Monday, January 31, 2011

യാത്ര



മുപ്പതും നാല്‍പ്പതും ദിനരാത്രങ്ങള്‍ ജോലിസ്ഥലത്ത്
ചെലവഴിക്കുമ്പോഴേക്കും വീടും വീട്ടുകാരും നാടും നാട്ടുകാരും
സ്പന്ദനങ്ങളില്‍ നിറഞ്ഞുതുളുമ്പിത്തുടങ്ങും.
പിന്നെ അവ പുല്‍കാനൊരു യാത്രയാണ്.
പകലേറെ നീളുന്ന അതിനു പുതുമ തീരെയുണ്ടാവാറില്ല,
പക്ഷേ യാത്രികരൊക്കെയും എന്നും അപരിചിതരാണ്.
അതില്‍ ചില കണ്ണുകളെന്നോട് കവിത മൊഴിയും.
പുഞ്ചിരിക്കുന്ന ചില മുഖങ്ങള്‍ പരിചിതരുടെ
സാദൃശ്യങ്ങള്‍ പറഞ്ഞുതരും.
ചിലപ്പോള്‍ മന്ദമൊഴുകിയും ചിലപ്പോള്‍
പാളങ്ങളില്‍ ചുംബനസീല്‍ക്കാരമുയര്‍ത്തിയും
ഉള്ളിലടക്കിപിടിച്ച യാത്രികരെയുമായി
കൂറ്റന്‍ പഴുതാരയുടെ ഇരുമ്പുചക്രങ്ങള്‍
ലക്ഷ്യസ്ഥാനം തേടി പായുമ്പോള്‍
ഞാനേറെ സമയം നിശ്ശബ്ദതയെ പ്രണയിക്കും.
ഉറക്കം വരാതെയും ഉറങ്ങി ഒന്നുമറിയാതെയും
ഇരുന്നും നിന്നും കിടന്നും നടന്നും
സ്‌റ്റേഷനുകളിലിറങ്ങിയും കയറിയുമൊക്കെ
ഈ ലോഹപഴുതാരയെ സജീവമാക്കുന്ന
ചിലരെ കൗതുകം പൂണ്ടു നോക്കും.
ഓഫിസില്‍ നിന്നു കൂടെക്കൂട്ടിയ
ലൈബ്രറി പുസ്തകത്തിന്റെ താളുകളില്‍
പടര്‍ന്നു കിടക്കുന്ന ലോകത്തിലൂടെ അതിവേഗം
സഞ്ചരിച്ചു ചിലപ്പോള്‍ പൊടുന്നനെ ക്ഷീണിതനാവും.
അരച്ചാണ്‍ വയറു നിറയ്ക്കാന്‍
ഹാര്‍മോണിയം പെട്ടിയും തൂക്കിവരുന്ന
അന്യദേശക്കാരുടെ ഈണത്തിനും
ചായയും കാപ്പിയും പലഹാരങ്ങളും
വില്‍ക്കുന്നവരുടെ താളമൊപ്പിച്ച
വിളികള്‍ക്കും കാതുകൊരുത്തും
അന്യന്റെ ചേഷ്ടകളില്‍ നോട്ടമുറപ്പിച്ചും
അലസയാത്ര തുടരുമ്പോള്‍
കടന്നുപോവുന്ന സമയത്തിന്റെ വേഗത
പോരാത്തതില്‍ വല്ലാതെ അസ്വസ്ഥനാവും.
നിലയുറക്കാത്ത ചിന്തകളും
അതിരുകളില്ലാത്ത സ്വപ്‌നങ്ങളും
ഈ സമയമൊക്കെയും മനതാരില്‍
തെളിഞ്ഞുകൊണ്ടേയിരിക്കും.
ഇതിനിടയിലും സ്ഥലനാമങ്ങള്‍ പേറുന്ന
ബോര്‍ഡുകളൊന്നു പോലും വിട്ടുകളയാതെ
ഇറങ്ങേണ്ട സ്‌റ്റേഷനും കാത്തു
പഴുതാരയുടെ അടിവയറ്റില്‍ ഞാന്‍
കൂടുതല്‍ സൂരക്ഷിതനായി ഇരിപ്പുതുടരും.

3 comments: