Showing posts with label പ്രവാസ ജീവിതം. Show all posts
Showing posts with label പ്രവാസ ജീവിതം. Show all posts

Friday, September 28, 2012

മരുഭൂവിലെ മെഴുകുതിരികള്‍


തേജസിന്റെ ഓണ്‍ലൈന്‍ ഡെസ്‌കില്‍ ജോലി നോക്കിയ(2009-2010)ഒന്നര വര്‍ഷം കൊണ്ട് സുഹൃത്തുക്കളായ പ്രവാസികളുടെ എണ്ണം അനവധിയാണ്. അവിവാഹിതരും കല്യാണം കഴിഞ്ഞയുടന്‍ ഭാര്യമാരെ പിരിഞ്ഞവരും ഭാര്യയും മക്കളും നാട്ടില്‍ കഴിയുന്ന മധ്യവയസ്‌കരുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. പത്രം സിറ്റി എഡിഷന്‍ പുറത്തിറങ്ങുന്ന പാതിരാവേറെ കഴിഞ്ഞ സമയത്താവും ഇവരിലധികവും ഓണ്‍ലൈനില്‍ എത്തുന്നത്. നാടുറക്കത്തിലാണ്ട ഈ വേളയില്‍ ഉണര്‍ന്നിരിക്കുന്ന എന്നപ്പോലുള്ളവര്‍ അവര്‍ക്കു പകരുന്ന ആശ്വാസം അളവറ്റതാണ്. ഗൃഹാതുരത വേട്ടയാടുന്ന മനസ്സ് തണുപ്പിക്കുകയാണ് സൗഹൃദസംഭാഷണത്തിന്റെ ലക്ഷ്യം.
ചിലര്‍ക്കു നാട്ടില്‍ പെയ്തു തകര്‍ക്കുന്ന മഴചിത്രങ്ങള്‍ വേണം. ചിലര്‍ക്ക് നാട്ടാരുടേയും കൂട്ടുകാരുടേയും വിശേഷങ്ങളറിയണം. ജിമെയിലും ഫേസ്ബുക്കും യാഹൂ മെസഞ്ചറും കൈമാറുന്ന സന്ദേശങ്ങള്‍ പോരാഞ്ഞവര്‍ മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള ഇന്റര്‍നെറ്റ് കോളുകള്‍ മൊബൈലില്‍ വിളിച്ചുതീര്‍ക്കും. നാട്ടിലെ ബസ് സ്‌റ്റോപ്പ്, കളിയിടം, പഠിച്ച വിദ്യാലയം, ടൗണ്‍, ഗ്രാമീണ ഭംഗി, മണ്ണപ്പം ചുട്ടുകളിച്ച ഓര്‍മച്ചിത്രങ്ങള്‍, നാരങ്ങാ മിഠായി, ചക്ക, മാങ്ങ, പുളി എന്നുവേണ്ട ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള നാടുമായി ബന്ധപ്പെട്ട എന്തും അവര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രദര്‍ശിപ്പിക്കും, ചര്‍ച്ച ചെയ്യും. നാട്ടിലെത്താന്‍ പൂതിയാവുന്നെന്ന് സഹതപിക്കും. പ്രിയതമയെ പിരിഞ്ഞിരിക്കുന്ന ദുഃഖമകറ്റാന്‍ മാപ്പിളപ്പാട്ടുകളില്‍ നനഞ്ഞുകുതിരും. പോരുമ്പോള്‍ പകര്‍ത്തിയ ഭാര്യയുടെയും മക്കളുടെയും പടങ്ങളോട് റൂമില്‍ തനിച്ചിരിക്കുമ്പോള്‍ കിന്നരിക്കും. സൗകര്യമുള്ളവര്‍ വെബ്കാമിലൂടെ അവരെ കണ്ടെന്നിരിക്കും. ഇതിനൊന്നും ഭാഗ്യമില്ലാത്തവര്‍ ആഴ്ചകളുടെ ദൈര്‍ഘ്യം തോന്നിക്കുന്ന ദിവസങ്ങള്‍ കൊഴിയുന്നത് എണ്ണി കാത്തിരിക്കും.
വീട്ടുകാരെയും കൂട്ടുകാരെയും ആണ്ടുകളുടെ ഇടവേളകളില്‍ മാത്രം കാണാന്‍ കഴിയുന്ന, എന്നാല്‍ നാട്ടില്‍ നിന്നു മനസ്സിനെ മടക്കിക്കൊണ്ടുവരാന്‍ സാധിക്കാത്തവരുമാണവര്‍. നനവുള്ള മണ്ണില്‍ വേരാഴ്ത്തി നില്‍ക്കവെ പറിച്ചുമാറ്റുകയും ചുട്ടുപഴുത്ത മണലാരണ്യത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുകയും ചെയ്യുന്ന മരങ്ങളായി മാറുന്നു പ്രവാസികള്‍.
വെറുതെയൊരു രസത്തിന് എല്ലാമുപേക്ഷിച്ച് നാടുവിട്ടവരല്ല ഇവരൊന്നും. കിട്ടുന്ന ശമ്പളത്തിന് കുടുംബം മുന്നോട്ടുകൊണ്ടുപോവാനാവാതെ വരുമ്പോള്‍ മണലാരണ്യത്തില്‍ അവസരം തേടിയതാണ്. ചിലര്‍ പെങ്ങന്‍മാരുടെ വിവാഹസ്വപ്‌നം പൂവണിയിക്കാന്‍. മറ്റുചിലര്‍ ബാങ്കും വട്ടപ്പലിശക്കാരും നോട്ടമിടുന്ന വീടും പറമ്പും മോചിപ്പിക്കാന്‍. ഇനിയും ചിലര്‍ നല്ലൊരു ജോലി തരപ്പെടുത്തി വിവാഹം കഴിക്കാന്‍. രണ്ടുമൂന്നുവര്‍ഷം ഗള്‍ഫില്‍ നിന്ന് കടമൊക്കെ വീട്ടി നാട്ടില്‍ സ്ഥിരമാവാം എന്നാണ് ഇവരുടെയൊക്കെ പ്രതീക്ഷ.
ഈ പ്രതീക്ഷയുമായാണ് പണ്ട് സെയ്ദാലിക്കയും ഗള്‍ഫിലെത്തിയത്. മൂന്ന് പെണ്‍മക്കളുടെ പഠനം, അവരുടെ വിവാഹം, മറ്റു മാമൂലുകള്‍ ഇവയെല്ലാം നിറവേറ്റുന്നതിന് ചോരയും നീരുമൊഴുക്കിയിട്ടും നാടെന്ന സെയ്ദാലിക്കയുടെ സ്വപ്‌നം ഇന്നു സഫലമായിട്ടില്ല. സെയ്ദാലിക്കയുടെ ജീവിതം പറയുമ്പോള്‍ ഭാര്യയെയും മൂന്നുവയസ്സുകാരി മകളെയും പിരിഞ്ഞു ജിദ്ദയില്‍ കഴിയുന്ന ഷെരീഫിന്റെ കണ്ഠമിടറി. ഇരുവരെയും ഗള്‍ഫിലെത്തിച്ച് രണ്ടുമാസമെങ്കിലും തന്റടുക്കല്‍ നിര്‍ത്താന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യമുണ്ട് അദ്ദേഹത്തിന്. നാട്ടില്‍ ഇഴഞ്ഞുനീങ്ങുന്ന വീട് പണി പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യമാണ് ഇപ്പോഴുള്ളതെന്നും ആത്മവിശ്വാസത്തോടെ ഷെരീഫ് പറയുന്നു.
ഗര്‍ഭിണിയായ ഭാര്യയെ നാട്ടിലാക്കിയാണ് മലപ്പുറംകാരനായ മജീദ് ലീവ് കഴിഞ്ഞ് ഗള്‍ഫിലെത്തുന്നത്. ഭാര്യയുടെ പ്രസവം കഴിഞ്ഞു, കുഞ്ഞിന് രണ്ടുമാസം പ്രായമാവുന്നു. ഇരുവരെയും കാണാനുള്ള പൂതി കൊടുത്തുവീട്ടാനുള്ള കടത്തിനു മുന്നില്‍ തല്‍ക്കാലം ഉപേക്ഷിക്കുകയാണവന്‍. ആഴ്ചയിലൊന്ന് വീട്ടില്‍ പോയി വരുമ്പോള്‍ ദാ വന്നു ദേ പോയിയെന്ന് കമന്റടിക്കുന്ന ഭാര്യയെകുറിച്ച് ഞാന്‍ പറയുമ്പോള്‍ നിന്നോട് ഞങ്ങള്‍ക്ക് അസൂയ മാത്രമേയുള്ളൂവെന്ന് പറയുന്ന റഷീദിനുമുണ്ട് ഭാര്യയും ഒരുവയസ്സുള്ള മകളും.
രണ്ടുതവണ നാട്ടിലെത്തിയിട്ടും ലീവ് തീരുന്നതിനു മുമ്പേ കല്യാണം കഴിക്കാനാവാതെ പോയ സങ്കടമാണ് കട്ടപ്പനക്കാരായ അജീഷിന്. ലീവ് തരപ്പെടുത്തി നാട്ടിലെത്തുമ്പോഴേക്കും തിരിച്ചുപോരാനുള്ള സമയമാവും. അതിനിടയില്‍ പെണ്ണുകാണണം, രണ്ടുകൂട്ടര്‍ക്കും പരസ്പരം ഇഷ്ടപ്പെടണം, കല്യാണത്തിയ്യതി കുറിക്കണം, ബന്ധുക്കളെയും നാട്ടുകാരെയും വിളിക്കണം... ഇതിനൊന്നുമുള്ള സാവകാശം കാണാതെ അവര്‍ വീണ്ടും ഗള്‍ഫിലേക്ക് വിമാനം കയറുകയാണ് ചെയ്യുന്നത്. വെള്ളത്തിന്റെയും ചൂടിന്റെയും ആക്രമണത്തില്‍ മുടികൊഴിഞ്ഞ് ചെറുപ്പത്തിലേ കഷണ്ടി ബാധിച്ച വിവാഹന്വേഷകരും നിരവധിയാണ്.
കുടുംബാംഗങ്ങളുടെ മരണമറിഞ്ഞിട്ടും നാട്ടിലെത്താന്‍ കഴിയാതെ പോവുന്നവരുണ്ട്. പിറവി മുതല്‍ സ്വപ്‌നം കണ്ടിരുന്ന മകളുടെയും മകന്റെയും വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്ത ഉപ്പമാരുമുണ്ട് അക്കൂട്ടത്തില്‍. ജീവിതത്തിന്റെ നല്ലൊരു ഭാഗം പ്രവാസിയായി ചെലവഴിച്ച് ഒടുവില്‍ നാടണയാന്‍ അവസരം കിട്ടുമ്പോള്‍ ഈ ഭൂമുഖത്തു നിന്നു തന്നെ വിട്ടുപിരിയേണ്ടി വന്നവരെത്രയോ പേര്‍. ഭാര്യക്കും മക്കള്‍ക്കും വേണ്ടി ജീവിച്ച് അവര്‍ക്കു വേണ്ടി സമ്പാദിച്ച് ഒടുവില്‍ ഒരു കറിവേപ്പില പോലെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട വൃദ്ധജന്മങ്ങളും ഇവര്‍ക്കിടയിലുണ്ട്. ആയുസ്സിന്റെ പകുതിയിലധികവും പ്രവാസജീവിതം നയിക്കേണ്ടിവന്നവര്‍, ഇന്നുമത് തുടര്‍ന്നുകൊണ്ടിരിക്കുന്നവര്‍, കുടുംബത്തോടൊപ്പം ചെലവഴിച്ച ദിവസങ്ങളുടെ കണക്കെടുത്താല്‍ തീര്‍ച്ചയായും അവര്‍ക്കു കരയാതിരിക്കാനാവില്ല.   
ഗള്‍ഫുകാരന്റെ പ്രൗഢിക്ക് നാട്ടിലിന്നും ഡിമാന്റാണ്. വരവില്‍ കവിഞ്ഞ് ചെലവഴിച്ച് ആ പ്രൗഢി നിലനിര്‍ത്താന്‍ പല കുടുംബങ്ങളും കിണഞ്ഞുശ്രമിക്കുന്നു. ആണൊരുത്തന്‍ നാട്ടിലില്ലാത്ത അവസരം മുതലെടുക്കുന്ന പെണ്‍പടകള്‍ പലനാട്ടിലും പേരുദോഷം കേള്‍പ്പിക്കുന്നു.
ദിര്‍ഹമും റിയാലും ദിനാറും താരതമ്യം ചെയ്ത് ഉണങ്ങിവരണ്ട കുബ്ബൂസ് പച്ചവെള്ളത്തില്‍ മുക്കികഴിക്കുന്ന ഉമ്മര്‍ക്കയെ പോലെയാണ് പല പ്രവാസികളുടേയും ജീവിതം. കുടുംബത്തിനു വേണ്ടി അവര്‍ മെഴുകുതിരി പോലെ എരിഞ്ഞടങ്ങിക്കൊണ്ടേയിരിക്കുന്നു.


തേജസ് ബഹ്‌റയിന്‍ എഡിഷന്‍ ഉദ്ഘാടന സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്.(27-09-12)


Saturday, September 24, 2011

ഒരു(പാസ്‌പോര്‍ട്ടിന്റെ) ദുബയ് യാത്ര


ഗള്‍ഫിലൊരു ജോലി, നാട്ടിന്‍പുറത്തുകാരനായ അജ്മലിന്റെ ഏറ്റവും വലിയ സ്വപ്‌നമതായിരുന്നു. വല്യുപ്പ പറഞ്ഞുകേള്‍പ്പിച്ച അറബിക്കഥകളില്‍ നിന്നാണത്രെ അവന്റെ ഈ മോഹം മുളപൊട്ടിയത്. എന്നാല്‍ അജ്മലിന്റെ സ്വപ്‌നങ്ങള്‍ക്ക് എരിവുപകര്‍ന്നതാവട്ടെ ദുബയില്‍ ജോലി ചെയ്യുന്ന എളാപ്പയായിരുന്നു. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും സമ്മാനപ്പൊതികള്‍, പെട്ടി നിറയെ പണം, സ്വര്‍ണബിസ്‌ക്കറ്റുകള്‍, ഗള്‍ഫുകാരനെന്ന പ്രൗഢി... ദിനങ്ങള്‍ കൊഴിഞ്ഞുവീഴുന്നതനുസരിച്ച് അവന്റെ സ്വപ്‌നങ്ങളുടെ ആഴവും പരപ്പും വര്‍ധിച്ചു. ഗള്‍ഫിലേക്കുള്ള വിസ കാത്തിരുന്നു ഒടുവില്‍ മുകളിലേക്കുള്ള വിസയാവും കിട്ടുകയെന്ന് അവന്റെ സ്വപ്‌നങ്ങള്‍ കേട്ടുമടുത്ത കൂട്ടുകാരി കുസൃതിയോടെ അജ്മലിന്റെ ഓട്ടോഗ്രാഫിലെഴുതി ഒപ്പുചാര്‍ത്തിയത് ബാക്കിപത്രം.
പതിനെട്ടു തികയാന്‍ കാത്തിരുന്നപോലെ അജ്മല്‍ പരിചയക്കാരനായ ഏജന്റ് മുഖാന്തരം പാസ്‌പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിച്ച് പ്രതീക്ഷകളുടെ ഉറവകള്‍ക്ക് ചാലുകീറി. ഉപ്പയില്‍ നിന്ന്് അഞ്ഞൂറു രൂപ വാങ്ങി വെരിഫിക്കേഷനെത്തിയ പോലിസുകാരന് കൈമടക്ക് നല്‍കി. അങ്ങനെ ഒരുനാള്‍ രജിസ്റ്റേഡ് തപാലില്‍ പാസ്‌പോര്‍ട്ട് വീട്ടിലെത്തി. ആകാംക്ഷയോടെ കവര്‍ പൊട്ടിച്ച അജ്മലിനെ നോക്കി കോട്ട് ധരിച്ച് ടൈ കെട്ടിയ പരിഷ്‌കാരി പാസ്‌പോര്‍ട്ടിന്റെ താളിലിരുന്ന് ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചു. 
നാട്ടില്‍ നിന്ന് എട്ടുമണിക്കൂര്‍ യാത്ര ചെയ്ത് തിരുവനന്തപുരത്തെ നോര്‍ക്കയുടെ ഓഫിസിലേക്ക് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് രണ്ടുമൂന്നു യാത്രകള്‍. എം.എല്‍.എയുടെ കത്തുവാങ്ങി നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനുള്ള തീവ്രശ്രമം വേറെ. പഠനം പൂര്‍ത്തിയാക്കി കോളജിന്റെ പടിയിറങ്ങുമ്പോഴും ഗള്‍ഫ് മോഹം ജീവന്‍ നഷ്ടപ്പെടാതെ ഊതിത്തെളിച്ച കനലുപോലെ അവന്റെയുള്ളില്‍ ജ്വലിച്ചുകൊണ്ടേയിരുന്നു.
ബയോഡാറ്റയും പാസ്‌പോര്‍ട്ടും അയച്ചുകൊടുക്കാന്‍ എളാപ്പ അറിയിച്ചതായി എളാമ്മയുടെ സന്ദേശമെത്തുമ്പോള്‍ അജ്മലിന് സ്വര്‍ഗം കിട്ടിയ സന്തോഷം. എന്തിനാണ് ഒറിജിനല്‍? പകര്‍പ്പ് പോരേയെന്ന അജ്മലിന്റെ ചോദ്യം പക്ഷേ, എളാമ്മയുടെ തര്‍ക്കത്തിനു മുമ്പില്‍ വിലപ്പോയില്ല. ഒടുവില്‍ രണ്ടുംകല്‍പ്പിച്ച് അടുത്തുള്ള പോസ്റ്റ് ഓഫിസില്‍ നിന്ന് പാസ്‌പോര്‍ട്ടും ബയോഡാറ്റയും സ്പീഡ് പോസ്റ്റില്‍ ദുബയിലേക്ക് പറന്നു. കവര്‍ കൈപ്പറ്റിയ എളാപ്പ പാസ്‌പോര്‍ട്ട് കണ്ട് ഞെട്ടിത്തരിച്ചതും വിറയലോടെ നാട്ടിലേക്കുവിളിച്ചതുമാണ് പിന്നീടുണ്ടായ സംഭവവികാസം. രണ്ടുമാസം കഴിഞ്ഞപ്പോള്‍ ദുബയിലെ ഇരുട്ടുമുറിയില്‍ വെളിച്ചം കാണാതെ കഴിഞ്ഞ പാസ്‌പോര്‍ട്ട് ഭദ്രമായി തിരിച്ചെത്തി.
കണ്ടുതീര്‍ത്ത സ്വപ്‌നങ്ങളുടെ പിന്‍ബലമാവാം തനിക്കു കഴിയാതെപോയ ഗള്‍ഫ് യാത്ര നടത്താന്‍ പാസ്‌പോര്‍ട്ടിന് അവസരമൊരുക്കിയതെന്നാണ് പറ്റിപ്പോയ മണ്ടത്തരത്തെക്കുറിച്ച് അജ്മല്‍ ന്യായം പറഞ്ഞത്. പക്ഷേ എല്ലാം പൂര്‍ത്തിയായപ്പോഴും എളാപ്പയുടെ വാഗ്ദാനം മാത്രം പാലിക്കപ്പെട്ടില്ല. ഒടുവില്‍ ഗള്‍ഫ് മോഹത്തിന്റെ ശവപ്പെട്ടിയില്‍ ആണിയടിച്ച് പത്രപ്രവര്‍ത്തന പഠനത്തിന് 2006ല്‍ കോഴിക്കോടിന് വണ്ടികയറി. ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനം തുടങ്ങി ദിവസങ്ങള്‍ പിന്നിടുന്നതിനു മുമ്പ് വീട്ടില്‍ നിന്ന് ഫോണ്‍കോളെത്തി. വിസ റെഡിയാണ്, എന്നാണ് പോവുകയെന്നാണ് ചോദ്യം. രണ്ടാമതൊന്ന് ആലോചിക്കാതെ വാഗ്ദാനം നിരസിച്ച്, ഞാനെവിടേക്കുമില്ല എന്നായിരുന്നു അജ്മലിന്റെ മറുപടി. കുറച്ചുവര്‍ഷങ്ങള്‍ ഗള്‍ഫില്‍ ചെലവഴിച്ച് ഒരുനാള്‍ നാട്ടിലെത്തുമ്പോള്‍ ഭാവിയെന്താവും എന്ന ചോദ്യമാണ് അന്നങ്ങനെയൊരു നിലപാട് എടുക്കാന്‍ അവനെ പ്രേരിപ്പിച്ചതെങ്കിലും എതിര്‍പ്പുകളുടെ ശരവര്‍ഷം പലതവണയായി അജ്മലിനു നേരെ ചീറിയടുത്തു.
എന്നാല്‍ വാര്‍ത്തകള്‍ക്കു നടുവില്‍ ചെലവഴിച്ച അഞ്ചുവര്‍ഷങ്ങള്‍ക്കിടെ പ്രവാസ ജീവിതത്തിന്റെ നൊമ്പരങ്ങള്‍ പേറി അനേകകഥകളാണ് അവനുമുന്നിലെത്തിയത്. അതിലൊന്ന് വീടും നാടുമെന്ന ഗൃഹാതുരത എപ്പോഴും വേട്ടയാടുന്ന അജ്മലിന്റെ ഗള്‍ഫ് മോഹത്തിന്റെ ചിറക് ഒടിച്ചു. നാട്ടില്‍ ആര്‍ട്‌സ് ക്ലബ്ബിന്റെ സെക്രട്ടറിയും പൊതുകാര്യങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്ന ഷാനവാസെന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍ ദുബയിലെത്തി അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് സുഹൃത്ത് നൗഫലാണ് അവനോട് പറഞ്ഞത്. ഓട്ടോറിക്ഷ ഓടിച്ച് കുടുംബത്തെ പോറ്റിയിരുന്ന ഷാനവാസ് ഭാര്യയുടെ കെട്ടുതാലിയും വീടിന്റെ ആധാരവും പണയംവച്ച് ദുബയ് കിസൈസിനടുത്ത് കഫ്ത്തീരിയയില്‍ ജോലിക്കെത്തുകയായിരുന്നു. ഷാനവാസിന്റെ ഊര്‍ജസ്വലതയെക്കുറിച്ച് നേരത്തെ കേട്ടറിവുണ്ടായിരുന്ന നൗഫലിനാവട്ടെ ദുബയിലെത്തിയ ഷാനവാസില്‍ അങ്ങനെയൊന്നു കാണാനേ കഴിഞ്ഞില്ല. യാന്ത്രികമായി പണിയെടുക്കുകയും മറ്റുള്ളവരോട് അകലംപാലിക്കുകയും ചെയ്ത ഷാനവാസിനോട് നൗഫല്‍ കാരണംതേടിയെങ്കിലും മരവിച്ച ഒരു നോട്ടം മാത്രമായിരുന്നു മറുപടി. മുറിയിലിരുന്ന് നിയന്ത്രണം വിട്ട് കരയുന്ന ഷാനവാസിനെയാണ് അടുത്തദിവസം നൗഫല്‍ കാണുന്നത്. എന്തു പറ്റീടാ നിനക്ക് ? നൗഫലിന്റെ ചോദ്യത്തിനു മുമ്പില്‍ ഷാനവാസ് മനസ് തുറന്നു.  മനസ്സ് തുറന്നു. ഉമ്മാനേം എന്റെ പെണ്ണിനേ പുന്നാരവാവയേം പിരിഞ്ഞിരിക്കാന്‍ വയ്യെടാ എനിക്ക്. തൊണ്ടയിടറിക്കൊണ്ടാണ് ഷാനവാസ് അതു പറഞ്ഞൊപ്പിച്ചത്. 'എനിക്കിപ്പോള്‍ തന്നെ വീട്ടില്‍ പോവണം' ഷാനവാസിന്റെ കരച്ചില്‍ ചീളുകളേറ്റു നൗഫലിന്റെ ഹൃദയം മുറിഞ്ഞു. ഇയ്യ് എന്തു പൊട്ടത്തരാ ഈ പറേണത്. ?  അങ്ങനെ തോന്നുമ്പോ പൊരേലെത്താന്‍ അത്ര അടുത്ത സ്ഥലോന്നല്ലല്ലോ ദുബയ്. സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്താന്‍ നൗഫല്‍ ആശ്വാസവാക്കുകള്‍ ഒരുവിട്ടുകൊണ്ടേയിരുന്നു. ആ സങ്കടക്കടല്‍ അടങ്ങിയെന്ന് തോന്നിയപ്പോള്‍ ഷാനവാസിനെ മുറിയില്‍ വിട്ട് നൗഫല്‍ പുറത്തേക്കിറങ്ങി. 
എന്നാല്‍, തിരക്കേറിയ ഒരുദിവസം ഉച്ചയ്ക്ക് ഷാനവാസിനെ കടയില്‍ നിന്നു കാണാതായി. ഉടമ ഇല്ലാത്തതിനാല്‍ ഷാനവാസിനെ തിരക്കിപ്പോവാന്‍ പോലുമാവാത്ത അവസ്ഥ. ഉടമ എത്തിയയുടന്‍ നൗഫല്‍ ഷാനവാസിനെ തേടിപ്പാഞ്ഞു. പരിഭ്രാന്തനായ നാലുപാടും പാഞ്ഞ നൗഫല്‍ ഒടുവില്‍ ഷാനവാസിനെ കണ്ടെത്തി. ഗള്‍ഫിന്റെ വിജനമായ  അഞ്ചുവരിപ്പാതയിലൂടെ വീടുലക്ഷ്യമാക്കി അതിവേഗം നടക്കുകയായിരുന്നു ആ പാവം നാട്ടിന്‍പുറത്തുകാരനപ്പോള്‍. നൗഫലവനെ നിര്‍ബന്ധിച്ച്് റൂമിലേക്ക് മടക്കിക്കൊണ്ടുവന്നു. വീട്ടിലേക്കുള്ള യാത്രമുടക്കിയ നൗഫലിനോടുള്ള ദേഷ്യം ആ മുഖത്ത് വായിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ കൂട്ടുകാരുടെ ഗുണദോഷം കേട്ട് മൗനം പാലിക്കുകയാണ് അയാള്‍ ചെയ്തത്. പ്രിയപ്പെട്ടവരെ ഒരുനിമിഷം പോലും വേര്‍പിരിയാന്‍ കഴിയാത്ത ആ സാധുവിന്റെ നൊമ്പരം എല്ലാവര്‍ക്കുമറിയാമെങ്കില്‍ അവര്‍ തങ്ങളുടെ നിസ്സാഹയതയില്‍ പരിതപിക്കുക മാത്രമാണ് ചെയ്തത്. എങ്ങനെയോ മൂന്നുമാസങ്ങള്‍ തള്ളിനീക്കിയ ഷാനവാസിന്റെ മനോനില തന്നെ തകരാറിലാവുമെന്ന ഘട്ടത്തില്‍ കഫ്ത്തീരിയ ഉടമ ടിക്കറ്റെടുത്ത് അയാളെ നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. നാട്ടില്‍ വിമാനമിറങ്ങുമ്പോഴേക്കും പഴയ ചുറുചുറുപ്പ് ഷാനവാസ് വീണ്ടെടുത്തിരുന്നു. ഒരുപക്ഷേ ഷാനവാസിന് പെട്ടെന്നൊരു മടക്കയാത്ര തരപ്പെട്ടില്ലായിരുന്നെങ്കില്‍ ആ ഉമ്മയ്ക്കും ഭാര്യക്കും കുഞ്ഞുമകനും തങ്ങളുടെ പ്രിയപ്പെട്ടവനെ തന്നെ നഷ്ടമായിരുന്നേനെ. അജ്മലിന്റെ സ്വപ്‌നങ്ങളില്‍ ഗള്‍ഫ് മോഹം ഇന്നും പൂവിട്ടുനില്‍ക്കുന്നുണ്ട്. പക്ഷേ ഷാനവാസിന്റെ പാഠം ആ സ്വപ്നത്തെ മുറിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.