Friday, November 25, 2011

മേല്‍വിലാസം നഷ്ടമായ കത്തുകള്‍


ആകാശത്തിന്റെ നീലിമ വിതറുന്ന കവറില്‍ മനോഹരമായ കൂട്ടക്ഷരത്തിന്റെ അകമ്പടിയോടെ ആംഗലേയ ഭാഷയിലെഴുതിയതാണ് എന്നെ തേടിയെത്തിയ ആദ്യത്തെ കത്തെന്നാണ് ഓര്‍മ. കര്‍ണാടകയില്‍ നിന്നു കട്ടപ്പനയിലെ വിലാസത്തില്‍ വന്ന ആ കത്തെഴുതിയത് എന്നുമെനിക്ക് പ്രിയപ്പെട്ടവനായ ഇംഗ്ലീഷ് അധ്യാപകന്‍ ബെന്നി മാത്യൂസ് ആയിരുന്നു. വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും പകര്‍ത്തിയ എന്റെ കത്തുകള്‍ അദ്ദേഹത്തെ തേടി മുറതെറ്റാതെ യാത്രയാവും. എന്നാല്‍ അവയ്ക്കു മറുപടിയെഴുതാന്‍ അദ്ദേഹം താമസം വരുത്തുകയും അതിനു ഖേദംപ്രകടിപ്പിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിനു ശീലമായിരുന്നു. ഒടുവിലൊരു നാള്‍ അതു നിലച്ചു. ജോലി ചെയ്തിരുന്ന സ്‌കൂളില്‍ നിന്നു മാറ്റംവാങ്ങിയ അദ്ദേഹത്തിന്റെ പുതിയ വിലാസം നഷ്ടമായതായിരുന്നു കാരണം.
എനിക്കേറെ പ്രിയപ്പെട്ട കത്തുകളുടെ വരവും അതേ, കര്‍ണാടകയില്‍ നിന്നായത് മറ്റൊരദ്ഭൂതം. മഷാറ ഹുസയ്‌നെന്ന് ഫ്രം അഡ്രസ് എഴുതി ഒരുനാള്‍ ആ കത്ത് എന്നെ തേടിയെത്തി. ആദ്യമായി കേള്‍ക്കുന്ന ആ പേരിന്റെ ഉടമയാരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് കത്തുപൊട്ടിച്ചത്. പ്ലസ്ടുവിന് കൂടെ പഠിച്ച കൂട്ടുകാരി നാളുകള്‍ക്കു ശേഷം നഴ്‌സിങ് പഠനസ്ഥലത്തുനിന്ന് അയച്ച കത്ത് തിരിച്ചറിയുമ്പോള്‍ ആകാംക്ഷ സന്തോഷത്തിനു വഴിമാറി.
കറുപ്പും ചുവപ്പും മഷികള്‍ സമാസമം കൂട്ടിച്ചേര്‍ത്ത മുന്തിരി നിറത്തിലായിരുന്നു വര്‍ഷങ്ങളായി സൂക്ഷിച്ചുപോരുന്ന ഹീറോ പെന്‍ ഉപയോഗിച്ച് ഞാനവള്‍ക്ക് കത്തെഴുതിയിരുന്നത്. അറിവിനൊപ്പം അളവറ്റ സ്‌നേഹം പകര്‍ന്നു നല്‍കിയ അധ്യാപകരും സൗഹൃദലോകത്തിന്റെ വിശാലത പ്രകടമാക്കിയ സുഹൃത്തുക്കളും സംഗമിച്ച സെന്റ് സെബാസ്റ്റ്യന്‍സ് പാരലല്‍ കോളജിലെ പോയകാല ജീവിതത്തിന്റെ ഓര്‍മകള്‍ ഓരോ മാസങ്ങളിലും ഞാനവള്‍ക്കായി കത്തില്‍ വാരിവിതറി. അതിനായി അവളും സുഹൃത്തുക്കളും പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ടെന്ന് മറുപടിക്കത്തുകളില്‍ അവരെഴുതിയറിയിച്ചുകൊണ്ടേയിരുന്നു. നൂറുകണക്കിന് മൈലുകള്‍ക്കപ്പുറം എന്റെ അക്ഷരങ്ങള്‍ക്കായി കാത്തിരിക്കുന്ന ആ സൗഹൃദപ്പറ്റത്തിനു വേണ്ടി എന്റെ മഷിക്കുപ്പിയിലെ അളവ് കുറയുകയും എഴുതിയെഴുതി നിബ്ബിന്റെ മൂര്‍ച്ച കൂടുകയും ചെയ്തു.
ഓരോ കത്തെഴുതുമ്പോഴും ഓര്‍മകള്‍ പീലിവിടര്‍ത്തിയാടിത്തുടങ്ങും. അവ പകര്‍ത്തിവയ്ക്കാന്‍ ഞാനേറെ വിഷമിച്ചു. സുഹൃത്തുക്കളുടെ കുറുമ്പും പഠന വൈഷമ്യവും കാലാവസ്ഥാ മാറ്റവും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും പഴയ സഹപാഠികളുടെ കല്യാണ വാര്‍ത്തകളും അന്തമില്ലാതെ കത്തുകളില്‍ പരന്നൊഴുകി. അവളയക്കുന്ന കത്തിന്റെ ചുവട്ടില്‍ തമ്മില്‍ കാണാതെ, വീട്ടുവിശേഷങ്ങള്‍ തിരക്കിയും സ്വയം പരിചയപ്പെടുത്തിയും അവളുടെ കൂട്ടുകാരി എനിക്കായി വാക്കുകള്‍ കോറിയിട്ടു...
ക്രിസ്മസ് ആശംസ നേര്‍ന്ന് ആറു കിലോമീറ്ററുകള്‍ക്കകലെ നിന്ന് മറ്റൊരു സുഹൃത്തിന്റെ കത്തൊരുനാള്‍ ചാരെയെത്തി. ഐശ്വര്യദായകമായ പുതുവര്‍ഷം നേര്‍ന്ന് എറണാകുളത്തുനിന്ന് ഇന്നുമെനിക്ക് നിര്‍വചിക്കാന്‍ കഴിയാതെ പോയ ബന്ധത്തിന്റെ ചട്ടക്കൂട്ടില്‍ നിന്ന് 'അരയന്ന'മെഴുതിയ വര്‍ണാഭമായ ആശംസാ കാര്‍ഡായിരുന്നു മറ്റൊന്ന്്. ഫ്രം അഡ്രസ് വയ്ക്കാതെയയച്ച കാര്‍ഡിന്റെ പിറകിലെ പോസ്‌റ്റോഫിസ് മുദ്ര നോക്കി ഉടമയെ തിരിച്ചറിഞ്ഞ കുസൃതി പകര്‍ന്ന സന്തോഷം പറയാന്‍ വയ്യ.
വായനയില്‍ ലഹരി പകരുന്ന കത്തുകളെനിക്കാരും അയച്ചിട്ടില്ല. എന്നാല്‍ അവയെന്നെ എന്നും പ്രേരിപ്പിച്ചിരുന്നു. പ്രിയപ്പെട്ട സുഹൃത്തും മലയാളം അധ്യാപകനുമായ റോമി വെള്ളാമ്മേലിന് അദ്ദേഹത്തിന്റെ സുഹൃത്തയച്ച കത്തുകളായിരുന്നു അവ. അക്ഷരങ്ങളാവുന്ന അരുവികളാല്‍ അവ നിറഞ്ഞുതുളുമ്പി.  ആ കത്തുകളില്‍ ആര്‍ത്തിയോടെ പലവുരു കണ്ണോടിക്കുമ്പോള്‍ അത്തരമൊരാള്‍ എനിക്ക് കത്തയക്കാന്‍ ഇല്ലാതെ പോയതിന്റെ നോവിലലിഞ്ഞു ഞാന്‍ ഇല്ലാതായി.
പ്ലസ് ടൂ കഴിഞ്ഞ് വട്ടപ്പാറ എം.ഇ.എസ് കോളജില്‍ പഠനം തുടരുമ്പോള്‍ പ്ലസ്ടുവിലെ മലയാളം അധ്യാപിക, അയല്‍ക്കാരനും എന്റെ ജൂനിയറുമായ പയ്യന്‍ വശം എനിക്കായി കുറിമാനങ്ങള്‍ തന്നയച്ചു. ഹസ് ജോര്‍ജ് കുട്ടിച്ചായനെക്കുറിച്ച് വാതോരാതെ പറഞ്ഞ കത്തില്‍ ഭാവി വര്‍ണാഭമാക്കാന്‍ ഉഴപ്പരുതെന്ന് ഏട്ടത്തിയമ്മയായ ആ പ്രിയ അധ്യാപികയെന്നെ സ്‌നേഹപൂര്‍വം ഉപദേശിച്ചു.
എന്നെ തേടി പലദിക്കുകളില്‍ നിന്നും വന്ന കത്തുകളെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് ഇവിടെ വിരാമമാവുകയാണ്. അതിനുശേഷം എന്റെ വിലാസം ആരുടെയൊക്കെയോ ഡയറിത്താളുകളില്‍ ഇരുന്നു മരിച്ചുവീണിരിക്കാം. എന്നാല്‍ പിന്നീടും ഞാനൊരു കത്തെഴുതി. ഒന്നരവര്‍ഷം മുമ്പായിരുന്നു അത്. ഓര്‍ക്കുട്ടിലൂടെ ലഭിച്ച് സങ്കീര്‍ണമായി തീര്‍ന്ന ഒരു സൗഹൃദബന്ധത്തിനുടമയെ തേടിയായിരുന്നു ആ കത്ത് പറന്നത്.
എസ്.എം.എസ്സുകളിലൂടെയും മെയിലുകളിലൂടെയും ബന്ധം പുതുക്കിയും വിശേഷം തിരക്കിയും ചില പഴയ സുഹൃത്തുക്കളിന്നും സജീവമാണ്. ബ്ലോഗെഴുത്തിലൂടെയും ഫേസ്ബുക്കിലൂടെയും കുറേ പുതുസുഹൃത്തുക്കളും എന്റെ ലോകത്തേക്കു വിരുന്നുവന്നിട്ടുമുണ്ട്. എങ്കിലും പാതിവഴിയില്‍ നഷ്ടമായ കത്തെഴുത്തുകള്‍ ഹൃദയത്തില്‍ ശൂന്യത നിറച്ചുകൊണ്ടേയിരിക്കുന്നു. അലമാരയില്‍ ഭദ്രമായി സ്വരുക്കൂട്ടി വച്ച പഴയ കത്തുകളുടെ ശേഖരം കാണുമ്പോഴൊക്കെ നിലച്ചുപോയ കത്തെഴുത്തുകളുടെ വേദനയേറിവരും. മുന്തിരി നിറം ചാലിച്ച് സുഹൃത്തുക്കള്‍ക്ക് കത്തെഴുതാന്‍ ആശയിന്നും ശേഷിക്കുന്നുണ്ട്. പക്ഷേ നഷ്ടപ്പെട്ട മേല്‍വിലാസങ്ങളും തിരക്കിലലിഞ്ഞുചേര്‍ന്ന സുഹൃത്തുക്കളും അതിനുള്ള സാധ്യത അതിവിദൂരമാക്കുകയാണ്.

Saturday, October 22, 2011

മരണം ഇങ്ങിനെയുമാണ്


വാര്‍ത്തകള്‍ക്കു ക്ഷാമമുള്ളൊരു ദിവസമാണ്
ഘോഷയാത്രയിലേക്ക് ലോറിപാഞ്ഞുകയറിയത്.
അഞ്ചെട്ടെണ്ണം പോയെന്നു കേട്ടാദ്യം,
പിന്നീടെണ്ണം കുതിച്ചുകയറി.
ഫോണ്‍ കറക്കി ജില്ലാ ബ്യൂറോയില്‍ ഒരു കെട്ട്
നിര്‍ദേശം നല്‍കിയ ശേഷമാണ് ന്യൂസ് എഡിറ്ററൊന്നു
സമാധാനത്തോടെ സീറ്റിലേക്കു ചാഞ്ഞത്.
ഒന്നാംപേജ് ലീഡായി, അനുബന്ധവാര്‍ത്തകളേറെയായി.
അഞ്ചെട്ടു സഹതാപ ചിത്രങ്ങള്‍ ഇതിനു പുറമെ.
എല്ലാമായപ്പോള്‍ ലേഔട്ടിന്റെ തിരക്ക്് ഡെസ്‌കില്‍.
നാളെയിറങ്ങുന്ന പത്രങ്ങളോരോന്നിനെയും
കവച്ചുവയ്ക്കുന്ന പ്രകടനം സ്വപ്‌നം കണ്ട്
രാവേറെ വൈകി ന്യൂസ് എഡിറ്റര്‍ കിടപ്പറ പൂകി.

Wednesday, October 19, 2011

കണ്ണീര്‍ലാവ



എനിക്കാദ്യം നഷ്ടമായത് വാല്‍സല്യം പകര്‍ന്നു തന്ന മുത്തശ്ശിയെ, പിന്നീട് താങ്ങും തണലും പകര്‍ന്ന പിതാവിനെ... രാജ്യത്തെ ഞെട്ടിച്ച രണ്ടു രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്റെ ജീവിതത്തെ ബാധിച്ചതെങ്ങനെയെന്ന് വ്യക്തമാക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ്സിന്റെ ഭാവി പ്രധാനമന്ത്രിയുമായ രാഹുല്‍ ഗാന്ധിയുടെ വാക്കുകളാണിവ. പത്രത്താളുകളില്‍ മഷിപുരണ്ട് കിടന്ന ഈ വാചകങ്ങള്‍ അന്നു കാണുമ്പോള്‍ അതുവരെ ശ്രദ്ധയില്‍പ്പെടാത്ത ചരിത്രത്തിന്റെ മറ്റൊരു മുഖമാണ് മനസ്സില്‍ തെളിഞ്ഞത്.
ഇന്നു ചെയ്യാത്ത തെറ്റിനു കൊലക്കയര്‍ വിധിക്കപ്പെട്ട മകനെ രക്ഷിക്കാനാവാതെ വിലപിക്കുന്ന വൃദ്ധമാതാവിന്റെ വേദനയെന്നെ തള്ളിയിട്ടത് നിസ്സഹായതയുടെ ആഴങ്ങളിലേക്കാണ്. 9 വാള്‍ട്ടിന്റെ രണ്ടു ബാറ്ററി വാങ്ങിയ കുറ്റത്തിനു വധശിക്ഷ കാത്തുകഴിയുന്ന പേരറിവാളനെന്ന നാല്‍പ്പതുകാരന്റെ മാതാവാണവര്‍, അര്‍പുതം അമ്മാള്‍. ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍.സി.എച്ച്.ആര്‍.ഒ)കോഴിക്കോട് സംഘടിപ്പിച്ച വധശിക്ഷാ വിരുദ്ധ സെമിനാറില്‍ പങ്കെടുക്കാനെത്തിയ അര്‍പുതം അമ്മാള്‍ പങ്കുവച്ച അനുഭവങ്ങള്‍ നീതിന്യായ വ്യവസ്ഥയുടെ പൊള്ളത്തരങ്ങളാണ് ചൂണ്ടിക്കാട്ടിയത്. പേരറിവാളനെയന്വേഷിച്ച് വീട്ടിലെത്തിയ അന്വേഷണദ്യോഗസ്ഥര്‍ ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വിട്ടയക്കാമെന്നായിരുന്നു അവന്റെ മാതാപിതാക്കളായ കുയില്‍ദാസനും അര്‍പുതം അമ്മാളിനും നല്‍കിയ ഉറപ്പ്. അതു ലംഘിക്കപ്പെട്ടുവെന്നു മാത്രമല്ല, തൂക്കുകയറിലേക്കവനെ യാത്രയാക്കാന്‍ തെളിവുകള്‍ കെട്ടിച്ചമക്കുകയും വ്യാജ കുറ്റസമ്മതം നടത്തിക്കുകയും ചെയ്തു. പേരളിവാളനു മേല്‍ ചുമത്തിയ കൊലക്കുറ്റം നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പകര്‍ന്ന അവിശ്വസനീയതക്കു കാരണം പേരറിവാളനെന്ന ചെറുപ്പക്കാരന്റെ സത്യസന്ധതയുടെ പത്തരമാറ്റായിരുന്നു. അഞ്ചു മുതല്‍ പത്താംതരം വരെ എന്‍.സി.സി കേഡറ്റായിരുന്ന പേരറിവാളന്റെ മിടുക്കിനു തക്ക റാങ്കുകള്‍ നല്‍കാനാവാതെ അവന്റെ അധ്യാപകര്‍ പകച്ചുപോയതിനെക്കുറിച്ചു പറയുമ്പോള്‍ ആ മാതാവിനു കണ്ഠമിടറിയിരുന്നു. നീതിയെന്ന വാക്കിന് വിലകല്‍പ്പിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥരുടെ ക്രൂരതയുടെ ഇരയായി 19ാമത്തെ വയസ്സിലാണ് പേരറിവാളന്‍ തടവറ ജീവിതം തുടങ്ങുന്നത്. ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമ നേടിയ അറിവ് തന്റെ മാതാപിതാക്കളുടെ മൂന്നുമക്കളില്‍ ഇളയവനായിരുന്നു. ഹതഭാഗ്യവാനായ ആ ചെറുപ്പക്കാരന്റെ ജീവിതം 21 വര്‍ഷമായി തടവറയിലാണ്. അച്ഛനും അമ്മയും രാജ്യത്തിനു നല്‍കാന്‍ കൊതിച്ച ആ മകന്റെ സേവനം ഒരു തരത്തില്‍ ഇന്നു പുലരുന്നുണ്ട്. വിദ്യനേടാത്ത തടവുപുള്ളികളെ അക്ഷരാഭ്യാസം പഠിപ്പിക്കാനും കുറച്ചെങ്കിലും പഠിച്ചവരെ ഉയര്‍ത്തിക്കൊണ്ടുവരാനും പേരറിവാളനെന്ന 'കൊലയാളി' സജീവമായി പ്രവര്‍ത്തിക്കുന്നു. 

ഉദ്യോഗസ്ഥരുടെ ക്രൂരത മൂലം കൗമാരം പിന്നിട്ടിട്ടില്ലാത്ത പേരറിവാളനു നഷ്ടമായത് അവന്റെ സ്‌നേഹവീടാണ്, വാല്‍സല്യം ചൊരിയുന്ന മാതാപിതാക്കളുടെ സാന്നിധ്യമാണ്, കൂട്ടുകാരെയും ബന്ധുക്കളെയും നാട്ടുകാരെയുമാണ്. കണ്ണീര്‍തടാകമായി മാറിയ തടവറയ്ക്കുള്ളില്‍ അവന്റെ കൗമാരവും യൗവനവും പെയ്തിറങ്ങിയതിനു ന്യായീകരണമേതുമില്ല. നീതിയും നിയമവും നടപ്പാക്കാന്‍ അധികാരപ്പെട്ടവര്‍ പേരറിവാളനെന്ന ചെറുപ്പക്കാരന്റെ ജീവിതത്തിനു മാത്രമല്ല സമാധാനം പറയേണ്ടി വരിക. ഇരുമ്പഴികള്‍ക്കുള്ളില്‍ ജീവിതം ഹോമിക്കപ്പെട്ട നിരപരാധികളായ ആയിരങ്ങളുടെ കണ്ണീരിനും ഉറ്റയവരുടെ ഹൃദയവൃഥകള്‍ക്കും മറുപടി നല്‍കിയേ മതിയാവൂ. പക്ഷേ, എങ്ങിനെയതു സാധ്യമാവും എന്നതിനു മാത്രം ഉത്തരമില്ല. അര്‍പുതം അമ്മാളെന്ന വന്ദ്യവയോധികയുടെ കണ്ണീരെന്റെ നെഞ്ചിലൂടെ ലാവയായി ഒഴുകുന്നു, കരച്ചില്‍ ചീളുകള്‍ കര്‍ണപുടങ്ങളെ തുളച്ചുകീറുന്നു. നളിനിയെന്ന പ്രധാനപ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കുകയും ദുര്‍ബലമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ 18ാം പ്രതി മാത്രമായ പേരറിവാളനു തൂക്കുകയര്‍ ഉറപ്പാക്കുകയും ചെയ്തതിന്റെ നീതിയെന്തെന്ന് അര്‍പുതം അമ്മാളിനറിയില്ല.
അവര്‍ തൊടുത്തുവിട്ട ഒരു ചോദ്യം വേട്ടയാടുന്നത് നാമേവരെയുമാണ്. പട്ടിയെയും ആടിനെയും കൊന്നാല്‍ കേസെടുക്കുന്ന ഈ നാട്ടില്‍ നിരപരാധിയായ എന്റെ മകനു കൊല്ലക്കയര്‍ സമ്മാനിക്കുന്നതിനെ എതിര്‍ക്കാത്തതെന്തേ? പട്ടിയുടെ വില പോലും പേരറിവാളന്റെ ജീവനില്ലെന്നാണോ...  അര്‍പുതം അമ്മാളിന്റെ ചോദ്യശ്ശരമേറ്റു മനസ്സുമുറിയുന്നവര്‍ അറിയുക, ഈ അമ്മയുടെ കണ്ണീരിനു നിങ്ങളെ എരിച്ചുകളയാന്‍ തക്ക കരുത്തുണ്ട്. പേരറിവാളനെപ്പോലെ തടവറയില്‍കഴിയുന്നവര്‍ക്കു വേണ്ടി തന്നലാവതു ചെയ്യാന്‍ അവരെപ്പോഴും തയ്യാറാണ്. ആ സന്നദ്ധത ഇന്നത്തെ പരിപാടിയില്‍ അവരുറക്കെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. 21 വര്‍ഷമായി അവര്‍ സ്വയമെരിഞ്ഞുതീരുന്ന അഗ്നിനാമ്പുകളില്‍ വീണ് (അ)നീതിപീഠങ്ങള്‍ വെണ്ണീറാവുന്ന കാഴ്ച ഒരുപക്ഷേ നമ്മെ കാത്തിരിക്കുന്നുണ്ടാവും. ആ സുദിനം എന്നാവും? മറുപടിയില്ലാത്ത ചോദ്യം ബാക്കിയാവുന്നു.

Friday, September 30, 2011

എനിക്കാരുമല്ലായിരുന്നു നീ ഇന്നലെ വരെ



എനിക്കാരുമല്ലായിരുന്നു നീ ഇന്നലെവരെ, പക്ഷേ ഇന്നു നെഞ്ച് നീറ്റുന്ന ഒരോര്‍മയായി
പരിണമിച്ചിരിക്കുന്നു. സ്വതന്ത്രമലയാളം കംപ്യൂട്ടിങ് രംഗത്തിന് നല്‍കിയ സംഭാവനകളിലൂടെ മാത്രമല്ല ജിനേഷ് കെ ജെ എന്ന അതുല്യപ്രതിഭ ഓര്‍മിക്കപ്പെടുക. മരണക്കിടക്കയില്‍ നിന്നുപോലും സ്വപ്‌നപദ്ധതിക്കായി പ്രയത്‌നിക്കുമ്പോള്‍ ഒരു വേള അയാള്‍ക്കറിയാമായിരുന്നിരിക്കാം ഇനിയൊരു തിരിച്ചുവരവില്ലെന്ന്.

പക്ഷേ, പെട്ടെന്ന് സുഖമാവട്ടെ എന്നാശംസകള്‍ കൈമാറുന്ന പ്രിയസുഹൃത്തുക്കള്‍ക്കും അധ്യാപകരോടും ജിനേഷ് പറഞ്ഞിരുന്നത് താന്‍ ഉടനെ തിരിച്ചുവരുമെന്നാണ്. അതുകൊണ്ടു തന്നെയായിരുന്നിരിക്കാം ജിനേഷിന്റെ വേര്‍പാട് അവന്റെ സുഹൃത്തുക്കള്‍ക്ക് താങ്ങാനാവാതെ പോവുന്നതും. ഇന്നലെ മരണവാര്‍ത്ത അറിയിച്ച് ഗള്‍ഫില്‍ നിന്നും ശറഫുക്ക വിളിക്കുമ്പോള്‍ ആകാംക്ഷയോടെ ഗൂഗിളില്‍ പരതി. അധികം പരിശ്രമിക്കാതെ തന്നെ ആ മുഖമെനിക്കു മുന്നില്‍ തെളിഞ്ഞു. ഗൂഗിള്‍ പ്ലസിലെ പ്രൊഫൈല്‍ ഫോട്ടോയില്‍ ജിനേഷ് പുറംതിരിഞ്ഞാണിരിക്കുന്നത്. മടക്കമില്ലാത്ത ഒരു യാത്രയെ കുറിച്ച് സൂചിപ്പിക്കാന്‍ അയാള്‍ ഇതിലും അനുയോജ്യമായ ഏതു ചിത്രമാണ് പകരം വയ്ക്കുക.

ഹൈദരാബാദ് ട്രിപ്പിള്‍ ഐ.ടിയിലെ ഓണം, ദീപാവലി ആഘോഷചിത്രങ്ങള്‍ ആ ചെറുപ്പക്കാരന്റെ സജീവസാന്നിധ്യം വ്യക്തമാക്കുന്നു. സുഹൃത്തിന്റെ വിവാഹച്ചടങ്ങ്, വിനോദയാത്രകള്‍, ആദ്യവിമാനയാത്ര, ലുക്കീമിയ രോഗത്തിന്റെ വേദനപേറുന്ന ആശുപത്രികിടക്കയില്‍ നിന്നുള്ള ചിത്രങ്ങള്‍.... ആല്‍ബത്തിലൂടെ കണ്ണോടിക്കുമ്പോള്‍ എന്തിനെന്നറിയാതെ മനസ് വേദനിച്ചു. കൂട്ടുകാരന്റെ മരണമറിയിച്ച് ഗ്രൂപ്പിലേക്ക് മെയിലയച്ച ചെറുപ്പകാരന്‍ ഒന്നുംപറയാനാവുന്നില്ലെന്നും അതിനാല്‍ നിര്‍ത്തുകയാണെന്നും കണ്ണീരോടെ എഴുതിയതിന്റെ കാരണം എനിക്കപ്പോഴാണ് ബോധ്യമാവുന്നത്. സ്‌നേഹസമ്പന്നരായ ആ കൂട്ടുകാരുടെ അടുത്തുനിന്നാണല്ലോ ജിനേഷ് തനിച്ചുയാത്രയായത്.

സമൂഹത്തോടുള്ള ബാധ്യതകള്‍ തിരിച്ചറിയുന്നുവെന്നും അതു നിര്‍വഹിക്കുന്നുവെന്നും ജിനേഷ് താളുകളില്‍ കോറിയിട്ടത് വെറുതെയല്ല. അതിന്റെ ഗുണഭോക്താക്കളായി ആയിരങ്ങള്‍ ഇവിടെയുണ്ട്. അതിവേഗം ബഹുദൂരമെന്ന വിശേഷണം ചേരുന്നതും ജിനേഷിന്റെ ജീവിതത്തിനാണ്. വളരെകുറഞ്ഞകാലം കൊണ്ട് ഒരുപാട് ചെയ്തുതീര്‍ത്ത പ്രതിഭ മറഞ്ഞത് ഏവരുടെയും കണ്‍മുന്നില്‍ നിന്നുമാത്രം. അയാള്‍ ഇവിടെയെല്ലാമുണ്ട്. സുഹൃത്തുക്കളുടെ ഹൃദയങ്ങളില്‍. പിന്നെ എന്നെപ്പോലെ അവനെക്കുറിച്ച് അറിയാന്‍ ഇടവരുന്ന നിമിഷം മുതല്‍ ആ ജീവന്‍ അവരുടെ ഹൃദയങ്ങളിലും പിറവികൊള്ളും. പ്രിയ ജിനേഷ്, നീ ജീവിച്ചിരിക്കുമ്പോള്‍ നിന്നോടൊന്ന് മിണ്ടാന്‍ കഴിഞ്ഞിട്ടില്ല, കേള്‍ക്കാനും. പക്ഷേ, ഞാന്‍ നിന്നോട് സംസാരിച്ചുകൊണ്ടേയിരിക്കുകയാണിപ്പോള്‍...

ജിനേഷിനെക്കുറിച്ചു  കൂടുതല്‍ അറിയാന്‍

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശിയായ ജിനേഷ് 29-09-11നു ചെന്നൈയിലെ സി.എം.സി ആശുപത്രിയില്‍ വച്ചാണ് ഈ ലോകത്തോട് വിടപറഞ്ഞത്. കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളജിലെ പൂര്‍വവിദ്യാര്‍ഥിയാണ്. സ്വതന്ത്രമലയാളം കംപ്യൂട്ടിങ് സംരംഭത്തിനു നേതൃത്വം കൊടുത്തിരുന്ന ജിനേഷിന് ജി.എന്‍.യു, ലിനക്‌സ് എന്നിവയ്ക്കുള്ള സമഗ്രമലയാളം സിസ്റ്റം എന്ന പ്രൊജക്ടിനു ഗൂഗിളിന്റെ പ്രത്യേക അംഗീകാരം ലഭിച്ചിട്ടുണ്ട്. അകാലത്തില്‍ പൊലിഞ്ഞ അതുല്യപ്രതിഭയ്ക്ക് ആദരാഞ്ജലികള്‍

ഗൂഗിള്‍ പ്ലസ്
ട്വിറ്റര്‍
വിക്കി
വിക്കി


Saturday, September 24, 2011

ഒരു(പാസ്‌പോര്‍ട്ടിന്റെ) ദുബയ് യാത്ര


ഗള്‍ഫിലൊരു ജോലി, നാട്ടിന്‍പുറത്തുകാരനായ അജ്മലിന്റെ ഏറ്റവും വലിയ സ്വപ്‌നമതായിരുന്നു. വല്യുപ്പ പറഞ്ഞുകേള്‍പ്പിച്ച അറബിക്കഥകളില്‍ നിന്നാണത്രെ അവന്റെ ഈ മോഹം മുളപൊട്ടിയത്. എന്നാല്‍ അജ്മലിന്റെ സ്വപ്‌നങ്ങള്‍ക്ക് എരിവുപകര്‍ന്നതാവട്ടെ ദുബയില്‍ ജോലി ചെയ്യുന്ന എളാപ്പയായിരുന്നു. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും സമ്മാനപ്പൊതികള്‍, പെട്ടി നിറയെ പണം, സ്വര്‍ണബിസ്‌ക്കറ്റുകള്‍, ഗള്‍ഫുകാരനെന്ന പ്രൗഢി... ദിനങ്ങള്‍ കൊഴിഞ്ഞുവീഴുന്നതനുസരിച്ച് അവന്റെ സ്വപ്‌നങ്ങളുടെ ആഴവും പരപ്പും വര്‍ധിച്ചു. ഗള്‍ഫിലേക്കുള്ള വിസ കാത്തിരുന്നു ഒടുവില്‍ മുകളിലേക്കുള്ള വിസയാവും കിട്ടുകയെന്ന് അവന്റെ സ്വപ്‌നങ്ങള്‍ കേട്ടുമടുത്ത കൂട്ടുകാരി കുസൃതിയോടെ അജ്മലിന്റെ ഓട്ടോഗ്രാഫിലെഴുതി ഒപ്പുചാര്‍ത്തിയത് ബാക്കിപത്രം.
പതിനെട്ടു തികയാന്‍ കാത്തിരുന്നപോലെ അജ്മല്‍ പരിചയക്കാരനായ ഏജന്റ് മുഖാന്തരം പാസ്‌പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിച്ച് പ്രതീക്ഷകളുടെ ഉറവകള്‍ക്ക് ചാലുകീറി. ഉപ്പയില്‍ നിന്ന്് അഞ്ഞൂറു രൂപ വാങ്ങി വെരിഫിക്കേഷനെത്തിയ പോലിസുകാരന് കൈമടക്ക് നല്‍കി. അങ്ങനെ ഒരുനാള്‍ രജിസ്റ്റേഡ് തപാലില്‍ പാസ്‌പോര്‍ട്ട് വീട്ടിലെത്തി. ആകാംക്ഷയോടെ കവര്‍ പൊട്ടിച്ച അജ്മലിനെ നോക്കി കോട്ട് ധരിച്ച് ടൈ കെട്ടിയ പരിഷ്‌കാരി പാസ്‌പോര്‍ട്ടിന്റെ താളിലിരുന്ന് ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചു. 
നാട്ടില്‍ നിന്ന് എട്ടുമണിക്കൂര്‍ യാത്ര ചെയ്ത് തിരുവനന്തപുരത്തെ നോര്‍ക്കയുടെ ഓഫിസിലേക്ക് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് രണ്ടുമൂന്നു യാത്രകള്‍. എം.എല്‍.എയുടെ കത്തുവാങ്ങി നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനുള്ള തീവ്രശ്രമം വേറെ. പഠനം പൂര്‍ത്തിയാക്കി കോളജിന്റെ പടിയിറങ്ങുമ്പോഴും ഗള്‍ഫ് മോഹം ജീവന്‍ നഷ്ടപ്പെടാതെ ഊതിത്തെളിച്ച കനലുപോലെ അവന്റെയുള്ളില്‍ ജ്വലിച്ചുകൊണ്ടേയിരുന്നു.
ബയോഡാറ്റയും പാസ്‌പോര്‍ട്ടും അയച്ചുകൊടുക്കാന്‍ എളാപ്പ അറിയിച്ചതായി എളാമ്മയുടെ സന്ദേശമെത്തുമ്പോള്‍ അജ്മലിന് സ്വര്‍ഗം കിട്ടിയ സന്തോഷം. എന്തിനാണ് ഒറിജിനല്‍? പകര്‍പ്പ് പോരേയെന്ന അജ്മലിന്റെ ചോദ്യം പക്ഷേ, എളാമ്മയുടെ തര്‍ക്കത്തിനു മുമ്പില്‍ വിലപ്പോയില്ല. ഒടുവില്‍ രണ്ടുംകല്‍പ്പിച്ച് അടുത്തുള്ള പോസ്റ്റ് ഓഫിസില്‍ നിന്ന് പാസ്‌പോര്‍ട്ടും ബയോഡാറ്റയും സ്പീഡ് പോസ്റ്റില്‍ ദുബയിലേക്ക് പറന്നു. കവര്‍ കൈപ്പറ്റിയ എളാപ്പ പാസ്‌പോര്‍ട്ട് കണ്ട് ഞെട്ടിത്തരിച്ചതും വിറയലോടെ നാട്ടിലേക്കുവിളിച്ചതുമാണ് പിന്നീടുണ്ടായ സംഭവവികാസം. രണ്ടുമാസം കഴിഞ്ഞപ്പോള്‍ ദുബയിലെ ഇരുട്ടുമുറിയില്‍ വെളിച്ചം കാണാതെ കഴിഞ്ഞ പാസ്‌പോര്‍ട്ട് ഭദ്രമായി തിരിച്ചെത്തി.
കണ്ടുതീര്‍ത്ത സ്വപ്‌നങ്ങളുടെ പിന്‍ബലമാവാം തനിക്കു കഴിയാതെപോയ ഗള്‍ഫ് യാത്ര നടത്താന്‍ പാസ്‌പോര്‍ട്ടിന് അവസരമൊരുക്കിയതെന്നാണ് പറ്റിപ്പോയ മണ്ടത്തരത്തെക്കുറിച്ച് അജ്മല്‍ ന്യായം പറഞ്ഞത്. പക്ഷേ എല്ലാം പൂര്‍ത്തിയായപ്പോഴും എളാപ്പയുടെ വാഗ്ദാനം മാത്രം പാലിക്കപ്പെട്ടില്ല. ഒടുവില്‍ ഗള്‍ഫ് മോഹത്തിന്റെ ശവപ്പെട്ടിയില്‍ ആണിയടിച്ച് പത്രപ്രവര്‍ത്തന പഠനത്തിന് 2006ല്‍ കോഴിക്കോടിന് വണ്ടികയറി. ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനം തുടങ്ങി ദിവസങ്ങള്‍ പിന്നിടുന്നതിനു മുമ്പ് വീട്ടില്‍ നിന്ന് ഫോണ്‍കോളെത്തി. വിസ റെഡിയാണ്, എന്നാണ് പോവുകയെന്നാണ് ചോദ്യം. രണ്ടാമതൊന്ന് ആലോചിക്കാതെ വാഗ്ദാനം നിരസിച്ച്, ഞാനെവിടേക്കുമില്ല എന്നായിരുന്നു അജ്മലിന്റെ മറുപടി. കുറച്ചുവര്‍ഷങ്ങള്‍ ഗള്‍ഫില്‍ ചെലവഴിച്ച് ഒരുനാള്‍ നാട്ടിലെത്തുമ്പോള്‍ ഭാവിയെന്താവും എന്ന ചോദ്യമാണ് അന്നങ്ങനെയൊരു നിലപാട് എടുക്കാന്‍ അവനെ പ്രേരിപ്പിച്ചതെങ്കിലും എതിര്‍പ്പുകളുടെ ശരവര്‍ഷം പലതവണയായി അജ്മലിനു നേരെ ചീറിയടുത്തു.
എന്നാല്‍ വാര്‍ത്തകള്‍ക്കു നടുവില്‍ ചെലവഴിച്ച അഞ്ചുവര്‍ഷങ്ങള്‍ക്കിടെ പ്രവാസ ജീവിതത്തിന്റെ നൊമ്പരങ്ങള്‍ പേറി അനേകകഥകളാണ് അവനുമുന്നിലെത്തിയത്. അതിലൊന്ന് വീടും നാടുമെന്ന ഗൃഹാതുരത എപ്പോഴും വേട്ടയാടുന്ന അജ്മലിന്റെ ഗള്‍ഫ് മോഹത്തിന്റെ ചിറക് ഒടിച്ചു. നാട്ടില്‍ ആര്‍ട്‌സ് ക്ലബ്ബിന്റെ സെക്രട്ടറിയും പൊതുകാര്യങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്ന ഷാനവാസെന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍ ദുബയിലെത്തി അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് സുഹൃത്ത് നൗഫലാണ് അവനോട് പറഞ്ഞത്. ഓട്ടോറിക്ഷ ഓടിച്ച് കുടുംബത്തെ പോറ്റിയിരുന്ന ഷാനവാസ് ഭാര്യയുടെ കെട്ടുതാലിയും വീടിന്റെ ആധാരവും പണയംവച്ച് ദുബയ് കിസൈസിനടുത്ത് കഫ്ത്തീരിയയില്‍ ജോലിക്കെത്തുകയായിരുന്നു. ഷാനവാസിന്റെ ഊര്‍ജസ്വലതയെക്കുറിച്ച് നേരത്തെ കേട്ടറിവുണ്ടായിരുന്ന നൗഫലിനാവട്ടെ ദുബയിലെത്തിയ ഷാനവാസില്‍ അങ്ങനെയൊന്നു കാണാനേ കഴിഞ്ഞില്ല. യാന്ത്രികമായി പണിയെടുക്കുകയും മറ്റുള്ളവരോട് അകലംപാലിക്കുകയും ചെയ്ത ഷാനവാസിനോട് നൗഫല്‍ കാരണംതേടിയെങ്കിലും മരവിച്ച ഒരു നോട്ടം മാത്രമായിരുന്നു മറുപടി. മുറിയിലിരുന്ന് നിയന്ത്രണം വിട്ട് കരയുന്ന ഷാനവാസിനെയാണ് അടുത്തദിവസം നൗഫല്‍ കാണുന്നത്. എന്തു പറ്റീടാ നിനക്ക് ? നൗഫലിന്റെ ചോദ്യത്തിനു മുമ്പില്‍ ഷാനവാസ് മനസ് തുറന്നു.  മനസ്സ് തുറന്നു. ഉമ്മാനേം എന്റെ പെണ്ണിനേ പുന്നാരവാവയേം പിരിഞ്ഞിരിക്കാന്‍ വയ്യെടാ എനിക്ക്. തൊണ്ടയിടറിക്കൊണ്ടാണ് ഷാനവാസ് അതു പറഞ്ഞൊപ്പിച്ചത്. 'എനിക്കിപ്പോള്‍ തന്നെ വീട്ടില്‍ പോവണം' ഷാനവാസിന്റെ കരച്ചില്‍ ചീളുകളേറ്റു നൗഫലിന്റെ ഹൃദയം മുറിഞ്ഞു. ഇയ്യ് എന്തു പൊട്ടത്തരാ ഈ പറേണത്. ?  അങ്ങനെ തോന്നുമ്പോ പൊരേലെത്താന്‍ അത്ര അടുത്ത സ്ഥലോന്നല്ലല്ലോ ദുബയ്. സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്താന്‍ നൗഫല്‍ ആശ്വാസവാക്കുകള്‍ ഒരുവിട്ടുകൊണ്ടേയിരുന്നു. ആ സങ്കടക്കടല്‍ അടങ്ങിയെന്ന് തോന്നിയപ്പോള്‍ ഷാനവാസിനെ മുറിയില്‍ വിട്ട് നൗഫല്‍ പുറത്തേക്കിറങ്ങി. 
എന്നാല്‍, തിരക്കേറിയ ഒരുദിവസം ഉച്ചയ്ക്ക് ഷാനവാസിനെ കടയില്‍ നിന്നു കാണാതായി. ഉടമ ഇല്ലാത്തതിനാല്‍ ഷാനവാസിനെ തിരക്കിപ്പോവാന്‍ പോലുമാവാത്ത അവസ്ഥ. ഉടമ എത്തിയയുടന്‍ നൗഫല്‍ ഷാനവാസിനെ തേടിപ്പാഞ്ഞു. പരിഭ്രാന്തനായ നാലുപാടും പാഞ്ഞ നൗഫല്‍ ഒടുവില്‍ ഷാനവാസിനെ കണ്ടെത്തി. ഗള്‍ഫിന്റെ വിജനമായ  അഞ്ചുവരിപ്പാതയിലൂടെ വീടുലക്ഷ്യമാക്കി അതിവേഗം നടക്കുകയായിരുന്നു ആ പാവം നാട്ടിന്‍പുറത്തുകാരനപ്പോള്‍. നൗഫലവനെ നിര്‍ബന്ധിച്ച്് റൂമിലേക്ക് മടക്കിക്കൊണ്ടുവന്നു. വീട്ടിലേക്കുള്ള യാത്രമുടക്കിയ നൗഫലിനോടുള്ള ദേഷ്യം ആ മുഖത്ത് വായിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ കൂട്ടുകാരുടെ ഗുണദോഷം കേട്ട് മൗനം പാലിക്കുകയാണ് അയാള്‍ ചെയ്തത്. പ്രിയപ്പെട്ടവരെ ഒരുനിമിഷം പോലും വേര്‍പിരിയാന്‍ കഴിയാത്ത ആ സാധുവിന്റെ നൊമ്പരം എല്ലാവര്‍ക്കുമറിയാമെങ്കില്‍ അവര്‍ തങ്ങളുടെ നിസ്സാഹയതയില്‍ പരിതപിക്കുക മാത്രമാണ് ചെയ്തത്. എങ്ങനെയോ മൂന്നുമാസങ്ങള്‍ തള്ളിനീക്കിയ ഷാനവാസിന്റെ മനോനില തന്നെ തകരാറിലാവുമെന്ന ഘട്ടത്തില്‍ കഫ്ത്തീരിയ ഉടമ ടിക്കറ്റെടുത്ത് അയാളെ നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. നാട്ടില്‍ വിമാനമിറങ്ങുമ്പോഴേക്കും പഴയ ചുറുചുറുപ്പ് ഷാനവാസ് വീണ്ടെടുത്തിരുന്നു. ഒരുപക്ഷേ ഷാനവാസിന് പെട്ടെന്നൊരു മടക്കയാത്ര തരപ്പെട്ടില്ലായിരുന്നെങ്കില്‍ ആ ഉമ്മയ്ക്കും ഭാര്യക്കും കുഞ്ഞുമകനും തങ്ങളുടെ പ്രിയപ്പെട്ടവനെ തന്നെ നഷ്ടമായിരുന്നേനെ. അജ്മലിന്റെ സ്വപ്‌നങ്ങളില്‍ ഗള്‍ഫ് മോഹം ഇന്നും പൂവിട്ടുനില്‍ക്കുന്നുണ്ട്. പക്ഷേ ഷാനവാസിന്റെ പാഠം ആ സ്വപ്നത്തെ മുറിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഒരു മകളുടെ കാത്തിരിപ്പ്


രംഗബോധമില്ലാത്ത കോമാളിയെന്ന വിശേഷണം മരണത്തിന് അനുയോജ്യമാണെന്ന തിരിച്ചറിവ് ഒരിക്കല്‍ കൂടി എനിക്കു ബോധ്യമായത് മാസങ്ങള്‍ക്കു മുമ്പുള്ള ഒരു വൈകുന്നേരമായിരുന്നു. ഓഫിസിലെ പിരിമുറുക്കത്തിന് അല്‍പ്പസമയം അവധി കൊടുക്കാനും സൊറപറയാനുമായി ഞങ്ങള്‍ പുറത്തിറങ്ങുന്നത് അപ്പോഴാണ്. അല്‍പ്പനടത്തം, പതിവുതെറ്റാത്ത ചായകുടി.. പതിനഞ്ചുമിനിറ്റ് പിന്നിടുന്നതിനു മുമ്പേ ഞങ്ങള്‍ തിരിച്ചെത്തിയിരിക്കും.

പടികളിറങ്ങി മുറ്റത്തേക്കു കടക്കുമ്പോള്‍ ജോലി കഴിഞ്ഞുവരുന്ന ഉമ്മയെ കാത്തിരിക്കുന്ന പെണ്‍കുട്ടിയെ കണ്ടിരുന്നു. റസിഡന്റ് എഡിറ്ററായ പി അഹമ്മദ് ശെരീഫിന്റെ മകളാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായ ആ പെണ്‍കുട്ടി. ഗള്‍ഫ് എഡിഷന്റെ ചുമതലയുള്ള അദ്ദേഹം അടുത്തിടെയാണ് നാട്ടിലെത്തി തിരിച്ചുപോയത്. അവളുടെ രണ്ടു ജ്യേഷ്ഠസഹോദരന്മാരും ഗള്‍ഫിലാണ്. മലപ്പുറത്ത് കോളജ് ലക്ചററായ ഉമ്മയെ കാത്താണ് സ്‌കൂള്‍ വിട്ടെത്തിയ പെണ്‍കുട്ടിയുടെ കാത്തിരിപ്പ് നീളുന്നത്.

ചായയ്ക്ക് ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുമ്പോള്‍ ഗള്‍ഫില്‍ നിന്ന് ആദ്യ കോളെത്തി, ഷെരീഫ് സാഹിബിന്റെ ബന്ധുക്കള്‍ക്കോ മറ്റോ അപകടം പിണഞ്ഞോ എന്നാണ് ചോദ്യം. മകളെ തൊട്ടുമുമ്പ് സന്തോഷവതിയായി കണ്ടിട്ടു വന്നതിനാലും ഓഫിസില്‍ ആരുമൊന്നും പറഞ്ഞുകേള്‍ക്കാതിരുന്നതിനാലും ഇല്ലെന്ന മറുപടി കൊടുക്കാന്‍ എനിക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്നാല്‍, ഓഫിസിന്റെ വിശാലമായ മുറ്റത്തേക്കു കയറുമ്പോള്‍ കാണുന്നത് പലകൂട്ടങ്ങളായി നിന്നു സംസാരിക്കുന്ന ജീവനക്കാരെയാണ്. നേരത്തേ വന്ന ഗള്‍ഫ് കോളെന്റെയുള്ളിലിരുന്ന് അപായസൂചന മുഴക്കി. റെസിഡന്റ് എഡിറ്ററുടെ ഭാര്യ ബസ്സപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഹൃദയം ഈര്‍ച്ചവാളിന് വരയുന്ന വേദനയാണ് അനുഭവിച്ചത്. സ്‌കൂള്‍ വിട്ടശേഷം ഒരിറക്കു വെള്ളംപോലും കുടിക്കാതെ ഉമ്മയുടെ വരവ് കാത്തിരിക്കുന്ന മോളുടെ ചിരിക്കുന്ന മുഖമെന്നെ കൊല്ലാതെ കൊന്നു.

ഉമ്മയിപ്പോഴെത്തും, സ്‌നേഹത്തോടെ കൈപ്പിടിച്ച് വീട്ടിലേക്കാനയിക്കും, ചായ കൂട്ടിത്തരും, സ്‌കൂളിലെ അന്നത്തെ വിശേഷങ്ങളാരായും...നൂറുനൂറു പ്രതീക്ഷകളുമായിരിക്കുന്ന ആ കുട്ടി , ഉമ്മയിനി വരില്ലെന്ന് അറിയുമ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്നതായിരുന്നു ഞാനടക്കമുള്ള എല്ലാവരുടെയും വേദന. ഒന്നുമറിയാത്ത കുട്ടിയില്‍ നിന്നകലെയും അനിവാര്യമായ മരണമെന്ന യാഥാര്‍ഥ്യം മനസ്സിലാക്കുന്നവരുടെ അരികിലെത്തിയിട്ടുമില്ലാത്ത പ്രായമായിരുന്നു അവളുടേത്. പതിവ് കാത്തിരിപ്പ് അവസാനമില്ലാത്ത കാത്തിരിപ്പാക്കി മാറ്റിയ അവളുടെ പ്രിയപ്പെട്ട ഉമ്മയുടെ മരണം എന്നെ നീറ്റിനീറ്റി ഇല്ലാതാക്കി. എന്നിട്ട്, അന്നും ജോലിത്തിരക്കില്‍ മുഴുകി. പത്രപ്രവര്‍ത്തകര്‍ക്ക് മരണം ഒരു കേവല വാര്‍ത്തമാത്രമായി മാറുന്നതിന്റെ ദുരവസ്ഥയായിരുന്നു അത്.

പിറ്റേന്ന് മരണവീട്ടിലെത്തുമ്പോള്‍ തകര്‍ന്നുനില്‍ക്കുന്ന അവരുടെ പ്രിയ ഭര്‍ത്താവിനെ ദൂരെനിന്നു കണ്ടു, പൊട്ടിവീഴാന്‍ വെമ്പിനില്‍ക്കുന്ന കണ്ണീര്‍ തുള്ളിയെന്നെ അകറ്റി നിര്‍ത്തുകയായിരുന്നു. അവരുടെ മയ്യിത്ത് ഖബറടക്കാനായി എടുക്കുമ്പോള്‍ മഴ തകര്‍ത്തുപെയ്തു. വേദനിക്കുന്ന ഹൃദയങ്ങള്‍ക്കു മേല്‍ സാന്ത്വനത്തിന്റെ കുളിര്‍മഴ പെയ്യിച്ച കാരുണ്യവാനോട് കാത്തിരിക്കുന്ന മകളുടെ അടുത്തേക്ക് എത്താനാവാതെ ജീവിതം വെടിയേണ്ടി വന്ന ഉമ്മയ്ക്ക് സ്വര്‍ഗത്തിലൊരിടം നല്‍കാന്‍ പ്രാര്‍ഥിച്ച് ഞാന്‍ ജോലിത്തിരക്കിലേക്ക് ബസ്സുകയറി.

Sunday, September 18, 2011

ഓര്‍മയില്‍ നിന്നോടിയൊളിക്കാത്ത ചില മുഖങ്ങള്‍


പഠനത്തേക്കാള്‍ സൗഹൃദത്തിന് പ്രാധാന്യം നല്‍കിയിരുന്ന ഒരു കാലം. ശരാശരി വിദ്യാര്‍ഥിയുടെ കഴിവുകേടുകള്‍ പരീക്ഷാ പേപ്പറുകള്‍ വിതരണം ചെയ്യുമ്പോള്‍ ടീച്ചറിന്റെ ശബ്ദത്തില്‍ ക്ലാസില്‍ നിറഞ്ഞുതുളുമ്പും. എങ്കിലും അവയൊന്നും ഒരിക്കലും മനസ്സിനെ വേദനിപ്പിച്ചതേയില്ല. കാപട്യമറിയാത്ത സൗഹൃദപറ്റങ്ങളില്‍ അലിഞ്ഞുചേരുമ്പോള്‍ പഠനമികവിനെക്കുറിച്ച് എങ്ങനെ ചിന്തിക്കാന്‍ കഴിയും. ക്ലാസ് കട്ടുചെയ്യലും കറങ്ങലും മുറയ്ക്ക് നടന്നു. പക്ഷേ, പത്താംക്ലാസെന്ന കടമ്പ കഷ്ടിച്ചു കടന്നുകൂടുമ്പോള്‍ കൂട്ടുകാരില്‍ ആരും ഒപ്പമില്ലായിരുന്നു എന്നത് ദുഃഖത്തിന്റെ ആഴംകൂട്ടി. വിജയത്തിന്റെ അവിശ്വസനീയത മറ്റാരേക്കാളും എനിക്കു തന്നെയായിരുന്നു.
മാര്‍ക്ക് ലിസ്റ്റ് നിലവാരം വിലയിരുത്തിയ അധികൃതര്‍ പക്ഷേ, പത്തുവരെ പഠിച്ച സ്‌കൂളില്‍ പ്ലസ്ടു പ്രവേശനം നിഷേധിച്ചതിനാല്‍ പുതിയ മേച്ചില്‍പ്പുറം തേടി പോവാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ഒരു പിടി നല്ല സുഹൃത്തുക്കളെയും അധ്യാപകരെയും ലഭിക്കാന്‍ അവസരം തുറന്നുതന്ന സെന്റ് സെബാസ്റ്റ്യന്‍സ് പാരലല്‍ കോളജിലേക്കുള്ള എന്റെ യാത്ര തുടങ്ങുന്നത് അവിടെ നിന്നാണ്്. പ്ലസ് ടു കൊമേഴ്‌സ് ബാച്ചില്‍ ചെലവഴിച്ച രണ്ടുവര്‍ഷമാവട്ടെ വിദ്യാഭ്യാസ കാലത്തെ ഏറ്റവും വര്‍ണാഭമായി മാറി. ഏട്ടത്തിയമ്മയുടെ സ്‌നേഹവും കരുതലും പകര്‍ന്നു തന്ന മലയാളം അധ്യാപിക മഞ്ജു ടീച്ചര്‍, അക്കൗണ്ടന്‍സി പഠിപ്പിച്ച ഷിബു സര്‍, ഇംഗ്ലീഷ് അധ്യാപകരായ ജോയി മാത്യു, ബെന്നി മാത്യൂസ്... സുഹൃത്തുക്കളായി ജിയോ, ജയേഷ്, റോണി, ധനേഷ്, രാജീവ്, അഞ്ജു, നിവ്യ.... അങ്ങനെ. ബി വണ്‍ ബാച്ചില്‍ രണ്ടാംഭാഷയായി ഹിന്ദിയും ഇംഗ്ലീഷും തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം ആ പീരിയഡില്‍ മാത്രം രണ്ടുക്ലാസുകളായി മാറും. പ്ലസ് വണ്ണിന്റെ തുടക്കത്തില്‍ തന്നെ മഞ്ജുടീച്ചറിന്റെ ആദ്യ ക്ലാസില്‍ നിന്നു ഞാന്‍ പുറത്തായി. പിറ്റേദിവസം ക്ലാസില്‍ മുഖംകനപ്പിച്ചിരിക്കുന്ന എന്നോട് പിണക്കമാണോയെന്ന സ്‌നേഹാന്വേഷണവുമായി അടുത്തുകൂടിയ ആ ടീച്ചര്‍ എനിക്കേറെ പ്രിയപ്പെട്ട അധ്യാപിക ആയി മാറിയതു വളരെ പെട്ടെന്നായിരുന്നു.
പഠനകാര്യത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്ന, അതേസമയം പഠിച്ചിട്ടില്ലെന്ന അപേക്ഷയില്‍ മനമലിഞ്ഞ് യൂനിറ്റ് ടെസ്റ്റ് മാറ്റി വച്ചിരുന്ന സ്‌നേഹമയിയായ ആ അധ്യാപികയെ ഞാനെങ്ങിനെ മറക്കാന്‍. പ്ലസ് ടു വാര്‍ഷികപരീക്ഷയ്ക്ക് മലയാളത്തിന് 150ല്‍ 120 മാര്‍ക്കു വാങ്ങുമ്പോള്‍ സന്തോഷം കൊണ്ട് മനംമറക്കുകയും ജൂനിയേഴ്‌സിനോട് എന്നെക്കുറിച്ച് അഭിമാനത്തോടെ പറയുകയും ചെയ്ത മഞ്ജു ടീച്ചര്‍ വിദ്യാഭ്യാസ ജീവിതത്തില്‍ എനിക്കു ലഭിച്ച അനുഗ്രഹങ്ങളിലൊന്നു മാത്രം. വീട്ടുവിശേഷങ്ങള്‍ അടങ്ങിയ കുറിപ്പടികള്‍ ബന്ധു വശം എനിക്കു കൊടുത്തുവിട്ട അതേ മഞ്ജു ടീച്ചര്‍, വെയിലത്തു വാടിപ്പോവാത്ത പൂച്ചെടികളായി മാറട്ടെ എന്ന് ഓട്ടോഗ്രാഫില്‍ എഴുതി ഒപ്പിട്ടു തരുമ്പോള്‍ ഹൃദയത്തിലൊരിടം അവര്‍ക്കായി ഞാനെന്നേ മാറ്റിവച്ചിരുന്നു.
സ്‌നേഹം കൊണ്ടു കീഴടക്കിയ അധ്യാപകനാവട്ടെ ഇംഗ്ലീഷ് പഠിപ്പിച്ച ബെന്നി മാത്യൂസ് സര്‍ ആയിരുന്നു. ഇംഗ്ലീഷ് ഭാഷയോട് അടുപ്പം തോന്നാന്‍ ഹേതുവായതും അദ്ദേഹത്തോടുള്ള ഇഷ്ടക്കൂടുതല്‍ മാത്രമാണ്. അതുവരെയും ഇംഗ്ലീഷിന് പാസ്മാര്‍ക്ക് വാങ്ങിയ ചരിത്രം എന്റെ പഠനത്തിലില്ല. മെലിഞ്ഞൊട്ടി, ഉയരം കൂടിയ ആ കണ്ണൂരുകാരന്‍ കുറഞ്ഞ കാലയളവുകൊണ്ട് ഇനിയും മറക്കാന്‍ കഴിയാത്ത ഓര്‍മകള്‍ നല്‍കിയെന്നെ അനുഗ്രഹിച്ചു. എന്തോ കാരണം കൊണ്ടു ക്ലാസിനു പുറത്താക്കപ്പെട്ട ദിവസം അടുത്തുകൂടിയ അദ്ദേഹം ആകാംക്ഷയോടെ കാരണം തേടി. കുട്ടികള്‍ മരംകൊത്തിയെന്ന ഇരട്ടപ്പേര് ചാര്‍ത്തിനല്‍കിയെന്നു കേട്ടപ്പോള്‍ ചിരിച്ചുതള്ളി. കാണാതെ പഠിച്ചെഴുതിയിരുന്ന ഇംഗ്ലീഷ് ഉത്തരങ്ങളില്‍ നിന്നു രക്ഷതേടി അദ്ദേഹത്തിന്റെ വിഷയത്തിന് സ്വയം കഥകളെഴുതിയപ്പോള്‍ 60ല്‍ 41 മാര്‍ക്ക് നേടി അതുവരെയുള്ള എന്റെ തന്നെ പ്രകടനചരിത്രം മാറ്റിയെഴുതി.
ആരുമെടുക്കാതെ ചന്തയില്‍ ഉപേക്ഷിക്കപ്പെട്ട കേടുപിടിച്ച പച്ചക്കറികള്‍ പോലെ, പാരലല്‍ കോളജിലേക്ക് ഒഴുകിയെത്തിയ ആ വിദ്യാര്‍ഥികൂട്ടങ്ങള്‍ക്ക് ഇതൊക്കെ വലിയ സംഗതികളായി മാറുന്നത് സ്വാഭാവികം മാത്രം. കുറച്ചുമാസങ്ങള്‍ക്കു ശേഷം കര്‍ണാടകയിലെ ഏതോ സ്‌കൂളിലേക്ക് ജോലി കിട്ടി പോവുമ്പോള്‍ ബെന്നി സര്‍ കൈമാറിയ വിലാസം തേടി എന്റെ ആദ്യ കത്തു പറന്നു. മറുപടിയെഴുതി അദ്ദേഹമെന്റെ സ്‌നേഹത്തിന് വെളിച്ചം പകര്‍ന്നു. മാസങ്ങളുടെ ഇടവേളകള്‍ പിന്നിട്ട് മുറതെറ്റാതെ ആറോളം കത്തുകള്‍. തിരക്കുകാരണം മറുപടിയെഴുതാന്‍ വൈകിയതില്‍ ക്ഷമാപണം നടത്തിയും നന്നായി പഠിക്കണമെന്ന് ഉപദേശിച്ചും അധ്യാപകന്റെ കരുതലും ജ്യേഷ്ഠസഹോദരന്റെ സ്‌നേഹവും അദ്ദേഹം ഒരേസമയം പ്രകടിപ്പിച്ചു. ഒരു തവണ കട്ടപ്പനയിലെത്തി അദ്ദേഹം എന്നെ നേരില്‍ കാണുകയും ചെയ്തു. വാര്‍ഷിക പരീക്ഷയില്‍ ഇംഗ്ലീഷിന് 95 മാര്‍ക്ക് വാങ്ങുമ്പോള്‍ പിളര്‍ന്നുപോയത് അധ്യാപകരുടെ വായാണ്. എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് ബെന്നി സര്‍ ഉത്തരമായി എനിക്കു മുന്നില്‍ തെളിഞ്ഞുവന്നു. എല്ലാ വിഷയങ്ങളിലും ടോപ് മാര്‍ക്ക് നേടി പാസായ ക്ലാസിലെ ഒന്നാമന് ഇംഗ്ലീഷിനു ലഭിച്ചത് 65 മാര്‍ക്കു മാത്രമാണ് എന്നത് എന്റെ നേട്ടത്തിന്റെ മാറ്റുകൂട്ടി. ബെന്നി സാര്‍ എനിക്കു പകര്‍ന്ന ഊര്‍ജം അത്രമാത്രമായിരുന്നു. അദ്ദേഹമെഴുതിയയച്ച അക്ഷരക്കൂട്ടങ്ങള്‍ പത്തുവര്‍ഷം പിന്നിടുമ്പോഴും അലമാരയില്‍ ഇന്നും ഭദ്രമാണ്. കര്‍ണാടകയില്‍ നിന്നും ഒരു നാള്‍ അദ്ദേഹം മറ്റെവിടേക്കോ സ്ഥലംമാറിപ്പോയി. ഇല്ലാതെ പോയ പുതിയ വിലാസമാവട്ടെ ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഒരുനാള്‍ അന്ത്യംകുറിക്കുകയും ചെയ്തു. പക്ഷേ വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും എന്റെ മനസ്സില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ സജീവമാണ്. ഒന്നു നിനച്ചാല്‍ അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം എനിക്കു മുമ്പില്‍ തെളിയും. ജീവിതത്തില്‍ ഏറെയൊന്നും നേടാനായിട്ടില്ലെങ്കിലും എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ലഭിച്ച ഇങ്ങനെ ചിലമുഖങ്ങള്‍ സ്വകാര്യ അഹങ്കാരമായി എന്നില്‍ രൂപാന്തരം പ്രാപിച്ചുകഴിഞ്ഞു.

Monday, August 15, 2011

സ്വാതന്ത്ര്യദിനാഘോഷം


സ്വാതന്ത്ര്യദിനം ആഘോഷിക്കണ്ടേ?
ചോദ്യം ഇളയമകന്റേതാണ്.
കഴിഞ്ഞദിവസം വാങ്ങിനല്‍കിയ
ത്രിവര്‍ണ പതാകയുടെ കുഞ്ഞുപതിപ്പുട്ട് കൈയില്‍.
ചോദ്യം കേട്ടപ്പോഴാണ് ബോധം വീണത്.
ദൂരദര്‍ശന്‍ ചാനല്‍ ട്യൂണ്‍ ചെയ്തു,
ചെങ്കോട്ടയിലെ വര്‍ണസഞ്ചാരങ്ങളില്‍
കണ്ണുനട്ട് ഒരേയിരിപ്പായിരുന്നു പിന്നെ.
വാമഭാഗം കൊണ്ടുവച്ച പ്രഭാതഭക്ഷണം
ടിവിയില്‍ നിന്നു കണ്ണുപറിക്കാതെ ശാപ്പിട്ടു.
അച്ഛാ മിഠായി, മക്കളുടെ കോറസ്...
ങാ.. ഇനി മധുരവിതരണം വേണ്ടതുണ്ട്.
പണ്ടെന്നോ അങ്ങനെയൊരു പതിവുണ്ടായിരുന്നു.
വീട്ടിലെല്ലാം പരതിയിട്ടും നിരാശമാത്രം.
ഒടുവില്‍ ടിവി കാഴ്ചയില്‍ നിന്നു കണ്ണുപറിച്ച്
അങ്ങാടിവരെയിറങ്ങി, ഭാര്യക്കും മക്കള്‍ക്കുമുള്ള
മഞ്ചിന്റെ ചോക്ലേറ്റും വാങ്ങി അതിവേഗം മടങ്ങി.
ഇനി അടുത്തവര്‍ഷം ആഗസ്ത് 15ന്
ഇതുപോലെ ആഘോഷിക്കണമെന്ന്
വീട്ടുകാര്‍ക്ക് വാഗ്ദാനം നല്‍കി
ഞാന്‍ ഉച്ചയുറക്കത്തിലേക്ക് ഉരുണ്ടുകയറി.

Friday, August 12, 2011

റോമി മാഷും കൈമോശം വന്ന പ്രണയകവിതകളും

കൂനന്‍കാവില്‍ ബസ്സിറങ്ങിയ രവിയെ കണക്കെ, നെടുങ്കണ്ടത്ത് മഞ്ഞുകനക്കുന്ന മാര്‍ച്ച് മാസം ബസ്സിറങ്ങിയ അജ്മല്‍, മലയാളം മാഷായ എന്റെ പ്രിയ സ്‌നേഹിതന്‍ റോമി മാഷിന്റെ(റോമി വെള്ളാമ്മേല്‍) സഹപാഠിയായിരുന്നു. ഞാന്‍ നേരില്‍ക്കണ്ടിട്ടില്ലാത്ത അജ്മലിനെക്കുറിച്ച് ഞാനാദ്യം കാണുന്നത്(കേള്‍ക്കുകയായിരുന്നില്ല)നെടുങ്കണ്ടം ബി.എഡ് കോളജ് വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ മാഗസിന്‍ എഡിറ്ററുടെ കൈയൊപ്പ് ചാര്‍ത്തിയ സന്ദേശത്തിലൂടെയായിരുന്നു.
അതീവ ഹൃദ്യമായ ആ ഭാഷ തുടങ്ങുന്നതു തന്നെ ഖസാക്കിന്റെ ഇതിഹാസമെന്ന ഒ വി വിജയന്റെ നോവലിന്റെ കഥാപാത്രത്തോട് സ്വയം ഉപമിച്ച അജ്മലിന്റെ പ്രയോഗത്തോടെയാണ്. ഒരു ഗര്‍ഭകാലം ചെലവിട്ട അധ്യാപക പഠനത്തെക്കുറിച്ച് നാലുവരിയില്‍ എല്ലാം പറയാതെ പറഞ്ഞ, ഞാനറിയുന്ന ആ അപരിചിതന്‍ എന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ഏറെയാണ്. വയനാട്ടിലെ സര്‍ക്കാര്‍ വിദ്യാലയത്തിലെ പ്രധാനധ്യാപകന്റെ മകനായ അജ്മലിനെ പരിചയപ്പെടണമെന്ന ആഗ്രഹം ഇന്നും ബാക്കിയാവുന്നു.
മനോഹരമായ കൈപ്പടയില്‍ അദ്ദേഹം റോമി മാഷിനെഴുതിയ കത്തുകള്‍ എത്രയോ ആവര്‍ത്തി ഞാന്‍ വായിച്ചുതീര്‍ത്തു. കത്തെഴുത്തുകളുടെ വശ്യമായ ഭാഷ എന്താണെന്നും എങ്ങനെയാണെന്നും ഞാനറിഞ്ഞത് ആ കുറിപ്പടികളില്‍ നിന്നാണ്. ഒപ്പം റോമി മാഷിന്റെ വാചാലതയും, സാഹിത്യവും.
സച്ചിദാനന്ദന്റെ പ്രണയകവിതകളുടെ ഒരു ചെറുസമാഹാരം റോമി മാഷെനിക്ക് വായിക്കാന്‍ തന്നത് എപ്പോഴോ കൈമോശം വന്നു. എന്നാല്‍ നീ എന്നെ പ്രണയിച്ചിരുന്നെങ്കില്‍ ഓമനേ.. നിന്‍ ഒഴുകുന്ന വായില്‍ ഞാനെന്നും കറുകറുത്ത ഞാവല്‍പഴങ്ങള്‍ ഇട്ടുതരുമായിരുന്നു എന്ന വരികളുള്ള കവിത ഞാനിന്നും മറന്നിട്ടില്ല.
നന്നേ കറുത്ത, എന്നാല്‍ ഷാരൂഖ് ഖാനാണെന്ന് അഭിമാനത്തോടെ പറയുന്ന ആ റോമി മാഷിനെയും ഞാനെങ്ങനെ മറക്കാനാണ്. ജീവിതത്തിന്റെ തിരക്കുകളില്‍ ഞങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്ക് അകലം കൂടിയിരിക്കുന്നു. പക്ഷേ മാനസികമായ ബന്ധം ഞാനിന്നും രാകി മൂര്‍ച്ച കൂട്ടുകയാണ്. ഓര്‍മിക്കുവാന്‍ ഒരുപാടുണ്ട്, റോമി മാഷും ഞാനും പങ്കിട്ട സൗഹൃദനിമിഷങ്ങള്‍. സുഹൃത്തിനെക്കാളുപരി ജ്യേഷ്ഠസഹോദരനെപ്പോലെ മാറിയ ആ ബന്ധത്തെക്കുറിച്ച് മറക്കാതിരിക്കാനും എപ്പോഴും ഓര്‍മിച്ചുകൊണ്ടിരിക്കാനും എനിക്കിന്നും കഴിയുന്നു എന്നതുതന്നെ അതിനു തെളിവാണ്. അതിലേറെ സന്തോഷിക്കുകയും ചെയ്യുന്നു. കവിതകള്‍ എഴുതുക എന്ന സാഹസം തുടങ്ങിയത് റോമി മാഷിനോടൊപ്പമുള്ള ആ സഹവാസകാലത്താണ്. കവിത എഴുതിയതിനു ആദ്യമായി എന്നെ അഭിനന്ദിച്ചതും ഇനിയുമെഴുതാന്‍ പ്രോല്‍സാഹിപ്പിച്ചതും അതേ റോമി മാഷാണ് എന്നത് സന്തോഷിപ്പിക്കുന്നു.
റോമി മാഷിന്റെ എഴുത്തിനോടും പ്രണയം തോന്നിത്തുടങ്ങിയിരുന്നു അന്ന്. സ്വയം സഹായ സംഘടനകളുടെ പ്രവര്‍ത്തനേകോപനത്തിന് തുടങ്ങിയ പ്ലാനെറ്റ് എന്ന സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയുമായി ഞങ്ങള്‍ ചെലവഴിച്ച ഒരു വര്‍ഷം എനിക്കു പകര്‍ന്നു തന്ന അനുഭവങ്ങളേറെയാണ്. സംഘടനാ പാടവം, നാലാളെ അഭിസംബോധന ചെയ്യുക തുടങ്ങിയ ഗുണങ്ങള്‍ ലഭിച്ചതും ആ ജീവിത പഠനകളരിയിലാണ്.
കോളജില്‍ നിന്നു നേരെ മാഷ് പഠിപ്പിക്കുന്ന സ്‌കൂളിലേക്കാവും ഞാനെത്തുക. ക്ലാസ് കഴിയുന്നതു വരെ അവിടെ കാത്തുനിന്ന് മാഷിനൊപ്പം പുളിയന്മലയിലെ പ്ലാനെറ്റിന്റെ ഓഫിസ് റൂമിലേക്ക്. അവിടെ ചൂടുപിടിക്കുന്നത് പറയാതെ പോയതും പറഞ്ഞിട്ടും നടക്കാതെ പോയതുമായ പ്രണയങ്ങളെക്കുറിച്ചും, പിന്നെ പോയകാലത്തെ എല്ലാത്തരം ഓര്‍മകളെക്കുറിച്ചുമായിരുന്നു. ചിലപ്പോഴൊക്കെ സതീഷേട്ടനുമുണ്ടാവും ഞങ്ങളോടൊപ്പം. എല്ലാം പറഞ്ഞ്, ഭാരമൊഴിഞ്ഞ മനസ്സുമായി സന്ധ്യയോടെ വീട്ടിലേക്ക് മടക്കം. എന്റെ ഓര്‍മകള്‍ കൂടുതല്‍ പച്ചപിടിക്കുകയാണ് ഇപ്പോഴും.
അതെ റോമി മാഷെനിക്ക് അത്രയേറെ പ്രിയപ്പെട്ടവനാണ്. ഇടമുറിയാത്ത സംസാരങ്ങളില്‍ നിന്ന് ആഴ്ചയിലോ മാസത്തിലോ ഒരിക്കലുള്ള ഫോണ്‍ വിളികളിലേക്കു മാറിപ്പോയ ആ ബന്ധമിപ്പോള്‍ വല്ലപ്പോഴുമൊരിക്കലെന്ന കൂടിക്കാഴ്ചകളിലേക്ക് മാറിപ്പോയിരിക്കുന്നു. സാഹചര്യം അങ്ങനെയാണ് ജീവിതത്തിന്റെ ചരടുവലിക്കുന്നത്. ഒടുവില്‍ കാണുന്നത് മാഷിന്റെ വിവാഹച്ചടങ്ങിലാണ്. പണ്ടത്തെ സൗഹൃദവലയത്തിലുള്ള പലരും അന്നേ ദിവസം ഒത്തുകൂടി, വളരെ നാളുകള്‍ക്കു ശേഷം.
അകലെയാവുന്തോറും അടുത്തുകൊണ്ടേയിരിക്കുന്ന മനസ്സുകളുടെ രസതന്ത്രം പ്രകടമാക്കി സതീഷേട്ടന്‍ ഇന്നലെ വിളിച്ചിരുന്നു, വിശേഷങ്ങള്‍ തിരക്കി. പൂത്തുലയുന്ന വാകമരം പോലെ സൗഹൃദം കുളിര്‍മ പകരുകയാണ് എന്നില്‍...

Friday, August 5, 2011

പുല്‍പ്പായയുടെ മണമുള്ള നോമ്പ്



രസാവഹമാണ് ബാല്യത്തിലെ ചില നോമ്പുകളുടെ ഓര്‍മ. വിശപ്പിന്റെ വിളികള്‍ക്ക് അറിയാതെ ചെവികൊടുത്തുപോയ അനുഭവങ്ങള്‍. എന്നാല്‍ നോമ്പെടുത്ത ക്രെഡിറ്റ് വീട്ടുകാര്‍ക്കു മുമ്പില്‍ നഷ്ടമാവുന്നത് അസഹ്യമാണ്. അതിനാല്‍ നോമ്പ് തുറയ്ക്ക് ഉണ്ടാക്കി വച്ച വിഭവങ്ങളില്‍ നിന്ന് അപൂര്‍വമായി അല്‍പ്പമെടുത്ത് രുചിച്ചുനോക്കും, വീട്ടുകാര്‍ കാണാതെ. എന്നാല്‍ അതിനിടയ്ക്കു സൈനുവിന്റെ(ജ്യേഷ്ഠന്‍) കള്ളത്തരം വെളിച്ചത്തു കൊണ്ടുവരികയും ചെയ്തു. സൈനുദ്ദീന്‍ എന്നാണ് ജ്യേഷ്ഠന്റെ പൂര്‍ണനാമം. അതു ചുരുക്കി സൈനുവായി. സ്‌നേഹത്തോടെ തന്നെ അവനെ എടാ എന്നും വിളിക്കും. തെക്കന്‍ മുസ്്‌ലിംകളായ ഞങ്ങള്‍ അണ്ണച്ചി എന്നാണ് മൂത്തവരെ വിളിക്കുന്നത്.(വടക്കോട്ട് കാക്ക, ഇക്ക എന്നൊക്കെ വിളിക്കും)ഇടക്കാലത്ത് സൈനുവിനെ അണ്ണച്ചി എന്നു വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്നോളം വളര്‍ന്ന അനുജന്റെ ആ വിളി കേള്‍ക്കുമ്പോള്‍ ജ്യേഷ്ഠന് ഒരു നാണക്കേട്. അവന്റെ അഭ്യര്‍ഥന മാനിച്ചാണ് പിന്നീട് പേരുവിളിക്കാന്‍ തുടങ്ങിയത്. ആറു രൂപയ്ക്ക് അന്നു കിട്ടിയിരുന്ന സ്വീറ്റ് ബ്രെഡിന്റെ ചെറിയ പായ്ക്കറ്റായിരുന്നു അവന്റെ ഫേവറൈറ്റ്. നോമ്പെടുത്ത് വൈകുന്നേരമാവുമ്പോഴേക്കും ഞാന്‍ വാടിത്തളരുമ്പോള്‍ സൈനു സന്തോഷവാനും ആരോഗ്യവാനും ആയി കാണപ്പെട്ടതിന്റെ രഹസ്യം കണ്ടുപിടിക്കണമെന്ന വാശി ഉടലെടുത്തത് അങ്ങനെയൊരു ദിവസമാണ്. അപ്രതീക്ഷിതമായിട്ടാണ് ആ കാഴ്ച ശ്രദ്ധയില്‍പ്പെടുന്നതും.

ആസ്ബസ്‌റ്റോസ് പാകിയ വീടിന്റെ മുകളിലേക്ക് പിന്നാമ്പുറത്തെ മണ്‍തിട്ടയില്‍ നിന്ന് അധികം ശ്രമം കൂടാതെ കയറാന്‍ കഴിയും. എന്തിനോ വേണ്ടി പറമ്പിലേക്കു പോയപ്പോഴാണ് വീടിന്റെ മുകളില്‍ നിന്ന് അനക്കം കേള്‍ക്കുന്നത്. ബ്രെഡിന്റെ പായ്ക്കറ്റ് പൊട്ടിക്കാനുള്ള അവന്റെ തീവ്രശ്രമത്തില്‍ നിന്ന് ഉണ്ടായ ശബ്ദം എന്നെ തിരിച്ചുനിര്‍ത്തിയത് ഒരു രഹസ്യം പരസ്യമാവുന്ന അവസരത്തിലേക്കും. നോമ്പിന്റെ ക്ഷീണത്തെ അതിജീവിച്ച അവന്റെ കള്ളത്തീറ്റ കണ്ടുപിടിച്ചപ്പോള്‍ എനിക്കുണ്ടായ സന്തോഷം വിവരണാതീതം.

പോയകാലത്തെ നോമ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ പുതിയ പുല്‍പ്പായയുടെ വശ്യമായ മണമാണ് തുളച്ചുകയറുന്നത്. റമദാനു മുന്നോടിയായി പള്ളികള്‍ ചായമണിഞ്ഞ് കൂടുതല്‍ മനോഹരമാകും. നമസ്‌കാരത്തിനായി പുതിയ പുല്‍പ്പായകള്‍കൂടി വിരിക്കുന്നതോടെ പുതുമ പൂര്‍ണമാവും. രാത്രിനമസ്‌കാരത്തിനായി പള്ളിയിലെത്തുമ്പോള്‍ സമപ്രായക്കാരായ നിരവധി കുട്ടികളുണ്ടാവും. എല്ലാവരും ഒന്നിനൊന്ന് മെച്ചമാണ്, കുസൃതിയുടെ കാര്യത്തില്‍. പോരുമ്പോള്‍ വീട്ടില്‍ നിന്നു കൊണ്ടുവരുന്ന നാണയത്തുട്ടുകള്‍ ചെലവഴിക്കാനുള്ള ഓട്ടം പള്ളിയില്‍ നമസ്‌കാരം മുന്നേറുന്ന അവസരത്തിലായിരിക്കും. പള്ളിയില്‍ നിന്ന് 250 മീറ്ററകലെയുള്ള ഐസ് പ്ലാന്റില്‍ നിന്ന് മുതുതണുപ്പത്ത് ഐസ് വാങ്ങി തിന്നത് അതുകൊണ്ടുതന്നെയാണ്. കളിയും ചിരിയും നിയന്ത്രണം വിടുമ്പോള്‍ മുതിര്‍ന്നവര്‍ ആരെങ്കിലും എത്തി എല്ലാറ്റിനെയും പള്ളിക്കുള്ളിലേക്ക് ഓടിക്കും. നിസ്‌കാരം കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടക്കം. അന്ന് കട്ടപ്പന(ഇടുക്കി ജില്ലയിലെ അനുദിനം വളരുന്ന ടൗണ്‍) അത്രയൊന്നും വികസിച്ചിട്ടില്ല. രാത്രിബസ്സുകളും കുറവാണ്. കട്ടപ്പനയില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരമുണ്ട് വീട്ടിലേക്ക്. ബസ് കാത്ത് സെന്‍ട്രല്‍ ജങ്ഷനില്‍ നില്‍ക്കുമ്പോഴും ഉണ്ടാവും രസിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ കാഴ്ച. ജൂനിയര്‍ ജയന്‍ എന്നറിയപ്പെടുന്ന ഒരു റൗഡി ഉണ്ടാവും ആ സമയം ടൗണില്‍. ജയനെ അനുകരിക്കാനുള്ള അയാളുടെ കഴിവോ കഴിവുകേടോ എന്താണെന്നറിയില്ല, അതയാളെ ജൂനിയര്‍ ജയന്‍ എന്ന വിളിപ്പേരിനുടമയാക്കി എന്നുമാത്രമറിയാം. കുട്ടികളായ ഞങ്ങളോട് എന്തെങ്കിലുമൊക്കെ തമാശ പറഞ്ഞിരുന്നു അയാള്‍.

രാത്രി വീട്ടിലെത്തിയ പാടെ ഉറക്കത്തിലേക്ക്. രാവിലെ ഇടയത്താഴമൊക്കെ ഉണ്ടാക്കി വച്ച്, അതു കഴിക്കാന്‍ ഞങ്ങളെ എണീപ്പിക്കാനുള്ള പെടാപ്പാടാണ് അമ്മച്ചിക്ക്. ഉം ഉം ഉം എന്ന മൂളല്‍ മാത്രമാവും ഞങ്ങളുടെ പ്രതികരണം. വിളിച്ചുവിളിച്ച് അമ്മച്ചി മടുക്കുമ്പോഴേക്കും കണ്ണുംതിരുമ്മി ഉറക്കപ്പിച്ചോടെ ഞങ്ങള്‍ മക്കള്‍ മൂവരുടെയും ജാഥ അടുക്കളയിലേക്ക്്. ചൂടുപാറുന്ന ചോറ്, പപ്പടവും കറിയുമൊക്കെ കൂട്ടി കഴിച്ച ശേഷം വീണ്ടുമൊരു പതിവുറക്കമുണ്ടാവും.

സ്‌കൂളിലെത്തിയാല്‍ തുപ്പാനുള്ള ഓട്ടമാണ് ഓരോ അഞ്ചുമിനിറ്റിലും. അനുമതി വാങ്ങാതെ ക്ലാസില്‍ നിന്ന് തുപ്പാന്‍ എണീറ്റുപോവാനുള്ള അനുമതി അധ്യാപകര്‍ തരുകയും ചെയ്തിരുന്നു.ആ അനുമതി ചൂഷണം ചെയ്യുകയായിരുന്നു അതിക്രമിച്ചു വരുന്ന ഓരോ തുപ്പലോട്ടങ്ങളും. ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഠനകാലയളവില്‍ ഒന്നാം ക്ലാസ് മുതല്‍ പത്തുവരെ പേരിനു പോലുമൊരു മുസ്്‌ലിം പയ്യന്‍ എന്റെ ക്ലാസിലുണ്ടായിരുന്നില്ല എന്നത് അത്തരം ആനുകൂല്യങ്ങള്‍ തനിച്ച് ആസ്വദിക്കാന്‍ എന്നെ പ്രാപ്തനാക്കി. പെരുന്നാളിന് പുത്തനുടുപ്പുമിട്ട് പള്ളിയിലേക്കൊരു വരവുണ്ട്. കീശ നിറച്ച് പെരുന്നാള്‍പ്പടിയും.
ബന്ധുക്കളൊക്കെ വീട്ടിലെത്തും. വിശേഷവര്‍ത്തമാനങ്ങളുടെയും സന്തോഷം പങ്കിടലുകളുടെയും സന്ദര്‍ഭങ്ങളാണ് പിന്നീട്. പെരുന്നാള്‍ സമ്മാനമായി മാമിമാരുടെ സ്‌നേഹചുംബനങ്ങളുടെ വക വേറെയും.  അത്തച്ചി, അമ്മച്ചി, അക്കച്ചി(സബീന), സൈനു...പിന്നെ ഞാന്‍ അഞ്ചംഗ കുടുംബം ഇന്ന് വിപുലമായിരിക്കുന്നു. അക്കച്ചിക്ക് രണ്ടുകുട്ടികള്‍. സുഹൈബും ഫാത്വിമയും. സൈനുവിന്റെ കുട്ടി ആദില്‍ രണ്ടുമാസം പിന്നിട്ടു.


അഞ്ചുവര്‍ഷമായി വീട്ടില്‍ നിന്നകലെയാണ് റമദാന്‍ വരവറിയിക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോട്ടുമായി നോമ്പുകളെനിക്ക് കൂട്ടുനില്‍ക്കുന്നു. ഇടയ്ക്കിടയ്ക്ക് വീട്ടില്‍ പോവാനുള്ള പൂതി വല്ലാതെ നെഞ്ചില്‍ നിറയും. കാരണമില്ലാതെ മനസ് അസ്വസ്ഥമാവുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ ലീവ് തരപ്പെടുത്തി കട്ടപ്പനയ്ക്ക് വണ്ടികയറും. നാടെത്തുമ്പോള്‍ സന്തോഷമാണ്. ഈ മാസമിനി പെരുന്നാളിനേ നാട്ടിലേക്കുള്ളു. പെരുന്നാളിന്റെ സന്തോഷം പങ്കിടാന്‍ ഇപ്പോഴേ കൊതിയായിത്തുടങ്ങിയെനിക്ക്.

Tuesday, June 28, 2011

മരണത്തെയും തോല്‍പ്പിച്ച സൗഹൃദം


കുറേദിവസമായി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവനെക്കുറിച്ചുള്ള ചിന്തകളാണ് എനിക്ക്. അവന്‍ എന്റെ പഴയൊരു സ്‌നേഹിതനാണ്, പേരു രതീഷ്. ജന്മദേശമായ കട്ടപ്പനയിലെ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍(ഇന്ന് ഹയര്‍ സെക്കന്‍ഡറിയാണ്)എനിക്കൊപ്പം ഒരു വര്‍ഷമാണ് അവന്‍ പഠിച്ചത്. ഏതു ക്ലാസിലാണ് ഒപ്പം പഠിച്ചതെന്നോ എനിക്കൊപ്പമാണോ അവന്‍ ഇരുന്നതെന്നോ ഓര്‍മയില്ല. എന്നിട്ടും ഇത്രയേറെ വര്‍ഷങ്ങള്‍ക്കു ശേഷവും അവനെന്തിനാണ് എന്റെ ചിന്തകളില്‍ കൂടുകൂട്ടുന്നത്. ഇടംകൈയനായിരുന്നു അവന്‍, ബൗള്‍ ചെയ്യുന്നതും ബാറ്റു ചെയ്യുന്നതുമൊക്കെ ഇടംകൈ കൊണ്ടാണ്. ഇരുണ്ട നിറം. സ്‌കൂളിനടുത്തുള്ള കൃഷിയിറക്കാത്ത കണ്ടത്തില്‍(വയല്‍)ശനിയാഴ്ചകളിലും ചില പ്രവൃത്തിദിനങ്ങളിലും നടക്കുന്ന ക്രിക്കറ്റ് കളിയില്‍ അവന്‍ കാഴ്ചവച്ച പേസ് ബൗളിങ്ങിന്റെ ശൈലി ഹൃദയത്തില്‍ നിന്ന് എന്നോ മങ്ങിത്തുടങ്ങിയിരുന്നു. പാതിവഴിയില്‍ അവനെന്തിനാണ് പഠനം നിര്‍ത്തിയതെന്ന് പിന്നീട് പലതവണ കണ്ടിട്ടും ഞാന്‍ ചോദിച്ചിരുന്നില്ല. കാരണം തിരക്കാന്‍ മാത്രം ബുദ്ധിക്ക് വികാസം പ്രാപിച്ചിരുന്നില്ല എന്നതാണു സത്യം. കാണുമ്പോഴൊക്കെ അവന്‍ മനസ്സുതുറന്നു ചിരിച്ചു, വിശേഷങ്ങള്‍ തിരക്കി.
എന്റെയും അവന്റെയും വീടുകള്‍ രണ്ടിടങ്ങളിലായിട്ടും ഇടയ്ക്കിടെ കണ്ടുമുട്ടലുകള്‍ക്ക് വേദിയൊരുങ്ങി. അത്തച്ചി(ഞാനേറെ സ്‌നേഹിക്കുന്ന എന്റെ പിതാവ്)യുടെ പണിയിടമായിരുന്നു അതിനു സഹായമായത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായി ഞാന്‍ ക്ലാസ് സമയം കഴിയുമ്പോള്‍ പലപ്പോഴും അവിടെയെത്തിയിരുന്നു. ചിലപ്പോള്‍ അത്താഴത്തിനുള്ള അരി വാങ്ങിയാവും എന്റെ യാത്ര. ചിലപ്പോള്‍ ഇറച്ചി, മീന്‍ അടക്കമുള്ള മറ്റു സാധനങ്ങളും. അവിടെയുള്ള പബ്ലിക് ലൈബ്രറിയില്‍ ഇരുന്നു ടി.വി കാണും, അത്തച്ചി സര്‍വീസ് സ്‌റ്റേഷനിലെ പണിയൊതുക്കി പണം തരുന്നതു വരെ. രതീഷ് അവിടെയുണ്ടാവും, പത്രം വായിച്ചും സുഹൃത്തുക്കള്‍ക്കൊപ്പം കഥകള്‍ പറഞ്ഞുമൊക്കെ. ഒരുനാള്‍ അവനെനിക്ക് സമീപത്തെ കടയില്‍ നിന്ന് പഴം വാങ്ങിത്തന്നു. നിരസിച്ചപ്പോള്‍ നിര്‍ബന്ധിച്ചു കഴിപ്പിച്ചു.
പിന്നീട്, ഞാന്‍ പഠനത്തിന്റെ മറ്റു മേച്ചില്‍പ്പുറങ്ങളിലേക്ക് യാത്രതിരിച്ചു. അവനെ പിന്നീട് കാണുകയേ ചെയ്തില്ല. ഇടയ്ക്ക് അവനെ കണ്ടുമുട്ടുന്ന ജ്യേഷ്ഠന്‍ പറയും, രതീഷ് തിരക്കിയിരുന്നു നിന്നെയെന്ന്. ഒരു നാള്‍ കേട്ടു, അവന് അപകടം പറ്റിയ ദുഃഖവാര്‍ത്ത. കല്യാണത്തിനു പോയി മടങ്ങിവരുന്ന വഴിയോ മറ്റോ രതീഷ് സഞ്ചരിച്ചിരുന്ന ജീപ്പില്‍ പോലിസ് ജീപ്പ് ഉരസിയാണ് അപകടം. ജീപ്പിന്റെ പിറകിലിരുന്ന് ഉറങ്ങുകയായിരുന്ന രതീഷിന്റെ തലയിലാണ് പോലിസ് ജീപ്പിന്റെ വശം ഇടിച്ചത്. ജീപ്പിന്റെ പടുതയ്ക്ക് പോലും പോറല്‍ ഏറ്റില്ല. പക്ഷേ എന്റെ സുഹൃത്ത് ഒരു മാസത്തിലേറെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞു. അന്നത്തെ ഉറക്കം അവന്‍ ഉണര്‍ന്നിരുന്നോ ആവോ. ആരെയും തിരിച്ചറിയാതെ, അതോ തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാന്‍ കഴിയാതിരുന്നിട്ടോ എന്നറിയില്ല യാത്ര പോലും പറയാതെ അവനീ ലോകത്ത് നിന്ന് യാത്രയായി.
സൗഹൃദത്തിന്റെ ഇഴയടുപ്പം അതിലേറെയൊന്നും ഞങ്ങള്‍ തമ്മിലില്ലായിരുന്നു. പക്ഷേ, അവനിപ്പോളെന്നെ തേടിവരുന്നതെന്തിനാവാം. പാതിവഴിയില്‍ നിലച്ചുപോയ സൗഹൃദം വസന്തമായി മാറാന്‍ അവന്‍ കൊതിക്കുന്നുണ്ടായിരിക്കുമെന്നാണ് മനസ് പറയുന്നത്. മരണത്തെയും തോല്‍പ്പിച്ച് എന്നിലേക്ക് മടങ്ങിവന്നല്ലോ പ്രിയ സ്‌നേഹിതാ നീ. നിനക്ക് ഒരായിരം നന്ദി...

Sunday, June 26, 2011

പ്രിയ ശര്‍മിളയ്ക്ക്

ആഗ്രഹങ്ങളുടെ ശവപ്പറമ്പില്‍
ജ്വലിപ്പിക്കുന്ന സമരാഗ്നിയിലൂടെയും
ലക്ഷ്യത്തോടുള്ള
ആത്മാര്‍ഥതയിലൂടെയുമാണ്
നിന്നെ ഞങ്ങളറിയുന്നത്.
വര്‍ണാഭമായ ഭാവി ഇല്ലാഞ്ഞിട്ടല്ലല്ലോ
പുറംലോകത്തെ നീയതിന്റെ വഴിക്കുവിട്ടത്.
ഒന്നു ശ്രമിച്ച് നിരാശരാവുന്നവര്‍ക്ക്
നീ പകരുന്ന പാഠം ദശാബ്ദമെത്തുന്ന സഹനമാണ്.
ഞങ്ങള്‍ രുചിപോരെന്ന പരാതിയുടെ
കെട്ടഴിക്കുമ്പോള്‍ നിയമത്തിന്റെ അരുചിയെ
തോല്‍പ്പിക്കാനായി നീ ഭക്ഷണമേ
വേണ്ടെന്നുവയ്ക്കുന്നു.
അനീതികളെ എതിരിടാന്‍ മറന്ന
ജനതയെ നീയെപ്പോഴും പോരാട്ടത്തിന്റെ
കഥകളോര്‍മിപ്പിക്കുന്നു.
ഗാന്ധിയുടെ സഹനസമരം ചൊല്ലിത്തരുന്ന
പുസ്തകത്താളുകളിന്നും ബാക്കിയാവുന്നുണ്ട്.
ഇറോം ചാനു ശര്‍മിള*യുടെ ചരിത്രം
വരുംതലമുറയ്ക്കായി കുറിക്കപ്പെടുമോ ആവോ?



*നിരപരാധികളെ കൊന്നൊടുക്കിയ, നിര്‍ബാധം നടന്നുകൊണ്ടുമിരിക്കുന്ന മണിപ്പൂരിലെ സായുധ സേന പ്രത്യേകാധികാര നിയമം(armed forces special powers act) എടുത്തുകളയണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ 2 മുതല്‍ നിരാഹാരസമരം അനുഷ്ഠിക്കുന്ന മണിപ്പൂരിന്റെ ഉരുക്കുവനിത.

Saturday, June 18, 2011

മമ്മിയും പപ്പയും ലൗ ആണോ?


ടെലിവിഷന്‍ തുറന്നാല്‍ പ്രണയരംഗങ്ങളുടെ അഴിഞ്ഞാട്ടമാണ്. കുടുംബാംഗങ്ങള്‍ ചേര്‍ന്നിരുന്ന കാണുന്ന സിനിമകളിലെ രംഗങ്ങള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുന്നതാണ് സെന്‍സര്‍ ബോര്‍ഡ് ചെയ്യുന്ന തെറ്റ്. തുണിയഴിച്ചാടുന്ന നായികയുടെ സൗന്ദര്യം മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഇരുന്നു കാണാന്‍ ലൈസന്‍സ് കിട്ടിക്കഴിഞ്ഞിരിക്കുന്നു ഇളംപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക്. ആര്‍ക്കും ഒന്നിനും ഒരു മറ ആവശ്യമില്ലാതെയായിരിക്കുന്നു. എട്ടുംപൊട്ടുംതിരിയാത്ത കുഞ്ഞുങ്ങള്‍ വരെ പീഡനത്തിനിരയാക്കപ്പെടുന്നു. ആഴ്ചകള്‍ക്കു മുമ്പ് കുമളിക്കു സമീപം നാലരവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് മരപ്പൊത്തില്‍ ഒളിപ്പിച്ചതിനു പിടിയിലായതു പതിമൂന്നുകാരനാണ്! അതിനവനു പ്രചോദനമേകിയത് അശ്ലീലസിനിമകളും.
പെണ്‍മക്കള്‍ വളരുന്നതു കാണുമ്പോള്‍ മാതാപിതാക്കള്‍ക്ക് ആധിയാണ്. സ്‌കൂളിലേക്കുള്ള യാത്രയില്‍, ബസ്സില്‍, ട്രെയിനില്‍, ക്ലാസില്‍, ആരാധാനാലയങ്ങളില്‍, കളിയിടങ്ങളില്‍.... എല്ലായിടത്തും അവര്‍ക്കു നേരെ കാമഭ്രാന്തന്മാരുടെ കൈക്രിയകളും കൈയേറ്റങ്ങളും ഉണ്ടാവുന്നു. രാവിലെ വീട്ടില്‍ നിന്നയച്ചാല്‍ അവര്‍ മടങ്ങിയെത്തുന്നതുവരെ നീളും പാവം അമ്മമാരുടെയും അച്ഛന്‍മാരുടെ സമാധാനക്കേട്. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കുരുന്നുകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നു എന്നതാണ് സത്യം.
ആധുനികലോകത്തെ ഭക്ഷണക്രമങ്ങളും മറ്റും പെണ്‍കുട്ടികളുടെ ശരീര വളര്‍ച്ചയെ ഒരു പരിധി വരെ സ്വാധീനിക്കുന്നുണ്ട്. ചെറിയ പ്രായത്തിലേ തങ്ങള്‍ക്കു വന്നുചേരുന്ന മാറ്റങ്ങള്‍ തിരിച്ചറിയാതെ പരിഭ്രാന്തരാവുന്ന ഇക്കൂട്ടര്‍ക്കു നേരെയാണ് ശരമ്പുരോഗത്തിന്റെ മൂര്‍ധന്യതയില്‍ നിന്ന് ആബാലവൃന്ദം ആണ്‍പ്രജകള്‍ മോക്ഷം പ്രാപിക്കാന്‍ ശ്രമിക്കുന്നത്.
വെള്ളിത്തിരയില്‍ അഴിഞ്ഞാടുന്ന നായികമാരുടെ വസ്ത്രമാതൃകകള്‍ റെഡിമെയ്ഡ് ഷോപ്പില്‍ നിന്നും സ്വന്തമാക്കി പെണ്‍കുട്ടികളെ അണിയിക്കുേേമ്പാള്‍ അമ്മമാര്‍ക്ക് സ്വര്‍ഗം കിട്ടിയ സന്തോഷമാണ്. മാന്യമായ വസ്ത്രധാരണത്തിന്റെ അംഗീകാരവും അന്തസ്സും അറിയാഞ്ഞിട്ടല്ല ഇത്. നാടോടുമ്പോള്‍ നടുവേ ഓടുക എന്ന ചൊല്ല് അന്വര്‍ഥമാക്കാനാണ് ഇത്തരം വസ്ത്രങ്ങള്‍ക്കായി ആയിരങ്ങളും പതിനായിരങ്ങളും വരെ ചെലവഴിക്കാന്‍ ഇവര്‍ക്കു മടിയില്ലാതെ പോവുന്നത്. വസ്ത്രധാരണമാണ് പീഡനത്തിന്റെ മാനദണ്ഡം എന്നല്ല പറഞ്ഞുവരുന്നത്. അല്ലാത്ത സംഭവങ്ങളാണ് ഏറെയും റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആഭാസകരമായ ദൃശ്യങ്ങള്‍ വിരല്‍ത്തുമ്പില്‍ മിന്നിമറയുന്ന ഇക്കാലത്ത് വികലമായ ചിന്തകള്‍ പിഞ്ചുമനസ്സുകളില്‍ കുത്തിവയ്ക്കാന്‍ ഇതും കാരണമാവുന്നു.
സമൂഹത്തിലെ അപകടച്ചുഴികളെക്കുറിച്ച് മാതാപിതാക്കളെ ബോധവല്‍ക്കരിക്കാന്‍ ശ്രമങ്ങള്‍ ഏറെ നടക്കുന്നുമുണ്ട്. ഇത്തരം ആശങ്കകളും ദുരന്തങ്ങളും ധാരാളം വായിക്കുകയും കേള്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് അപൂര്‍വമായ അനുഭവം കഴിഞ്ഞദിവസം രണ്ടുപെണ്‍മക്കളുടെ പിതാവ് പങ്കുവയ്ക്കുന്നത്. 
ആറുവയസ്സുള്ള കുട്ടിക്ക് മാതാപിതാക്കളുടെ പെരുമാറ്റത്തില്‍ ആകെ പൊരുത്തക്കേട് തോന്നുന്നു. സംശയം അധികരിച്ചപ്പോള്‍ അവള്‍ പപ്പയോട് ചോദിച്ചു. മമ്മിയും പപ്പയും തമ്മില്‍ ലൗ ആണോ എന്ന്.
അന്ധാളിച്ചുപോയ പപ്പ ആദ്യം നിഷേധിച്ചു. ഇരുവരെയും തുടര്‍ച്ചയായി നിരീക്ഷിച്ച മകള്‍ ചോദ്യം ആവര്‍ത്തിച്ചു. ഇത്തവണ പപ്പ പറഞ്ഞു, അത്രയ്‌ക്കൊന്നുമില്ല ചെറിയ തോതില്‍ ഞങ്ങള്‍ തമ്മില്‍ ലൗ ആണ്. പോരേ പൂരം. മേലില്‍ ഇതാവര്‍ത്തിക്കരുത്, വിലക്ക് ലംഘിച്ചാല്‍ നല്ല തല്ലുകൊള്ളുമെന്ന മുന്നറിയിപ്പും ഗൗരവക്കാരിയായ മകള്‍ ഇരുവര്‍ക്കും നല്‍കി. മമ്മിയുടെ കൈയില്‍ ഒന്നു തൊടുന്നതിനു പോലും പപ്പയ്ക്ക് അനുമതി നിഷേധിച്ച മകളുടെ കണ്ണുവെട്ടിച്ചാണ് ഇപ്പോള്‍ ഇരുവരും  പ്രണയം തുടരുന്നതെന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത.

Monday, June 13, 2011

ഹൃദയത്തിലൂടെ നടന്ന മധ്യവയസ്‌കന്‍



പുതിയ ഒരംഗം കൂടി വീട്ടില്‍ വന്നതായുള്ള സന്തോഷവാര്‍ത്തയറിഞ്ഞാണ് ജൂണ്‍ ഒന്നിന് രാവിലെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു വീട്ടിലേക്ക് വണ്ടി കയറിയത്. സ്‌റ്റേഷനിലെത്തുമ്പോള്‍ പ്രതീക്ഷയ്ക്കു വിരുദ്ധമായി തിരക്ക് നന്നേ കുറവായിരുന്നു. 8.40നുള്ള പരശുവിനു കയറിപ്പറ്റാന്‍ ധാരാളമാളുകള്‍ ഉണ്ടായിരുന്നെങ്കിലും ഭാഗ്യത്തിന് സീറ്റു തരപ്പെട്ടു. ജ്യേഷ്ഠന്റെ മകനെ കാണാനുള്ള ആഗ്രഹമാണ് യാത്രയിലുടനീളം നിറഞ്ഞു നിന്നത്.
മാര്‍ക്ക് ടൈ്വന്റെ ദ അഡ്വഞ്ചേഴ്‌സ് ഓഫ് ഹക്ക്ള്‍ബറി ഫിന്‍ എന്ന നോവലിന്റെ മലയാള പരിഭാഷ ഹക്ക്ള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍ വായിച്ചും കാഴ്ചകള്‍ കണ്ടും നേരം പോക്കി. അങ്കമാലിയില്‍ ഇറങ്ങി പുറത്തേക്കു നടക്കുമ്പോള്‍ അവിചാരിതമായി ഒരു കാഴ്ച ശ്രദ്ധയില്‍പ്പെട്ടു. തന്നോളം പോന്ന, കുന്നോളം കൗതുകമുള്ള മകനെ ചേര്‍ത്തുപിടിച്ചു നടക്കുന്ന സുമുഖനും സന്തോഷവാനുമായ ഒരു മധ്യവയ്‌സ്‌കന്‍. അവരെ മറികടന്നെങ്കിലും ഒരു തവണ കൂടി തിരിഞ്ഞുനോക്കിയ ശേഷമാണ് യാത്ര തുടര്‍ന്നത്. ബുദ്ധിമാന്ദ്യമുള്ള മക്കളെ വളര്‍ത്തുകയും അവരോട് സ്‌നേഹപൂര്‍വം പെരുമാറുകയും ചെയ്യുന്ന മാതാപിതാക്കളെ കുറിച്ചും അവര്‍ നിറവേറ്റുന്ന മഹത്തരമായ കര്‍ത്തവ്യത്തെക്കുറിച്ചുമാണ് ബസ്സിലിരിക്കുമ്പോള്‍ ആലോചിച്ചത്. സന്ധ്യയോടെ കട്ടപ്പനയില്‍ ബസ്സിറങ്ങി നേരെ ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടു. ഇത്തിരിപ്പോന്ന ചെറുക്കനെ കൈയിലെടുക്കുമ്പോള്‍ വേര്‍തിരിച്ചറിയാനാവാത്ത അനുഭൂതി, ആഹ്ലാദം.
അവധിയുടെ ബാക്കി ദിനങ്ങള്‍ ചെലവഴിക്കുന്നതിനിടെ കേട്ട നാട്ടുവാര്‍ത്തകളില്‍ ചിലവ വേദനിപ്പിക്കുന്നതായിരുന്നു.
കേള്‍ക്കുന്നവര്‍ക്ക് അര്‍ഥമറിയില്ലെങ്കിലും വാക്കുകളുടെ കെട്ടഴിച്ചുതുടങ്ങുന്ന ശൈശവദശയിലുള്ള മകനെയും ഇരുപത്തഞ്ചു പിന്നിടാത്ത ഭാര്യയെയും ഒരു നാള്‍ കാരണം കൂടാതെ ഉപേക്ഷിച്ചു പോയ സമീപ ജില്ലക്കാരനെക്കുറിച്ചായിരുന്നു ഒരു വാര്‍ത്ത.
കല്യാണം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും ഗര്‍ഭം ധരിക്കാത്ത പെണ്‍കുട്ടിയെ തിരികെ വീട്ടില്‍ കൊണ്ടുപോയി വിടാന്‍ ആലോചിക്കുന്ന ചെറുക്കന്‍വീട്ടുകാരെക്കുറിച്ച് രണ്ടാമത്തേതും.
കുഞ്ഞുമകനെയും ഭാര്യയെയും ഉപേക്ഷിച്ചു പോയ ദയാശൂന്യനും ഗര്‍ഭം ധരിക്കാന്‍ വൈകുന്നതില്‍ പഴികേള്‍ക്കുന്ന ഹതഭാഗ്യയായ പെണ്‍കുട്ടിയും വല്ലാത്ത അസ്വസ്ഥതയും വേദനയും ഉളവാക്കി ഇടവേളകളില്ലാതെ എന്റെ ചിന്തകളില്‍ ഏറെസമയം മുന്നിട്ടുനിന്നു. ബുദ്ധിമാന്ദ്യമുള്ള യുവാവിനെ ചേര്‍ത്തുപിടിച്ചു നടക്കുന്ന സന്തോഷവാനായ പിതാവ് എന്റെ ഹൃദയത്തിനുള്ളിലൂടെയാണ് അപ്പോള്‍ അതിമൃദുവായി നടന്നുപോയത്.
പടച്ചവന്‍ നല്‍കുന്ന അവസരങ്ങള്‍ വിനിയോഗിക്കുന്ന രീതിയിലാണ് സന്തോഷവും സംതൃപ്തിയും നിലനില്‍ക്കുന്നത്. പങ്കാളികള്‍ക്കിടയിലെ ചെറിയ താളപ്പിഴകളെ പരിഹരിച്ചും ഇല്ലായ്മകളെ ആഘോഷമാക്കിയും ദൈവവിധിയില്‍ സമാധാനിച്ചും കുടുംബജീവിതം സന്തോഷപൂര്‍വം മുന്നോട്ടുകൊണ്ടുപോവാന്‍ ആദ്യത്തെ രണ്ടുകൂട്ടര്‍ക്കും അതുപോലെയുള്ള മറ്റുള്ളവര്‍ക്കും കഴിഞ്ഞിരുന്നെങ്കില്‍... പ്രതീക്ഷ അസ്തമിക്കാതിരിക്കട്ടെ...

ഓഫ്: കുഞ്ഞിനു പേരിട്ടു; ആദില്‍. ഇടുക്കിയുടെ കാലാവസ്ഥ, അതും ഈ കാലവര്‍ഷത്തിന്റെ തുടക്കവേളയില്‍ തന്നെ അവന്‍ അറിയുന്നുണ്ട്. അതിന്റെ ചിണുങ്ങലുകള്‍ ഞങ്ങളും.


Thursday, May 26, 2011

കോഴിക്കോട് ബീച്ചിലെ ഒരു സായാഹ്നം

മെയ് ഒന്നിന്റെ സായാഹ്നം ഓര്‍മയുടെ ഏടുകളില്‍ തുന്നിച്ചേര്‍ക്കാന്‍ ഞാനിഷ്ടപ്പെടുന്ന ഒരു അനുഭവമാണ്. തേജസ് പത്രത്തിന്റെ ആറാം പിറന്നാളാഘോഷത്തിനു ശേഷം ബീച്ചില്‍ പോവാമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത് ആരാണ് എന്നോര്‍ക്കുന്നില്ല. എങ്കിലും അന്നത്തെ സായാഹ്നം ബീച്ചില്‍ ചെലവിടാമെന്നു തീരുമാനിച്ചത് പൊടുന്നനെയാണ്. അസ്തമയങ്ങളും പ്രഭാതങ്ങളും ജീവിതത്തില്‍ അന്യമാക്കുന്ന ഡെസ്‌കിലെ രാത്രിജോലിക്കിടയില്‍ വീണു കിട്ടുന്ന ഒഴിവുദിനങ്ങള്‍ കൂട്ടരൊത്തു പങ്കുവയ്ക്കാന്‍ കഴിയുക എന്നത്  അപൂര്‍വമാണ്. അവധി ദിവസം വീടണയാന്‍ വെമ്പുന്ന മനസ്സിനെ തോല്‍പ്പിക്കാനാവാതെ സൗഹൃദങ്ങളെ പടിക്കുപുറത്തു നിര്‍ത്താന്‍ നിര്‍ബന്ധിതരാവുന്നു എന്നതാണ് സത്യം. മണിക്കൂറുകളുടെ യാത്രയ്‌ക്കൊടുവില്‍ മാത്രമേ അതിനു കഴിയൂ എന്നതിനാല്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് അവധി ദിനങ്ങളില്‍ ഹോസ്റ്റലില്‍ ബാക്കിയാവുക.
  അങ്ങനെ വീണു കിട്ടിയ ഈ അവധി ദിവസത്തെ ഔദ്യോഗിക ആഘോഷച്ചടങ്ങുകള്‍ തീരാന്‍ കാത്തുനില്‍ക്കാതെ നേരെ ബീച്ചിലേക്ക്. റെയില്‍വേ സ്റ്റേഷനുമുന്നില്‍ നിന്ന് തിരക്കേറിയ ഭട്ട്‌റോഡ് ബസ്സില്‍ കയറിപ്പറ്റുമ്പോളേ അവധിദിനത്തിന്റെ കുളിര്‍മ മനസ്സിലുണര്‍ന്നുതുടങ്ങി. പതിവുപോലെ ഇളകിയാടുന്ന കടലിനു സമീപം ബസ്സിറങ്ങുമ്പോള്‍ ബാല്യത്തിന്റെ പാകമാവാത്ത കുപ്പായത്തിലേക്കു ചേക്കേറിക്കഴിഞ്ഞിരുന്നു ഞാന്‍.
പരന്നുകിടക്കുന്ന മണല്‍മെത്തയിലൂടെ സാവകാശവും എന്നാല്‍ തിരയോടടുക്കാനുള്ള വെമ്പുന്ന ഹൃദയത്തോടെയും ഒരല്‍പ്പ നടത്തം. ആബാലവൃന്ദം ജനങ്ങളുടെ മുഖത്തു ദൃശ്യമായ സന്തോഷത്തിന്റെ വേലിയേറ്റം നോക്കിയിരിക്കുമ്പോള്‍ മനസ് സംഘര്‍ഷങ്ങളൊഴിഞ്ഞു ശാന്തത കൈവരിച്ചു. ചോളപ്പൊരി തിന്നുന്നതിനിടയ്്ക്ക് ചര്‍ച്ച പ്രണയത്തിലേക്ക് വഴുതിമാറി. അബൂബക്കറും ശരീഫും നൗഷാദും വ്യത്യസ്ഥകാഴ്ചപ്പാടുകളെ സാധൂകരിക്കാന്‍ ശ്രമിക്കുന്നു. സമീപത്ത് കടലിനഭിമുഖമായിരിക്കുന്ന കുടുംബത്തിലെ മൂത്തകുട്ടിയെന്നു തോന്നിക്കുന്ന സുന്ദരിയിലേക്ക് തിരിഞ്ഞ ശ്രദ്ധയെ അതിന്റെ വഴിക്കുവിട്ട് തിരിഞ്ഞുവരുമ്പോഴേക്കും നിറവിന്ന്യാസങ്ങള്‍ തീര്‍ത്തു മോഹിപ്പിച്ച സൂര്യന്‍ പടിഞ്ഞാറെവിടെയോ മറഞ്ഞിരുന്നു. ഓടുപാകിയും ഗ്രാനൈറ്റുകള്‍ പതിപ്പിച്ചും മനോഹരമാക്കിയ ഇരിപ്പിടങ്ങള്‍ക്കു മേലെ തലയുയര്‍ത്തി നില്‍ക്കുന്ന വൈദ്യുതിചിരാതുകള്‍ തൂകുന്ന പാല്‍വെളിച്ചം കടലിനഭിമുഖമായിരിക്കുന്നവര്‍ക്കു മുന്നില്‍ നീളന്‍ നിഴലുകള്‍ വരച്ചിട്ടു. തിരകള്‍ കരയണയാന്‍ വിശ്രമമില്ലാതെ ശ്രമിക്കുന്നുണ്ടെങ്കിലും പരാജിതരായി മടങ്ങിക്കൊണ്ടേയിരിക്കുന്നു. സന്ദര്‍ശകരെ തന്നിലേക്ക് മാടിവിളിക്കുന്ന ചെറുതിരകള്‍ ചിലരുടെയെങ്കിലും പാദങ്ങളില്‍ ചുംബിച്ചു മടങ്ങി. ഇഴുകിച്ചേര്‍ന്നവരെ ഓളങ്ങള്‍ നെഞ്ചിലടുക്കിപ്പിടിച്ച ശേഷം തീരത്തേക്ക് യാത്രയാക്കി.
കടല്‍ത്തീരത്ത് മാനം നോക്കി കിടക്കുന്ന സുഖം അറിഞ്ഞതും ഇതേ സായാഹ്നത്തിന്റെ സംഭാവനയിലെഴുതിച്ചേര്‍ക്കേണ്ടിവന്നു അന്നെനിക്ക്. മക്കാ മണല്‍ത്തട്ടില്‍ ഞാന്‍ പോയിട്ടില്ലേലും .... എന്നു തുടങ്ങുന്ന മനോഹരമായ ഗാനം നൗഷാദ് ഞങ്ങള്‍ക്കു വേണ്ടി പാടിത്തരുമ്പോള്‍ ഞാന്‍ മറ്റേതോ ലോകത്തിലായിരുന്നു. ആരും ആരെയും ശ്രദ്ധിക്കാതെ സ്വന്തം ലോകത്ത് അലിഞ്ഞുചേരുന്ന സുന്ദരനിമിഷങ്ങള്‍.
ഉപ്പിലിട്ട പൈന്‍ ആപ്പിളില്‍ എരിവുംപുളിയും കലര്‍ന്ന മുളകുചാറു തേച്ച് കഴിക്കുമ്പോള്‍ ഇതിലും സ്വാദേറിയ മറ്റൊരു വിഭവും ഈ ലോകത്ത് ഇല്ലയെന്നാണ് തോന്നിയത്. ഉപ്പിലിട്ടവയും ഭീമന്‍ ഐസ്‌കട്ട ഉരച്ചുണ്ടാക്കുന്ന പ്രത്യേക വിഭവങ്ങളും വില്‍ക്കുന്ന ഉന്തുവട്ടിയില്‍ ഘടിപ്പിച്ച ചെറുവിളക്കിന്റെ വെളിച്ചം ഇരുട്ടിനെ കീറിമുറിയ്ക്കാന്‍ ബദ്ധപ്പെടുന്നതു സമയത്തിന്റെ സമയത്തെക്കുറിച്ച് വെളിപ്പെടുത്തി. 
മേഘാവൃതമായ ആകാശമേല്‍ക്കൂരയില്‍ നിന്ന് ഇടയ്ക്കിടെ അമ്പിളിമാമന്‍ ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു ഞങ്ങള്‍ നാലുപേരെയും. ഒരു പക്ഷേ ആ പാല്‍പ്പുഞ്ചിരി കാണാന്‍ അന്നെത്രപേര്‍ക്കു കഴിഞ്ഞുവെന്നാണ് എന്റെ സംശയം. നോക്കെത്താ ദൂരം പരന്നുകിടക്കുന്ന കടലിന്റെ സൗന്ദര്യത്തില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിഞ്ഞിട്ടുവേണ്ടെ അവര്‍ക്കാ പാല്‍പ്പുഞ്ചിരി ദൃശ്യമാവാന്‍.
സന്ദര്‍ശകരുടെ കലപിലയെക്കാളുയരെയുയരെ കേള്‍ക്കുന്ന തിരകളുടെ സംഗീതം. മണല്‍ത്തരികളില്‍ അഴകളവുകളുടെ വകഭേദങ്ങളില്ലാതെ പതിഞ്ഞ കാല്‍പ്പാടുകള്‍. പതുപതുത്ത മണല്‍മെത്തയില്‍ സന്ദര്‍ശകര്‍ ഏല്‍പ്പിച്ച മുറിവുകളാണവയെന്നാണ് എനിക്കു തോന്നിയത്. സ്വപ്‌നങ്ങളുടെ, പ്രതീക്ഷകളുടെ, നിരാശയുടെ, പ്രണയത്തിന്റെ, സൗഹൃദത്തിന്റെ സൂത്രവാക്യങ്ങള്‍ ഒളിപ്പിച്ചയവരുടെ മനസ്സിന്റെ ഭാരമേല്‍പ്പിച്ച മുറിവുകള്‍...
എല്ലാം മറക്കുവാന്‍ ചിലര്‍, എല്ലാം ഓര്‍മിക്കുവാന്‍ ചിലര്‍... കടല്‍ അലയടങ്ങാത്ത തന്റെ കണ്ണീരു കാട്ടി അവരെ ആശ്വസിപ്പിക്കുന്നു. അവ പകരുന്ന സംഗീതം കേള്‍പ്പിച്ച് ആനന്ദിപ്പിക്കുന്നു. കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന തന്റെ ലോകത്തേക്ക് യാത്രപോവാന്‍ അവരെ കൊതിപ്പിക്കുന്നു. ഒരു സന്ധ്യയുടെ  അന്ത്യനിമിഷങ്ങള്‍ കോഴിക്കോട് ബീച്ചില്‍ പങ്കുവച്ച് തിരികെപോവുമ്പോള്‍ രാത്രി കടല്‍ ഏകയാകുമോ എന്നൊരു നിമിഷം ശങ്കിച്ചു. പിന്നെ ജീവിതയേടുകള്‍ക്ക് നിറംപകരാന്‍ വിഭവങ്ങള്‍ തേടി മറ്റൊരു സംഘം കടലിന്റെ വിശാലമായ പരപ്പുകളില്‍ ചെറുതോണികളിലും ബോട്ടുകളിലും അലഞ്ഞുനടക്കുന്ന കാഴ്ച മനക്കണ്ണില്‍ കണ്ടു. തുടര്‍ന്ന്‌ എത്രയും വേഗം ഹോസ്റ്റലണയാന്‍ തിടുക്കപ്പെട്ട് നീങ്ങുന്ന സുഹൃത്തുക്കള്‍ക്കൊപ്പമെത്താന്‍. ഞാന്‍ അതിവേഗം നടന്നു.

Monday, May 23, 2011

വിലകൂടിയ പ്രണയം


ഫോണില്‍ പരിചയപ്പെട്ട ആദ്യനാളില്‍
മൊബൈലിന്റെ മോഡലിനെക്കുറിച്ച്,
മുറുകിയ മിണ്ടാട്ടങ്ങളില്‍ കുടുങ്ങവെ
മാസാന്ത്യം എണ്ണിവാങ്ങുന്ന ശമ്പളം
തികയ്ക്കുന്ന പൂജ്യങ്ങളെക്കുറിച്ച്,
പങ്കുവയ്ക്കപ്പെട്ട സ്വപ്‌നങ്ങളുടെ
ഇടവേളകളില്‍ ചോദ്യശരങ്ങളുടെ
മൂര്‍ച്ചകൂട്ടാന്‍ കാറും ടൂവീലറുമെത്തി.
ഒടുവില്‍ എല്ലാ ചോദ്യങ്ങള്‍ക്കും
ഉത്തരംലഭിച്ചപ്പോള്‍
പ്രണയത്തെകുഴിച്ചുമൂടിയവള്‍
വിടചൊല്ലാതെ പോയ്മറഞ്ഞു.
 

Friday, May 20, 2011

ഭൂമിയുടെ വിശ്രമം


ഓടിയോടിത്തളരുമ്പോള്‍
ഭൂമിയൊരുവേള വിശ്രമം തേടും,
ഒന്നിനും സമയമില്ലെന്ന പരാതിക്കാര്‍
അന്ന് നിലച്ചുപോയ സമയത്തെനോക്കി
ചൊല്ലുമായിരിക്കും സമയംപോക്കാന്‍
എന്തൊക്കെ ഞാന്‍ ചെയ്യേണ്ടുവെന്ന്...

Wednesday, May 18, 2011

മനസ്


മുഷിഞ്ഞുനാറുമ്പോള്‍
അലക്കിയെടുക്കാന്‍
ഉടയാടയല്ലയെന്‍ മനസ്.

കാഴ്ച


ചൂണ്ടയില്‍ കുടുങ്ങിയ ഇരയെപ്പോലെ
പൊതുനിരത്തിലൊക്കെയും
കോര്‍ത്തുവലിക്കുന്നു കാഴ്ചകള്‍.

മൃദുലത


ഉടലാകെയരിച്ചുനീങ്ങിയ കൈത്തലത്തിന്റെ
പരുക്കന്‍ യാഥാര്‍ഥ്യത്തേക്കാള്‍
നീയറിഞ്ഞിരിക്കുകയെന്റെ
പട്ടുപോലെ മാര്‍ദ്ദവമേറിയ മനസ്സായിരുന്നിരിക്കണം.

Tuesday, May 17, 2011

പച്ചമനുഷ്യന്‍


സ്വപ്‌നങ്ങള്‍ക്കൊപ്പം പോവാന്‍
ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍
നിലയ്ക്കാത്ത നദിപോല്‍
ഞാന്‍ യാത്രതുടര്‍ന്നേനെ.
വിട പറയാതെപോയ
കാമുകിയെക്കുറിച്ചുള്ള നൊമ്പരം
ഹൃദയമപ്പടി സൂക്ഷിച്ചുവച്ചിരുന്നെങ്കിലോ
വേദനയുടെ മൊത്തക്കച്ചവടം
തുടങ്ങിയേനെ ഞാന്‍.
ദുരനുഭവങ്ങളെ കുഴിച്ചുമൂടി
മങ്ങിയ ഓര്‍മകള്‍ മാത്രം മടക്കിത്തന്ന
ദൈവകാരുണ്യമില്ലായിരുന്നെങ്കില്‍
എന്നേ ഈ ശരീരമെന്റെ ജീവനെ
വെറുത്തുതുടങ്ങിയേനെ.

Saturday, May 14, 2011

കൈവിട്ട ബാല്യം


കണിശക്കാരന്‍ മാഷിന്റെ വേഷത്തില്‍
പച്ചിലകളെ കരുണയില്ലാതെ ശിക്ഷിച്ച്,
അരിസാമാനങ്ങള്‍ വില്‍ക്കുന്ന
അയലത്തെ കടക്കാരനെ അനുകരിച്ച്,
പിന്നെ ചിരട്ടപ്പാത്രത്തില്‍ സദ്യയൊരുക്കി
അച്ഛനുമമ്മയും കളിക്കുമ്പോളും
പറ്റുമെങ്കില്‍ അന്നുതന്നെ യൗവനംപൂകാനുള്ള
കൊതിയാണുണ്ടായിരുന്നത്.
ഇന്ന് എത്തിയിടത്തോളം വച്ചുനോക്കുമ്പോള്‍
കൈവിട്ട ബാല്യം തിരികെപിടിക്കാന്‍
കഴിഞ്ഞിരുന്നെങ്കിലെന്നുമാത്രമാണു ചിന്ത.

Sunday, April 17, 2011

മൂന്നുചോദ്യങ്ങള്‍

കൊതുക്












നീയെനിക്കു തന്ന ഒരിറ്റു ചോരക്കു
പകരമാകുമോ അടിച്ചുടച്ചയെന്റെ ജീവന്‍?

പശു











കറവ് വറ്റുമ്പോള്‍ എന്റെയിടം
എന്തിനാണ് കശാപ്പുകടയുടെ
മുറ്റത്തേക്കു മാറ്റുന്നത് ?


കോഴി












വിരുന്നുകാരന്റെ ചിരിക്കുമേലെ
എന്റെ കൂവല്‍ ഉയര്‍ന്നതാണോ
വീട്ടുകാരനെ പ്രകോപിച്ചത്?

Tuesday, March 1, 2011

കാലമെത്തും മുമ്പേ പൊഴിഞ്ഞ പച്ചില


സൂര്യാ*... കാലമെത്തും മുമ്പേ പൊഴിഞ്ഞ പച്ചില നീ.
നിന്റെ തൂലികയില്‍ പിറവികൊള്ളാതെ പോയ
വാക്കുകളുടെ മൂര്‍ച്ചയില്‍ കൊരുത്ത ഹൃദയവേദനയോടെ
യാത്രാമൊഴി ചൊല്ലിടട്ടേ ഞാന്‍.
സ്വപ്‌നങ്ങള്‍ക്കൊപ്പം ആരുമറിയാത്ത വേദനയുമൊളിപ്പിച്ച
ഗ്രാമീണ പെണ്‍കൊടിയും പിറക്കാതെ പോയ അനിയത്തിയുമെന്ന്
കണ്ണീരുണങ്ങാത്ത കുറിമാനമായി നിന്നെക്കുറിച്ച്
സഹപ്രവര്‍ത്തകയുടെ മെസേജ്.
മാധ്യമപ്രവര്‍ത്തനത്തില്‍ നീ കണ്ട സ്വപ്‌നങ്ങള്‍,
സൗഹൃദങ്ങള്‍ക്ക് നീ നല്‍കിയ മഹത്വം,
കലഹിക്കാനറിയാത്ത നന്മനിറഞ്ഞ മനസ്സിനെക്കുറിച്ച്
ആ എസ്.എം.എസ് മടിയില്ലാതെ സംസാരിച്ചു.
നീയേറെ പ്രണയിച്ച നീളന്‍ കാര്‍ക്കൂന്തലിനൊപ്പം
അഗ്നിനാളങ്ങള്‍ നിന്നെ വാരിപ്പുണരുമ്പോള്‍
ഞാന്‍ തിരികെ നടന്നു, നീയില്ലാത്ത ലോകത്തിലേക്ക്.
തിരികെയില്ലാത്ത യാത്ര പോവുമ്പോള്‍
കാണാനെത്തിയവരെ കണ്ട് നിന്റെ മനം
നിറഞ്ഞിട്ടുണ്ടാവണം, ആരും കേള്‍ക്കാതെ
പ്രിയപ്പെട്ടവരോടു നീ വിട പറഞ്ഞിട്ടുണ്ടാവണം...
ഓര്‍മകളില്‍ സൂര്യപ്രതാപത്തോടെ നീയുണ്ടാവട്ടെ,
വിധിയുടെ മാറ്റമില്ലാത്ത കണക്ക് പുസ്തകത്തിന്
ഒരോര്‍മപ്പെടുത്തലായി...



* തൊണ്ടയാട് ബൈപാസില്‍ ഫെബ്രുവരി 27നുണ്ടായ ബസ്സപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തക.

Friday, February 18, 2011

ഹൃദയമില്ലാത്തവര്‍


ഏറെ പരിഭ്രാന്തനായിരുന്നു ഞാന്‍,
എന്റെ തിരച്ചില്‍കണ്ട് പലരുമെത്തി സഹായിക്കാന്‍.
ആഴ്ചകളും മാസങ്ങളും നീണ്ട ഉദ്യമത്തിനിടെ
സഹികെട്ട ആരോ ഒരാള്‍ മൗനത്തിന്റെ തടവറ ഭേദിച്ചു.
എന്റെ മറുപടി കേട്ട് പരിഭ്രാന്തരായ അവരൊക്കെയും
കാണാതായ തങ്ങളുടെ ഹൃദയം തേടി
പല ദിക്കുകളിലേക്ക് യാത്രയായി.
വീണ്ടും തനിച്ചായ ഞാന്‍ തിരച്ചില്‍ തുടര്‍ന്നു,
എങ്ങാനും കണ്ടുകിട്ടിയാലോ എന്റെ ഹൃദയവും?

Sunday, February 6, 2011

കൈമാറുക നിന്റെ പകയീ സമൂഹത്തിന്


പ്രാണനേക്കാള്‍ മാനത്തെ മാനിച്ച പെണ്‍കൊടി*,
ഒറ്റകൈയന്റെ ക്രൂരതയ്ക്കു മുമ്പേ നിന്റെ
ജീവന്‍ പറന്നകന്നിരുന്നെങ്കില്‍ എന്നാണു
വാര്‍ത്ത കേട്ട മാത്രയില്‍ ഞാനാശിച്ചത്.
ഹൃദയം നുറുങ്ങുന്ന നിന്റെ നിലവിളികള്‍ക്കപ്പുറത്തേക്ക്
സ്വാര്‍ഥരായ യാത്രികരുമായി തീവണ്ടി നീങ്ങുമ്പോള്‍
നീ എന്തു വേദനിച്ചിരിക്കും?
തലക്കേറ്റ ക്ഷതത്തിനപ്പുറം ബാക്കിയായ ബോധത്തില്‍
ചാരിത്ര്യം കവരുന്നയറിവില്‍ നീ മരിക്കാതെ മരിച്ചിരിക്കാം.
അന്യന്റെ അടുക്കളയില്‍ കരിപാത്രങ്ങള്‍ കഴുകുന്ന
അമ്മയും തട്ടിപ്പിനിരയായ ജ്യേഷ്ടനും
ഉപേക്ഷിച്ചുപോയ അച്ഛന്റെ ശൂന്യതയും
ദാരിദ്ര്യം മേയുന്ന കൊച്ചുവീട്ടില്‍ നിന്ന്
ജോലിതേടിയൊരു യാത്ര സഫലമാവുമ്പോള്‍
ഏതൊരു പെണ്‍കൊടിയെയും പോലെ നിന്റെ സ്വപ്‌നങ്ങളും
പൂത്തുലയാന്‍ തുടങ്ങിയിരിക്കാം...
കൈചേര്‍ത്തുപിടിക്കാനൊരാള്‍ ചാരയണയുന്നതും
മനതാരില്‍ കണ്ടുള്ളൊരാ യാത്ര തന്നെ
നിന്റെ ജീവനും കവര്‍ന്നുപോയിരിക്കുന്നു.
തലച്ചോറിലെ രക്തസ്രാവവുമായി
വെന്റിലേറ്ററില്‍ നീ മരണത്തോടു മല്ലിടുമ്പോള്‍
നീ തിരികെ വരാതിരുന്നെങ്കില്‍ എന്നായിരുന്നു
എന്റെ ചിന്ത.
സമൂഹം കാത്തുവച്ചിരിക്കുന്ന സഹതാപവും
ചൂണ്ടിക്കാട്ടലുകളും അടയാളവാക്കുകളും
നിന്നെ വേദനിപ്പിക്കുന്നത് എനിക്കിഷ്ടമല്ലാത്തതിനാലാണ്
ഈ ക്രൂരമായ ചിന്തയെനിക്കു പകര്‍ന്നു തന്നത്.
നാലാളു കൂടുന്നിടത്തെ തുറിച്ചുനോട്ടങ്ങളെ
നിനക്കതിജീവിക്കാനാവില്ലെന്നെനിക്കുറപ്പുണ്ട്.
അബോധാവസ്ഥയില്‍ നീ ദൈവത്തോടു തേടിയിരുന്നതും
ഇതേ മരണമായിരുന്നുവെന്നെനിക്കുറപ്പുണ്ട്.
നിനക്കൊപ്പം ബാക്കിയായ സ്വപ്‌നങ്ങള്‍ക്കൊപ്പം
അക്രമിയോടുള്ള അടങ്ങാത്ത പകയുമീ
സമൂഹത്തിന് കൈമാറുക, നാളെയൊരു
പെണ്‍കിടാവിനുമീ ഗതി വരുത്താതിരിക്കാന്‍ അതുപകരിക്കട്ടെ...


* പെണ്ണുകാണല്‍ ചടങ്ങിനായി എറണാകുളത്തെ ജോലിസ്ഥലത്തു നിന്ന് ഷൊര്‍ണൂര്‍ മഞ്ഞക്കാട്ടിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഗോവിന്ദച്ചാമിയെന്ന ഒറ്റക്കൈയന്‍ അക്രമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് മാനഭംഗപ്പെടുത്തുകയും വീഴ്ചയിലും ആക്രമണത്തിലും തലക്കേറ്റ ക്ഷതത്തില്‍ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്ത സൗമ്യ. 

Thursday, February 3, 2011

തെരുവുകളില്‍ ചരിത്രമെഴുതുന്ന പ്രക്ഷോഭകര്‍


സഹനത്തിന് അതിരുകളില്ലെന്നോ സുഹൃത്തേ?
എങ്കില്‍ നിങ്ങള്‍ക്കു തെറ്റി.
മുപ്പതുവര്‍ഷങ്ങള്‍ക്കു ശേഷം അതിനാലാണ്
ഞങ്ങള്‍ പട്ടുമെത്തയുപേക്ഷിച്ച്
കുട്ടികളെയും പേറി തെരുവിലിറങ്ങിയത്.
സര്‍ക്കാര്‍ വിലക്കുവാങ്ങുന്ന കുറ്റവാളികള്‍ക്ക്
ഞങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ തടയാനാവില്ല.
പ്രക്ഷോഭവഴിയില്‍ പിടഞ്ഞുതീരുന്ന ജീവനുകള്‍
സമരജ്വാലക്ക് എരിവു പകരുന്നതു നിങ്ങള്‍
കാണുന്നില്ലേ? മാറ്റത്തിന്റെ കാഹളമാണ്
അവിടെ മുഴങ്ങിക്കേള്‍ക്കുന്നത്.
ആ വഴിയില്‍ പൊഴിയുന്ന ചുടുനിണവും
ഞങ്ങള്‍ക്ക് ഊര്‍ജം ചൊരിയുന്നു.
ഖാലിദ് സയിദിന്റെ* ജീവന്‍ നിര്‍ദയമൂറ്റിയെടുക്കുമ്പോള്‍
നിങ്ങള്‍ അറിഞ്ഞിരിക്കില്ല ജനാധിപത്യത്തിന്റെ
മഹത്വം ലക്ഷങ്ങളിലേക്ക് പകരാനതുപകരിക്കുമെന്ന്്.
എല്‍സയിദ് ബിലാലും* മുസ്തഫ അത്തേയയും*
പോലിസ് ബുട്ടുകള്‍ക്കടിയില്‍ പിടഞ്ഞുതീരുമ്പോള്‍
ജനലക്ഷങ്ങള്‍ ഉണര്‍ന്നെണീക്കുകയായിരുന്നു
ഒന്നിനു പിറകെയൊന്നായി നൂറുകണക്കിന്
രക്തസാക്ഷികള്‍ സ്വാതന്ത്ര്യത്തിന് വെളിച്ചമേകാന്‍
പ്രക്ഷോഭവഴിയില്‍ ഞങ്ങള്‍ക്കു മുമ്പേ നടന്നു.
രാപകലറിയാതെ ജനസഞ്ചയത്താല്‍ വീര്‍പ്പുമുട്ടുന്ന
ലിബറേഷന്‍ സ്‌ക്വയറും അലക്‌സാണ്ട്രിയയുമൊക്കെ
തുല്യതയില്ലാത്ത ചരിത്രമെഴുതുന്നു.
മാറ്റത്തിന്റെ ഊക്കുപകര്‍ന്ന തുണീസ്യ,
മാതൃകകാട്ടുന്ന മിസ്ര്‍ ആ കാറ്റുമണക്കുന്ന
ജോര്‍ദാനും യെമനും....
ഈജിപ്തിലേക്ക് നോക്കുന്ന ലോകമേ
പ്രതീക്ഷ കൈവിടേണ്ട, നിങ്ങള്‍ക്കു കേള്‍ക്കുവാന്‍
ശുഭവാര്‍ത്തയൊരുക്കുന്ന തിരക്കിലാണ് ഞങ്ങള്‍.








ഖാലിദ് സയിദ്: അലക്‌സാണ്ട്രിയയില്‍ നിന്നുള്ള 28കാരന്‍. പോലിസുകാരുടെ നിഷ്ഠൂരമായ പീഡനത്തില്‍ കൊല്ലപ്പെട്ടു. ബുട്ടിട്ടു ചവിട്ടിയും മതിലില്‍ തല ഇടിപ്പിച്ചും ക്രൂരമായി വധിക്കുകയായിരുന്നു ഖാലിദ് സയിദിനെ. സര്‍ക്കാര്‍ സേനയുടെ കാടത്തത്തിനെതിരേ പോരാടുന്നതിന് ഖാലിദ് സയിദിന്റെ രക്തസാക്ഷിത്വം ആബാലവൃന്ദം ജനങ്ങള്‍ക്കും പ്രചോദനം പകരുകയായിരുന്നു. ഭരണകൂട ഭീകരതക്കെതിരേ പോരാട്ട ഭൂമികയിലേക്ക് ജനലക്ഷങ്ങളെ നയിച്ച അനേക വ്യക്തികളില്‍ ജീവന്‍നല്‍കി ഭാഗവാക്കായ ഒരു സാധാരണ യുവാവ്. പക്ഷേ ചരിത്രത്തില്‍ ഖാലിദ് സയിദിന്റെ ഏടുകള്‍ തുന്നിച്ചേര്‍ക്കുമ്പോള്‍ ആ രക്തസാക്ഷിയുടെ മഹത്വമേറെ വര്‍ധിച്ചിരിക്കുന്നു. പോലിസുകാര്‍ മയക്കുമരുന്ന് പങ്ക് വയ്ക്കുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തു എന്നതായിരുന്നു ഖാലിദ് സയിദ് ചെയ്ത കുറ്റമെന്ന് പിന്നീട് വ്യക്തമായി.



എല്‍സയിദ് ബിലാല്‍ മകള്‍ക്കൊപ്പം




എല്‍സയിദ് ബിലാല്‍: കാരണമൊന്നുമില്ലാതെ വീട്ടുകാരുടെ മുമ്പില്‍ നിന്ന് എല്‍സയിദ് ബിലാലിനെ പോലിസ് പിടിച്ചുകൊണ്ടുപോയി. പിറ്റേ ദിവസം മകന്‍ മരിച്ചുവെന്ന വാര്‍ത്തയാണ് വീട്ടുകാര്‍ക്ക് കിട്ടിയത്. പിതാവിന്റെ ചലനമറ്റ ശരീരമാണ് കളിചിരി മാറാത്ത ഓമനമകള്‍ക്കു പിന്നീട് കാണാനായത്.



മുസ്തഫ അത്തേയ: മൂന്നുമക്കളുടെ പിതാവായ 39കാരന്‍. അലക്‌സാണ്ട്രിയയില്‍ തെരുവില്‍ പോലിസുകാരുടെ ക്രൂരമര്‍ദ്ദനത്തിരയായി മരണത്തിനു കീഴടങ്ങി. 





Monday, January 31, 2011

യാത്ര



മുപ്പതും നാല്‍പ്പതും ദിനരാത്രങ്ങള്‍ ജോലിസ്ഥലത്ത്
ചെലവഴിക്കുമ്പോഴേക്കും വീടും വീട്ടുകാരും നാടും നാട്ടുകാരും
സ്പന്ദനങ്ങളില്‍ നിറഞ്ഞുതുളുമ്പിത്തുടങ്ങും.
പിന്നെ അവ പുല്‍കാനൊരു യാത്രയാണ്.
പകലേറെ നീളുന്ന അതിനു പുതുമ തീരെയുണ്ടാവാറില്ല,
പക്ഷേ യാത്രികരൊക്കെയും എന്നും അപരിചിതരാണ്.
അതില്‍ ചില കണ്ണുകളെന്നോട് കവിത മൊഴിയും.
പുഞ്ചിരിക്കുന്ന ചില മുഖങ്ങള്‍ പരിചിതരുടെ
സാദൃശ്യങ്ങള്‍ പറഞ്ഞുതരും.
ചിലപ്പോള്‍ മന്ദമൊഴുകിയും ചിലപ്പോള്‍
പാളങ്ങളില്‍ ചുംബനസീല്‍ക്കാരമുയര്‍ത്തിയും
ഉള്ളിലടക്കിപിടിച്ച യാത്രികരെയുമായി
കൂറ്റന്‍ പഴുതാരയുടെ ഇരുമ്പുചക്രങ്ങള്‍
ലക്ഷ്യസ്ഥാനം തേടി പായുമ്പോള്‍
ഞാനേറെ സമയം നിശ്ശബ്ദതയെ പ്രണയിക്കും.
ഉറക്കം വരാതെയും ഉറങ്ങി ഒന്നുമറിയാതെയും
ഇരുന്നും നിന്നും കിടന്നും നടന്നും
സ്‌റ്റേഷനുകളിലിറങ്ങിയും കയറിയുമൊക്കെ
ഈ ലോഹപഴുതാരയെ സജീവമാക്കുന്ന
ചിലരെ കൗതുകം പൂണ്ടു നോക്കും.
ഓഫിസില്‍ നിന്നു കൂടെക്കൂട്ടിയ
ലൈബ്രറി പുസ്തകത്തിന്റെ താളുകളില്‍
പടര്‍ന്നു കിടക്കുന്ന ലോകത്തിലൂടെ അതിവേഗം
സഞ്ചരിച്ചു ചിലപ്പോള്‍ പൊടുന്നനെ ക്ഷീണിതനാവും.
അരച്ചാണ്‍ വയറു നിറയ്ക്കാന്‍
ഹാര്‍മോണിയം പെട്ടിയും തൂക്കിവരുന്ന
അന്യദേശക്കാരുടെ ഈണത്തിനും
ചായയും കാപ്പിയും പലഹാരങ്ങളും
വില്‍ക്കുന്നവരുടെ താളമൊപ്പിച്ച
വിളികള്‍ക്കും കാതുകൊരുത്തും
അന്യന്റെ ചേഷ്ടകളില്‍ നോട്ടമുറപ്പിച്ചും
അലസയാത്ര തുടരുമ്പോള്‍
കടന്നുപോവുന്ന സമയത്തിന്റെ വേഗത
പോരാത്തതില്‍ വല്ലാതെ അസ്വസ്ഥനാവും.
നിലയുറക്കാത്ത ചിന്തകളും
അതിരുകളില്ലാത്ത സ്വപ്‌നങ്ങളും
ഈ സമയമൊക്കെയും മനതാരില്‍
തെളിഞ്ഞുകൊണ്ടേയിരിക്കും.
ഇതിനിടയിലും സ്ഥലനാമങ്ങള്‍ പേറുന്ന
ബോര്‍ഡുകളൊന്നു പോലും വിട്ടുകളയാതെ
ഇറങ്ങേണ്ട സ്‌റ്റേഷനും കാത്തു
പഴുതാരയുടെ അടിവയറ്റില്‍ ഞാന്‍
കൂടുതല്‍ സൂരക്ഷിതനായി ഇരിപ്പുതുടരും.

Friday, January 28, 2011

ലൗ മാര്യേജ്


ഇന്നലെ മൊബൈലില്‍ പാറിവന്ന എസ്.എം.എസ്
അറേഞ്ച്ഡ് മാര്യേജിന്റെ ഭാരത്തെകുറിച്ച്
ഇങ്ങനെ കണക്കുകള്‍ നിരത്തി.
എന്‍ഗേജ്‌മെന്റ് 50000 ക,
താലിയൊന്നിന് ഒരു ലക്ഷം ക.(ചെറുക്കന്‍ പക്ഷം),
അഞ്ചുപവനെങ്കിലും കുറഞ്ഞതു വേണ്ടേയെന്നാണ്
മാലോകരുടെ പുച്ഛത്തോടെയുള്ള ചോദ്യം.
കല്യാണപട്ട്, വീട്ടുകാര്‍ക്ക് ഉടയാടകള്‍, കല്യാണസദ്യ..
ആര്‍ഭാടരഹിതമെങ്കില്‍ മാത്രം
മൂന്നുലക്ഷത്തിന്റെ ചെലവ് കോളമെഴുതാം
മണവാളന്റെ അക്കൗണ്ട് ബുക്കില്‍.
എട്ടുലക്ഷത്തിന്റെ കണക്ക് കുറിക്കാം പെണ്‍കൂട്ടര്‍ക്ക്.
പോക്കറ്റ് മണിയും എ സി കാറും
നാടടച്ചു ക്ഷണവും കുറ്റമറ്റ ബിരിയാണിയൂട്ടും
പെണ്ണിന്റെയച്ഛനെയൊരു വഴിക്കാക്കും തീര്‍ച്ച.
കണക്കുപറഞ്ഞ വാങ്ങിയ തുക ഈയിനത്തില്‍
ചെലവഴിക്കാനുള്ള കണക്കുകൂട്ടല്‍
ഒരുപക്ഷേ ചെക്കന്റെ ക്ഷീണം കുറച്ചേക്കാം.
അതൊക്കെ ഇരുകൂട്ടര്‍ക്കും വിട്ടുകൊടുത്തു
നമുക്കിനി ലൗ മാര്യേജ്യന്റെ സാധ്യതകളാരായാം.
രജിസ്‌ട്രേഷന്‍ ഫീ 100 ക
പുഷ്പഹാരം 300 ക
സാക്ഷികള്‍ക്ക് നാരങ്ങാവെള്ളം 20 ക.
മധുരവിതരണം 50 ക
ഓഫിസര്‍ 100 ക
ആകെ 570 ക.
താഴേക്കു നോക്കാത്ത വിലയേറ്റത്തിന്റെ ഗ്രാഫ്
നോക്കി ഈ പുതുവര്‍ഷമൊരു പുതു പ്രതിജ്ഞയെടുത്താലോ
എന്നാണെന്റെ ഇപ്പോഴത്തെ ചിന്ത...


Thursday, January 20, 2011

ചുടുചോര മോന്തുന്ന ഭീകരന്‍


ഞാനൊരിക്കലും മനുഷ്യമാംസം രുചിച്ചിട്ടില്ല,
ഞാനൊരിക്കലും ചുടുചോര മോന്തിയിട്ടില്ല.
എന്നിട്ടുമവര്‍ പറയുന്നു ഞാന്‍ ഭീകരനാണെന്ന്,
ഞാന്‍ ചോരകുടിയനാണെന്ന്.
ഞാനൊരിക്കലും ആരുടെയും സ്വപ്‌നങ്ങള്‍ക്ക്
വിഘാതമായിട്ടില്ല, ആഗ്രഹങ്ങള്‍ക്ക് തടസ്സമായിട്ടില്ല,
എന്നിട്ടുമവര്‍ പറയുന്നു ഞാന്‍ ഐശ്വര്യം കെട്ടവനാണെന്ന്.
ഞാനൊരിക്കലും ചിരിച്ചുകൊണ്ട് വെറുപ്പ് ഒളിച്ചുവച്ചിട്ടില്ല,
പക്ഷേ അവരെന്റെ കളങ്കമറ്റ മനസ് കാണാതെ
പുലമ്പുന്നു വിഷമാണെന്റെ നെഞ്ചിലെന്ന്.
ഞാനൊരിക്കലും അന്യന്റെ ഭാര്യയെ പ്രാപിച്ചിട്ടില്ല,
എന്നാലോ എനിക്കു നാലു മക്കളുണ്ടായത്
അവരുടെ കണ്ണില്‍ പൊറുക്കാനാവാത്ത കുറ്റമാണ്.
ഞാനൊരിക്കലും അപരന്റെ ദൈവത്തെ നിന്ദിച്ചിട്ടില്ല,
എന്നാലോ അവരെന്റെ പ്രവാചകനെ പോലും വെറുതെ വിടുന്നില്ല.
ഞാനൊരിക്കലും നിയന്ത്രണമില്ലാതെ വാക്കുകളുടെ കെട്ടഴിച്ചിട്ടില്ല.
പക്ഷേ പുലഭ്യത്തിന്റെ മതിലുകള്‍ കൊണ്ടവര്‍
എന്റെ കാതുകള്‍ക്ക് മറതീര്‍ക്കുകയാണ്.
പേരും വിശ്വാസവും അഴിയാത്ത കുരുക്കുകളാണെങ്ങും.
സര്‍ക്കാര്‍ ഓഫിസുകളില്‍ ഇഴയുന്ന ഫയലുകള്‍,
വിമാനത്താവളങ്ങളില്‍ പരിശോധനയുടെ ബഹളം.
വാടകക്കൊരു വീടാണെങ്കില്‍ കിട്ടാക്കനി.
ജോലിയുടെ ഗതിയുമതുതന്നെ.
പോയകാലത്തിന്റെ താളുകളൊക്കെയും ചിതലരിച്ചിരിക്കുന്നു.
പൂര്‍വികര്‍ ചൊരിഞ്ഞ ചോരയുടെ കണക്കെവിടെയുമില്ല.
നുണക്കഥകളുടെ വര്‍ത്തമാനമാണ് മാലോകര്‍ പാടിനടക്കുന്നത്.
ചുരുളഴിയുന്ന രഹസ്യങ്ങള്‍ക്കു വിലയായി
ജീവന്‍ നല്‍കാന്‍ ഇനിയൊരോഫിസര്‍ വരാതിരിക്കുമോ?
അറിയില്ല, പക്ഷേ സംശയത്തിന്റെ ചൂണ്ടുവിരലുകളൊക്കെയും
തനിക്കുമേല്‍ നീളുന്ന ഓരോ മുസ്‌ലിമിന്റെയും തേട്ടമാണത്.
ഈ പാവം ചോരകുടിയന്റെ ആഗ്രഹവുമതു തന്നെ.

Monday, January 3, 2011

പോയവര്‍ഷം


തിരക്കായിരുന്നു 365 ദിവസവും.
ആഘോഷങ്ങള്‍ക്ക് സമയം തികഞ്ഞിരുന്നില്ല,
ചില ദിവസങ്ങള്‍ക്ക് മണിക്കൂറുകള്‍
കുറവെന്നു വരെ സംശയം.
വാതോരാത്ത കൊച്ചുവര്‍ത്തമാനം,
ഇടമുറിയാത്ത പൈങ്കിളി വായന,
ഇടത്തുംവലത്തുമായി കാതുകള്‍ ചൂടിന്റെ
നോവറിഞ്ഞപ്പോഴാണ് സംസാരത്തിന്റെ
രസച്ചരടഴിച്ചുവച്ചു ഫോണിനു വിശ്രമം കൊടുത്തത്.
പക്ഷേ...
ആയുസ്സിന്റെ ദൈര്‍ഘ്യം ഒരു വയസ്സുകുറച്ചും
ജീവന്റെ പ്രായം ഒന്നുകൂട്ടിയും
പടിയിറങ്ങിയ വര്‍ഷത്തെക്കുറിച്ച്
വിലയിരുത്താനെടുത്ത അഞ്ചുമിനിറ്റ്
എന്നെ നിരാശനാക്കുന്നതിനധികമായിരുന്നു.
മാറ്റുകൂടാത്ത കുടുംബ, സുഹൃദ്ബന്ധങ്ങള്‍...
കല്യാണം, ജനനം, മരണം, ഗൃഹപ്രവേശം...
സാധ്യതകളേറെയായിരുന്നു വേണ്ടപ്പെട്ടവരുടെ
വീടുകള്‍തോറുമൊരു യാത്രപോവാന്‍.
മാറ്റിവയ്ക്കാവുന്ന ജോലിത്തിരക്കും
ഒന്നിനും മനസ്സില്ലെന്ന മനസ്സുമാണ്
പോയവര്‍ഷത്തിലും എന്നെ മടിയനാക്കിയത്.
ആരെയും അകമഴിഞ്ഞ് അഭിനന്ദിക്കാനും അര്‍ഹിക്കുന്ന
വിലനല്‍കാനും ഇനിയും ഞാന്‍ പഠിക്കേണ്ടിയിരിക്കുന്നു.
അസൂയ പകരാത്ത ചിന്തകള്‍ എന്റെ ഹൃത്തില്‍
ഇനിയുമേറെ പിറക്കാനുണ്ട്.
വിധിപ്പുസ്തകത്തില്‍ നാളെകളിനിയുമെനിക്കായി
ബാക്കിയുണ്ടെങ്കില്‍ സഹജീവികള്‍ക്ക്
പകരണം മധുരമൂറുന്നയൊരു പുഞ്ചിരി,
മനംകുളിര്‍പ്പിക്കുന്ന സ്‌നേഹാന്വേഷണം,
അവശതയിലും ബലം പകരുന്ന കൈത്താങ്ങ്,
ബന്ധങ്ങള്‍ക്ക് ഊഷ്മളത പകരുന്ന സന്ദര്‍ശനങ്ങള്‍...
പുതുവര്‍ഷത്തിലും ആഗ്രഹങ്ങള്‍ക്ക്
അവധി നല്‍കുന്നില്ല ഞാന്‍...