Showing posts with label സ്‌നേഹം. Show all posts
Showing posts with label സ്‌നേഹം. Show all posts

Friday, September 28, 2012

മരുഭൂവിലെ മെഴുകുതിരികള്‍


തേജസിന്റെ ഓണ്‍ലൈന്‍ ഡെസ്‌കില്‍ ജോലി നോക്കിയ(2009-2010)ഒന്നര വര്‍ഷം കൊണ്ട് സുഹൃത്തുക്കളായ പ്രവാസികളുടെ എണ്ണം അനവധിയാണ്. അവിവാഹിതരും കല്യാണം കഴിഞ്ഞയുടന്‍ ഭാര്യമാരെ പിരിഞ്ഞവരും ഭാര്യയും മക്കളും നാട്ടില്‍ കഴിയുന്ന മധ്യവയസ്‌കരുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. പത്രം സിറ്റി എഡിഷന്‍ പുറത്തിറങ്ങുന്ന പാതിരാവേറെ കഴിഞ്ഞ സമയത്താവും ഇവരിലധികവും ഓണ്‍ലൈനില്‍ എത്തുന്നത്. നാടുറക്കത്തിലാണ്ട ഈ വേളയില്‍ ഉണര്‍ന്നിരിക്കുന്ന എന്നപ്പോലുള്ളവര്‍ അവര്‍ക്കു പകരുന്ന ആശ്വാസം അളവറ്റതാണ്. ഗൃഹാതുരത വേട്ടയാടുന്ന മനസ്സ് തണുപ്പിക്കുകയാണ് സൗഹൃദസംഭാഷണത്തിന്റെ ലക്ഷ്യം.
ചിലര്‍ക്കു നാട്ടില്‍ പെയ്തു തകര്‍ക്കുന്ന മഴചിത്രങ്ങള്‍ വേണം. ചിലര്‍ക്ക് നാട്ടാരുടേയും കൂട്ടുകാരുടേയും വിശേഷങ്ങളറിയണം. ജിമെയിലും ഫേസ്ബുക്കും യാഹൂ മെസഞ്ചറും കൈമാറുന്ന സന്ദേശങ്ങള്‍ പോരാഞ്ഞവര്‍ മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള ഇന്റര്‍നെറ്റ് കോളുകള്‍ മൊബൈലില്‍ വിളിച്ചുതീര്‍ക്കും. നാട്ടിലെ ബസ് സ്‌റ്റോപ്പ്, കളിയിടം, പഠിച്ച വിദ്യാലയം, ടൗണ്‍, ഗ്രാമീണ ഭംഗി, മണ്ണപ്പം ചുട്ടുകളിച്ച ഓര്‍മച്ചിത്രങ്ങള്‍, നാരങ്ങാ മിഠായി, ചക്ക, മാങ്ങ, പുളി എന്നുവേണ്ട ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള നാടുമായി ബന്ധപ്പെട്ട എന്തും അവര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രദര്‍ശിപ്പിക്കും, ചര്‍ച്ച ചെയ്യും. നാട്ടിലെത്താന്‍ പൂതിയാവുന്നെന്ന് സഹതപിക്കും. പ്രിയതമയെ പിരിഞ്ഞിരിക്കുന്ന ദുഃഖമകറ്റാന്‍ മാപ്പിളപ്പാട്ടുകളില്‍ നനഞ്ഞുകുതിരും. പോരുമ്പോള്‍ പകര്‍ത്തിയ ഭാര്യയുടെയും മക്കളുടെയും പടങ്ങളോട് റൂമില്‍ തനിച്ചിരിക്കുമ്പോള്‍ കിന്നരിക്കും. സൗകര്യമുള്ളവര്‍ വെബ്കാമിലൂടെ അവരെ കണ്ടെന്നിരിക്കും. ഇതിനൊന്നും ഭാഗ്യമില്ലാത്തവര്‍ ആഴ്ചകളുടെ ദൈര്‍ഘ്യം തോന്നിക്കുന്ന ദിവസങ്ങള്‍ കൊഴിയുന്നത് എണ്ണി കാത്തിരിക്കും.
വീട്ടുകാരെയും കൂട്ടുകാരെയും ആണ്ടുകളുടെ ഇടവേളകളില്‍ മാത്രം കാണാന്‍ കഴിയുന്ന, എന്നാല്‍ നാട്ടില്‍ നിന്നു മനസ്സിനെ മടക്കിക്കൊണ്ടുവരാന്‍ സാധിക്കാത്തവരുമാണവര്‍. നനവുള്ള മണ്ണില്‍ വേരാഴ്ത്തി നില്‍ക്കവെ പറിച്ചുമാറ്റുകയും ചുട്ടുപഴുത്ത മണലാരണ്യത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുകയും ചെയ്യുന്ന മരങ്ങളായി മാറുന്നു പ്രവാസികള്‍.
വെറുതെയൊരു രസത്തിന് എല്ലാമുപേക്ഷിച്ച് നാടുവിട്ടവരല്ല ഇവരൊന്നും. കിട്ടുന്ന ശമ്പളത്തിന് കുടുംബം മുന്നോട്ടുകൊണ്ടുപോവാനാവാതെ വരുമ്പോള്‍ മണലാരണ്യത്തില്‍ അവസരം തേടിയതാണ്. ചിലര്‍ പെങ്ങന്‍മാരുടെ വിവാഹസ്വപ്‌നം പൂവണിയിക്കാന്‍. മറ്റുചിലര്‍ ബാങ്കും വട്ടപ്പലിശക്കാരും നോട്ടമിടുന്ന വീടും പറമ്പും മോചിപ്പിക്കാന്‍. ഇനിയും ചിലര്‍ നല്ലൊരു ജോലി തരപ്പെടുത്തി വിവാഹം കഴിക്കാന്‍. രണ്ടുമൂന്നുവര്‍ഷം ഗള്‍ഫില്‍ നിന്ന് കടമൊക്കെ വീട്ടി നാട്ടില്‍ സ്ഥിരമാവാം എന്നാണ് ഇവരുടെയൊക്കെ പ്രതീക്ഷ.
ഈ പ്രതീക്ഷയുമായാണ് പണ്ട് സെയ്ദാലിക്കയും ഗള്‍ഫിലെത്തിയത്. മൂന്ന് പെണ്‍മക്കളുടെ പഠനം, അവരുടെ വിവാഹം, മറ്റു മാമൂലുകള്‍ ഇവയെല്ലാം നിറവേറ്റുന്നതിന് ചോരയും നീരുമൊഴുക്കിയിട്ടും നാടെന്ന സെയ്ദാലിക്കയുടെ സ്വപ്‌നം ഇന്നു സഫലമായിട്ടില്ല. സെയ്ദാലിക്കയുടെ ജീവിതം പറയുമ്പോള്‍ ഭാര്യയെയും മൂന്നുവയസ്സുകാരി മകളെയും പിരിഞ്ഞു ജിദ്ദയില്‍ കഴിയുന്ന ഷെരീഫിന്റെ കണ്ഠമിടറി. ഇരുവരെയും ഗള്‍ഫിലെത്തിച്ച് രണ്ടുമാസമെങ്കിലും തന്റടുക്കല്‍ നിര്‍ത്താന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യമുണ്ട് അദ്ദേഹത്തിന്. നാട്ടില്‍ ഇഴഞ്ഞുനീങ്ങുന്ന വീട് പണി പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യമാണ് ഇപ്പോഴുള്ളതെന്നും ആത്മവിശ്വാസത്തോടെ ഷെരീഫ് പറയുന്നു.
ഗര്‍ഭിണിയായ ഭാര്യയെ നാട്ടിലാക്കിയാണ് മലപ്പുറംകാരനായ മജീദ് ലീവ് കഴിഞ്ഞ് ഗള്‍ഫിലെത്തുന്നത്. ഭാര്യയുടെ പ്രസവം കഴിഞ്ഞു, കുഞ്ഞിന് രണ്ടുമാസം പ്രായമാവുന്നു. ഇരുവരെയും കാണാനുള്ള പൂതി കൊടുത്തുവീട്ടാനുള്ള കടത്തിനു മുന്നില്‍ തല്‍ക്കാലം ഉപേക്ഷിക്കുകയാണവന്‍. ആഴ്ചയിലൊന്ന് വീട്ടില്‍ പോയി വരുമ്പോള്‍ ദാ വന്നു ദേ പോയിയെന്ന് കമന്റടിക്കുന്ന ഭാര്യയെകുറിച്ച് ഞാന്‍ പറയുമ്പോള്‍ നിന്നോട് ഞങ്ങള്‍ക്ക് അസൂയ മാത്രമേയുള്ളൂവെന്ന് പറയുന്ന റഷീദിനുമുണ്ട് ഭാര്യയും ഒരുവയസ്സുള്ള മകളും.
രണ്ടുതവണ നാട്ടിലെത്തിയിട്ടും ലീവ് തീരുന്നതിനു മുമ്പേ കല്യാണം കഴിക്കാനാവാതെ പോയ സങ്കടമാണ് കട്ടപ്പനക്കാരായ അജീഷിന്. ലീവ് തരപ്പെടുത്തി നാട്ടിലെത്തുമ്പോഴേക്കും തിരിച്ചുപോരാനുള്ള സമയമാവും. അതിനിടയില്‍ പെണ്ണുകാണണം, രണ്ടുകൂട്ടര്‍ക്കും പരസ്പരം ഇഷ്ടപ്പെടണം, കല്യാണത്തിയ്യതി കുറിക്കണം, ബന്ധുക്കളെയും നാട്ടുകാരെയും വിളിക്കണം... ഇതിനൊന്നുമുള്ള സാവകാശം കാണാതെ അവര്‍ വീണ്ടും ഗള്‍ഫിലേക്ക് വിമാനം കയറുകയാണ് ചെയ്യുന്നത്. വെള്ളത്തിന്റെയും ചൂടിന്റെയും ആക്രമണത്തില്‍ മുടികൊഴിഞ്ഞ് ചെറുപ്പത്തിലേ കഷണ്ടി ബാധിച്ച വിവാഹന്വേഷകരും നിരവധിയാണ്.
കുടുംബാംഗങ്ങളുടെ മരണമറിഞ്ഞിട്ടും നാട്ടിലെത്താന്‍ കഴിയാതെ പോവുന്നവരുണ്ട്. പിറവി മുതല്‍ സ്വപ്‌നം കണ്ടിരുന്ന മകളുടെയും മകന്റെയും വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്ത ഉപ്പമാരുമുണ്ട് അക്കൂട്ടത്തില്‍. ജീവിതത്തിന്റെ നല്ലൊരു ഭാഗം പ്രവാസിയായി ചെലവഴിച്ച് ഒടുവില്‍ നാടണയാന്‍ അവസരം കിട്ടുമ്പോള്‍ ഈ ഭൂമുഖത്തു നിന്നു തന്നെ വിട്ടുപിരിയേണ്ടി വന്നവരെത്രയോ പേര്‍. ഭാര്യക്കും മക്കള്‍ക്കും വേണ്ടി ജീവിച്ച് അവര്‍ക്കു വേണ്ടി സമ്പാദിച്ച് ഒടുവില്‍ ഒരു കറിവേപ്പില പോലെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട വൃദ്ധജന്മങ്ങളും ഇവര്‍ക്കിടയിലുണ്ട്. ആയുസ്സിന്റെ പകുതിയിലധികവും പ്രവാസജീവിതം നയിക്കേണ്ടിവന്നവര്‍, ഇന്നുമത് തുടര്‍ന്നുകൊണ്ടിരിക്കുന്നവര്‍, കുടുംബത്തോടൊപ്പം ചെലവഴിച്ച ദിവസങ്ങളുടെ കണക്കെടുത്താല്‍ തീര്‍ച്ചയായും അവര്‍ക്കു കരയാതിരിക്കാനാവില്ല.   
ഗള്‍ഫുകാരന്റെ പ്രൗഢിക്ക് നാട്ടിലിന്നും ഡിമാന്റാണ്. വരവില്‍ കവിഞ്ഞ് ചെലവഴിച്ച് ആ പ്രൗഢി നിലനിര്‍ത്താന്‍ പല കുടുംബങ്ങളും കിണഞ്ഞുശ്രമിക്കുന്നു. ആണൊരുത്തന്‍ നാട്ടിലില്ലാത്ത അവസരം മുതലെടുക്കുന്ന പെണ്‍പടകള്‍ പലനാട്ടിലും പേരുദോഷം കേള്‍പ്പിക്കുന്നു.
ദിര്‍ഹമും റിയാലും ദിനാറും താരതമ്യം ചെയ്ത് ഉണങ്ങിവരണ്ട കുബ്ബൂസ് പച്ചവെള്ളത്തില്‍ മുക്കികഴിക്കുന്ന ഉമ്മര്‍ക്കയെ പോലെയാണ് പല പ്രവാസികളുടേയും ജീവിതം. കുടുംബത്തിനു വേണ്ടി അവര്‍ മെഴുകുതിരി പോലെ എരിഞ്ഞടങ്ങിക്കൊണ്ടേയിരിക്കുന്നു.


തേജസ് ബഹ്‌റയിന്‍ എഡിഷന്‍ ഉദ്ഘാടന സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്.(27-09-12)


Tuesday, September 18, 2012

ഒരു പേരിലെ ഇത്തിരിക്കാര്യം

ആശുപത്രി രജിസ്റ്ററില്‍ ചേര്‍ക്കാന്‍ നേരത്താണ് അമ്മച്ചിയുടെ നാവില്‍ നിന്ന് നിഷാദ് എന്ന പേരുയര്‍ന്നത്. അന്നുമുതല്‍ ഈയുള്ളവന്റെ പേര് അങ്ങനെയായി. മൂത്ത സഹോദരങ്ങളുടെ പേരിടലും അമ്മച്ചി സ്വയമങ്ങു നിര്‍വഹിച്ചതാണ്. സബീനയും സൈനുദ്ദീനും. അവ രണ്ടും 'സ'യില്‍ തുടങ്ങുമ്പോള്‍ ഒടുക്കത്തെ കണ്‍മണിയായ എന്റെ പേരു വേറിട്ടുനിന്നു. പേരിട്ടത് സ്വഭാവമറിയാതെയാണെങ്കിലും ഞാന്‍ പലപ്പോഴും നിഷാദനും നിഷേധിയുമായി മാറി. നിരവധി നിഷാദുമാരെ സ്‌കൂളിലും കോളജിലും നാട്ടിലുമൊക്കെ കാണാനും അവരുടെ കൂട്ടുകാരനായി മാറാനും കഴിഞ്ഞിരുന്നു.

ഇന്നിപ്പോള്‍ മക്കള്‍ക്കു പേരിടുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധാലുക്കളാണ്. മറ്റാര്‍ക്കും ഇടാനിടയില്ലാത്ത, നാട്ടില്‍ പ്രചാരം നേടിയിട്ടില്ലാത്ത പേരുകളാണ് പുതുതലമുറക്കാരുടേത്. പേരിടുമ്പോള്‍ ശ്രദ്ധിക്കാത്തതിന്റെ ദൂഷ്യം അടുത്തിടെ ചൈനയില്‍ നിന്നുയര്‍ന്ന കഥ വ്യക്തമാക്കുന്നു. യുവതിയുവാക്കള്‍ക്കെല്ലാം സമാനമായ പേരു വന്നതിനാല്‍ വലഞ്ഞത് നാട്ടുകാരും കൂട്ടുകാരും വീട്ടുകാരും മാത്രമല്ല. രേഖകളില്‍ ഒരേപേരു കാരണം അധികൃതരും ബുദ്ധിമുട്ടിലായി. നമുക്കു പറയാന്‍ അത്തരം കഥകളൊന്നുമില്ലെങ്കിലും പുതുതലമുറയുടെ ജാഗ്രത നവനാമങ്ങള്‍ സമൂഹത്തില്‍ വ്യാപകമാവുന്നതിന് ഇടയാക്കിയിട്ടുണ്ട്.

പറഞ്ഞുവരുന്നത് പേരുമാഹാത്മ്യത്തെക്കുറിച്ചല്ല. അച്ഛനും അമ്മയും ചേര്‍ന്ന് മക്കള്‍ക്കിടുന്ന പേര് ഒരു നിമിഷം കൊണ്ട് മാറ്റിനല്‍കുന്ന വിരുതന്‍മാരെക്കുറിച്ചാണ്. ഇതെഴുതാന്‍ പ്രേരകമായതാവട്ടെ അങ്ങനെയൊരു ഇരട്ടപ്പേരു വിളി കഴിഞ്ഞദിവസം ബസ്സിലിരിക്കുമ്പോള്‍ കേള്‍ക്കാനിടയായതും. കട്ടപ്പനയില്‍ നിന്നു കോട്ടയത്തേക്കു വരുമ്പോഴായിരുന്നു അത്. ആളെക്കയറ്റാനോ ഇറക്കാനോ ബസ് ഏതോ ഒരു സ്‌റ്റോപ്പില്‍ നിര്‍ത്തി. ബസ്സിലുണ്ടായിരുന്ന കുറച്ചുവിദ്യാര്‍ഥികള്‍ ആ ജങ്ഷനില്‍ നില്‍ക്കുന്ന തങ്ങളുടെ കൂട്ടുകാരനെ കാണുന്നത് അപ്പോഴാണ്. പാമ്പേ എന്ന് കോറസ്. വിളികേട്ട പയ്യന്‍ ബസ്സിനുള്ളിലേക്ക് നോക്കുന്നു. എന്താ ഇവിടെ? നാളെ വരില്ലേ? ചോദ്യങ്ങളുന്നയിച്ച് മറുപടിയും കിട്ടുമ്പോഴേക്കും ബസ് നീങ്ങിത്തുടങ്ങിയിരുന്നു.
എന്തായിരുന്നിരിക്കാം ആ കൗമാരക്കാരന്റെ പേര്. നാലാളുകേള്‍ക്കെ പാമ്പേയെന്നു വിളിക്കുമ്പോള്‍ അയാളുടെ ഉള്ളില്‍ എന്തായാലും സന്തോഷം ഉണ്ടാവാനിടയില്ല. കൂട്ടുകാരായതു കൊണ്ടു ഇരട്ടപ്പേരു വിളിക്കുമ്പോള്‍ അയാള്‍ വിളി കേട്ടെന്നു വരാം. ഒരു പക്ഷേ കൂട്ടുകാരെ അയാളും മറ്റെന്തെങ്കിലുമൊക്കെ ഇരട്ടപ്പേരു വിളിച്ചെന്നുമിരിക്കാം. കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കുമൊക്കെ ഇരട്ടപ്പേരിട്ട് അഭിമാനിക്കുന്ന ഈ പ്രവണത ആശാസ്യമാണോ?

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ വിളിപ്പേരിടല്‍ രീതി. നോട്ടത്തിലെ പ്രത്യേകത മൂലം കുറുക്കനെന്നും തൊലിയുടെ നിറം കറുത്തുപോയതിനാല്‍ അസ്ഥികറമ്പനെന്നും ഉയരം കൂടിയതിനാല്‍ കാലനെന്നും വിളിപ്പേരു കേള്‍ക്കേണ്ടി വരുന്നവരെത്രയോ പേര്‍. ഇരട്ടപ്പേരു പറഞ്ഞാലെ ആളെ തിരിച്ചറിയൂ എന്ന ഗതികേടാണ് പലനാട്ടിലും ചിലര്‍ക്കു വന്നുചേര്‍ന്നിരിക്കുന്നത്. വിളിക്കാന്‍ ഒരു രസമാണ്, അതുകേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ ചിരിക്കും. പക്ഷേ ഉള്ളുനോവുന്നത് ആ പേരിന്റെ ഉടയോനായിരിക്കും. അച്ഛനും അമ്മയ്ക്കും മുമ്പാകെ നാട്ടുകാര്‍ മക്കളെ ഇരട്ടപ്പേരിട്ടു വിളിക്കുമ്പോള്‍ അവരുടെ മനസ്സും നോവുമെന്നുറപ്പ്. ഇതു തിരിച്ചുമാവാം.
മറ്റുള്ളവര്‍ പേരുവിളിച്ചു സംസാരിക്കുമ്പോള്‍ കേള്‍ക്കുന്നയാള്‍ക്കു സന്തോഷമുണ്ടാവുമെന്ന് എവിടെയൊക്കെയോ കേട്ടു, വായിച്ചു. അത് അനുഭവിച്ചറിയുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ആരെയും ഇരട്ടപ്പേരു വിളിക്കാനോ ആര്‍ക്കും ചാര്‍ത്തിക്കൊടുക്കാനോ ഞാന്‍ തുനിഞ്ഞിട്ടില്ല.

Sunday, September 18, 2011

ഓര്‍മയില്‍ നിന്നോടിയൊളിക്കാത്ത ചില മുഖങ്ങള്‍


പഠനത്തേക്കാള്‍ സൗഹൃദത്തിന് പ്രാധാന്യം നല്‍കിയിരുന്ന ഒരു കാലം. ശരാശരി വിദ്യാര്‍ഥിയുടെ കഴിവുകേടുകള്‍ പരീക്ഷാ പേപ്പറുകള്‍ വിതരണം ചെയ്യുമ്പോള്‍ ടീച്ചറിന്റെ ശബ്ദത്തില്‍ ക്ലാസില്‍ നിറഞ്ഞുതുളുമ്പും. എങ്കിലും അവയൊന്നും ഒരിക്കലും മനസ്സിനെ വേദനിപ്പിച്ചതേയില്ല. കാപട്യമറിയാത്ത സൗഹൃദപറ്റങ്ങളില്‍ അലിഞ്ഞുചേരുമ്പോള്‍ പഠനമികവിനെക്കുറിച്ച് എങ്ങനെ ചിന്തിക്കാന്‍ കഴിയും. ക്ലാസ് കട്ടുചെയ്യലും കറങ്ങലും മുറയ്ക്ക് നടന്നു. പക്ഷേ, പത്താംക്ലാസെന്ന കടമ്പ കഷ്ടിച്ചു കടന്നുകൂടുമ്പോള്‍ കൂട്ടുകാരില്‍ ആരും ഒപ്പമില്ലായിരുന്നു എന്നത് ദുഃഖത്തിന്റെ ആഴംകൂട്ടി. വിജയത്തിന്റെ അവിശ്വസനീയത മറ്റാരേക്കാളും എനിക്കു തന്നെയായിരുന്നു.
മാര്‍ക്ക് ലിസ്റ്റ് നിലവാരം വിലയിരുത്തിയ അധികൃതര്‍ പക്ഷേ, പത്തുവരെ പഠിച്ച സ്‌കൂളില്‍ പ്ലസ്ടു പ്രവേശനം നിഷേധിച്ചതിനാല്‍ പുതിയ മേച്ചില്‍പ്പുറം തേടി പോവാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ഒരു പിടി നല്ല സുഹൃത്തുക്കളെയും അധ്യാപകരെയും ലഭിക്കാന്‍ അവസരം തുറന്നുതന്ന സെന്റ് സെബാസ്റ്റ്യന്‍സ് പാരലല്‍ കോളജിലേക്കുള്ള എന്റെ യാത്ര തുടങ്ങുന്നത് അവിടെ നിന്നാണ്്. പ്ലസ് ടു കൊമേഴ്‌സ് ബാച്ചില്‍ ചെലവഴിച്ച രണ്ടുവര്‍ഷമാവട്ടെ വിദ്യാഭ്യാസ കാലത്തെ ഏറ്റവും വര്‍ണാഭമായി മാറി. ഏട്ടത്തിയമ്മയുടെ സ്‌നേഹവും കരുതലും പകര്‍ന്നു തന്ന മലയാളം അധ്യാപിക മഞ്ജു ടീച്ചര്‍, അക്കൗണ്ടന്‍സി പഠിപ്പിച്ച ഷിബു സര്‍, ഇംഗ്ലീഷ് അധ്യാപകരായ ജോയി മാത്യു, ബെന്നി മാത്യൂസ്... സുഹൃത്തുക്കളായി ജിയോ, ജയേഷ്, റോണി, ധനേഷ്, രാജീവ്, അഞ്ജു, നിവ്യ.... അങ്ങനെ. ബി വണ്‍ ബാച്ചില്‍ രണ്ടാംഭാഷയായി ഹിന്ദിയും ഇംഗ്ലീഷും തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം ആ പീരിയഡില്‍ മാത്രം രണ്ടുക്ലാസുകളായി മാറും. പ്ലസ് വണ്ണിന്റെ തുടക്കത്തില്‍ തന്നെ മഞ്ജുടീച്ചറിന്റെ ആദ്യ ക്ലാസില്‍ നിന്നു ഞാന്‍ പുറത്തായി. പിറ്റേദിവസം ക്ലാസില്‍ മുഖംകനപ്പിച്ചിരിക്കുന്ന എന്നോട് പിണക്കമാണോയെന്ന സ്‌നേഹാന്വേഷണവുമായി അടുത്തുകൂടിയ ആ ടീച്ചര്‍ എനിക്കേറെ പ്രിയപ്പെട്ട അധ്യാപിക ആയി മാറിയതു വളരെ പെട്ടെന്നായിരുന്നു.
പഠനകാര്യത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്ന, അതേസമയം പഠിച്ചിട്ടില്ലെന്ന അപേക്ഷയില്‍ മനമലിഞ്ഞ് യൂനിറ്റ് ടെസ്റ്റ് മാറ്റി വച്ചിരുന്ന സ്‌നേഹമയിയായ ആ അധ്യാപികയെ ഞാനെങ്ങിനെ മറക്കാന്‍. പ്ലസ് ടു വാര്‍ഷികപരീക്ഷയ്ക്ക് മലയാളത്തിന് 150ല്‍ 120 മാര്‍ക്കു വാങ്ങുമ്പോള്‍ സന്തോഷം കൊണ്ട് മനംമറക്കുകയും ജൂനിയേഴ്‌സിനോട് എന്നെക്കുറിച്ച് അഭിമാനത്തോടെ പറയുകയും ചെയ്ത മഞ്ജു ടീച്ചര്‍ വിദ്യാഭ്യാസ ജീവിതത്തില്‍ എനിക്കു ലഭിച്ച അനുഗ്രഹങ്ങളിലൊന്നു മാത്രം. വീട്ടുവിശേഷങ്ങള്‍ അടങ്ങിയ കുറിപ്പടികള്‍ ബന്ധു വശം എനിക്കു കൊടുത്തുവിട്ട അതേ മഞ്ജു ടീച്ചര്‍, വെയിലത്തു വാടിപ്പോവാത്ത പൂച്ചെടികളായി മാറട്ടെ എന്ന് ഓട്ടോഗ്രാഫില്‍ എഴുതി ഒപ്പിട്ടു തരുമ്പോള്‍ ഹൃദയത്തിലൊരിടം അവര്‍ക്കായി ഞാനെന്നേ മാറ്റിവച്ചിരുന്നു.
സ്‌നേഹം കൊണ്ടു കീഴടക്കിയ അധ്യാപകനാവട്ടെ ഇംഗ്ലീഷ് പഠിപ്പിച്ച ബെന്നി മാത്യൂസ് സര്‍ ആയിരുന്നു. ഇംഗ്ലീഷ് ഭാഷയോട് അടുപ്പം തോന്നാന്‍ ഹേതുവായതും അദ്ദേഹത്തോടുള്ള ഇഷ്ടക്കൂടുതല്‍ മാത്രമാണ്. അതുവരെയും ഇംഗ്ലീഷിന് പാസ്മാര്‍ക്ക് വാങ്ങിയ ചരിത്രം എന്റെ പഠനത്തിലില്ല. മെലിഞ്ഞൊട്ടി, ഉയരം കൂടിയ ആ കണ്ണൂരുകാരന്‍ കുറഞ്ഞ കാലയളവുകൊണ്ട് ഇനിയും മറക്കാന്‍ കഴിയാത്ത ഓര്‍മകള്‍ നല്‍കിയെന്നെ അനുഗ്രഹിച്ചു. എന്തോ കാരണം കൊണ്ടു ക്ലാസിനു പുറത്താക്കപ്പെട്ട ദിവസം അടുത്തുകൂടിയ അദ്ദേഹം ആകാംക്ഷയോടെ കാരണം തേടി. കുട്ടികള്‍ മരംകൊത്തിയെന്ന ഇരട്ടപ്പേര് ചാര്‍ത്തിനല്‍കിയെന്നു കേട്ടപ്പോള്‍ ചിരിച്ചുതള്ളി. കാണാതെ പഠിച്ചെഴുതിയിരുന്ന ഇംഗ്ലീഷ് ഉത്തരങ്ങളില്‍ നിന്നു രക്ഷതേടി അദ്ദേഹത്തിന്റെ വിഷയത്തിന് സ്വയം കഥകളെഴുതിയപ്പോള്‍ 60ല്‍ 41 മാര്‍ക്ക് നേടി അതുവരെയുള്ള എന്റെ തന്നെ പ്രകടനചരിത്രം മാറ്റിയെഴുതി.
ആരുമെടുക്കാതെ ചന്തയില്‍ ഉപേക്ഷിക്കപ്പെട്ട കേടുപിടിച്ച പച്ചക്കറികള്‍ പോലെ, പാരലല്‍ കോളജിലേക്ക് ഒഴുകിയെത്തിയ ആ വിദ്യാര്‍ഥികൂട്ടങ്ങള്‍ക്ക് ഇതൊക്കെ വലിയ സംഗതികളായി മാറുന്നത് സ്വാഭാവികം മാത്രം. കുറച്ചുമാസങ്ങള്‍ക്കു ശേഷം കര്‍ണാടകയിലെ ഏതോ സ്‌കൂളിലേക്ക് ജോലി കിട്ടി പോവുമ്പോള്‍ ബെന്നി സര്‍ കൈമാറിയ വിലാസം തേടി എന്റെ ആദ്യ കത്തു പറന്നു. മറുപടിയെഴുതി അദ്ദേഹമെന്റെ സ്‌നേഹത്തിന് വെളിച്ചം പകര്‍ന്നു. മാസങ്ങളുടെ ഇടവേളകള്‍ പിന്നിട്ട് മുറതെറ്റാതെ ആറോളം കത്തുകള്‍. തിരക്കുകാരണം മറുപടിയെഴുതാന്‍ വൈകിയതില്‍ ക്ഷമാപണം നടത്തിയും നന്നായി പഠിക്കണമെന്ന് ഉപദേശിച്ചും അധ്യാപകന്റെ കരുതലും ജ്യേഷ്ഠസഹോദരന്റെ സ്‌നേഹവും അദ്ദേഹം ഒരേസമയം പ്രകടിപ്പിച്ചു. ഒരു തവണ കട്ടപ്പനയിലെത്തി അദ്ദേഹം എന്നെ നേരില്‍ കാണുകയും ചെയ്തു. വാര്‍ഷിക പരീക്ഷയില്‍ ഇംഗ്ലീഷിന് 95 മാര്‍ക്ക് വാങ്ങുമ്പോള്‍ പിളര്‍ന്നുപോയത് അധ്യാപകരുടെ വായാണ്. എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് ബെന്നി സര്‍ ഉത്തരമായി എനിക്കു മുന്നില്‍ തെളിഞ്ഞുവന്നു. എല്ലാ വിഷയങ്ങളിലും ടോപ് മാര്‍ക്ക് നേടി പാസായ ക്ലാസിലെ ഒന്നാമന് ഇംഗ്ലീഷിനു ലഭിച്ചത് 65 മാര്‍ക്കു മാത്രമാണ് എന്നത് എന്റെ നേട്ടത്തിന്റെ മാറ്റുകൂട്ടി. ബെന്നി സാര്‍ എനിക്കു പകര്‍ന്ന ഊര്‍ജം അത്രമാത്രമായിരുന്നു. അദ്ദേഹമെഴുതിയയച്ച അക്ഷരക്കൂട്ടങ്ങള്‍ പത്തുവര്‍ഷം പിന്നിടുമ്പോഴും അലമാരയില്‍ ഇന്നും ഭദ്രമാണ്. കര്‍ണാടകയില്‍ നിന്നും ഒരു നാള്‍ അദ്ദേഹം മറ്റെവിടേക്കോ സ്ഥലംമാറിപ്പോയി. ഇല്ലാതെ പോയ പുതിയ വിലാസമാവട്ടെ ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഒരുനാള്‍ അന്ത്യംകുറിക്കുകയും ചെയ്തു. പക്ഷേ വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും എന്റെ മനസ്സില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ സജീവമാണ്. ഒന്നു നിനച്ചാല്‍ അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം എനിക്കു മുമ്പില്‍ തെളിയും. ജീവിതത്തില്‍ ഏറെയൊന്നും നേടാനായിട്ടില്ലെങ്കിലും എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ലഭിച്ച ഇങ്ങനെ ചിലമുഖങ്ങള്‍ സ്വകാര്യ അഹങ്കാരമായി എന്നില്‍ രൂപാന്തരം പ്രാപിച്ചുകഴിഞ്ഞു.

Saturday, June 18, 2011

മമ്മിയും പപ്പയും ലൗ ആണോ?


ടെലിവിഷന്‍ തുറന്നാല്‍ പ്രണയരംഗങ്ങളുടെ അഴിഞ്ഞാട്ടമാണ്. കുടുംബാംഗങ്ങള്‍ ചേര്‍ന്നിരുന്ന കാണുന്ന സിനിമകളിലെ രംഗങ്ങള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുന്നതാണ് സെന്‍സര്‍ ബോര്‍ഡ് ചെയ്യുന്ന തെറ്റ്. തുണിയഴിച്ചാടുന്ന നായികയുടെ സൗന്ദര്യം മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഇരുന്നു കാണാന്‍ ലൈസന്‍സ് കിട്ടിക്കഴിഞ്ഞിരിക്കുന്നു ഇളംപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക്. ആര്‍ക്കും ഒന്നിനും ഒരു മറ ആവശ്യമില്ലാതെയായിരിക്കുന്നു. എട്ടുംപൊട്ടുംതിരിയാത്ത കുഞ്ഞുങ്ങള്‍ വരെ പീഡനത്തിനിരയാക്കപ്പെടുന്നു. ആഴ്ചകള്‍ക്കു മുമ്പ് കുമളിക്കു സമീപം നാലരവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് മരപ്പൊത്തില്‍ ഒളിപ്പിച്ചതിനു പിടിയിലായതു പതിമൂന്നുകാരനാണ്! അതിനവനു പ്രചോദനമേകിയത് അശ്ലീലസിനിമകളും.
പെണ്‍മക്കള്‍ വളരുന്നതു കാണുമ്പോള്‍ മാതാപിതാക്കള്‍ക്ക് ആധിയാണ്. സ്‌കൂളിലേക്കുള്ള യാത്രയില്‍, ബസ്സില്‍, ട്രെയിനില്‍, ക്ലാസില്‍, ആരാധാനാലയങ്ങളില്‍, കളിയിടങ്ങളില്‍.... എല്ലായിടത്തും അവര്‍ക്കു നേരെ കാമഭ്രാന്തന്മാരുടെ കൈക്രിയകളും കൈയേറ്റങ്ങളും ഉണ്ടാവുന്നു. രാവിലെ വീട്ടില്‍ നിന്നയച്ചാല്‍ അവര്‍ മടങ്ങിയെത്തുന്നതുവരെ നീളും പാവം അമ്മമാരുടെയും അച്ഛന്‍മാരുടെ സമാധാനക്കേട്. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കുരുന്നുകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നു എന്നതാണ് സത്യം.
ആധുനികലോകത്തെ ഭക്ഷണക്രമങ്ങളും മറ്റും പെണ്‍കുട്ടികളുടെ ശരീര വളര്‍ച്ചയെ ഒരു പരിധി വരെ സ്വാധീനിക്കുന്നുണ്ട്. ചെറിയ പ്രായത്തിലേ തങ്ങള്‍ക്കു വന്നുചേരുന്ന മാറ്റങ്ങള്‍ തിരിച്ചറിയാതെ പരിഭ്രാന്തരാവുന്ന ഇക്കൂട്ടര്‍ക്കു നേരെയാണ് ശരമ്പുരോഗത്തിന്റെ മൂര്‍ധന്യതയില്‍ നിന്ന് ആബാലവൃന്ദം ആണ്‍പ്രജകള്‍ മോക്ഷം പ്രാപിക്കാന്‍ ശ്രമിക്കുന്നത്.
വെള്ളിത്തിരയില്‍ അഴിഞ്ഞാടുന്ന നായികമാരുടെ വസ്ത്രമാതൃകകള്‍ റെഡിമെയ്ഡ് ഷോപ്പില്‍ നിന്നും സ്വന്തമാക്കി പെണ്‍കുട്ടികളെ അണിയിക്കുേേമ്പാള്‍ അമ്മമാര്‍ക്ക് സ്വര്‍ഗം കിട്ടിയ സന്തോഷമാണ്. മാന്യമായ വസ്ത്രധാരണത്തിന്റെ അംഗീകാരവും അന്തസ്സും അറിയാഞ്ഞിട്ടല്ല ഇത്. നാടോടുമ്പോള്‍ നടുവേ ഓടുക എന്ന ചൊല്ല് അന്വര്‍ഥമാക്കാനാണ് ഇത്തരം വസ്ത്രങ്ങള്‍ക്കായി ആയിരങ്ങളും പതിനായിരങ്ങളും വരെ ചെലവഴിക്കാന്‍ ഇവര്‍ക്കു മടിയില്ലാതെ പോവുന്നത്. വസ്ത്രധാരണമാണ് പീഡനത്തിന്റെ മാനദണ്ഡം എന്നല്ല പറഞ്ഞുവരുന്നത്. അല്ലാത്ത സംഭവങ്ങളാണ് ഏറെയും റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആഭാസകരമായ ദൃശ്യങ്ങള്‍ വിരല്‍ത്തുമ്പില്‍ മിന്നിമറയുന്ന ഇക്കാലത്ത് വികലമായ ചിന്തകള്‍ പിഞ്ചുമനസ്സുകളില്‍ കുത്തിവയ്ക്കാന്‍ ഇതും കാരണമാവുന്നു.
സമൂഹത്തിലെ അപകടച്ചുഴികളെക്കുറിച്ച് മാതാപിതാക്കളെ ബോധവല്‍ക്കരിക്കാന്‍ ശ്രമങ്ങള്‍ ഏറെ നടക്കുന്നുമുണ്ട്. ഇത്തരം ആശങ്കകളും ദുരന്തങ്ങളും ധാരാളം വായിക്കുകയും കേള്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് അപൂര്‍വമായ അനുഭവം കഴിഞ്ഞദിവസം രണ്ടുപെണ്‍മക്കളുടെ പിതാവ് പങ്കുവയ്ക്കുന്നത്. 
ആറുവയസ്സുള്ള കുട്ടിക്ക് മാതാപിതാക്കളുടെ പെരുമാറ്റത്തില്‍ ആകെ പൊരുത്തക്കേട് തോന്നുന്നു. സംശയം അധികരിച്ചപ്പോള്‍ അവള്‍ പപ്പയോട് ചോദിച്ചു. മമ്മിയും പപ്പയും തമ്മില്‍ ലൗ ആണോ എന്ന്.
അന്ധാളിച്ചുപോയ പപ്പ ആദ്യം നിഷേധിച്ചു. ഇരുവരെയും തുടര്‍ച്ചയായി നിരീക്ഷിച്ച മകള്‍ ചോദ്യം ആവര്‍ത്തിച്ചു. ഇത്തവണ പപ്പ പറഞ്ഞു, അത്രയ്‌ക്കൊന്നുമില്ല ചെറിയ തോതില്‍ ഞങ്ങള്‍ തമ്മില്‍ ലൗ ആണ്. പോരേ പൂരം. മേലില്‍ ഇതാവര്‍ത്തിക്കരുത്, വിലക്ക് ലംഘിച്ചാല്‍ നല്ല തല്ലുകൊള്ളുമെന്ന മുന്നറിയിപ്പും ഗൗരവക്കാരിയായ മകള്‍ ഇരുവര്‍ക്കും നല്‍കി. മമ്മിയുടെ കൈയില്‍ ഒന്നു തൊടുന്നതിനു പോലും പപ്പയ്ക്ക് അനുമതി നിഷേധിച്ച മകളുടെ കണ്ണുവെട്ടിച്ചാണ് ഇപ്പോള്‍ ഇരുവരും  പ്രണയം തുടരുന്നതെന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത.

Saturday, September 13, 2008

നാളെ ഞങ്ങള്‍ക്ക്‌ പുതിയ ബന്ധുക്കളെ ലഭിക്കും



1.
ഇന്നെന്റെ വിവാഹമായിരുന്നു.
സുഹൃത്തുക്കള്‍, അധ്യാപകര്‍, ബന്ധുക്കള്‍
നാട്ടുകാര്‍ അങ്ങിനെ ഒരുപാട്‌പേര്‍.
ആഘോഷം കഴിഞ്ഞ്‌ എല്ലാവരും പിരിയുമ്പോള്‍
പാതിരാവായി. ഇന്നുമുതല്‍ ഞങ്ങള്‍ ഒന്നാവുകയാണ്‌.
2.
ഇന്ന്‌ ഞങ്ങളുടെ 25ാം വിവാഹവാര്‍ഷികം.
പഴയ വീടല്ലയിപ്പോള്‍. ആഡംബരം തുളുമ്പുന്ന
വലിയൊരു ബംഗ്ലാവിന്റെ മുറ്റം നിറയെ
അലങ്കാരദീപങ്ങളാണ്‌..ആളുകള്‍, ബഹളം...
പറയാന്‍ മറന്നൂ..ഞങ്ങള്‍ക്ക്‌ രണ്ടുമക്കളാണ്‌.
ഒരാണും ഒരു പെണ്ണും. രണ്ടുപേരും
ഉപരിപഠനാര്‍ഥം സ്റ്റേറ്റ്‌സില്‍.
ഇന്നവര്‍ രാവിലെ വിളിച്ചിരുന്നു.
ആശംസയറിയിക്കാന്‍. അടുത്തില്ലാത്തതിന്റെ
ദുഃഖവും പങ്കുവച്ചു. രാത്രി എല്ലാവരും പോയി.
3.
ഞങ്ങളൊറ്റയ്‌ക്കാണ്‌ കഴിഞ്ഞ അഞ്ചുവര്‍ഷമായി.
ഇന്ന്‌ ഞങ്ങളുടെ മക്കളുടെ വിവാഹമാണ്‌.
അകലെങ്ങളിലിരുന്നവര്‍ ഞങ്ങളുടെ
ആശീര്‍വാദം സ്വീകരിച്ചു. ഒറ്റയ്‌ക്കിരുന്നു ഞങ്ങള്‍
വല്ലാതെ മുഷിയുന്നു ഇപ്പോള്‍.
ഫോണിലും മെയിലിലും മക്കളോടും പേരമക്കളോടും
സംവദിക്കുന്നതാണ്‌ ഇപ്പോള്‍ ആകെയുള്ള രസം.
4.
ഇന്ന്‌ ഞങ്ങള്‍ രണ്ടുപേരും ഹോസ്‌പിറ്റല്‍ വരെ പോയി.
മധുരവും ഉപ്പുമൊക്കെ നിയന്ത്രിക്കാനാണ്‌
ഡോക്ടറുടെ നിര്‍ദേശം.
തളര്‍ച്ചയാണ്‌ ശരീരത്തിനെന്ന്‌ പ്രിയതമ ആദ്യമായി
പരാതി പറഞ്ഞിന്ന്‌.
വൈകീട്ട്‌ മൂത്തവനോടും പിന്നീട്‌ ഇളയവളേയും
വിവരമറിയിച്ചു.
5.
ഇന്ന്‌ അതും കഴിഞ്ഞിട്ട്‌ നാലുവര്‍ഷങ്ങള്‍ കൂടി
വിടവാങ്ങി. തനിച്ചായതിനാല്‍ എന്തെങ്കിലും മാര്‍ഗം
നോക്കാനാണിന്ന്‌ മക്കള്‍ അറിയിച്ചത്‌.
6.
ഇന്ന്‌ ഞങ്ങളുടെ 50ാം വിവാഹവാര്‍ഷികം.
ആരുമില്ലായിരുന്നു ആഘോഷങ്ങള്‍ക്ക്‌.
പറയാന്‍ മറന്നു നാളെ ഞങ്ങള്‍ക്ക്‌
പുതിയ ബന്ധുക്കളെ ലഭിക്കും.
ശുശ്രൂഷിക്കാന്‍ ആയമാര്‍, സമയത്തിന്‌ ആഹാരം,
സമയം പോക്കാന്‍ ഉപാധികള്‍ വേറെ..
മക്കളുടെ ഇഷ്ടത്തിന്‌ എതിരുനില്‍ക്കുന്നത്‌
ഞങ്ങള്‍ക്കു തീരെ ഇഷ്ടമില്ല.
സ്‌നേഹാലയമെന്നാണ്‌ പുതിയ വീടിന്റെ പേര്‌.
കൊണ്ടുപോവാന്‍ ഒന്നുമില്ല, ഓര്‍മകളല്ലാതെ.
എല്ലാവരെയും വിളിക്കണമെന്നുണ്ട്‌.
പക്ഷേ......................



ചിത്രത്തിന്‌ കടപ്പാട്‌: ഗൂഗ്‌ള്‍