Tuesday, March 1, 2011

കാലമെത്തും മുമ്പേ പൊഴിഞ്ഞ പച്ചില


സൂര്യാ*... കാലമെത്തും മുമ്പേ പൊഴിഞ്ഞ പച്ചില നീ.
നിന്റെ തൂലികയില്‍ പിറവികൊള്ളാതെ പോയ
വാക്കുകളുടെ മൂര്‍ച്ചയില്‍ കൊരുത്ത ഹൃദയവേദനയോടെ
യാത്രാമൊഴി ചൊല്ലിടട്ടേ ഞാന്‍.
സ്വപ്‌നങ്ങള്‍ക്കൊപ്പം ആരുമറിയാത്ത വേദനയുമൊളിപ്പിച്ച
ഗ്രാമീണ പെണ്‍കൊടിയും പിറക്കാതെ പോയ അനിയത്തിയുമെന്ന്
കണ്ണീരുണങ്ങാത്ത കുറിമാനമായി നിന്നെക്കുറിച്ച്
സഹപ്രവര്‍ത്തകയുടെ മെസേജ്.
മാധ്യമപ്രവര്‍ത്തനത്തില്‍ നീ കണ്ട സ്വപ്‌നങ്ങള്‍,
സൗഹൃദങ്ങള്‍ക്ക് നീ നല്‍കിയ മഹത്വം,
കലഹിക്കാനറിയാത്ത നന്മനിറഞ്ഞ മനസ്സിനെക്കുറിച്ച്
ആ എസ്.എം.എസ് മടിയില്ലാതെ സംസാരിച്ചു.
നീയേറെ പ്രണയിച്ച നീളന്‍ കാര്‍ക്കൂന്തലിനൊപ്പം
അഗ്നിനാളങ്ങള്‍ നിന്നെ വാരിപ്പുണരുമ്പോള്‍
ഞാന്‍ തിരികെ നടന്നു, നീയില്ലാത്ത ലോകത്തിലേക്ക്.
തിരികെയില്ലാത്ത യാത്ര പോവുമ്പോള്‍
കാണാനെത്തിയവരെ കണ്ട് നിന്റെ മനം
നിറഞ്ഞിട്ടുണ്ടാവണം, ആരും കേള്‍ക്കാതെ
പ്രിയപ്പെട്ടവരോടു നീ വിട പറഞ്ഞിട്ടുണ്ടാവണം...
ഓര്‍മകളില്‍ സൂര്യപ്രതാപത്തോടെ നീയുണ്ടാവട്ടെ,
വിധിയുടെ മാറ്റമില്ലാത്ത കണക്ക് പുസ്തകത്തിന്
ഒരോര്‍മപ്പെടുത്തലായി...



* തൊണ്ടയാട് ബൈപാസില്‍ ഫെബ്രുവരി 27നുണ്ടായ ബസ്സപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തക.