Tuesday, September 18, 2012

ഒരു പേരിലെ ഇത്തിരിക്കാര്യം

ആശുപത്രി രജിസ്റ്ററില്‍ ചേര്‍ക്കാന്‍ നേരത്താണ് അമ്മച്ചിയുടെ നാവില്‍ നിന്ന് നിഷാദ് എന്ന പേരുയര്‍ന്നത്. അന്നുമുതല്‍ ഈയുള്ളവന്റെ പേര് അങ്ങനെയായി. മൂത്ത സഹോദരങ്ങളുടെ പേരിടലും അമ്മച്ചി സ്വയമങ്ങു നിര്‍വഹിച്ചതാണ്. സബീനയും സൈനുദ്ദീനും. അവ രണ്ടും 'സ'യില്‍ തുടങ്ങുമ്പോള്‍ ഒടുക്കത്തെ കണ്‍മണിയായ എന്റെ പേരു വേറിട്ടുനിന്നു. പേരിട്ടത് സ്വഭാവമറിയാതെയാണെങ്കിലും ഞാന്‍ പലപ്പോഴും നിഷാദനും നിഷേധിയുമായി മാറി. നിരവധി നിഷാദുമാരെ സ്‌കൂളിലും കോളജിലും നാട്ടിലുമൊക്കെ കാണാനും അവരുടെ കൂട്ടുകാരനായി മാറാനും കഴിഞ്ഞിരുന്നു.

ഇന്നിപ്പോള്‍ മക്കള്‍ക്കു പേരിടുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധാലുക്കളാണ്. മറ്റാര്‍ക്കും ഇടാനിടയില്ലാത്ത, നാട്ടില്‍ പ്രചാരം നേടിയിട്ടില്ലാത്ത പേരുകളാണ് പുതുതലമുറക്കാരുടേത്. പേരിടുമ്പോള്‍ ശ്രദ്ധിക്കാത്തതിന്റെ ദൂഷ്യം അടുത്തിടെ ചൈനയില്‍ നിന്നുയര്‍ന്ന കഥ വ്യക്തമാക്കുന്നു. യുവതിയുവാക്കള്‍ക്കെല്ലാം സമാനമായ പേരു വന്നതിനാല്‍ വലഞ്ഞത് നാട്ടുകാരും കൂട്ടുകാരും വീട്ടുകാരും മാത്രമല്ല. രേഖകളില്‍ ഒരേപേരു കാരണം അധികൃതരും ബുദ്ധിമുട്ടിലായി. നമുക്കു പറയാന്‍ അത്തരം കഥകളൊന്നുമില്ലെങ്കിലും പുതുതലമുറയുടെ ജാഗ്രത നവനാമങ്ങള്‍ സമൂഹത്തില്‍ വ്യാപകമാവുന്നതിന് ഇടയാക്കിയിട്ടുണ്ട്.

പറഞ്ഞുവരുന്നത് പേരുമാഹാത്മ്യത്തെക്കുറിച്ചല്ല. അച്ഛനും അമ്മയും ചേര്‍ന്ന് മക്കള്‍ക്കിടുന്ന പേര് ഒരു നിമിഷം കൊണ്ട് മാറ്റിനല്‍കുന്ന വിരുതന്‍മാരെക്കുറിച്ചാണ്. ഇതെഴുതാന്‍ പ്രേരകമായതാവട്ടെ അങ്ങനെയൊരു ഇരട്ടപ്പേരു വിളി കഴിഞ്ഞദിവസം ബസ്സിലിരിക്കുമ്പോള്‍ കേള്‍ക്കാനിടയായതും. കട്ടപ്പനയില്‍ നിന്നു കോട്ടയത്തേക്കു വരുമ്പോഴായിരുന്നു അത്. ആളെക്കയറ്റാനോ ഇറക്കാനോ ബസ് ഏതോ ഒരു സ്‌റ്റോപ്പില്‍ നിര്‍ത്തി. ബസ്സിലുണ്ടായിരുന്ന കുറച്ചുവിദ്യാര്‍ഥികള്‍ ആ ജങ്ഷനില്‍ നില്‍ക്കുന്ന തങ്ങളുടെ കൂട്ടുകാരനെ കാണുന്നത് അപ്പോഴാണ്. പാമ്പേ എന്ന് കോറസ്. വിളികേട്ട പയ്യന്‍ ബസ്സിനുള്ളിലേക്ക് നോക്കുന്നു. എന്താ ഇവിടെ? നാളെ വരില്ലേ? ചോദ്യങ്ങളുന്നയിച്ച് മറുപടിയും കിട്ടുമ്പോഴേക്കും ബസ് നീങ്ങിത്തുടങ്ങിയിരുന്നു.
എന്തായിരുന്നിരിക്കാം ആ കൗമാരക്കാരന്റെ പേര്. നാലാളുകേള്‍ക്കെ പാമ്പേയെന്നു വിളിക്കുമ്പോള്‍ അയാളുടെ ഉള്ളില്‍ എന്തായാലും സന്തോഷം ഉണ്ടാവാനിടയില്ല. കൂട്ടുകാരായതു കൊണ്ടു ഇരട്ടപ്പേരു വിളിക്കുമ്പോള്‍ അയാള്‍ വിളി കേട്ടെന്നു വരാം. ഒരു പക്ഷേ കൂട്ടുകാരെ അയാളും മറ്റെന്തെങ്കിലുമൊക്കെ ഇരട്ടപ്പേരു വിളിച്ചെന്നുമിരിക്കാം. കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കുമൊക്കെ ഇരട്ടപ്പേരിട്ട് അഭിമാനിക്കുന്ന ഈ പ്രവണത ആശാസ്യമാണോ?

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ വിളിപ്പേരിടല്‍ രീതി. നോട്ടത്തിലെ പ്രത്യേകത മൂലം കുറുക്കനെന്നും തൊലിയുടെ നിറം കറുത്തുപോയതിനാല്‍ അസ്ഥികറമ്പനെന്നും ഉയരം കൂടിയതിനാല്‍ കാലനെന്നും വിളിപ്പേരു കേള്‍ക്കേണ്ടി വരുന്നവരെത്രയോ പേര്‍. ഇരട്ടപ്പേരു പറഞ്ഞാലെ ആളെ തിരിച്ചറിയൂ എന്ന ഗതികേടാണ് പലനാട്ടിലും ചിലര്‍ക്കു വന്നുചേര്‍ന്നിരിക്കുന്നത്. വിളിക്കാന്‍ ഒരു രസമാണ്, അതുകേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ ചിരിക്കും. പക്ഷേ ഉള്ളുനോവുന്നത് ആ പേരിന്റെ ഉടയോനായിരിക്കും. അച്ഛനും അമ്മയ്ക്കും മുമ്പാകെ നാട്ടുകാര്‍ മക്കളെ ഇരട്ടപ്പേരിട്ടു വിളിക്കുമ്പോള്‍ അവരുടെ മനസ്സും നോവുമെന്നുറപ്പ്. ഇതു തിരിച്ചുമാവാം.
മറ്റുള്ളവര്‍ പേരുവിളിച്ചു സംസാരിക്കുമ്പോള്‍ കേള്‍ക്കുന്നയാള്‍ക്കു സന്തോഷമുണ്ടാവുമെന്ന് എവിടെയൊക്കെയോ കേട്ടു, വായിച്ചു. അത് അനുഭവിച്ചറിയുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ആരെയും ഇരട്ടപ്പേരു വിളിക്കാനോ ആര്‍ക്കും ചാര്‍ത്തിക്കൊടുക്കാനോ ഞാന്‍ തുനിഞ്ഞിട്ടില്ല.

No comments:

Post a Comment