Showing posts with label കലാലയ ജീവിതം. Show all posts
Showing posts with label കലാലയ ജീവിതം. Show all posts

Wednesday, September 5, 2012

ഓര്‍മകളില്‍ ഉറങ്ങിയും ഓര്‍മിപ്പിച്ചും എന്റെയധ്യാപകര്‍


മണലില്‍ അക്ഷരമെഴുതിപ്പഠിക്കുമ്പോഴായിരിക്കും കളരിയുടെ മുറ്റത്ത് കശുമാമ്പഴം വീഴുന്നത്. പിന്നെ ഞങ്ങള്‍ കുട്ടികള്‍ ഒരോട്ടമാണ്. പഴം കുട്ടികള്‍ക്ക്, അണ്ടി ആശാനുള്ളതാണ്. അതായിരുന്നു നിയമം. ഒരു കൈയുടെ സ്വാധീനം നഷ്ടമായ ആ ആശാന്‍ എന്റെ അത്തച്ഛിയെ കളരിയില്‍ പഠിപ്പിച്ചിരുന്നു. മണലില്‍ അക്ഷരങ്ങള്‍ എഴുതിയ ശേഷം ആശാന്‍ ഉറക്കെ ചോദിക്കും. എഴുതിയോ? ഞങ്ങള്‍ മറുപടി പറയും- എഴുതി. വായിച്ചോ? വായിച്ചു.
എന്നാല്‍ മായീര് ആശാന്റെ മറുപടി. തെറ്റുകണ്ടാല്‍ ആശാന്‍ ഒറ്റക്കൈ കൊണ്ട് ഒരു പ്രയോഗമുണ്ട് തുടയില്‍. അധികകാലമുണ്ടായിരുന്നില്ല കളരിയിലെ പഠനം. അടുത്തുതന്നെയുള്ള അങ്കണവാടിയിലേക്ക് പഠനം പറിച്ചുനടപ്പെട്ടു.

അയല്‍വാസി തന്നെയായ പത്മജടീച്ചര്‍ ആയിരുന്നു അങ്കണവാടിയിടെ ഞങ്ങളുടെ കുസൃതികള്‍ക്ക് ഇരയായത്. പണ്ട് താമസിച്ചിരുന്ന പാറക്കടവിലെ ഒരു പാറപ്പുറത്തായിരുന്നു അങ്കണവാടി. കള്ളിമുള്‍ച്ചെടിക്കൂട്ടങ്ങള്‍ പാറയില്‍ സമൃദ്ധമായിരുന്നു. ഭംഗിയാര്‍ന്ന പൂക്കള്‍ പറിക്കാനുള്ള ശ്രമത്തില്‍ പലപ്പോഴും മുള്‍ച്ചെടിയുടെ കുറുമ്പിന് ഞങ്ങള്‍ ഇരയായി. ചുട്ടുപഴുത്ത പാറയില്‍ മൂത്രമൊഴിക്കുമ്പോഴുണ്ടാവുന്ന ഗന്ധം ഇന്നും അനുഭവിക്കാന്‍ കഴിയുന്നുണ്ട്.

സെന്റ് ജോര്‍ജ് സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പാറക്കടവില്‍ നിന്ന് അത്തച്ചിയുടെ കൈപ്പിടിച്ച് സ്‌കൂളിലേക്ക് പോവുമ്പോള്‍ കൗതുകത്തോടെ നാലുപാടും നോക്കി. വീട്ടില്‍ നിന്നു മൂന്നുകിലോമീറ്റര്‍ ദൂരമുണ്ടാവും സ്‌കൂളിലേക്ക്. പിന്നീട് കൂട്ടുകാരോടൊപ്പമായിരുന്നു വരവ് പോക്ക്. പാടവരമ്പുകളിലൂടെ കുറുക്കുവഴികളുണ്ടാക്കി, തുമ്പിയോടും പറവകളോടും കിന്നാരം പറഞ്ഞു. മാവില്‍ കല്ലെറിഞ്ഞു. കൊക്കോപ്പഴം മോഷ്ടിച്ചു. പരീക്ഷയുടെ മാര്‍ക്ക് അധ്യാപകര്‍ സ്ലേറ്റില്‍ എഴുതിത്തരും. പോരുന്ന വഴിയിലുള്ള പാരലല്‍ കോളജിലെ ചേട്ടന്‍മാര്‍ ഒരുദിവസം കൂട്ടുകാരന്റെ സ്ലേറ്റിലെ മാര്‍ക്ക് തിരുത്തിയെഴുതി.

ലോവര്‍ പ്രൈമറി സ്‌കൂളിന്റെ മുറ്റത്ത് നിറയെ പൂച്ചെടികള്‍. ഓറഞ്ച് നിറമാര്‍ന്ന ഒരുതരം പൂവും അക്കൂട്ടത്തിലുണ്ടായിരുന്നു. അത്തരം പൂവ് പറിച്ച് ക്രീം നിറമുള്ള യൂനിഫോം ഷര്‍ട്ടിന്റെ പോക്കറ്റിനു മേല്‍ ഒരു മുദ്രപതിപ്പിക്കും. വെയിലേറ്റു വിണ്ടുകീറിയ സ്‌കൂളിന്റെ മുറ്റത്ത് വാശിയേറിയ കബഡി മല്‍സരവും ഉണ്ടാവും. മഴയാണേല്‍ തിണ്ണയില്‍ നിന്നു ചളിവെള്ളത്തിലേക്ക് ഒരുന്തിയിടല്‍ ഏതുനിമിഷവും പ്രതീക്ഷിക്കാം. വരാന്തയിലൂടെ ഓട്ടപ്പിടിത്തം. സ്ലേറ്റിലെ എഴുത്ത് മായ്ക്കാനുള്ള പച്ചിലച്ചെടികളുടെ തുണ്ടുകള്‍ കൂട്ടുകാര്‍ തമ്മില്‍ കൈമാറും. ഉണ്ടക്കണ്ണനായ വര്‍ക്കിസാറായിരുന്നു അന്നു പ്രിന്‍സിപ്പല്‍.

എട്ടിലും ഒമ്പതിലും ക്ലാസ് ടീച്ചറായിരുന്ന ലിസന്‍ ടീച്ചര്‍, പത്തില്‍ ആ ചുമതല നിര്‍വഹിച്ച ബ്രിജിത് ടീച്ചര്‍, പിന്നെ ജോര്‍ജ് തോമസ് സര്‍, അഗസ്റ്റിന്‍ സര്‍, മണിടീച്ചര്‍... ഒമ്പതില്‍ കൂടെപ്പഠിച്ച പെണ്‍കുട്ടിക്കു നല്‍കിയ പ്രണയാഭ്യര്‍ഥന ലിസന്‍ ടീച്ചറിന്റെ കൈയില്‍ കിട്ടിയപ്പോഴുണ്ടായ ചമ്മല്‍, ടീച്ചറിന്റെ കണ്‍മുമ്പില്‍ ചെന്നുചാടാതിരിക്കാനെടുത്ത ജാഗ്രത, പത്തില്‍ സഹപാഠിയായിരുന്ന ദീപേഷിന് ലീവ് ലെറ്റര്‍ എഴുതിയതിന് ബ്രിജിത് ടീച്ചര്‍ നല്‍കിയ ചൂരല്‍ക്കഷായം, കത്തിന്റെ കള്ളത്തരം പൊളിയും വരെ ടീച്ചര്‍ വിശ്വസിച്ചിരുന്നതാവട്ടെ കോളജ് വിദ്യാര്‍ഥികളാരോ പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നായിരുന്നുവത്രേ.(പാവം ഞാന്‍) 

പ്ലസ് ടു പഠിച്ചത് പാരലല്‍കോളജിലായിരുന്നു. ജോയി വെട്ടിക്കുഴി സാറിന്റെ ഉടമസ്ഥതയിലുള്ള സെന്റ് സെബാസ്റ്റിയന്‍സ് കോളജ്. മലയാളം അധ്യാപികയായിരുന്ന മഞ്ജു ടീച്ചര്‍, ഇംഗ്ലീഷ് പഠിപ്പിച്ച ബെന്നി മാത്യൂസ് സാര്‍, ജോയി മാത്യു സാര്‍. അക്കൗണ്ടന്‍സി മാഷായിരുന്ന ഷിബു സര്‍, സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപകന്‍ രാജേഷ് സാര്‍, അശ്വതി ടീച്ചര്‍...
മഞ്ജു ടീച്ചറായിരുന്നു മലയാളവുമായി എന്നെയേറെ അടുപ്പിച്ചത്. ഏട്ടത്തിയമ്മയുടെ സ്‌നേഹവും കരുതലുമാണ് അവര്‍ പുലര്‍ത്തിയത്. ജോയി മാത്യു സാര്‍ കര്‍ക്കശക്കാരനായിരുന്നെങ്കിലും ബെന്നി മാത്യൂസ് സാര്‍ ആ വിടവ് കൂടി നികത്തി. മരംകൊത്തിയെന്ന ഇരട്ടപ്പേരു പോലും സ്വീകരിച്ച അദ്ദേഹത്തോടുള്ള ഇഷ്ടം മൂത്ത് ഞാന്‍ ഇംഗ്ലീഷ് ഭാഷയിലും അനുരക്തനായി. അന്നേവരെ ഇംഗ്ലീഷിനു പാസ് മാര്‍ക്ക് വാങ്ങാത്ത ഞാന്‍ ക്ലാസ് ടെസ്റ്റില്‍ 60ല്‍ 41 മാര്‍ക്ക് വാങ്ങി ചരിത്രമെഴുതി. അതിനിടെ ജോലിയുപേക്ഷിച്ച് ബെന്നി മാത്യൂസ് സാര്‍ കര്‍ണാടകയിലേക്കു പോയി. വൈകാതെ അദ്ദേഹത്തെ തേടി എന്റെ കത്തുപറന്നു. മറുപടിക്കത്തുകളെഴുതി അദ്ദേഹം എന്റെ സ്‌നേഹത്തിന്റെ മാറ്റുകൂട്ടി.

എം.ഇ.എസ് കോളജിലെത്തുമ്പോഴേക്കും അതുവരെയുള്ള സൗഹൃദക്കൂട്ടങ്ങളൊക്കെ ചിതറിമാറി. അബുബക്കര്‍ സാര്‍, ലീന ടീച്ചര്‍, ജോസ് കുട്ടി സാര്‍, അബ്ദുര്‍റസാഖ് സാര്‍, മേരിക്കുട്ടി ടീച്ചര്‍, ഉണ്ണികൃഷ്ണന്‍ സാര്‍, അലിയാര്‍ സാര്‍, എന്‍.എസ്.എസിന്റെ ചുമതലയുണ്ടായിരുന്ന എം ജെ മാത്യുസാര്‍, സ്‌നേഹത്താല്‍ ഉപദേശങ്ങള്‍ പൊതിഞ്ഞു നല്‍കിയ പ്രിന്‍സിപ്പല്‍ റഷീദ് സാര്‍...
ഓര്‍മകളില്‍ ഉറങ്ങുന്നവരാണ് കൂടുതലെന്നു തോന്നുന്നു. പലരുടെയും പേരും അവര്‍ നല്‍കിയ അടിയുടെ ചൂടും മറന്നു. അവര്‍ പകര്‍ന്നുതന്ന അറിവിന്റെ ഒരണുവെങ്കിലും എന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്, തീര്‍ച്ച. ഈ അധ്യാപക ദിനത്തില്‍ അവരെക്കുറിച്ചുള്ള ഓര്‍മകള്‍ക്കു മുമ്പില്‍ നിറഞ്ഞ സ്‌നേഹത്തോടെ പലപ്പോഴും നിഷേധിയായിരുന്ന പ്രിയ ശിഷ്യന്‍.

Monday, June 4, 2012

ഓര്‍മയില്‍ ജീവിച്ചുമരിക്കുന്ന പോയകാലം


പുതിയ അധ്യയന വര്‍ഷം തുടങ്ങി. പുത്തന്‍ ബാഗും അടിപൊളി വസ്ത്രങ്ങളും ധരിച്ച് കുരുന്നുകള്‍. വിദ്യാലയങ്ങള്‍ പൂന്തോട്ടവും കുരുന്നുകള്‍ ചിത്രശലഭങ്ങളും ആയി മാറുന്ന കാഴ്ച. എല്ലാം കാണുമ്പോള്‍ എന്റെ ബാല്യം ഓര്‍മകള്‍ ഉണരുകയാണ്.
സ്‌കൂള്‍ മുറ്റത്തു കെട്ടിനില്‍ക്കുന്ന മഴവെള്ളത്തില്‍ മഷി കുടഞ്ഞ് വര്‍ണപ്രപഞ്ചം തീര്‍ക്കുന്ന ചേട്ടന്മാരെ കൗതുകത്തോടെ വീക്ഷിച്ചിരുന്ന ബാല്യം. നേരത്തേ എത്തിയില്ലെങ്കില്‍ നഷ്ടമാവുന്ന ക്ലാസിലെ പതിവ് ഇരിപ്പിടം. ക്ലാസ് മുറിയിലേക്ക് തണുപ്പിനൊപ്പം പാറിവരുന്ന മഴത്തുള്ളികള്‍. തണുത്തുറഞ്ഞ സിമന്റ് തറയിലും വരാന്തയിലും മുറ്റത്തെ ചളിവെള്ളത്തില്‍ നിന്നുള്ള അടയാളങ്ങള്‍ പതിപ്പിച്ചുകൊണ്ട് നടന്നകലുന്ന കുഞ്ഞുകാലടികള്‍.
വരാന്തയില്‍ നിന്ന് ഊഴമനുസരിച്ച് കൂട്ടുകാരെ മഴയിലേക്ക് തള്ളിവിട്ടിരുന്ന കുസൃതി, തണുത്ത് മരവിച്ച കൈവെള്ളയില്‍ ചൂരല്‍ പ്രഹരമേല്‍ക്കുമ്പോള്‍ കിട്ടിയ ചൂട്, ചോറ്റുപാത്രത്തിന്റെ വക്ക് ഡസ്‌കിലും ബെഞ്ചിലും ഇടിച്ചിടിച്ച് തുറന്ന ശേഷം ചമ്മന്തിയും മുട്ടപൊരിച്ചതും കൂട്ടിയുള്ള ഊണ്, പാത്രം കഴുകാനുള്ള പൈപ്പിന്‍ ചുവട്ടിലെ തിരക്ക്, മൂത്രപ്പുരയിലെ മടുപ്പിക്കുന്ന ഗന്ധം, സ്ലേറ്റിലെ എഴുത്തുകള്‍ മായിക്കാന്‍ കൊണ്ടുവരുന്ന ഉള്ളില്‍ നിറയെ വെള്ളമുള്ള പച്ചകളുടെ  ശേഖരം, കൂട്ടുകാരുടെ കെട്ടുകഥകള്‍, അലുമിനീയത്തില്‍ തീര്‍ത്ത പുസ്തക പെട്ടി, കൈപ്പിടിച്ചു സ്‌കൂളിലേക്കും വീട്ടിലേക്കും കൂട്ടിയിരുന്ന ജ്യേഷ്ഠന്‍, സൊറ പറഞ്ഞ് ഒപ്പം നടന്നിരുന്ന ചങ്ങാതിമാര്‍, വഴിവക്കിലെ കൊക്കോ മരങ്ങളും മാവുകളും, വയലും തുമ്പികളും കൊക്കുകളും, കുളവും ആമ്പലും താമരയും...
നഷ്ടമായത് വര്‍ണാഭമായ ബാല്യമാണ്. നമുക്കൊപ്പമോ അതിലും വേഗത്തിലോ മാറുന്ന പ്രകൃതി പോയകാലത്തിന്റെ മുദ്രകള്‍ പോലും അപഹരിച്ചുകളയുന്നു. ഓര്‍മയില്‍ ജീവിച്ചു മരിക്കട്ടെ പോയകാലം.

Thursday, February 5, 2009

പറയാതെ പോയത്‌

2009 ജനുവരി 26 എം.ഇ.എസ്‌ കോളജിലേക്കുള്ള എന്റെ വരവിനു പിന്നില്‍ പല ഉദ്ദേശ്യങ്ങളായിരുന്നു. വീട്ടില്‍ നിന്ന്‌ രാവിലെ നെടുങ്കണ്ടത്തിനു പുറപ്പെടുകയും തൂക്കുപാലത്തില്‍ നിന്നു നിസാമിനെയും കൂട്ടി റെസ്‌്‌ലിയുടെ കടയിലെത്തുമ്പോള്‍ സമയം 11 കഴിഞ്ഞു. എവിടെയാണു നീ, ഞങ്ങള്‍ക്കു പോവണമെന്ന തിരക്കിട്ട സംസാരത്തിനു തിരികൊളുത്തുകയായിരുന്നു റെന്‍സിന്റെ മിസ്‌ഡ്‌ കോളിനു തിരിച്ചുവിളിച്ചപ്പോള്‍ കിട്ടിയ മറുപടി. നിസാമിനൊപ്പം വട്ടപ്പാറയില്‍ ബസ്സിറങ്ങി കോളജിലേക്കുള്ള വീതികുറഞ്ഞ പണ്ടെങ്ങോ ടാറിട്ടിരുന്നു എന്നു ദ്യോതിപ്പിക്കുന്ന റോഡിലൂടെ നടക്കുമ്പോള്‍ അറിയാതെ നാലു വര്‍ഷം പിന്നിലേക്ക്‌ ഞാന്‍ സഞ്ചരിച്ചു തുടങ്ങിയിരുന്നു. അവധിദിനമായതിനാലാവാം വഴിയില്‍ ആരെയും കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അലുമ്‌നിയില്‍ പങ്കെടുക്കാനായി എത്തുന്ന ചില പെണ്‍കുട്ടികള്‍ ഞങ്ങളുടെ പിന്നിലായി വരുന്നുണ്ട്‌. കോളജിനോടടുക്കുന്ന വഴിയില്‍ ഏലത്തിനിടാന്‍ ഇറക്കിയിരിക്കുന്ന ചാണകമല കണ്ടതും നിസ്സാം പറഞ്ഞു. ഈ സാധനം ഇവിടെ നിന്നൊരിക്കലും മാറില്ല(കോളജില്‍ ആദ്യമായി വരുമ്പോഴും അവസാനമായി പടിയിറങ്ങുമ്പോഴും മുടങ്ങാതെ റോഡിലൊരു തടസ്സമായി ഉള്ളതാണിത്‌). പ്രവര്‍ത്തി ദിനങ്ങളില്‍ സ്ഥിരമായി സന്ധിക്കാറുള്ള പള്ളിയിലേക്കു കയറുമ്പോള്‍ മനസ്‌ എന്തിനെന്നറിയാതെ തുടിച്ചുകൊണ്ടിരുന്നു. ചൂളമരങ്ങളുടെ ഇലകള്‍ മുറ്റത്ത്‌ നിരന്നുകിടക്കുന്നു. മുറ്റത്തെ മോടിപിടിപ്പിച്ചിരുന്ന ചെടികളൊക്കെ അപ്രത്യക്ഷമാണ്‌. ആരും പള്ളിയില്‍ എത്തുന്നില്ലേ എന്നായിരുന്നു ഞങ്ങളുടെ സന്ദേഹം. അവിടെ ഞങ്ങളെ കാത്ത്‌ നജ്‌മുദ്ദീനും റസ്‌്‌ലിയുമൊക്കെ നില്‍ക്കുന്നുണ്ടായിരുന്നു അപ്പോള്‍....തമാശകളിലൂടെ വിശേഷങ്ങള്‍ തിരക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുകൂടലുകള്‍ക്ക്‌ എത്രയും പെട്ടെന്ന്‌ സാക്ഷ്യം വഹിക്കാന്‍ മനസ്‌ അതിയായി ആഗ്രഹിച്ചു.
കോളജില്‍ നിന്നു പടിയിറങ്ങുന്ന 2004-05 വര്‍ഷങ്ങളില്‍ കഴിച്ചു കൂട്ടിയ ക്ലാസ്‌ റൂമിലേക്ക്‌ നടക്കുമ്പോള്‍ റെന്‍സും ഷാജഹാനും രാജിയും(കുപ്പി) വെടി പറഞ്ഞു നില്‍ക്കുകയായിരുന്നു. കോളജില്‍ നിന്നിറങ്ങിയതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്‌ചയാണ്‌, എടുത്തുപറയത്തക്ക മാറ്റം ആര്‍ക്കും പറയാനില്ല. എത്തിയതേ കളിയാക്കലുകളാണ്‌ എല്ലാവരുടെയും വായില്‍ നിന്നുതിര്‍ന്നത്‌. പഴയ പരീക്കുട്ടിയും ഷഷിയും കുപ്പിയുമൊക്കെ കഥ പറയുമ്പോള്‍ ആരൊക്കെയാണ്‌ വന്നിരിക്കുന്നതെന്നറിയാനായിരുന്നു എനിക്കാകാംക്ഷ. പുതുമണവാളനായ സിറാജും അധ്യാപ(ഹ)കനായിത്തീര്‍ന്ന അനുരാജും വായിനോട്ടം കഴിഞ്ഞ്‌ എത്തിയതും അതേ സമയത്താണ്‌. അനുവിനെ കറുമ്പനെന്നു വിളിച്ചതിനു അവന്‍ പ്രതികാരം വീട്ടിയത്‌ തകര്‍ന്നു പോയ എന്റെ പഴയ പ്രണയം പൊടിതട്ടി മറ്റുള്ളവര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചാണ്‌. ഗ്രൗണ്ടില്‍ എന്‍.സി.സി കേഡറ്റുകള്‍ പരേഡിന്റെ ട്രെയിനിങ്ങിലാണ്‌. എന്‍.സി.സിയില്‍ ചേര്‍ന്ന്‌ ആദ്യമായി പരേഡ്‌ ചവിട്ടുമ്പോള്‍ മറ്റൊരു സൈഡില്‍ മിക്‌സഡായ എന്‍.എസ്‌.എസുകാര്‍ നില്‍ക്കുന്ന കാഴ്‌ച കണ്ട അന്നുതന്നെ യുനിഫോം ഊരിക്കൊടുത്ത കഥ അവരോടു പറയുമ്പോള്‍ വീണ്ടും പഴയകാല രസങ്ങളിലേക്ക്‌ ഞങ്ങള്‍ ഊളിയിട്ടു. ശകാരങ്ങള്‍ കേള്‍ക്കാന്‍ മാത്രം കേറിയിരുന്ന പ്രിന്‍സിപ്പലിന്റെ റൂമില്‍ കയറുമ്പോള്‍ നവ്യാനുഭവമായിരുന്നു നുകര്‍ന്നത്‌. റഷീദ്‌ സാറിനു മുമ്പില്‍ ഇരിന്നത്‌ ബി.കോമില്‍ പഠിക്കുന്ന സ്ഥിരമായി വൈകിവരുകയും നേരത്തേ പോവുകയും ചെയ്‌തിരുന്ന വിദ്യാര്‍ഥിയായിട്ടാണ്‌. വിശേഷങ്ങള്‍ തിരക്കുകയും അലുമ്‌നിയില്‍ പങ്കാളിത്തം എങ്ങനെയിരിക്കുമെന്നൊക്കെ സാറിനോടു ചോദിച്ച്‌ 10 മിനിറ്റിലേറെ ഞങ്ങള്‍ അവിടെ ചെലവഴിച്ചു. 2 മണിയോടെ ഓഡിറ്റോറിയത്തിലേക്കു നീങ്ങുമ്പോള്‍ മുറ്റത്ത്‌ അവിടവിടെ കൂട്ടംകൂടി നില്‍ക്കുന്ന പല പഴയ ബാച്ചുകാരെയും കാണാമായിരുന്നു. അവരില്‍ പരിചിതരോടു ഹായ്‌ പറഞ്ഞു ഓഡിറ്റോറിയത്തില്‍ കയറുമ്പോള്‍ നിരന്നുകിടക്കുന്ന കസേരകളില്‍ മിക്കവയും അലങ്കരിച്ച്‌ ഉപവിഷ്ടരായ യുവതീ യുവാക്കള്‍. പകുതിയിലേറെയും കാലിയാണു കസേരകള്‍. പതിയെപ്പതിയെ അവ നിറഞ്ഞുതുടങ്ങുമ്പോള്‍ റഷീദ്‌ സാറും ജോണിക്കുട്ടി സാറും അലുമ്‌നി ഭാരവാഹികളും സംസാരിച്ചു കഴിഞ്ഞിരുന്നു. പോയ 25 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ജില്ലയിലെ അവസ്ഥയും കോളജിന്റെ രൂപപ്പെടലും ജോണിക്കുട്ടി സാര്‍ അവതരിപ്പിക്കുമ്പോള്‍ അന്നുവരെ കേള്‍ക്കാത്ത, ഇഷ്ടകലാലയത്തിന്റെ പിറവിക്കുപിന്നിലെ കഷ്ടപ്പാടുകളും അതിനു വേണ്ടി ആത്മസംതൃപ്‌തിയോടെ പണിയെടുത്തവരെയും കുറിച്ച്‌ കൗതുകത്തോടെ കേട്ടിരുന്നു. വിദ്യാഭ്യാസത്തിന്‌ മറ്റു ജില്ലകള്‍ തേടിപ്പോവേണ്ടിയിരുന്ന ഗതികേടില്‍ നിന്നു രക്ഷകനായി എം.ഇ.എസ്‌ പിറവിയെടുത്തപ്പോള്‍ ജസ്‌റ്റ്‌ പാസ്‌ വിദ്യാര്‍ഥികള്‍ക്ക്‌ റെഗുലര്‍ കോളജില്‍ പ്രവേശനസൗകര്യമൊരുക്കി അധികൃതര്‍ വിദ്യയുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു കാത്തിരുന്നു. മണ്ണിനോടു മല്ലടിക്കുന്ന കര്‍ഷകന്റെ മക്കള്‍ക്കു വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്‌ത്‌ കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ കലാലയത്തിന്റെ പോയ കാല രൂപമാണീ ഓഡിറ്റോറിയമെന്നു ജോണിക്കുട്ടി സാറിന്റെ വാക്കുകള്‍ സ്‌പീക്കറിലൂടെ ഒഴുകിയെത്തുമ്പോള്‍ കോളജിന്റെ ഇന്നത്തെ പ്രൗഡിയായിരുന്നു ഉള്ളില്‍. കോളജിലേക്കുള്ള വഴിയിലും കാംപസിലും റോയി സാറിന്റെ പരിശ്രമഫലമായി തലയുയര്‍ത്തി നില്‍ക്കുന്ന വാകമരങ്ങളും ഓഫിസിനു മുമ്പിലെത്തെ അമീബാ പോണ്ടും പൂന്തോട്ടവും നീളന്‍ വരാന്തകളും ബഹുനിലകെട്ടിടങ്ങളും സുരക്ഷയൊരുക്കുന്ന മതിലുകളുമൊക്കെയുള്ള കോളജിനെക്കുറിച്ച്‌ മനസ്‌ അഭിമാനം കൊണ്ടു. കോഴ്‌സുകളുടെ എണ്ണം കൂടുകയും കൂടുതല്‍ ജില്ലകളില്‍ നിന്നു വിദ്യാര്‍ഥികള്‍ വട്ടപ്പാറയിലേക്കെത്തുകയും ചെയ്യുന്ന ഒരു മാറ്റത്തിന്‌ എത്ര വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടാവുമെന്നും വെറുതെ കണക്കു കൂട്ടി നോക്കി. അനുഭവങ്ങള്‍ പങ്കുവയ്‌ക്കാന്‍ ജോണിക്കുട്ടി സാര്‍ ക്ഷണിച്ചു സംസാരം അവസാനിപ്പിച്ചതേ നിസാം ചാടിവീണു. എസ്‌.എസ്‌.എല്‍.സിക്കു 210 മാര്‍ക്ക്‌ വാങ്ങി കോളജില്‍ പ്രീഡിഗ്രിക്കു കോളജിലെത്തിയ അനുഭവത്തെ വെളിപ്പെടുത്തിയായിരുന്നു അവന്‍ സംസാരത്തിലേക്കു കടന്നത്‌. സഹപാഠികളായിരുന്നവരില്‍ പലരും എത്താതിരുന്നതിനു കാരണം ഇന്ത്യയുടെ ജനസംഖ്യാ വര്‍ധനവിന്‌ തങ്ങളുടേതായ പങ്ക്‌ വഹിക്കുകയാണെന്ന അവന്റെ തുറന്നടിയില്‍ സദസ്‌ പൊട്ടിച്ചിരിച്ചു. തുടര്‍ന്ന്‌ ഓരോരുത്തരും തങ്ങളുടെ ജീവിത വഴികളില്‍ കോളജും അധ്യാപകരും എങ്ങനെ വഴികാട്ടികളായി എന്നു വിവരിച്ചു. പലപ്പോഴും ചിരിയുടെ മാലപ്പടക്കങ്ങള്‍ക്കാണ്‌ അത്‌ വഴിമരുന്നിട്ടത്‌. ഇവിടെ നിക്ഷേപിച്ചതിനു പലിശ ഏറ്റുവാങ്ങുകയാണ്‌ അധ്യാപന ജോലിയിലൂടെയെന്നു പറഞ്ഞ അനുരാജിന്റെ വാക്കുകള്‍ പലരെയും വേദനിപ്പിച്ചു. ഗസ്റ്റ്‌ ലക്‌ചര്‍മാരെ വകവയ്‌ക്കാതെ എതിര്‍ത്തുസംസാരിച്ചും ക്ലാസ്സില്‍ കയറാതെയും കയറി ബഹളം വയ്‌ക്കുകയും ചെയ്‌ത പഴയകാലത്തെക്കുറിച്ച്‌ ഓര്‍ക്കാന്‍ ഇടവരുത്തുകയായിരുന്നു അവന്‍ തനിക്കു ലഭിച്ച കുറച്ചു സമയത്തിലൂടെ. പരാമര്‍ശിക്കപ്പെട്ട ആ ഗസ്‌റ്റ്‌ ലക്‌ചേഴ്‌സില്‍ ആരും അവിടെ ഇല്ലായിരുന്നെങ്കിലും അവരോടുള്ള മാപ്പുപറച്ചിലായിരുന്നു അനുരാജിലൂടെ ഒത്തുകൂടിയവര്‍ക്ക്‌ സാധ്യമായത്‌. സ്റ്റേജില്‍ കയറി എന്തെങ്കിലും പറയണമെന്നാഗ്രഹിച്ചിരുന്നെങ്കിലം സ്വതസിദ്ധമായ മടി അതില്‍ നിന്നു എന്നെ പിറകോട്ടു വലിച്ചു. ഇരുന്നിടത്തു നിന്ന്‌ എഴുന്നേല്‍ക്കാന്‍ മനസ്‌ ആഗ്രഹിച്ചപ്പോഴൊക്കെ കാലുകള്‍ നിലത്തിറങ്ങിയതുപോലെയാണ്‌ അനുഭവപ്പെട്ടത്‌. സംസാരിക്കാന്‍ റഷീദ്‌ ആംഗ്യംകാട്ടിയപ്പോഴും എനിക്കതിനു കഴിഞ്ഞിരുന്നില്ല എന്നതാണ്‌ സത്യം. ഇതിനിടയില്‍ കിട്ടിയ ചായയും ബിസ്‌ക്കറ്റും കഴിച്ചതിനു ശേഷം 2009-2010 വര്‍ഷത്തെ അലുമ്‌നി ഭാരവാഹികളെയും വേദിയില്‍ പ്രഖ്യാപിച്ചു. പുറത്തിറങ്ങുമ്പോള്‍ എന്താണ്‌ ഒന്നും പറയാതിരുന്നതെന്ന റഷീദ്‌ സാറിന്റെ സ്‌നേഹപൂര്‍ണമായ ചോദ്യത്തിന്‌ പ്രത്യേകിച്ച്‌ അനുഭവങ്ങളൊന്നും പങ്കുവയ്‌ക്കാനില്ലെന്ന നുണയാണ്‌ ഞാന്‍ മറുപടി കൊടുത്തത്‌. മനസ്സില്‍ മായാതെ നില്‍ക്കുന്ന അനുഭവങ്ങള്‍ സമ്മാനിച്ചതില്‍ ഈ കലാലയം, ഇവിടുത്തെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, മരച്ചുവടുകള്‍, വഴിത്താരകള്‍ വഹിച്ച പങ്ക്‌ ഏറെയാണ്‌. ആദ്യമായി ഇവിടെ നിന്നാണ്‌ എനിക്കൊരു പ്രണയിനിയെ ലഭിക്കുന്നത്‌. ഇവിടെയാണ്‌ എന്‍.എസ്‌.എസ്‌ ദശദിന ക്യാംപില്‍ പങ്കെടുത്ത്‌ കവിത ചൊല്ലിയതും സഹോദരതുല്യരായി കൂട്ടുകാരെ സമ്പാദിച്ചതും. ഇവിടെ നിന്നാണ്‌ എന്റെ ഗുണങ്ങളും പോരായ്‌മകളും ഫീഡ്‌ബാക്കായി സുഹൃത്തുക്കള്‍ എഴുതിത്തന്നത്‌. എന്റെ ഓരോ ദിനങ്ങളും ഇവിടെയാണ്‌ വിരിഞ്ഞത്‌. മേരിക്കുട്ടി ടീച്ചറിന്റെ മാതൃതുല്യമായ പെരുമാറ്റം ഇവിടെയാണ്‌ ഞാന്‍ അനുഭവിച്ചത്‌. മാത്യു സാറിന്റെ ഉപദേശങ്ങള്‍ ഇവിടെ നിന്നാണ്‌ എനിക്കു ലഭിച്ചത്‌. ജ്യേഷ്ടസഹോദരരെപ്പോലെ റോയ്‌ സാറും ഉണ്ണികൃഷ്‌ണന്‍ സാറും അബൂബക്കര്‍ സാറും റസാഖ്‌ സാറും ജോസ്‌കുട്ടി സാറും അലിയാര്‍ സാറും റെജിസാറും ശ്രീദേവി ടീച്ചറും ബീനടീച്ചറുമൊക്കെ എന്നോട്‌ ഇടപഴകിയതും ഇവിടെയാണ്‌. എന്‍.എസ്‌.എസ്‌ ക്യാംപിലെ ഭക്ഷണ വിളമ്പലുകളില്‍ പിശുക്കു കാണിച്ചതും പണിയെടുത്തതും ഒരുമിച്ചു കിടന്നുറങ്ങിയതും ഇതേ കലാലയത്തിലാണ്‌. രാത്രി മുഴുവന്‍ നീളുന്ന കഥ പറച്ചിലുകളില്‍ ഭാവിയെ സംബന്ധിക്കുന്ന സ്വപ്‌നങ്ങളായിരുന്നു കടന്നുവന്നിരുന്നത്‌. പരീക്ഷയില്‍ മാര്‍ക്ക്‌ കുറയുന്നതിന്റെ ആകുലത, ഇന്റേണല്‍ മാര്‍ക്കിലെ ഏറ്റക്കുറച്ചിലുകള്‍ പ്രൊജക്ട്‌ വര്‍ക്ക്‌ ചെയ്യുന്നതിലെ സാങ്കേതികത അയലത്തെ ക്ലാസ്സിലെ പെണ്‍കുട്ടിയോട്‌ ഇഷ്ടം തുറന്നുപറയാനുണ്ടായ വെമ്പല്‍ അങ്ങിനെ...അങ്ങിനെ...എന്റെ ഓര്‍മകളുടെ പട്ടിക നീണ്ടു പോവുന്നു. സഹപാഠികളോടു തോന്നിയിരുന്ന നീരസങ്ങള്‍ വിടപറയുന്നത്‌ മൂന്നുവര്‍ഷത്തെ കൂടലുകള്‍ വിടപറഞ്ഞപ്പോള്‍ മാത്രമായിപ്പോയ ദുരവസ്ഥയില്‍ ദുഃഖിച്ചും അതിന്റെ കേടു തീര്‍ക്കാന്‍ മണിക്കൂറുകളോളം സംസാരിച്ചും ഞാന്‍ ടിന്റുവിനോടു അടുപ്പം സ്ഥാപിച്ചു. കൂട്ടുകാരിയുടെ പേരു പറഞ്ഞു കളിയാക്കിയതിന്‌ റാണിയോടും ഷാജിതയോടും രഞ്‌ജിനിയോടും വഴക്കിട്ടു. സ്ഥിരമായി കുപ്പിയുമായി ക്ലാസില്‍ വരുന്ന രാജിയെ കുപ്പിരാജിയെന്നും മെലിഞ്ഞ ശരീര പ്രകൃതിയുള്ള മറ്റൊരു രാജിയെ കാറ്റെന്നും തടിയുള്ളതിനാല്‍ രഞ്‌ജിനിയെ ചക്കയെന്നും പേരുചൊല്ലി വിളിച്ചു. ശ വഴങ്ങാത്ത റെന്‍സിനെ ഷഷിയെന്നും ഷാജഹാനെ പരീക്കുട്ടിയെന്നും ഷാജിതയെ കറുത്തമ്മയെന്നും അനിലിനെ കണാരനെന്നും നിഖിലിനെ നീലനെന്നും അനീഷിനെ ഡമ്മിയെന്നും വിശേഷിപ്പിച്ചു.അങ്ങനെ മിക്കവരും അറിയപ്പെട്ടത്‌ ഓമനപ്പേരുകളിലാണ്‌. അന്‍വറിന്റെ ബഡായിയും നിസാറിന്റെ പരുപരുത്ത സൗണ്ടും റ്റിജോയുടെ ആര്‍.എം.പിയും ക്ലാസിലെ ചര്‍ച്ചാ വിഷയങ്ങള്‍. കെ.എസ്‌.യു നേതാവായ ചെറിയാനും എസ്‌.എഫ്‌.ഐക്കാരായ നിസാറും നിഷാദും സംഘവും ഒരുമിച്ചു നടക്കുന്നത്‌ കൗതുകമായിരുന്നു. വാചക, വെള്ളമടി കമ്പനികളും അപൂര്‍മായിരുന്നില്ല. കോളജില്‍ വെള്ളമടിച്ചതിനു മധ്യസ്ഥം പറയാനെത്തിയ അമ്മാവന്റെ മകന്‌ വെള്ളം പടിയായി കൊടുക്കേണ്ടി വന്ന ദീപുവിന്റെയും അനൂപിന്റെയും ഗതികേട്‌ ഞങ്ങളെ ചിരിപ്പിച്ചു. സിറാജിന്റെ പ്രണയാഭ്യര്‍ഥന നിരസിച്ച റംല കാരണം പറഞ്ഞത്‌ താനവനെ എടുത്തോണ്ടു നടക്കേണ്ടി വരുമെന്നായിരുന്നു എന്നത്‌ പരസ്യമാവാത്ത രഹസ്യമായിരുന്നു. കലാലയ രസങ്ങള്‍ക്കിടെ ജസ്‌റ്റിന്‍ നേരിട്ട രോഗം ഞങ്ങളെ ദുഃത്തിലാഴ്‌ത്തി. അതിനിടയില്‍ തന്നെയായിരുന്നു ജോസ്‌ കുട്ടി സാറിന്റെ ഭാര്യ അപകടത്തില്‍ മരിക്കുന്നതും. വിവാഹം കഴിഞ്ഞിട്ട്‌ അധികമാവാത്ത സാറിന്റെ ദുരവസ്ഥ ഞങ്ങളെ കരയിപ്പിച്ചു.
കിടപ്പിലായ ജസ്റ്റിനെ കാണാനായി ബൈക്കില്‍ പോയി മടങ്ങുന്നതിനിടയില്‍ വീണ നിഖിലിനും അനൂപിനും തുടര്‍ച്ചയായി അടുത്ത ആഴ്‌ചയില്‍ നിഖിലിനെ വീണ്ടും വീഴിച്ചതും ജന്മസിദ്ധ പെയിന്റിങ്‌ കളഞ്ഞതും അന്‍വറിന്റെ സാഹസിക ബൈക്കോടിക്കലായിരുന്നു. വാശിയേറിയ ഇലക്‌്‌ഷനില്‍ എം.എസ്‌.എഫ്‌, കെ.എസ്‌.യു സ്ഥാനാര്‍ഥികള്‍ക്ക്‌ കുത്തിയ വോട്ടുകള്‍ മുഴുവന്‍ പാഴായ വിഷമത്തിനിടയിലും തല്ലാനോടിച്ച പോലിസിന്റെ വീരകൃത്യം എന്നെ, ഞങ്ങളെ ചിരിപ്പിച്ചു. ബദല്‍ സംഘടനാ പ്രവര്‍ത്തകനായി അല്‍പ്പ സ്വല്‍പ്പം ശ്രദ്ധനേടാന്‍ കഴിഞ്ഞു എന്നു രഹസ്യമായി വിശ്വസിച്ചിരുന്നു അന്നും ഇന്നും. നേതാവാകാന്‍ ആഗ്രഹിക്കുന്നു എന്നു ക്യാംപില്‍ വച്ച്‌ മേരിക്കുട്ടി ടീച്ചറിനോടു പറഞ്ഞതിനു ഫലമായി പൈനാവില്‍ നടക്കുന്ന സ്റ്റുഡന്റ്‌സ്‌ പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാക്കിത്തരികയും റഷീദ്‌ സാറിനൊപ്പം പൈനാവില്‍ പോവുകയും ചെയ്‌ത അനുഭവം മികച്ചതായിരുന്നു. അനുരാജിനെ സ്‌റ്റുഡന്റ്‌സ്‌ മാഗസിന്‍ എഡിറ്ററായി വിജയിപ്പിച്ച ക്രെഡിറ്റില്‍ ചെറിയ പങ്കാളിത്തം വഹിച്ചു എന്ന അഭിമാനത്തില്‍ പ്രണയവും നൈരാശ്യവും തുളുമ്പുന്ന കവിതകള്‍ എഴുതിക്കൊടുത്തെങ്കില്‍ ആ മാഗസിന്‍ പുറത്തിറങ്ങിയില്ല എന്ന നിരാശ വിട്ടുമാറാതെ.... കൈയെഴുത്തു മാഗസിനിലേക്കു സൃഷ്ടികള്‍ സ്വന്തവും അല്ലാത്തതുമായവ പകര്‍ത്തിക്കൊടുത്ത്‌ ഭാഗവാക്കാവാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊണ്ട്‌...ഒടുവില്‍ മൂന്നുവര്‍ഷക്കാലത്തെ കാംപസ്‌ ജീവിതത്തിനു പരിസമാപ്‌തിക്കുറിച്ച്‌ ഓട്ടോഗ്രാഫുകളില്‍ ആകുലതകളും ആഗ്രഹങ്ങളും ആശംസകളും ചാര്‍ത്തി ഇനിയും കാണണം വിവാഹം അറിയിക്കാന്‍ മറക്കരുത്‌ തുടങ്ങി വാഗ്‌ദാനങ്ങളും നല്‍കി വിടപറയുമ്പോള്‍...ഒത്തുകൂടലുകള്‍ എത്രമാത്രം സാധ്യമാവും എന്നു അറിഞ്ഞിരുന്നില്ല. എന്നാല്‍ ഓരോ ജനുവരി 26കളിലും ആത്മവിശ്വാസത്തോടെ പൂര്‍വവിദ്യാര്‍ഥിയെന്ന അഹങ്കാരത്തോടെ ഈ കലാലയത്തിലേക്ക്‌ കടന്നുവരാമെന്നുള്ള സാധ്യത എന്നെ ആഹ്ലാദവാനാക്കുന്നു. അതില്‍ ഓരോരുത്തരും പങ്കാളികളാവണമെന്ന അഭ്യര്‍ഥനയോടെ അലുമ്‌നിയില്‍ സംസാരിക്കാനാവാതെ പോയതിലുള്ള വിഷമത്തെ ഈ വാക്കുകളിലൂടെ ഞാന്‍ മറികടക്കട്ടെ... ജയേഷ്, ഫ്രാന്‍സിസ്, അനില്‍, അനീഷ്, ഷാജഹാന്‍, റെന്‍സ്, സിറാജ്, ഷിന്‍സ്, നിസാര്‍, നിഷാദ്, ചെറിയാന്‍, റെസിലി, റ്റിജോ, അന്‍വര്‍ ഷാ, ജസ്റ്റിന്‍, സ്റ്റാലിന്‍, രഞ്ജിനി, രാജി, രാജി, റാണി, സ്മൃതി, സന്ധ്യ, ടിന്റു, ഷാജിത, മെര്‍ളിന്‍, അനൂപ്, സനില്‍, ബിബിന്‍, നിഖില്‍, നൗഫല്‍...  ബി.കോമില്‍ എന്നോടൊപ്പം പഠിച്ച എല്ലാവരെയും പേരെടുത്തു പറഞ്ഞ്‌ നിര്‍ത്തട്ടെ പ്രാര്‍ഥനയോടെ നിഷാദ്‌