ടെലിവിഷന്‍ തുറന്നാല്‍ പ്രണയരംഗങ്ങളുടെ അഴിഞ്ഞാട്ടമാണ്. കുടുംബാംഗങ്ങള്‍ ചേര്‍ന്നിരുന്ന കാണുന്ന സിനിമകളിലെ രംഗങ്ങള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുന്നതാണ് സെന്‍സര്‍ ബോര്‍ഡ് ചെയ്യുന്ന തെറ്റ്. തുണിയഴിച്ചാടുന്ന നായികയുടെ സൗന്ദര്യം മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഇരുന്നു കാണാന്‍ ലൈസന്‍സ് കിട്ടിക്കഴിഞ്ഞിരിക്കുന്നു ഇളംപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക്. ആര്‍ക്കും ഒന്നിനും ഒരു മറ ആവശ്യമില്ലാതെയായിരിക്കുന്നു. എട്ടുംപൊട്ടുംതിരിയാത്ത കുഞ്ഞുങ്ങള്‍ വരെ പീഡനത്തിനിരയാക്കപ്പെടുന്നു. ആഴ്ചകള്‍ക്കു മുമ്പ് കുമളിക്കു സമീപം നാലരവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് മരപ്പൊത്തില്‍ ഒളിപ്പിച്ചതിനു പിടിയിലായതു പതിമൂന്നുകാരനാണ്! അതിനവനു പ്രചോദനമേകിയത് അശ്ലീലസിനിമകളും.
പെണ്‍മക്കള്‍ വളരുന്നതു കാണുമ്പോള്‍ മാതാപിതാക്കള്‍ക്ക് ആധിയാണ്. സ്‌കൂളിലേക്കുള്ള യാത്രയില്‍, ബസ്സില്‍, ട്രെയിനില്‍, ക്ലാസില്‍, ആരാധാനാലയങ്ങളില്‍, കളിയിടങ്ങളില്‍.... എല്ലായിടത്തും അവര്‍ക്കു നേരെ കാമഭ്രാന്തന്മാരുടെ കൈക്രിയകളും കൈയേറ്റങ്ങളും ഉണ്ടാവുന്നു. രാവിലെ വീട്ടില്‍ നിന്നയച്ചാല്‍ അവര്‍ മടങ്ങിയെത്തുന്നതുവരെ നീളും പാവം അമ്മമാരുടെയും അച്ഛന്‍മാരുടെ സമാധാനക്കേട്. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കുരുന്നുകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നു എന്നതാണ് സത്യം.
ആധുനികലോകത്തെ ഭക്ഷണക്രമങ്ങളും മറ്റും പെണ്‍കുട്ടികളുടെ ശരീര വളര്‍ച്ചയെ ഒരു പരിധി വരെ സ്വാധീനിക്കുന്നുണ്ട്. ചെറിയ പ്രായത്തിലേ തങ്ങള്‍ക്കു വന്നുചേരുന്ന മാറ്റങ്ങള്‍ തിരിച്ചറിയാതെ പരിഭ്രാന്തരാവുന്ന ഇക്കൂട്ടര്‍ക്കു നേരെയാണ് ശരമ്പുരോഗത്തിന്റെ മൂര്‍ധന്യതയില്‍ നിന്ന് ആബാലവൃന്ദം ആണ്‍പ്രജകള്‍ മോക്ഷം പ്രാപിക്കാന്‍ ശ്രമിക്കുന്നത്.
വെള്ളിത്തിരയില്‍ അഴിഞ്ഞാടുന്ന നായികമാരുടെ വസ്ത്രമാതൃകകള്‍ റെഡിമെയ്ഡ് ഷോപ്പില്‍ നിന്നും സ്വന്തമാക്കി പെണ്‍കുട്ടികളെ അണിയിക്കുേേമ്പാള്‍ അമ്മമാര്‍ക്ക് സ്വര്‍ഗം കിട്ടിയ സന്തോഷമാണ്. മാന്യമായ വസ്ത്രധാരണത്തിന്റെ അംഗീകാരവും അന്തസ്സും അറിയാഞ്ഞിട്ടല്ല ഇത്. നാടോടുമ്പോള്‍ നടുവേ ഓടുക എന്ന ചൊല്ല് അന്വര്‍ഥമാക്കാനാണ് ഇത്തരം വസ്ത്രങ്ങള്‍ക്കായി ആയിരങ്ങളും പതിനായിരങ്ങളും വരെ ചെലവഴിക്കാന്‍ ഇവര്‍ക്കു മടിയില്ലാതെ പോവുന്നത്. വസ്ത്രധാരണമാണ് പീഡനത്തിന്റെ മാനദണ്ഡം എന്നല്ല പറഞ്ഞുവരുന്നത്. അല്ലാത്ത സംഭവങ്ങളാണ് ഏറെയും റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആഭാസകരമായ ദൃശ്യങ്ങള്‍ വിരല്‍ത്തുമ്പില്‍ മിന്നിമറയുന്ന ഇക്കാലത്ത് വികലമായ ചിന്തകള്‍ പിഞ്ചുമനസ്സുകളില്‍ കുത്തിവയ്ക്കാന്‍ ഇതും കാരണമാവുന്നു.
സമൂഹത്തിലെ അപകടച്ചുഴികളെക്കുറിച്ച് മാതാപിതാക്കളെ ബോധവല്‍ക്കരിക്കാന്‍ ശ്രമങ്ങള്‍ ഏറെ നടക്കുന്നുമുണ്ട്. ഇത്തരം ആശങ്കകളും ദുരന്തങ്ങളും ധാരാളം വായിക്കുകയും കേള്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് അപൂര്‍വമായ അനുഭവം കഴിഞ്ഞദിവസം രണ്ടുപെണ്‍മക്കളുടെ പിതാവ് പങ്കുവയ്ക്കുന്നത്.
ആറുവയസ്സുള്ള കുട്ടിക്ക് മാതാപിതാക്കളുടെ പെരുമാറ്റത്തില്‍ ആകെ പൊരുത്തക്കേട് തോന്നുന്നു. സംശയം അധികരിച്ചപ്പോള്‍ അവള്‍ പപ്പയോട് ചോദിച്ചു. മമ്മിയും പപ്പയും തമ്മില്‍ ലൗ ആണോ എന്ന്.
അന്ധാളിച്ചുപോയ പപ്പ ആദ്യം നിഷേധിച്ചു. ഇരുവരെയും തുടര്‍ച്ചയായി നിരീക്ഷിച്ച മകള്‍ ചോദ്യം ആവര്‍ത്തിച്ചു. ഇത്തവണ പപ്പ പറഞ്ഞു, അത്രയ്‌ക്കൊന്നുമില്ല ചെറിയ തോതില്‍ ഞങ്ങള്‍ തമ്മില്‍ ലൗ ആണ്. പോരേ പൂരം. മേലില്‍ ഇതാവര്‍ത്തിക്കരുത്, വിലക്ക് ലംഘിച്ചാല്‍ നല്ല തല്ലുകൊള്ളുമെന്ന മുന്നറിയിപ്പും ഗൗരവക്കാരിയായ മകള്‍ ഇരുവര്‍ക്കും നല്‍കി. മമ്മിയുടെ കൈയില്‍ ഒന്നു തൊടുന്നതിനു പോലും പപ്പയ്ക്ക് അനുമതി നിഷേധിച്ച മകളുടെ കണ്ണുവെട്ടിച്ചാണ് ഇപ്പോള്‍ ഇരുവരും പ്രണയം തുടരുന്നതെന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത.
