Friday, March 20, 2009

സെമിത്തേരിയുടെ കാവലാള്‍



ശവക്കൂമ്പാരങ്ങള്‍ക്ക്‌ നടുവില്‍
ഏകനായി നില്‍ക്കുവാന്‍
ഒട്ടേറെ ധൈര്യം അവലംബിച്ചാണ്‌
അയാള്‍ കടന്നുവന്നത്‌.
ആദ്യരാത്രി ശ്വാസം വിടാന്‍
പോലും ഭയപ്പെട്ട്‌.
പകലിരുണ്ട്‌ നിശബ്ദതയിലേക്ക്‌
വഴുതുമ്പോള്‍ കൂട്ടിയിട്ട
പുഷ്‌പച്ചക്രങ്ങള്‍ക്കു
നടുവില്‍ ദുസ്സഹമായ
ഏകാന്തതയായിരുന്നു കൂട്ട്‌.
എന്നും പുതുമയുമായാണ്‌
ഓരോരുത്തരും എത്തിയത്‌.
വണ്ടി കയറി, കുന്നിന്‍മുകളില്‍
നിന്ന്‌ താഴ്‌വരയിലേക്ക്‌ പറന്ന്‌,
ശിഖരങ്ങളില്‍ കയര്‍ത്താലി കൊണ്ട്‌
ബന്ധം കൂടി, ജലാശയങ്ങളുടെ
ആഴങ്ങളില്‍ ശ്വാസത്തെ ഉപേക്ഷിച്ച്‌,
മറ്റുചിലര്‍ 'കീടത്തെ നശിപ്പിക്കാ'ന്‍
മരുന്ന്‌ കഴിച്ച്‌, തൊലി ചുളിഞ്ഞാണ്‌
ചിലര്‍ വിടപറഞ്ഞത്‌.
ജീവിതയോട്ടത്തിനിടെ ഹൃദയം
പണിമുടക്കിയെത്തിവരുമുണ്ട്‌.
എന്നാല്‍ ഒക്കെക്കും ഒരേ രൂപം.
തണുത്തുമരവിച്ച്‌, വഴങ്ങാന്‍
കൂട്ടാക്കാതെ, ചിലപ്പോള്‍ കണ്ണുകള്‍ തുറിച്ച്‌
ചിലപ്പോള്‍ പാതിയടഞ്ഞ്‌...
പിന്നിട്ട നാളുകളേക്കുറിച്ചാണയാള്‍
ഓരോ രാത്രിയും ചിന്തിച്ചുനീക്കിയത്‌.
ഒടുവിലാ ശവപ്പറമ്പില്‍ അവസാന
ശ്വാസത്തെ ഉപേക്ഷിച്ച്‌...
പുതിയ കാവല്‍ക്കാരനെയും
കാത്ത്‌ മഞ്ഞുംതണുപ്പുമേറ്റ്‌
ശവങ്ങളെ ഭയന്ന കാവല്‍ക്കാരന്‍....

Saturday, March 7, 2009

വാക്കു പാലിച്ച ഗുണ്ട


ചോരകാണാതെ ഉറക്കം വരില്ലെന്നായിരുന്നു
ആ തെരുവുഗുണ്ടയുടെ വീരവാദം.
ആളുകള്‍ ഭീതിയൊഴിയാതെ നോക്കിയ
ഗുണ്ടയൊടുവില്‍ ചോരകണ്ടു കണ്ണടച്ചു.
നെഞ്ചില്‍ ആരോ കുത്തിയിറക്കിയ
കത്തി മോര്‍ച്ചറിയിലെ ടേബിളില്‍ വച്ചാണ്‌
ഡോക്ടര്‍മാര്‍ നീക്കം ചെയ്‌തത്‌.
അന്നു നാട്ടുകാര്‍ പറഞ്ഞു എത്ര
സത്യസന്ധനായിരുന്നു അയാള്‍.
പറഞ്ഞവാക്കു പാലിച്ചുകളഞ്ഞില്ലേ...