെ കൂട്ടുകാരി എനിക്കായി വാക്കുകള്‍ കോറിയിട്ടു...
ക്രിസ്മസ് ആശംസ നേര്‍ന്ന് ആറു കിലോമീറ്ററുകള്‍ക്കകലെ നിന്ന് മറ്റൊരു സുഹൃത്തിന്റെ കത്തൊരുനാള്‍ ചാരെയെത്തി. ഐശ്വര്യദായകമായ പുതുവര്‍ഷം നേര്‍ന്ന് എറണാകുളത്തുനിന്ന് ഇന്നുമെനിക്ക് നിര്‍വചിക്കാന്‍ കഴിയാതെ പോയ ബന്ധത്തിന്റെ ചട്ടക്കൂട്ടില്‍ നിന്ന് 'അരയന്ന'മെഴുതിയ വര്‍ണാഭമായ ആശംസാ കാര്‍ഡായിരുന്നു മറ്റൊന്ന്്. ഫ്രം അഡ്രസ് വയ്ക്കാതെയയച്ച കാര്‍ഡിന്റെ പിറകിലെ പോസ്‌റ്റോഫിസ് മുദ്ര നോക്കി ഉടമയെ തിരിച്ചറിഞ്ഞ കുസൃതി പകര്‍ന്ന സന്തോഷം പറയാന്‍ വയ്യ.
വായനയില്‍ ലഹരി പകരുന്ന കത്തുകളെനിക്കാരും അയച്ചിട്ടില്ല. എന്നാല്‍ അവയെന്നെ എന്നും പ്രേരിപ്പിച്ചിരുന്നു. പ്രിയപ്പെട്ട സുഹൃത്തും മലയാളം അധ്യാപകനുമായ റോമി വെള്ളാമ്മേലിന് അദ്ദേഹത്തിന്റെ സുഹൃത്തയച്ച കത്തുകളായിരുന്നു അവ. അക്ഷരങ്ങളാവുന്ന അരുവികളാല്‍ അവ നിറഞ്ഞുതുളുമ്പി.  ആ കത്തുകളില്‍ ആര്‍ത്തിയോടെ പലവുരു കണ്ണോടിക്കുമ്പോള്‍ അത്തരമൊരാള്‍ എനിക്ക് കത്തയക്കാന്‍ ഇല്ലാതെ പോയതിന്റെ നോവിലലിഞ്ഞു ഞാന്‍ ഇല്ലാതായി.
പ്ലസ് ടൂ കഴിഞ്ഞ് വട്ടപ്പാറ എം.ഇ.എസ് കോളജില്‍ പഠനം തുടരുമ്പോള്‍ പ്ലസ്ടുവിലെ മലയാളം അധ്യാപിക, അയല്‍ക്കാരനും എന്റെ ജൂനിയറുമായ പയ്യന്‍ വശം എനിക്കായി കുറിമാനങ്ങള്‍ തന്നയച്ചു. ഹസ് ജോര്‍ജ് കുട്ടിച്ചായനെക്കുറിച്ച് വാതോരാതെ പറഞ്ഞ കത്തില്‍ ഭാവി വര്‍ണാഭമാക്കാന്‍ ഉഴപ്പരുതെന്ന് ഏട്ടത്തിയമ്മയായ ആ പ്രിയ അധ്യാപികയെന്നെ സ്‌നേഹപൂര്‍വം ഉപദേശിച്ചു.
എന്നെ തേടി പലദിക്കുകളില്‍ നിന്നും വന്ന കത്തുകളെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് ഇവിടെ വിരാമമാവുകയാണ്. അതിനുശേഷം എന്റെ വിലാസം ആരുടെയൊക്കെയോ ഡയറിത്താളുകളില്‍ ഇരുന്നു മരിച്ചുവീണിരിക്കാം. എന്നാല്‍ പിന്നീടും ഞാനൊരു കത്തെഴുതി. ഒന്നരവര്‍ഷം മുമ്പായിരുന്നു അത്. ഓര്‍ക്കുട്ടിലൂടെ ലഭിച്ച് സങ്കീര്‍ണമായി തീര്‍ന്ന ഒരു സൗഹൃദബന്ധത്തിനുടമയെ തേടിയായിരുന്നു ആ കത്ത് പറന്നത്.
എസ്.എം.എസ്സുകളിലൂടെയും മെയിലുകളിലൂടെയും ബന്ധം പുതുക്കിയും വിശേഷം തിരക്കിയും ചില പഴയ സുഹൃത്തുക്കളിന്നും സജീവമാണ്. ബ്ലോഗെഴുത്തിലൂടെയും ഫേസ്ബുക്കിലൂടെയും കുറേ പുതുസുഹൃത്തുക്കളും എന്റെ ലോകത്തേക്കു വിരുന്നുവന്നിട്ടുമുണ്ട്. എങ്കിലും പാതിവഴിയില്‍ നഷ്ടമായ കത്തെഴുത്തുകള്‍ ഹൃദയത്തില്‍ ശൂന്യത നിറച്ചുകൊണ്ടേയിരിക്കുന്നു. അലമാരയില്‍ ഭദ്രമായി സ്വരുക്കൂട്ടി വച്ച പഴയ കത്തുകളുടെ ശേഖരം കാണുമ്പോഴൊക്കെ നിലച്ചുപോയ കത്തെഴുത്തുകളുടെ വേദനയേറിവരും. മുന്തിരി നിറം ചാലിച്ച് സുഹൃത്തുക്കള്‍ക്ക് കത്തെഴുതാന്‍ ആശയിന്നും ശേഷിക്കുന്നുണ്ട്. പക്ഷേ നഷ്ടപ്പെട്ട മേല്‍വിലാസങ്ങളും തിരക്കിലലിഞ്ഞുചേര്‍ന്ന സുഹൃത്തുക്കളും അതിനുള്ള സാധ്യത അതിവിദൂരമാക്കുകയാണ്.

Friday, August 12, 2011

റോമി മാഷും കൈമോശം വന്ന പ്രണയകവിതകളും

കൂനന്‍കാവില്‍ ബസ്സിറങ്ങിയ രവിയെ കണക്കെ, നെടുങ്കണ്ടത്ത് മഞ്ഞുകനക്കുന്ന മാര്‍ച്ച് മാസം ബസ്സിറങ്ങിയ അജ്മല്‍, മലയാളം മാഷായ എന്റെ പ്രിയ സ്‌നേഹിതന്‍ റോമി മാഷിന്റെ(റോമി വെള്ളാമ്മേല്‍) സഹപാഠിയായിരുന്നു. ഞാന്‍ നേരില്‍ക്കണ്ടിട്ടില്ലാത്ത അജ്മലിനെക്കുറിച്ച് ഞാനാദ്യം കാണുന്നത്(കേള്‍ക്കുകയായിരുന്നില്ല)നെടുങ്കണ്ടം ബി.എഡ് കോളജ് വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ മാഗസിന്‍ എഡിറ്ററുടെ കൈയൊപ്പ് ചാര്‍ത്തിയ സന്ദേശത്തിലൂടെയായിരുന്നു.
അതീവ ഹൃദ്യമായ ആ ഭാഷ തുടങ്ങുന്നതു തന്നെ ഖസാക്കിന്റെ ഇതിഹാസമെന്ന ഒ വി വിജയന്റെ നോവലിന്റെ കഥാപാത്രത്തോട് സ്വയം ഉപമിച്ച അജ്മലിന്റെ പ്രയോഗത്തോടെയാണ്. ഒരു ഗര്‍ഭകാലം ചെലവിട്ട അധ്യാപക പഠനത്തെക്കുറിച്ച് നാലുവരിയില്‍ എല്ലാം പറയാതെ പറഞ്ഞ, ഞാനറിയുന്ന ആ അപരിചിതന്‍ എന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ഏറെയാണ്. വയനാട്ടിലെ സര്‍ക്കാര്‍ വിദ്യാലയത്തിലെ പ്രധാനധ്യാപകന്റെ മകനായ അജ്മലിനെ പരിചയപ്പെടണമെന്ന ആഗ്രഹം ഇന്നും ബാക്കിയാവുന്നു.
മനോഹരമായ കൈപ്പടയില്‍ അദ്ദേഹം റോമി മാഷിനെഴുതിയ കത്തുകള്‍ എത്രയോ ആവര്‍ത്തി ഞാന്‍ വായിച്ചുതീര്‍ത്തു. കത്തെഴുത്തുകളുടെ വശ്യമായ ഭാഷ എന്താണെന്നും എങ്ങനെയാണെന്നും ഞാനറിഞ്ഞത് ആ കുറിപ്പടികളില്‍ നിന്നാണ്. ഒപ്പം റോമി മാഷിന്റെ വാചാലതയും, സാഹിത്യവും.
സച്ചിദാനന്ദന്റെ പ്രണയകവിതകളുടെ ഒരു ചെറുസമാഹാരം റോമി മാഷെനിക്ക് വായിക്കാന്‍ തന്നത് എപ്പോഴോ കൈമോശം വന്നു. എന്നാല്‍ നീ എന്നെ പ്രണയിച്ചിരുന്നെങ്കില്‍ ഓമനേ.. നിന്‍ ഒഴുകുന്ന വായില്‍ ഞാനെന്നും കറുകറുത്ത ഞാവല്‍പഴങ്ങള്‍ ഇട്ടുതരുമായിരുന്നു എന്ന വരികളുള്ള കവിത ഞാനിന്നും മറന്നിട്ടില്ല.
നന്നേ കറുത്ത, എന്നാല്‍ ഷാരൂഖ് ഖാനാണെന്ന് അഭിമാനത്തോടെ പറയുന്ന ആ റോമി മാഷിനെയും ഞാനെങ്ങനെ മറക്കാനാണ്. ജീവിതത്തിന്റെ തിരക്കുകളില്‍ ഞങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്ക് അകലം കൂടിയിരിക്കുന്നു. പക്ഷേ മാനസികമായ ബന്ധം ഞാനിന്നും രാകി മൂര്‍ച്ച കൂട്ടുകയാണ്. ഓര്‍മിക്കുവാന്‍ ഒരുപാടുണ്ട്, റോമി മാഷും ഞാനും പങ്കിട്ട സൗഹൃദനിമിഷങ്ങള്‍. സുഹൃത്തിനെക്കാളുപരി ജ്യേഷ്ഠസഹോദരനെപ്പോലെ മാറിയ ആ ബന്ധത്തെക്കുറിച്ച് മറക്കാതിരിക്കാനും എപ്പോഴും ഓര്‍മിച്ചുകൊണ്ടിരിക്കാനും എനിക്കിന്നും കഴിയുന്നു എന്നതുതന്നെ അതിനു തെളിവാണ്. അതിലേറെ സന്തോഷിക്കുകയും ചെയ്യുന്നു. കവിതകള്‍ എഴുതുക എന്ന സാഹസം തുടങ്ങിയത് റോമി മാഷിനോടൊപ്പമുള്ള ആ സഹവാസകാലത്താണ്. കവിത എഴുതിയതിനു ആദ്യമായി എന്നെ അഭിനന്ദിച്ചതും ഇനിയുമെഴുതാന്‍ പ്രോല്‍സാഹിപ്പിച്ചതും അതേ റോമി മാഷാണ് എന്നത് സന്തോഷിപ്പിക്കുന്നു.
റോമി മാഷിന്റെ എഴുത്തിനോടും പ്രണയം തോന്നിത്തുടങ്ങിയിരുന്നു അന്ന്. സ്വയം സഹായ സംഘടനകളുടെ പ്രവര്‍ത്തനേകോപനത്തിന് തുടങ്ങിയ പ്ലാനെറ്റ് എന്ന സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയുമായി ഞങ്ങള്‍ ചെലവഴിച്ച ഒരു വര്‍ഷം എനിക്കു പകര്‍ന്നു തന്ന അനുഭവങ്ങളേറെയാണ്. സംഘടനാ പാടവം, നാലാളെ അഭിസംബോധന ചെയ്യുക തുടങ്ങിയ ഗുണങ്ങള്‍ ലഭിച്ചതും ആ ജീവിത പഠനകളരിയിലാണ്.
കോളജില്‍ നിന്നു നേരെ മാഷ് പഠിപ്പിക്കുന്ന സ്‌കൂളിലേക്കാവും ഞാനെത്തുക. ക്ലാസ് കഴിയുന്നതു വരെ അവിടെ കാത്തുനിന്ന് മാഷിനൊപ്പം പുളിയന്മലയിലെ പ്ലാനെറ്റിന്റെ ഓഫിസ് റൂമിലേക്ക്. അവിടെ ചൂടുപിടിക്കുന്നത് പറയാതെ പോയതും പറഞ്ഞിട്ടും നടക്കാതെ പോയതുമായ പ്രണയങ്ങളെക്കുറിച്ചും, പിന്നെ പോയകാലത്തെ എല്ലാത്തരം ഓര്‍മകളെക്കുറിച്ചുമായിരുന്നു. ചിലപ്പോഴൊക്കെ സതീഷേട്ടനുമുണ്ടാവും ഞങ്ങളോടൊപ്പം. എല്ലാം പറഞ്ഞ്, ഭാരമൊഴിഞ്ഞ മനസ്സുമായി സന്ധ്യയോടെ വീട്ടിലേക്ക് മടക്കം. എന്റെ ഓര്‍മകള്‍ കൂടുതല്‍ പച്ചപിടിക്കുകയാണ് ഇപ്പോഴും.
അതെ റോമി മാഷെനിക്ക് അത്രയേറെ പ്രിയപ്പെട്ടവനാണ്. ഇടമുറിയാത്ത സംസാരങ്ങളില്‍ നിന്ന് ആഴ്ചയിലോ മാസത്തിലോ ഒരിക്കലുള്ള ഫോണ്‍ വിളികളിലേക്കു മാറിപ്പോയ ആ ബന്ധമിപ്പോള്‍ വല്ലപ്പോഴുമൊരിക്കലെന്ന കൂടിക്കാഴ്ചകളിലേക്ക് മാറിപ്പോയിരിക്കുന്നു. സാഹചര്യം അങ്ങനെയാണ് ജീവിതത്തിന്റെ ചരടുവലിക്കുന്നത്. ഒടുവില്‍ കാണുന്നത് മാഷിന്റെ വിവാഹച്ചടങ്ങിലാണ്. പണ്ടത്തെ സൗഹൃദവലയത്തിലുള്ള പലരും അന്നേ ദിവസം ഒത്തുകൂടി, വളരെ നാളുകള്‍ക്കു ശേഷം.
അകലെയാവുന്തോറും അടുത്തുകൊണ്ടേയിരിക്കുന്ന മനസ്സുകളുടെ രസതന്ത്രം പ്രകടമാക്കി സതീഷേട്ടന്‍ ഇന്നലെ വിളിച്ചിരുന്നു, വിശേഷങ്ങള്‍ തിരക്കി. പൂത്തുലയുന്ന വാകമരം പോലെ സൗഹൃദം കുളിര്‍മ പകരുകയാണ് എന്നില്‍...

Tuesday, June 28, 2011

മരണത്തെയും തോല്‍പ്പിച്ച സൗഹൃദം


കുറേദിവസമായി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവനെക്കുറിച്ചുള്ള ചിന്തകളാണ് എനിക്ക്. അവന്‍ എന്റെ പഴയൊരു സ്‌നേഹിതനാണ്, പേരു രതീഷ്. ജന്മദേശമായ കട്ടപ്പനയിലെ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍(ഇന്ന് ഹയര്‍ സെക്കന്‍ഡറിയാണ്)എനിക്കൊപ്പം ഒരു വര്‍ഷമാണ് അവന്‍ പഠിച്ചത്. ഏതു ക്ലാസിലാണ് ഒപ്പം പഠിച്ചതെന്നോ എനിക്കൊപ്പമാണോ അവന്‍ ഇരുന്നതെന്നോ ഓര്‍മയില്ല. എന്നിട്ടും ഇത്രയേറെ വര്‍ഷങ്ങള്‍ക്കു ശേഷവും അവനെന്തിനാണ് എന്റെ ചിന്തകളില്‍ കൂടുകൂട്ടുന്നത്. ഇടംകൈയനായിരുന്നു അവന്‍, ബൗള്‍ ചെയ്യുന്നതും ബാറ്റു ചെയ്യുന്നതുമൊക്കെ ഇടംകൈ കൊണ്ടാണ്. ഇരുണ്ട നിറം. സ്‌കൂളിനടുത്തുള്ള കൃഷിയിറക്കാത്ത കണ്ടത്തില്‍(വയല്‍)ശനിയാഴ്ചകളിലും ചില പ്രവൃത്തിദിനങ്ങളിലും നടക്കുന്ന ക്രിക്കറ്റ് കളിയില്‍ അവന്‍ കാഴ്ചവച്ച പേസ് ബൗളിങ്ങിന്റെ ശൈലി ഹൃദയത്തില്‍ നിന്ന് എന്നോ മങ്ങിത്തുടങ്ങിയിരുന്നു. പാതിവഴിയില്‍ അവനെന്തിനാണ് പഠനം നിര്‍ത്തിയതെന്ന് പിന്നീട് പലതവണ കണ്ടിട്ടും ഞാന്‍ ചോദിച്ചിരുന്നില്ല. കാരണം തിരക്കാന്‍ മാത്രം ബുദ്ധിക്ക് വികാസം പ്രാപിച്ചിരുന്നില്ല എന്നതാണു സത്യം. കാണുമ്പോഴൊക്കെ അവന്‍ മനസ്സുതുറന്നു ചിരിച്ചു, വിശേഷങ്ങള്‍ തിരക്കി.
എന്റെയും അവന്റെയും വീടുകള്‍ രണ്ടിടങ്ങളിലായിട്ടും ഇടയ്ക്കിടെ കണ്ടുമുട്ടലുകള്‍ക്ക് വേദിയൊരുങ്ങി. അത്തച്ചി(ഞാനേറെ സ്‌നേഹിക്കുന്ന എന്റെ പിതാവ്)യുടെ പണിയിടമായിരുന്നു അതിനു സഹായമായത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായി ഞാന്‍ ക്ലാസ് സമയം കഴിയുമ്പോള്‍ പലപ്പോഴും അവിടെയെത്തിയിരുന്നു. ചിലപ്പോള്‍ അത്താഴത്തിനുള്ള അരി വാങ്ങിയാവും എന്റെ യാത്ര. ചിലപ്പോള്‍ ഇറച്ചി, മീന്‍ അടക്കമുള്ള മറ്റു സാധനങ്ങളും. അവിടെയുള്ള പബ്ലിക് ലൈബ്രറിയില്‍ ഇരുന്നു ടി.വി കാണും, അത്തച്ചി സര്‍വീസ് സ്‌റ്റേഷനിലെ പണിയൊതുക്കി പണം തരുന്നതു വരെ. രതീഷ് അവിടെയുണ്ടാവും, പത്രം വായിച്ചും സുഹൃത്തുക്കള്‍ക്കൊപ്പം കഥകള്‍ പറഞ്ഞുമൊക്കെ. ഒരുനാള്‍ അവനെനിക്ക് സമീപത്തെ കടയില്‍ നിന്ന് പഴം വാങ്ങിത്തന്നു. നിരസിച്ചപ്പോള്‍ നിര്‍ബന്ധിച്ചു കഴിപ്പിച്ചു.
പിന്നീട്, ഞാന്‍ പഠനത്തിന്റെ മറ്റു മേച്ചില്‍പ്പുറങ്ങളിലേക്ക് യാത്രതിരിച്ചു. അവനെ പിന്നീട് കാണുകയേ ചെയ്തില്ല. ഇടയ്ക്ക് അവനെ കണ്ടുമുട്ടുന്ന ജ്യേഷ്ഠന്‍ പറയും, രതീഷ് തിരക്കിയിരുന്നു നിന്നെയെന്ന്. ഒരു നാള്‍ കേട്ടു, അവന് അപകടം പറ്റിയ ദുഃഖവാര്‍ത്ത. കല്യാണത്തിനു പോയി മടങ്ങിവരുന്ന വഴിയോ മറ്റോ രതീഷ് സഞ്ചരിച്ചിരുന്ന ജീപ്പില്‍ പോലിസ് ജീപ്പ് ഉരസിയാണ് അപകടം. ജീപ്പിന്റെ പിറകിലിരുന്ന് ഉറങ്ങുകയായിരുന്ന രതീഷിന്റെ തലയിലാണ് പോലിസ് ജീപ്പിന്റെ വശം ഇടിച്ചത്. ജീപ്പിന്റെ പടുതയ്ക്ക് പോലും പോറല്‍ ഏറ്റില്ല. പക്ഷേ എന്റെ സുഹൃത്ത് ഒരു മാസത്തിലേറെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞു. അന്നത്തെ ഉറക്കം അവന്‍ ഉണര്‍ന്നിരുന്നോ ആവോ. ആരെയും തിരിച്ചറിയാതെ, അതോ തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാന്‍ കഴിയാതിരുന്നിട്ടോ എന്നറിയില്ല യാത്ര പോലും പറയാതെ അവനീ ലോകത്ത് നിന്ന് യാത്രയായി.
സൗഹൃദത്തിന്റെ ഇഴയടുപ്പം അതിലേറെയൊന്നും ഞങ്ങള്‍ തമ്മിലില്ലായിരുന്നു. പക്ഷേ, അവനിപ്പോളെന്നെ തേടിവരുന്നതെന്തിനാവാം. പാതിവഴിയില്‍ നിലച്ചുപോയ സൗഹൃദം വസന്തമായി മാറാന്‍ അവന്‍ കൊതിക്കുന്നുണ്ടായിരിക്കുമെന്നാണ് മനസ് പറയുന്നത്. മരണത്തെയും തോല്‍പ്പിച്ച് എന്നിലേക്ക് മടങ്ങിവന്നല്ലോ പ്രിയ സ്‌നേഹിതാ നീ. നിനക്ക് ഒരായിരം നന്ദി...

Thursday, July 29, 2010

മൗനവേദന


ചൊല്ലിത്തീര്‍ത്ത കഥകള്‍ക്ക് ജീവന്റെ
വിട്ടുമാറാത്ത ഗന്ധമുണ്ടായിരുന്നു.
ചൊല്ലാന്‍ ബാക്കിവച്ചതിലേറെയും
സുന്ദര സ്വപ്‌നങ്ങളും.
ഓര്‍മയുടെ ചെറുതരി പോലും പങ്കുവയ്ക്കാന്‍
എന്തുല്‍സാഹമായിരുന്നു രണ്ടുപേര്‍ക്കും.
പിരിയരുതെന്ന് നെഞ്ചില്‍ ഊട്ടിയുറപ്പിക്കുമ്പോള്‍,
കളിയായി പോലും അങ്ങനെ പറയുന്നതു
സഹിക്കാനാവുമായിരുന്നില്ല.
എന്നോളമാണ് ഞാനെന്‍ സുഹൃത്തിനെ
സ്‌നേഹിച്ചതും പരിഗണിച്ചതും.
കാലചക്രത്തിന്റെ വേഗത്തിനൊപ്പം
സുഹൃത്തിന്റെ മനവും മാറിയതറിയാന്‍
ഞാനെത്ര വൈകിയെന്നോ...
എന്റെ കുറിമാനങ്ങള്‍ക്ക് മൗനത്തിന്റെ
ആവരണമിട്ട്, കരുതലുകള്‍ക്ക്
അസഹ്യത പ്രകടിപ്പിച്ച്...
പരിഗണന കുറയുന്നതില്‍ ആശങ്കപ്പെട്ടതിന്
ഇത്ര സെന്റിയാവരുതെന്ന് ഉപദേശിക്കാനും
എന്റെമാത്രം സുഹൃത്ത് മറന്നില്ല.
ഇണക്കങ്ങളും പിണക്കങ്ങളും
മുറതെറ്റാതെ പോയിടവെ മനപ്പൂര്‍വമെന്നെ
അവഗണിച്ചപ്പോള്‍ മാത്രമാണ്
സൗഹൃദപ്പട്ടത്തിന്‍ ചരടെന്നോ
പൊട്ടിയതറിഞ്ഞത്. ഒരു പക്ഷേ
എന്നെങ്കിലുമൊരിക്കല്‍ കണ്ടുമുട്ടാം.
മറവി തന്‍ ചവറ്റുകുട്ടയില്‍ തള്ളുവാനത്രവേഗം
കഴിയില്ലയെന്‍ സുഹൃത്തിനു ഞാനാകുന്ന ഓര്‍മയെ..
വിശ്വാസം തെറ്റാതിരിക്കട്ടെ...
മനസ് മന്ത്രിക്കുന്നതും തേടുന്നതും
എന്റെ പ്രിയ സുഹൃത്തിനെ തന്നെയാണ്.
കണ്ടുമുട്ടും വരേക്കും തുടരുകതന്നെയാണു
ഞാനെന്‍ മൗനവും വേദനയും.