Friday, August 27, 2010

ചെരിപ്പ്


കല്ലും മുള്ളും തറയാതെ
സുരക്ഷാകവചമൊരുക്കി
പിച്ചവച്ച നാള്‍ മുതല്‍
കൂടിയതാണെന്റെ കൂടെയീ പാദുകം,
വളര്‍ച്ചയുടെ പടവുകളില്‍ അളവ്
മാറിയും, ചിലപ്പോള്‍ വള്ളി പൊട്ടി
തെരുവരികില്‍ വലിച്ചെറിഞ്ഞും
യാത്ര പറയാതെ
ഞാന്‍ നിന്നെ വിട്ടകന്നു.
ഓരോ ലക്ഷ്യത്തിലും
വേദന മാത്രമായിരുന്നു
നിന്റെ പ്രതിഫലം.
എന്റെ ചവിട്ടടിയില്‍ പതിഞ്ഞമര്‍ന്ന
നിന്റെ നെടുവീര്‍പ്പുകള്‍
ഞാന്‍ കേട്ടതുമില്ല.
ഇനിയുമുണെ്ടനിക്കു കാതങ്ങള്‍
താണ്ടുവാന്‍, പരിചയായി
പാദങ്ങളില്‍ നീ വേണം.
പക്ഷേ, അതില്‍ക്കവിഞ്ഞൊരു ചിന്ത
നിനക്കു പകുത്തുതരാന്‍
ഇല്ലെനിക്കൊട്ടുമെന്നും പറഞ്ഞിടട്ടെ.

(11-07-10 തേജസ് ആഴ്ചവട്ടത്തില്‍ പ്രസിദ്ധീകരിച്ചത്. )

No comments:

Post a Comment