Friday, November 9, 2012

ആതിഥേയരിലെ രാജാവ്



ഉദരത്തിലൂറിക്കൂടിയതു മുതല്‍
പ്രതീക്ഷയുടെ കടലുകളായവര്‍,
താരാട്ടുപാട്ടിന് ശാഠ്യം പിടിച്ചും
കുഞ്ഞരിപ്പല്ലുകളുടെ വരവറിയിച്ച്
മാറില്‍ കടിച്ചും 'അമ്മേ'യെന്നാദ്യ വിളിയില്‍
സ്വര്‍ഗം നല്‍കിയും വളര്‍ന്നയേഴു പേര്‍.
അന്നുറങ്ങാതെ തീര്‍ത്ത രാവുകളുടെ
കടമിന്നും വീട്ടിയിട്ടില്ല.
പിച്ചവയ്ക്കലിനിടെ വീഴാനാഞ്ഞ
നിങ്ങള്‍ക്കുമേല്‍ കരുതലൊരുക്കിയ
കരമിന്നും ആയുന്നുണ്ടൊരു താങ്ങാവാന്‍.
കാലത്തിന്റെ തോളേറിയ യാത്രയില്‍
ഞാനെന്ന* ലോകവും എന്നുള്ളിലെ
ലോകത്തെയും നിങ്ങള്‍ മറന്നിരിക്കാം.
എങ്കിലും ഒന്നുണ്ട് പറയാനെനിക്ക്,
ഭൂമിയോളം വലുതായൊരു ഗര്‍ഭപാത്രവും
ആതിഥേയരില്‍ രാജാവുമാണ് തെരുവെന്ന
പാഠമോതി തന്ന നിങ്ങള്‍ക്കു നന്ദി.

(* ഏഴു മക്കളെ പ്രസവിച്ചിട്ടും തെരുവിലിറക്കപ്പെട്ട
വൃദ്ധമാതാവിന് സമര്‍പ്പണം)